Monday, December 5, 2022

അരവിന്ദാക്ഷന്‍ മാഷ് : മുഴുമിക്കാനാവാതെ പോയ ഒരു ഓര്‍മ്മ

 


പി സുധാകരന്‍ 

ഞങ്ങളുടെ കോളേജ് കാലത്തെ ഏറ്റവും ചെറുപ്പക്കാരനായ അദ്ധ്യാപകരില്‍ ഒരാളായിരുന്നു അരവിന്ദാക്ഷന്‍ മാഷ്. പ്രായംകൊണ്ട് മാത്രമല്ല ലോകത്തോടുള്ള സമീപനം കൊണ്ടും മാഷ് എന്നും ചെറുപ്പമായിരുന്നു. വളരെ പരമ്പരാഗതമായ രീതിയില്‍ മാത്രം ഇംഗ്ലീഷ് പഠിപ്പിക്കുകയും ഒരു നല്ല പുസ്തകം പോലും വായിച്ച അനുഭവം പങ്കുവയ്ക്കാന്‍ ഉള്ള ധിഷണ ഇല്ലാതിരിക്കുകയും ചെയ്ത നിരവധി അദ്ധ്യാപകര്‍ക്കിടയില്‍ ആയിരുന്നു തനിക്ക് പിറകെ വരുന്ന ഒരു തലമുറയെ തിരിച്ചറിയാന്‍ മനസ്സുകാട്ടിയ അരവിന്ദാക്ഷന്‍ മാഷ് വ്യത്യസ്തനായത്.

ഞാനടക്കം പലരെയും ആദ്യം  ആകര്‍ഷിച്ച ഘടകം മാഷുടെ സംസാരരീതിയായിരുന്നു. ആദ്യമൊക്കെ ഇത്തിരി വിചിത്രമായി തോന്നിയിരുന്നെങ്കിലും പിന്നീട് അത് വളരെ ഫലപ്രദമായ ഒരു ആശയവിനിമയ രീതിയായി രൂപാന്തരപ്പെട്ടു. മാഷ്‌ക്ക് മാഷുടെ ഒരു ശൈലി ഉണ്ടായിരുന്നു. ഗദ്യവും നാടകവും പഠിപ്പിക്കുമ്പോളാണ് എനിക്കൊക്കെ അത് കൂടുതല്‍ അനുഭവപ്പെട്ടത്.  മാഷുടെ സംസാരരീതിയെ തമാശയായി ഞങ്ങളില്‍ പലരും അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം മാഷുമായി ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്.

മാഷുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. പാഠപുസ്തകത്തിനപ്പുറമുള്ള ചിന്തകള്‍ക്ക് വലിയ ഇടമൊന്നും ഇല്ലാത്ത അന്നത്തെ പഠനരീതിയില്‍ എം എം നാരായണന്‍ മാഷും അരവിന്ദാക്ഷന്‍ മാഷുമൊക്കെ പാഠപുസ്തകത്തിനപ്പുറമുള്ള വെളിച്ചം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചവരാണ്. ഭാഷയെ സ്‌നേഹിക്കാന്‍ മാഷ് പഠിപ്പിച്ചു. ഒരു നല്ല അദ്ധ്യാപകന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ആവണം എന്ന് മാഷ് ഉറച്ചു വിശ്വസിക്കുകയും തന്റെ നിലപാടുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരുടേയും ഗുരുവാകാന്‍ ശ്രമിക്കാതെ മാഷ് തന്റെ തൊഴില്‍ ചെയ്തു, യാതൊരു അവകാശവാദവും ഇല്ലാതെ.  

കോളേജ് കാലത്ത് പലപ്പോഴും പഠനത്തെക്കാളധികം പഠനേതര കാര്യങ്ങള്‍ ആയിരുന്നു ഞാന്‍ അടക്കം പലരെയും ആകര്‍ഷിച്ചിരുന്നത്. അത് ഏതെങ്കിലും തരത്തിലുള്ള റെബല്ല്യന്‍ ഒന്നും ആയിരുന്നില്ല, മറിച്ച് കലാലയം എന്നത് സര്‍ഗ്ഗാത്മകതയുടെകൂടി ഇടമാകണം എന്ന തോന്നലിന്റെ ഫലമായിരുന്നു. അത്തരം 'വഴിവിട്ട' പ്രവര്‍ത്തനങ്ങളില്‍ എല്ലാം ഞങ്ങള്‍ക്ക് ഒപ്പം നിന്ന ഒരാള്‍ അരവിന്ദാക്ഷന്‍ മാഷാണ്. എല്ലാ കലോത്സവങ്ങള്‍ക്കും മാഷ് ഒപ്പം വരും, ഞങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. സ്വന്തം കാഴ്ചപ്പാടുകള്‍ പങ്കുവെക്കും, ഞങ്ങള്‍ പറയുന്നത് സാകൂതം കേള്‍ക്കും,തിരുത്തേണ്ടത് തിരുത്തും. അപ്പോഴൊക്കെയും മറ്റുള്ളവരുടെ വ്യക്തിപരതയില്‍ ഇടപെടാതിരിക്കാന്‍ മാഷ് ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ടായിരിക്കാം തലമുറവിടവില്ലാതെ മാഷുമായി ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്.

ആശയവിനിമയോപാധികള്‍  അത്രയൊന്നും ശക്തമല്ലാതിരുന്ന കാലത്ത് പഠിച്ച എനിക്കും മറ്റു പല സഹപാഠികള്‍ക്കും കോളേജ് കാലത്തിനു ശേഷം മാഷന്മാരുമായുള്ള ബന്ധം കുറവായിരുന്നു. പാരലല്‍ കോളേജ് കാലത്ത് അപൂര്‍വമായി തവനൂരോ എടപ്പാളോ പൊന്നാനിയിലോ ഒക്കെ വെച്ച് കാണും. പിന്നെ കാഴ്ചകള്‍ കുറഞ്ഞു. ഏകദേശം ഒന്നരപ്പതിറ്റാണ്ടുകാലത്തെ ഡല്‍ഹി വാസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ പക്ഷെ യാദൃച്ഛികമായി മാഷെ വീണ്ടും കാണാന്‍ ഇടയായി. മാഷ് സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ വളരെ സജീവമായി  നിലനിന്നിരുന്ന കാലമായിരുന്നു അത്.

പിന്നീട് മാഷെ കാണുന്നത് ഞാന്‍ കേരളത്തില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന ശേഷമാണ്. ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തും എഴുത്തിലും പരിഭാഷയിലുമെല്ലാം സജീവമാണെന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു പത്രസ്ഥാപനത്തില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ ജോലി ചെയുന്നു എന്നും പറഞ്ഞപ്പോള്‍ മാഷ് ഏറെ ആഹ്ലാദിച്ചു. ഭാഷ പഠിച്ച ഒരാള്‍ ആ ഭാഷകൊണ്ട് ഒരു തൊഴില്‍രംഗം കണ്ടെത്തി എന്നത് അരവിന്ദാക്ഷന്‍ മാഷെ സംബന്ധിച്ച് ഏറെ ആഹ്ലാദം നല്‍കുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ജോലിയൊന്നും കിട്ടിയില്ല അല്ലെ എന്ന് ചോദിക്കുന്ന മാഷന്മാരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം.

അക്കാലത്താണ് കോഴിക്കോട് സര്‍വകലാശാലക്ക് വേണ്ടി മാഷ് എഡിറ്റ് ചെയ്ത ഒരു കവിതാസമാഹാരം വിവാദത്തില്‍ ആവുന്നതും സര്‍വകലാശാല പുസ്തകത്തില്‍ നിന്നും ആ കവിത പിന്‍വലിക്കുന്നതും. അല്‍ ക്വയ്ദയുമായി  ബന്ധമുണ്ട് എന്ന് പറയപ്പെടുന്ന ഇബ്രാഹിം അല്‍റുബായിഷിന്റെ കവിത പിന്‍വലിക്കാനുള്ള തീരുമാനം മാഷെ സംബന്ധിച്ചിടത്തോളം  വേദനാജനകമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്ന നമ്മള്‍ തന്നെ ഈ നിലപാടില്‍ എത്തുന്നു എന്നതിന്റെ വൈരുധ്യം കൂടിയാണ് മാഷെ വിഹ്വലനാക്കിയത്.

പിന്നീട് കാണുമ്പോള്‍ മാഷ് പൊന്നാനിയിലെ സിവില്‍ സര്‍വീസ് ട്രെയിനിങ് അക്കാദമിയുടെ ചുമതലക്കാരനായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം പതിയെ പുതുക്കിയതും അക്കാലത്താണ്. താന്‍ ഏറ്റെടുത്ത ചുമതകള്‍ സത്യസന്ധമായി നിര്‍വഹിക്കുക എന്നതായിരുന്നു മാഷുടെ രീതി. തന്റെ ശരികളിലൂടെ നടക്കുമ്പോഴും മറ്റുള്ളവരുടെ ശരികള്‍ മാഷ് മനസ്സിലാക്കി. അങ്ങിനെ അവനവനെ നവീകരിക്കാന്‍ മാഷ് തയ്യാറായി. ഒരു നല്ല ഇടതുപക്ഷക്കാരനായി നില്‍ക്കുമ്പോള്‍ തന്നെ തന്റെ നിലപാടുകള്‍ക്ക് അപ്പുറം നിന്നവരെ സഹിഷ്ണുതയോടെ മനസ്സിലാക്കാന്‍ മാഷ് തയ്യാറായിരുന്നു.

പിന്നീട് ഒരിക്കല്‍ മാഷെ വിളിച്ചത് അദ്ദേഹം ടി വി ശൂലപാണിയുടെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ചെയ്യുന്നു എന്ന് അറിഞ്ഞപ്പോളാണ്. ആ കവിതകളെ കുറിച്ചും പരിഭാഷയെ കുറിച്ചും മാഷ് ഏറെനേരം  സംസാരിച്ചു . വളരെ മികച്ച കവിതകള്‍ എഴുതിയിട്ടും അവ പുസ്തകമാക്കാന്‍ വൈകിയതിനെ കുറിച്ചും അതിന്റെ ഇംഗ്ലീഷ് സാദ്ധ്യതകളെ കുറിച്ചും മാഷ് പറഞ്ഞു. ശൂലപാണി ഏട്ടന്‍ തന്നെയാണ് എനിക്ക് അവ വായിക്കാന്‍ തന്നത്.

ഒരു നാവികന്റെ നിയോഗത്തിന്റെ തുടക്കം ഇങ്ങനെയാണ്:

Far back in time

Since I set sailing

paper boats, playing

In the rain-fed little pools,

To be a sailor

Was my longing...

ഏതാനും കവിതകള്‍ വായിച്ച ശേഷം മാഷെ വിളിച്ചപ്പോള്‍ പരിഭാഷ പുരോഗമിക്കുന്നു എന്നും അതിനു അന്തിമരൂപം നല്കുന്നതിന് മുന്നേ ഒന്ന് ചര്‍ച്ച ചെയ്യണമെന്നും മാഷ് പറഞ്ഞു. വളരെ പ്രൊഫഷണല്‍ ആയി അതിന്റെ എല്ലാ ഗൗരവത്തോടും കൂടിത്തന്നെയാണ് മാഷ് ഇക്കാര്യം സംസാരിച്ചത്. ഒരു ദിവസം നാട്ടില്‍വെച്ച് കാണാമെന്നും വിശദമായി സംസാരിക്കാമെന്നും പറഞ്ഞിരുന്നതുമാണ്. പക്ഷേ... അപൂര്‍ണ്ണമായ ഒരു വാക്യം പോലെ മാഷ്.

മാഷ് ഒരുകാലത്തും സോഷ്യകള്‍ മീഡിയയില്‍ സജീവമായിരുന്നില്ലെങ്കിലും മാഷുടെ ഫേസ്ബുക് പ്രൊഫൈല്‍ സജീവമായ ഓര്‍മ്മയുമായി ഇപ്പോഴും അവിടെ ഉണ്ട്. മാഷുടെ ഫോണ്‍ നമ്പര്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്. പക്ഷെ അതെല്ലാം അപൂര്‍ണ്ണമായ കവിതകളെ ഓര്‍മിപ്പിക്കുന്നു. എഴുതിത്തീരാത്ത പുസ്തകങ്ങളെ ഓര്‍മിപ്പിക്കുന്നു, പറഞ്ഞു മുഴുമിക്കാനാവാതെപോയ സംഭാഷണങ്ങളെയും.

## 

    

 


 


Wednesday, October 26, 2022

ഋഷിക്ക് ചാണക്യനാവാൻ കഴിയട്ടെ !!!

തീർത്തും ബ്രിട്ടീഷ് പൗരനാണെങ്കിലും വെള്ളക്കാരനല്ലാത്ത ഋഷി സുനക്ക് പ്രധാനമന്ത്രിയാവുമ്പോൾ ഇല്ലാതാവുന്നത് 'രക്തവിശുദ്ധി'യെ കുറിച്ചുള്ള ജല്പനങ്ങളാണ്. ഇത് ഏറ്റവും ആഹ്ലാദം നല്കുന്നതും അതുകൊണ്ടുതന്നെ. രക്തവിശുദ്ധി ജല്പനങ്ങൾ ഒരുകാലത്ത് തള്ളിക്കളഞ്ഞ ഇന്ത്യ വീണ്ടും ആ പഴയ പാതയിലേക്ക് തിരിച്ചുനടക്കുമ്പോൾ ബ്രിട്ടനെപ്പോലെ ചിന്തിക്കാൻ നമുക്കാവുമോ എന്നത് തന്നെയാണ് ചോദ്യം. 'വിദേശിയായ' സോണിയക്ക് എതിരെ നമ്മൾ എന്തൊക്കെ മുദ്രാവാക്യങ്ങൾ മുഴക്കി!

വെള്ളക്കാരനല്ലാത്ത ഒരാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുമ്പോൾ അതിൽ ആദ്യം കാണേണ്ട കാര്യം ആ രാഷ്ട്രം, അവിടത്തെ കോൺസെർവേറ്റീവ് നേതൃത്വം, അങ്ങനെ ഒരാളെ നേതാവാകാൻ തയ്യാറായി എന്നതാണ്. അതായത് അവിഭജിത ഇന്ത്യയിൽ നിന്നും (ഇപ്പോളത്തെ പാകിസ്താന്റെ ഭാഗമായ ഭൂപ്രദേശത്ത് നിന്നും) മൂന്നുതലമുറ മുന്നേ കുടിയേറിയ കുടുംബത്തിൽ ജനിച്ച ഋഷി സുനക്കിനെ അവർ 'അന്യനായി' കണ്ടില്ല. മത്സരിക്കണമെങ്കിൽ നീ ഇന്ത്യയിലേക്ക് പൊയ്ക്കോ, പാകിസ്താനിലേക്ക് പൊയ്ക്കോ, ആഫ്രിക്കയിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞില്ല.
അതേസമയം, താനൊരു ഹിന്ദുവാണ് എന്ന് അദ്ദേഹം പരസ്യമായി പറയുകയും ഗോപൂജ നടത്തുകയും ചെയ്തതുകൊണ്ടും, പേരിൽ ഋഷി ഉള്ളതുകൊണ്ടും ഒരു 'ഭാരതീയ നറേറ്റീവിന്' സാധ്യത തെളിയുകയും റിവേഴ്‌സ് കൊളോണിയലിസം എന്ന് വരെ നമ്മൾ കഥ എഴുതുകയും ചെയ്തു. മദ്യപിക്കില്ല, ബീഫ് തിന്നില്ല തുടങ്ങിയ സദാചാര സംഹിതകൾ അതിനു കൂടുതൽ കരുത്തേകി. കൂടെ നാരായണമൂർത്തിയുടെ മരുമകൻ എന്ന സ്ഥാനവും ആർഷഭാരത കഥകൾക്ക് മിഴിവേകി.
എന്നാൽ നമ്മൾ ചിന്തിക്കേണ്ട മറ്റുചില കാര്യങ്ങൾ ഉണ്ട്:
ഒന്ന്, അദ്ദേഹത്തിന്റെ വിദേശവേരുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തിനു തടസ്സമായില്ല എന്നതാണ്. ബ്രിട്ടീഷ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത രീതി തന്നെ അതിനു ഉദാഹരണം.
വേറൊരു കാര്യം, ഇന്ത്യക്കാരെ വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിച്ച ഘടകം എന്താണോ അത് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂടുതൽ ശക്തമാവുകയാണ് ചെയ്തത് എന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാമഹന്മാരെ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് 'മറുനാടൻ തൊഴിലാളികൾ' ആവാൻ പ്രേരിപ്പിച്ച ഘടകം അതുപോലെ ഇന്നും തുടരുന്നു എന്ന് സാരം. അതിനാൽ ഇതോടെ ഇന്ത്യ ലോകം ഭരിക്കാൻ തുടങ്ങി എന്നൊന്നും പറയല്ലേ സാർ. വിദേശരാജ്യങ്ങൾ സാമ്പത്തികമായി നന്നാവുമ്പോൾ അവിടെ പോയി നാല് കാശുണ്ടാക്കുന്നവനെ ആശ്രയിച്ചു തന്നെയാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നത്. അതിനാൽ പുതിയ പ്രധാനമന്ത്രിക്ക് ബ്രിട്ടനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. എന്നിട്ടു മതി റിവേഴ്‌സ് കൊളോണിയലിസത്തിൽ ലോകശക്തിയായ ആർഷഭാരതം ഉദിക്കുന്നതിന്റെ സൂചനയാണ് ഇത് എന്നൊക്കെ വിധി എഴുതാൻ.
നിലവിൽ, ഉപരിപഠനത്തിനായി വിദേശത്തു പോവുകയും കൂടെ ജീവിതപങ്കാളിയെ ആശ്രിതൻ/ആശ്രിത ആയി കൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണുള്ളത്. അതല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരും മറ്റ് തൊഴിലാളികളും കുടുംബത്തെ കൂടെ കൂട്ടും. രണ്ടായാലും 'മാൻപവർ ഏക്സ്‌പോർട്' തന്നെയാണ് നമ്മുടെ ഒരു വരുമാന മാർഗ്ഗം. മറുനാട്ടിൽ കുടിയേറിയവരുടെ വിയർപ്പ് കൊണ്ടുതന്നെയാണ് ഇന്ത്യ മുന്നോട്ട് പോയത് എന്നതിനാൽ തന്നെ നമ്മൾ കുടിയേറ്റം നടത്തിയ എല്ലാ രാജ്യങ്ങളും സാമ്പത്തികമായും സാമൂഹികമായും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ നാട്ടുകാർക്കെല്ലാം മാന്യമായ തൊഴിൽ നൽകാനും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ ഉറപ്പാക്കാനും ഇന്നത്തെ അവസ്ഥയിൽ ഉടനെയൊന്നും നമുക്കാവില്ല. അതിനാൽ മറുനാടൻ തൊഴിൽ തന്നെയാണ് നമ്മുടെ ഉപജീവനം!
അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവാതെ, കാലാവധി പൂർത്തിയാക്കാതെ രണ്ടുപേർ പടിയിറങ്ങിയിടത്തേക്കാണ് ഋഷി സുനക്ക് പ്രധാനമന്ത്രിയായി കടന്നുവരുന്നത് എന്നുകൂടി ഓർക്കണം. ധനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹവും പത്നിയും വിവാദങ്ങൾക്ക് അതീതരായിരുന്നില്ല എന്നതും. അതിനാൽ ഉപജാപക സംഘത്തെപ്പോലും സൂക്ഷിക്കേണ്ടതുണ്ട്. ശത്രുക്കൾ പല രൂപത്തിലും വരും!!! എന്തൊക്കെയായാലും സ്വന്തം രാജ്യത്തിന്റെ (അതായത് ബ്രിട്ടന്റെ, ഇന്ത്യയുടെ അല്ല) സാമ്പത്തിക ഭദ്രത തന്നെ ആയിരിക്കും (ആയിരിക്കണം) അദ്ദേഹത്തിന്റെ പ്രഥമപരിഗണന. അത് ആ രാജ്യത്ത് തൊഴിലും ജീവിതവും തേടിപ്പോകുന്ന 'ഭാരതീയരെ' എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചോദ്യം. ഋഷിയുടെ ബ്രിട്ടൻ ഇന്ത്യൻ തൊഴിലാളികൾക്ക്, തൊഴിലന്വേഷകർക്ക് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നതും.
ഈ ഒരു അവസ്ഥയിൽ, ഇന്ത്യൻ നരേറ്റീവുകൾ ധാരാളം വന്നതിനാൽ തന്നെ ഒന്ന് മാത്രമേ ആശംസിക്കാനുള്ളു. ഋഷിക്ക് ചാണക്യനാവാൻ കഴിയട്ടെ!!!

Tuesday, October 11, 2022

ഹൈക്കു എഴുതാത്ത കുഞ്ഞുണ്ണിമാഷ്

ഞങ്ങളുടെ കുട്ടിക്കാലത്ത് കുഞ്ഞുണ്ണിമാഷ് ധാരാളം കവിതകൾ എഴുതിയിരുന്നു - രണ്ടുവരിക്കവിതകൾ, മൂന്നുവരിക്കവിതകൾ, നാലുവരിക്കവിതകൾ അങ്ങിനെ.

*
അകത്തൊരു കടല്
പുറത്തൊരു കടല്
അവയ്ക്കിടയ്‌ക്കെന്റെ ശരീരവന്കര
*
എനിക്കുണ്ടൊരുലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
*
തീയിന്നെന്തേപൂവിന് നിറം
പൂവിന്നെന്തേ തീയിന് നിറം...
*
അന്നൊന്നും ആരും അതിനു ഹൈക്കു എന്ന് പേര് നൽകിയില്ല, മാഷും. മാഷെ അനുകരിച്ചും മൗലികമായും നിരവധിപേർ ഇത്തരം കവിതകൾ എഴുതി. എൺപതുകളിലെ കവിസമ്മേളനങ്ങളിൽ അതും ഒരു സാന്നിദ്ധ്യമായിരുന്നു. അവയിൽ നിന്നെല്ലാം ആഴമില്ലാത്ത കവിതകൾ പുറത്തായി.
പിന്നീട് എപ്പോഴോ ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു നമുക്കിടയിലേക്ക് കടന്നുവന്നു. അങ്ങിനെ അടുത്ത തലമുറയിൽ കുറെ ഹൈക്കു കവികളും ഉദയം ചെയ്തു. പ്രശ്നം എന്താണെന്നുവെച്ചാൽ ഹൈക്കുവിന് ഒരു രചനാ സങ്കേതം ഉണ്ടെന്നതിനാൽ ഇതിൽ പലരും 'സാങ്കേതിക' കവികളായി എന്നതാണ്. കവിതയ്ക്ക് സങ്കേതം മാത്രമല്ല ആത്മാവും ഉണ്ടെന്നു ചിലരെങ്കിലും മറന്നു.
ഒരു കവിത മഹാകാവ്യമാവാൻ അതിൽ ലൈംഗികത വേണം എന്ന് പറഞ്ഞുകേട്ട് ഒരു സർക്കാർ പ്രസിദ്ധീകരണത്തിൽ ആരോ ഒരാൾ ധാരാളം രതിവർണ്ണനകളോടെ കവിത എഴുതിയത് ആ പ്രസിദ്ധീകരണത്തെ തന്നെ ബാധിച്ചത് ഓർത്തുപോകുന്നു.
കവിതയുടെ മാന്ത്രികത തേടി പോയ ഒരാൾ ദുർമ്മന്ത്രവാദത്തിൽ എത്തിയിട്ടും ഈ കവിത എഴുതാൻ പഠിപ്പിച്ചു. കവിതയുടെ രസായനവിദ്യ മനസ്സിലുള്ളവർ മൂന്നുവരിയിലും വലിയ കവിതകൾ എഴുതി.
ഇതൊക്കെ കണ്ട് ഹൈക്കുവിന്റെ അരിപ്പയിലൂടെ കടന്നുപോകാത്ത കുഞ്ഞുണ്ണിമാഷ് ചിരിക്കുന്നുണ്ടാകും!
"കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി."

Sunday, October 9, 2022

Me the mariner in your ocean

I am an ancient mariner,
Seeking lands unknown,
Your palm holds the map,
Inscrutable, yet to be shown.
You're an atlas, a mystery,
Hiding maritime ways of old,
No compass to guide me,
No stars to light my bold.
You are the continent,
Unexplored, waiting to be found,
Pangaea, Panthalassa,
Whirlpool, and volcano surround.
Silent echoes fill the air,
Waves crash upon the sand,
"Go beyond the creases,"
I hear, "I'm not paper in your hand."
Navigating, you warn,
"Watch for rocks, sands, and marsh,
Or they may swallow you whole,
In unknown lands harsh."
Alone in the vast sea,
With the albatross around my neck,
I search for you, my map,
Which I cannot seem to detect.
Seven days, seven nights,
I wander in search of you,
The continent that you are,
Still unknown, yet so true.
The albatross falls away,
And I finally see you clear,
An ocean so calm and serene,
Without turbulence or fear.
 
*Coleridge’s ‘The Rime of the Ancient Mariner’

Saturday, October 1, 2022

ഹലായുധൻ

 ഉഴുതുമറിക്കാറുണ്ട്

സ്വപ്നാടനങ്ങളിൽ
എന്റെ വയലേലകൾ
ഹലായുധൻ.
ഓർക്കാറുണ്ടല്ലോ എന്നിട്ടും
എന്റെ തരിശുഭൂമികളെ...
ഒരിക്കലും മുളപൊട്ടാതെ
പാറമേൽ വീണ വിത്തുകളെ.
എന്നിട്ടും ഓർക്കാറുണ്ട്
സ്വപ്നാടനങ്ങളിലെ  
ഹലായുധനെ
എന്റെ വയലേലകളിൽ
അവന്റെ ആസക്തമായ കടന്നുകയറ്റം.

കോരിക്കുടിക്കാറുണ്ടല്ലോ  
ഒരു ആകാശം മുഴുവൻ  
നീ വർഷിച്ച മഴ.
ഉള്ളിൽ തിളക്കുന്നുണ്ടല്ലോ
ലോഹലായനി.
അലയടിക്കാറുണ്ടല്ലോ  
ഇരമ്പുന്ന കടൽ .

അറിയില്ല...
കയ്പവല്ലരി
ഏതു കണ്ണുകൾ കൊണ്ടാണ്
പടരാനുള്ള വഴികൾ തേടുന്നതെന്ന്
പക്ഷെ പടരാറുണ്ടെന്റെ
വയലിൽ നിറയെ
അവ
തൃഷ്ണയായി, തീനാളമായി...
ഞാനേ പെയ്യിക്കുന്ന വർഷമായി  
പച്ചയും മഞ്ഞയുമായി,
അന്ധന്റെ കണ്ണുകളുടെ വെളിച്ചമായി.
ഉഴുതുമറിക്കാത്ത മണ്ണിൽ
എന്റെ വയലിന്റെ ആഴത്തിൽ
അപ്പോഴും ഒഴുകാറുണ്ട്
ഒരു നീർച്ചാൽ
നിനക്കായി ..
ലഹരിയും പ്രണയവുമായി വരുന്ന
ഹലായുധനായി. 

Thursday, September 29, 2022

ലോക പരിഭാഷാദിന ചിന്തകൾ!


പരിഭാഷ ഏറ്റവും നന്ദികെട്ട ഒരു ജോലിയാണെന്നാണ് പറയാറ്. ഇത് പൂർണ്ണമായും തെറ്റല്ല താനും. ഇത് മലയാള ഭാഷയുടെ മാത്രം പ്രശ്നമല്ല, മിക്ക ഭാഷകളിലും ഇങ്ങനെ ഒക്കെത്തന്നെയാണ് സംഭവിക്കുന്നത്. വലിയ എഴുത്തുകാർ ഒരു കൃതി പരിഭാഷപ്പെടുത്തുമ്പോൾ ആ പരിഭാഷകന് കിട്ടുന്ന  അംഗീകാരം മറ്റു പലർക്കും  കിട്ടാറുമില്ല. മലയാളത്തിൽ നമ്മൾ പി മാധവൻ പിള്ളയെ പോലെ, അല്ലെങ്കിൽ വിലാസിനി, നാലപ്പാട്ട് നാരായണ മേനോൻ തുടങ്ങിയ ചിലരെയല്ലാതെ എത്രപേരെ ഓർക്കുന്നു? മാർകേസിനു നോബൽ സമ്മാനം ലഭിക്കും മുന്‍പ് നമ്മൾ അദ്ദേഹത്തിന്റെ എത്ര എഴുത്തുകൾ മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 
read more
https://www.thefourthnews.in/opinion/when-translation-becomes-a-thankless-effort

Saturday, August 27, 2022

പ്രാർത്ഥന

നമ്മൾ നിശ്ശബ്ദമായാണ്

എല്ലാം പറഞ്ഞത്
പ്രാർത്ഥനപോലെ ...
പാറക്കെട്ടുകളിൽ
അടിച്ചൊടുങ്ങുന്ന തിരകളെ കുറിച്ച്
ചിറകൊടിഞ്ഞവന്റെ
ആകാശത്തെ കുറിച്ച്....

പലരിൽ ഒന്നല്ല എന്നതിനാൽ
നീ എനിക്ക് പ്രാർത്ഥനയാണ്.
എവിടെയോ നമ്മളിൽ ഒഴുകുന്ന
അതേ ഏകാന്തത പോലെ.
ജപമാലയിലെ മുത്തുകൾ പോലെ.

ഒരു ജാലകം തുറക്കുമ്പോൾ
ഒരു നക്ഷത്രം തെളിയും
കാട്ടിനുള്ളിലെ കടുവാക്കണ്ണും.
ഏകാന്തതയുടെ രണ്ടുവെട്ടങ്ങൾ.

നമ്മൾ നിശ്ശബ്ദമായാണ്
എല്ലാം പറഞ്ഞത്.
പറയുമ്പോളും
ചിലതെല്ലാം മറന്നുപോയിരുന്നു.
തീരത്തടിഞ്ഞ പുഞ്ചിരി
കണ്ടു കണ്ണീർ വാർത്തത്.
കണ്ണുകളിൽ
നിലാവ് പടർന്നത്.

കാലം പഴകുമ്പോൾ
എല്ലാം നിറം മാറുമെങ്കിലും.
ഒരു വെറും വാക്കിൽ
ഒതുങ്ങാത്ത , ഒടുങ്ങാത്ത നമ്മൾ
ബാക്കിയാവുന്നു
വഴിവിളക്കുപോലെ.
ഇപ്പോൾ ഞാൻ നിന്റെ
നിശ്ശബ്ദ പ്രാർത്ഥനകൾ കേൾക്കുന്നു.

കാടിറങ്ങുമ്പോൾ


കാടിറങ്ങുമ്പോൾ നമ്മൾ
കാട്ടാറിനെ വഴിയിൽ ഉപേക്ഷിക്കുന്നു.
കാട്ടുവള്ളികളെയും പരൽമീനുകളെയും 
അക്കരെ നിന്ന മാൻകുട്ടിയെയും.
പിന്നെ നമ്മൾ
മുളങ്കാടുകളെ വഴിയിൽ ഉപേക്ഷിക്കുന്നു
അശരീരിയായ സംഗീതത്തെയും.
അരുവിയിൽ ഉപേക്ഷിച്ച നിഴൽ 
ഇപ്പോൾ 
പാറക്കെട്ടുകളിലൂടെ 
താഴ്വാരത്തിലേക്ക് 
ഒഴുക്കുന്നുണ്ടാവാം,
ചിതറിത്തെറിക്കുന്നുണ്ടാവാം. 
എന്നിട്ടും തീരാതെ നമ്മൾ
വാക്കുകളെ വഴിയിൽ ഉപേക്ഷിക്കുന്നു 
നിശ്ശബ്ദനായ യോദ്ധാവ് 
കാലിടറി വീഴുന്നു. 
അവന്റെ ഓർമ്മയിൽ കുരുത്ത
വസന്തങ്ങളെ...
ഇരുണ്ട പച്ചപ്പിനെ
പൂക്കളുടെ നീലവിതാനത്തെ
മഴയെ... മഞ്ഞിനെ.
എല്ലാം മായ്ച്ചു നമ്മൾ മടങ്ങുമ്പോൾ
നമ്മളെ പുണർന്ന ഇരുളിൽ 
ഒരു മിന്നാമിനുങ്ങു
വഴി കാണിക്കുന്നു..
നമ്മളറിയാതെ നമ്മൾ 
വിട്ടിറങ്ങിയ കാട്ടിലേക്ക്
തിരികെ നടക്കുന്നു,
ഞാൻ നിന്നിലേക്കും. 

Friday, June 24, 2022

കൃഷ്ണമണികളെ വായിക്കുമ്പോൾ

കൃഷ്ണമണികളെ
വായിക്കുമ്പോൾ
കാലംതെറ്റിയ മഴ
കാടുകയറുന്നു.
നിന്റെ 
മഴവിൽച്ചിറകിൽ ഒളിച്ച്
കൊടുങ്കാറ്റുകൾ
സുഷുപ്തമാവുന്നു.

കൃഷ്ണമണികളെ
വായിക്കുമ്പോൾ
കടങ്കഥകളിൽ നിന്നും കുട്ടികൾ
ഉത്തരങ്ങളായി
നടന്നു നീങ്ങുന്നു.
പുസ്തകത്താളുകളിൽ
അനാഥമായ  ഓർമ്മകൾ
മയിൽപ്പീലികളായി 
പുനർജ്ജനിക്കുന്നു.

കൃഷ്ണമണികളെ
വായിക്കുമ്പോൾ
സാരോപദേശകഥകളിലെ കൊറ്റികൾ
വേനൽച്ചൂടിൽ പെട്ട മത്സ്യങ്ങളെ
നിത്യതയിലേക്ക്  
നാടുകടത്തുന്നു.

കൃഷ്ണമണികളെ
വായിക്കുമ്പോൾ
നമ്മൾ നടന്ന തീരങ്ങളിൽ തലതല്ലി 
തിരകൾ വിസ്മൃതമാകുന്നു.
അന്നേരം
നിന്റെ 
കൃഷ്ണമണികളിൽ നിന്നും
ഒരു മഹാസമുദ്രം 
പിറവിയെടുക്കുന്നു.

കൂടുവിട്ടൊരു വാക്ക്

പകരാതെ ബാക്കി വെച്ച
ഒരു ചുംബനം
നിലാവിൽ ഒഴുകുന്ന
രക്തനദിപോലെ 
ചഷകത്തിലേക്ക് തന്നെ മടങ്ങുന്നു.
അന്നേരം 
കൂടുതേടിയ ഒരു വാക്ക്
അനാഥമായൊരു ചില്ലയിൽ 
ചിറകൊതുക്കുന്നു.
കൂടുവിട്ടൊരു വാക്ക് 
നീലാകാശത്ത് 
അപ്രത്യക്ഷമാവുന്നു.
രക്തം നിറച്ച ചഷകത്തിലേക്ക് 
നീയൊരു തൂവൽ പൊഴിക്കുന്നു.
ഇരുളിന്റെ ഏകാന്തതയിൽ\
നിന്നും 
പേരറിയാത്തൊരു 
താരകം പിറക്കുന്നു

Wednesday, June 22, 2022

വെള്ളാരംകല്ലുകൾ

വെള്ളാരംകല്ലുകൾ
ഒരു ഓർമ്മയാണ്
നമ്മൾ മുറിച്ചുകടന്ന പുഴകളുടെ
നമ്മൾ ഒഴുകിയ കാലത്തിന്റെ
നമ്മൾ മറന്നുപോയ പാട്ടുകളുടെ.
വെള്ളാരംകല്ലുകൾ
ചിലനേരം വിസ്‌മൃതിയാണ്
വെയിൽച്ചൂടിലമർന്ന
ഏകാന്തദ്വീപിന്റെ
ഒളിമിന്നുന്ന ഹൃദയജ്വാലയുടെ
നിന്നെ ചൂഴ്ന്നു നിൽക്കുന്ന
സ്വപ്നഭാരങ്ങളുടെ  
വെള്ളാരംകല്ലുകൾ
ആരുടെയോ വേദനയാണ്
നമ്മളെ വലംവെച്ചകന്ന
നീല ശലഭങ്ങളുടെ.
നമ്മൾ നീന്തി നടന്ന
ആകാശനീലത്തിലെ താരകങ്ങളുടെ
നിന്റെ കണ്ണുകളുടെ നീലിമയിൽ
തെളിഞ്ഞ വെള്ളാരംകടലിന്റെ
അതെ
വെള്ളാരംകല്ലുകൾ
ഒരു ഓർമ്മപ്പെടുത്തലാണ്
എന്നിൽ നിറയുന്ന
നീയെന്ന സ്ഫടികത്തിന്റെ
നിന്നിൽ തിരയടിക്കുന്ന
ഞാനെന്ന കടലിന്റെ. 

Monday, April 11, 2022

ഒറ്റപ്പെട്ടവന്റെ ദ്വീപിൽ


ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
മറ്റാരുടെയോ  മാത്രം ശരികൾ 
പേമാരിയാവും.
കാരമുള്ളുകൾ കൊണ്ട് 
അവർ അവന്റെ നെഞ്ചിൽ 
ചിത്രം വരച്ചിടും. 
മുൾക്കിരീടം അണിഞ്ഞവനെ 
വഴിപിഴച്ചവനെന്നു മുദ്രകുത്തും.
എന്നിട്ട് 
ഈ രക്തത്തിൽ എനിക്കു പങ്കില്ലെന്ന് 
അവർ വീണ്ടും വീണ്ടും വിലപിക്കും.

ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
അപരന്റെ നിന്ദകൾ 
അവനുചുറ്റും കൊടുങ്കാറ്റാവും.
വേട്ടക്കിറങ്ങിയ വ്യാഘ്രം
തന്റെ ഇരുൾക്കണ്ണിൽ 
അവനെ രേഖപ്പെടുത്തും.
അഞ്ചപ്പം വീതിച്ചവനെ കല്ലെറിഞ്ഞ് 
പാനപാത്രത്തിൽ രക്തം നിറക്കും.
ഒറ്റിക്കൊടുത്തവന്റെ ചഷകത്തിൽ 
വീഞ്ഞുനിറയും.

ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
ഇരുൾനദികൾ 
അവനെ വലയംവെക്കും.
ആർക്കെന്നറിയാതെ 
അവന്റെ നെറ്റിത്തടം വിയർപ്പണിയും.
കരിയിലയിൽ വീണ 
കണ്ണീർതുള്ളിക്ക് തീ പിടിക്കും.
നക്ഷത്രങ്ങൾ കണ്ണടക്കും.
 
ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
ഏകാന്തനായവൻ 
ഇടിമുഴക്കത്തിൽ 
ഉയിർത്തെഴുന്നേൽക്കും എന്ന് 
വൃഥാ സ്വപ്നംകാണും.
എന്നിട്ടും
ഒറ്റപ്പെട്ടവന്റെ ദ്വീപിൽ 
ഒറ്റയാനായി 
അവൻ അവശേഷിക്കും. 
കടത്തുതോണി കിട്ടാത്ത വാക്കുകൾ 
ആർക്കെന്നില്ലാതെ 
ഏങ്ങലടിക്കും...

Sunday, April 10, 2022

ഹിറ്റ്ലറുടെ വിശുദ്ധവാദംപോലെ അപകടകരമാണ് ഭാഷാ തീവ്രവാദവും


1993ൽ ഡൽഹിയിൽ എത്തിയപ്പോൾ ഹിന്ദി എനിക്ക് യാതൊരു എത്തും പിടിയും കിട്ടാത്ത ഭാഷയായിരുന്നു. പിന്നെ ഡൽഹിക്കാരുമായി അടുത്ത് ഇടപഴകി, ഇടപഴകി, ഒന്നുരണ്ടു രണ്ട് വർഷത്തിനുള്ളിൽ ഒരുവിധത്തിൽ ഹിന്ദി സംസാരിക്കാമെന്നായി (ഏകദേശം രണ്ടു പതിറ്റാണ്ട് ഡൽഹിയിൽ കഴിഞ്ഞിട്ടും എന്റെ മലയാളി സുഹൃത്തുക്കൾ പലരും പാതി മലയാളത്തിലും ബാക്കി കുറെ ആംഗ്യഭാഷയിലുമാണ് ഇപ്പോളും ഹിന്ദി സംസാരിക്കുന്നത്). അവിടെ ഞാൻ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുമായി പരിചയപ്പെട്ടെങ്കിലും അവരിൽ ഭൂരിഭാഗവും ഹിന്ദിക്കാരായിരുന്നില്ല, നിവൃത്തികേടുകൊണ്ടു ഹിന്ദി പഠിച്ചവരായിരുന്നു. അവരുടെ ഭാഷയൊക്കെ ഹിന്ദിയുടെ വകഭേദമാണെന്ന ധാരണ അവർ തന്നെ മാറ്റിത്തന്നു. എൺപതുകളിലെ സിനിമകളിൽ കേട്ട വള്ളുവനാടൻ മലയാളമാണ് കേരളം മൊത്തം സംസാരിക്കുന്നത് എന്ന പലരുടെയും ധാരണ കാലം തിരുത്തിയതുപോലെ. ദക്ഷിണേന്ത്യക്കാരെല്ലാം മദ്രാസികളും, അവരുടെ ഭാഷ 'മദ്രാസി'യും ആണെന്ന ധാരണയിലാണ് മിക്ക ഉത്തരേന്ത്യക്കാരും ഞങ്ങളോടൊക്കെ സംസാരിച്ചത്. എന്നാൽ തിരിച്ച് താങ്കൾ ബീഹാറി ആണോ എന്ന് ചോദിച്ചാൽ അവനു സാംസ്കാരികമായ മുറിവേൽക്കും. അവിടെ ഭൂമിശാസ്ത്രത്തിലും ചാതുർവർണ്യമുണ്ട്!

ആദ്യമായി മുംബൈ സന്ദർശിച്ച വേളയിൽ, ഞാൻ ഡൽഹിയിൽ സംസാരിക്കുന്ന ഹിന്ദി സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവിടെയുള്ളവർ എന്നെ ശരിക്കും പരിഹസിച്ചു. അവർ സംസാരിച്ചത് മറാഠിയിൽ അധിഷ്ഠിതമായ ഹിന്ദിയാണ്. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഗുജറാത്തിയിൽ അധിഷ്ഠിതമായ ഹിന്ദിയും.    , ഡൽഹിയിൽ സംസാരിക്കുന്ന തരം ഹിന്ദി യുപിയിലെയും ബിഹാറിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിലെയും ആളുകൾക്കു മാത്രമേ ബാധകമാവൂ എന്ന് യാത്രകളിൽ നിന്നും മനസ്സിലായി. മിസോറാമിൽ നിന്നുള്ള ഒരു യുവസുഹൃത്തിനോട് ഹിന്ദിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത്, "ഞാൻ മിസോറാമിൽ നിന്നാണ്." എന്നാണ്. അതായത് നീ പറയുന്നത് എന്റെ ഭാഷയല്ല എന്ന്.  തമിഴ്നാട്ടിൽ എനിക്ക് ഹിന്ദിയേക്കാൾ നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നത് മലയാളത്തിലാണ്. എന്റെ പ്രിയ സുഹൃത്തുക്കളെ, ഇന്ത്യൻ ജനസംഖ്യയുടെ 56 ശതമാനം പേരുടെയും മാതൃഭാഷ ഹിന്ദിയല്ല എന്നത് ഞാൻ പറയുന്നതല്ല ഔദ്യോഗിക രേഖകൾ പറയുന്നതാണ്; ഞാനുമതെ ആ ഭൂരിപക്ഷത്തിൽ പെട്ടയാളാണ്. മലയാളം എന്റെ മാതൃഭാഷയും ഇംഗ്ലീഷ് എന്റെ തൊഴിൽ ഭാഷയുമാണ് - അന്നന്നത്തെ അത്താഴം നേടിത്തരുന്ന ഭാഷ. ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഞാൻ ഹിന്ദി ഉപയോഗിക്കാറുണ്ട്. തീർച്ചയായും ഉത്തരേന്ത്യയിൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി; ഭരണഘടന അനുസരിച്ച് അത് ഔദ്യോഗിക ഭാഷയുമാണ്. ദേശീയഭാഷ എന്ന് അതിനെ പരിഭാഷപ്പെടുത്തുമ്പോളാണ് പ്രശ്നം.

ഏതുതരം മൗലികവാദവും അപകടകരമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമുക്ക് ഒരുപാടു ഭാഷകളും ഭാഷാഭേദങ്ങളുമുണ്ട്. അവയെല്ലാം പൂത്തുലയട്ടെ. ഏകശിലാനിർമ്മിതമായ ഒരു ഭാഷാ സംസ്‌കാരം സൃഷ്ടിക്കാൻ വേണ്ടി ഭാഷാ വൈവിധ്യത്തെ നമ്മൾ കൊല്ലരുത്. ഹിറ്റ്ലറുടെ വിശുദ്ധവാദംപോലെ അപകടകരമാണ് ഭാഷാ തീവ്രവാദവും.

 


Thursday, March 24, 2022

യുദ്ധകാലത്ത് മലയാളി വായിക്കേണ്ട ഒരു പുസ്തകം

ഡോ ജെ പ്രഭാഷ് മാതൃഭൂമി വാരികയിൽ എഴുതിയ 'ഒരു ബുദ്ധൻ പോരാ, അനേക ബുദ്ധന്മാർ വേണം' എന്ന   ലേഖനത്തിൽ Rutger Bregman എഴുതിയ Human Kind എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ കുറിച്ച് പറയുന്നുണ്ട്. ആ പുസ്തകം, 'മനുഷ്യകുലം', എന്നപേരിൽ  മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ അദ്ദേഹം പറഞ്ഞ ഭാഗം ഇവിടെ പങ്കുവെക്കാം എന്ന് തോന്നി. മഞ്ജുൾ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിച്ച്, നേരിൽ അറിയാത്ത പലരും നല്ല അഭിപ്രായം പറഞ്ഞെങ്കിലും പുതിയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും മറ്റു ഭാഷകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ 'മനുഷ്യകുലം' മലയാളത്തിൽ തീരെ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് സത്യം. വായിച്ചവർ പറഞ്ഞറിഞ്ഞാണ് പലപ്പോഴും ആളുകൾ പുസ്തകശാലകളിൽ നിന്നും ഈ പുസ്തകം വാങ്ങുന്നത്. യുദ്ധവും അസഹിഷ്ണുതയും കൊടികുത്തി വാഴുന്ന ഈ കാലത്ത് നന്മയുടെ വാതിൽ തുറക്കുന്ന ഈ ;പുസ്തകം പുതിയ തലമുറയെങ്കിലും വായിക്കണം എന്നാണെന്റെ അപേക്ഷ - ഇംഗ്ലീഷിലായാലും മലയാളത്തിലായാലും:

സൈനികര്‍ ട്രെഞ്ചുകളില്‍ നിന്ന് പുറത്തുവന്നപ്പോള്‍

1914ലെ ക്രിസ്മസിന്‍റെ തലേ രാത്രി. തെളിഞ്ഞ തണുപ്പുള്ള രാവ്. ലാ ഷാപ്പല്‍-ഡി അര്‍മെന്‍റിയേഴ്സ് പട്ടണത്തിന് പുറത്തുള്ള സൈനിക ട്രെഞ്ചുകളെ വേര്‍തിരിക്കുന്ന മഞ്ഞുമൂടിയ നോ-മാന്‍സ്-ലാന്‍ഡ് നിലാവില്‍ കുളിച്ചുനിന്നു. പരിഭ്രാന്തി തോന്നിയ ബ്രിട്ടീഷ് ഹൈക്കമാന്‍ഡ് മുന്‍നിരയിലേക്ക് ഒരു സന്ദേശം അയക്കുന്നു. 'ക്രിസ്മസ് അല്ലെങ്കില്‍ പുതുവത്സര വേളയില്‍ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ശത്രു ചിന്തിക്കുന്നുണ്ടാവും. അതുകൊണ്ട് ഈ സമയത്ത് പ്രത്യേകം ജാഗ്രത പുലര്‍ത്തണം.' 

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനറല്‍മാര്‍ക്ക് ഒരു പിടിയുമില്ല.

വൈകുന്നേരം ഏഴിനോ എട്ടിനോ അടുപ്പിച്ച്, രണ്ടാം ക്വീന്‍സ് റെജിമെന്‍റിലെ ആല്‍ബര്‍ട്ട് മോറെന്‍ അവിശ്വാസത്തോടെ കണ്ണുകള്‍ ചിമ്മി. അപ്പുറത്ത് എന്താണാ കാണുന്നത്? വിളക്കുകള്‍ ഒന്നൊന്നായി തെളിയുന്നു. റാന്തലുകള്‍, ടോര്‍ച്ചുകള്‍...ക്രിസ്മസ് ട്രീകള്‍? അപ്പോഴാണ് അയാള്‍ 'സ്റ്റില്‍ നാച്ച്, ഹീലിജ് നാച്ച്' എന്ന ഗാനം കേള്‍ക്കുന്നത്. മുമ്പൊരിക്കലും കരോള്‍ ഇത്ര മനോഹരമായി അനുഭവപ്പെട്ടിട്ടില്ല. 'ഞാനത് ഒരിക്കലും മറക്കില്ല,' മോറെന്‍ പിന്നീട് പറഞ്ഞു. 'അത് എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു.' 

ഒട്ടും വിട്ടുകൊടുക്കാതെ ബ്രിട്ടീഷ് പട്ടാളക്കാര്‍ 'ദി ഫസ്റ്റ് നോയല്‍'ന്‍റെ ഒരു റൗണ്ട് ആരംഭിക്കുന്നു. ജര്‍മ്മന്‍ സൈനികര്‍ അതിന് കൈയടിക്കുകയും 'ഓ...താനെന്‍ബോം' എന്ന ജര്‍മ്മന്‍ ക്രിസ്മസ് ഗാനത്തോടെ അതിന് മറുപടി നല്കുകയും ചെയ്തു. ഇരുപക്ഷവും കുറച്ചുനേരം അങ്ങനെ ക്രിസ്മസ് ഗാനങ്ങള്‍ പാടുന്നു. ഒടുവില്‍ ഇരു ശത്രുപക്ഷങ്ങളും ലാറ്റിന്‍ ഭാഷയില്‍ 'ഓ കം, ഓള്‍ യെ ഫെയ്ത്ത്ഫുള്‍' ഒരുമിച്ചു പാടുന്നു. 'അത് ശരിക്കും അസാധാരണമായ ഒന്നായിരുന്നു,' റൈഫിള്‍മാന്‍ എബ്രഹാം വില്യംസ് പിന്നീട് അനുസ്മരിച്ചു, 'യുദ്ധമുഖത്തുള്ള രണ്ട് രാജ്യങ്ങള്‍ ഒരേ കരോള്‍ ഗാനം പാടുന്നു."

ബെല്‍ജിയത്തിനു വടക്ക് പ്ലോഗ്സ്റ്റീര്‍ പട്ടണത്തില്‍ നിലയുറപ്പിച്ചിരുന്ന ഒരു സ്കോട്ടിഷ് റെജിമെന്‍റ് കുറച്ചുകൂടി മുന്നോട്ട് പോയി. ശത്രുപക്ഷത്തെ ട്രെഞ്ചില്‍ നിന്നും ആരോ പുകയില വേണോ എന്ന് വിളിച്ചു ചോദിക്കുന്നത് കോര്‍പ്പറല്‍ ജോണ്‍ ഫെര്‍ഗൂസണ്‍ കേള്‍ക്കുന്നു. 'വെളിച്ചത്തിലേക്ക് വരാം' ആ ജര്‍മ്മന്‍കാരന്‍ വിളിച്ചുപറയുന്നു. അങ്ങനെ ഫെര്‍ഗൂസണ്‍ നോ-മാന്‍സ്-ലാന്‍ഡിലേക്ക് ചെല്ലുന്നു.

'വര്‍ഷങ്ങളായി പരസ്പരം പരിചയമുള്ളവരെപ്പോലെ ഞങ്ങള്‍ ഉടന്‍ സംസാരം തുടങ്ങുകയായിരുന്നു,' അദ്ദേഹം പിന്നീട് എഴുതി. 'എന്തൊരു കാഴ്ച - യുദ്ധമുഖത്തിന്‍റെ അത്രയും തന്നെ നീളത്തില്‍ ജര്‍മ്മന്‍കാരുടേയും ബ്രിട്ടീഷുകാരുടേയും ചെറുചെറു സംഘങ്ങള്‍! ആ ഇരുട്ടില്‍ പൊട്ടിച്ചിരികള്‍ കേള്‍ക്കാമായിരുന്നു, കത്തുന്ന തീപ്പെട്ടിക്കൊള്ളികള്‍ കാണാമായിരുന്നു ധ...പ  ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുവരെ നാം കൊല്ലാന്‍ ശ്രമിച്ച മനുഷ്യരോട് നാം ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു! 

പിറ്റേന്ന് രാവിലെ, ക്രിസ്മസ് ദിനം, സൈനികരില്‍ ഏറ്റവും ധീരരായവര്‍ വീണ്ടും ട്രെഞ്ചുകള്‍ക്ക് പുറത്തേക്ക് വന്നു. കമ്പിവേലികള്‍ കടന്ന് അവര്‍ ശത്രുക്കള്‍ക്ക് ഹസ്തദാനം നല്കുന്നു. ശേഷം, പുറകില്‍ നിന്നവരെ അവര്‍ മാടി വിളിക്കുന്നു. 

'ഞങ്ങളെല്ലാവരും ഹര്‍ഷാരവം മുഴക്കി,' ക്വീന്‍സ് വെസ്റ്റ്മിന്‍സ്റ്റര്‍ റൈഫിള്‍ എസിലെ ലെസ്ലി വോക്കിംഗ്ടണ്‍ പിന്നീട് ഓര്‍മ്മിക്കുന്നു, 'തുടര്‍ന്ന് ഞങ്ങള്‍ ഒരുകൂട്ടം ഫുട്ബോള്‍ കാണികളെപ്പോലെ ഒരുമിച്ചുകൂടി.'

ജര്‍മ്മന്‍കാര്‍ സിഗാറുകളും ജര്‍മ്മന്‍ വിഭവമായ സൗര്‍ക്രോറ്റും ജര്‍മ്മന്‍ മദ്യമായ ഷ്നാപ്സും പങ്കിടുന്നു. സന്തോഷകരമായ ഒരു വലിയ ഒത്തുചേരലിലെന്ന പോലെ അവര്‍ തമാശകള്‍ പറഞ്ഞ് ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കുന്നു. ഹെല്‍മെറ്റുകള്‍ ഗോള്‍പോസ്റ്റുകള്‍ക്ക് പകരമായി വെച്ച് അവര്‍ ഫുട്ബോള്‍ മാച്ചുകള്‍ കളിക്കുന്നു. ഒരു മത്സരത്തില്‍ 3-2 എന്ന ഗോള്‍നിലയില്‍ ജര്‍മ്മന്‍കാരും മറ്റൊന്നില്‍ 4-1 എന്ന നിലയില്‍ ബ്രിട്ടീഷുകാരും വിജയിക്കുന്നു. 

വടക്കന്‍ ഫ്രാന്‍സിലെ ഫ്ലൂര്‍ബൈക്സ് ഗ്രാമത്തിന്‍റെ തെക്ക്-പടിഞ്ഞാറ് ഇരുപക്ഷവും ശവസംസ്കാരച്ചടങ്ങിനായി ഒരുമിച്ചു. 'ജര്‍മ്മന്‍കാര്‍ ഒരുവശത്തും ബ്രിട്ടീഷുകാര്‍ മറുവശത്തും...ഓഫീസര്‍മാര്‍ അവര്‍ക്ക് മുന്നില്‍ നിന്നു. ശത്രുക്കളുടെ വെടിയേറ്റുവീണ തങ്ങളുടെ സഹപ്രവര്‍ത്തകരെ കുഴിമാടത്തിലേക്ക് വെയ്ക്കുമ്പോള്‍ എല്ലാവരും തൊപ്പികള്‍ ഊരി.' അവര്‍ 'ഠവല ഹീൃറ ശെ ാ്യ വെലുവലൃറ'/ 'ഉലൃ ഒലൃൃ ശെേ ാലശി ഒശൃ'േ, പാടുന്നു. അവരുടെ ശബ്ദങ്ങള്‍ കൂടിക്കലരുന്നു. 

അന്ന് വൈകീട്ട് യുദ്ധമുഖത്തുടനീളം ക്രിസ്മസ് വിരുന്നുകള്‍ ഉണ്ടായി. ജര്‍മ്മന്‍ നിരയുടെ പുറകിലുള്ള വൈന്‍ നിലവറയിലേക്ക് ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ഒരു ബവേറിയന്‍ പട്ടാളക്കാരന്‍ 1909ലെ ഒരു കുപ്പി വെവേ ക്ലിക്വോട്ട് തുറക്കുന്നു. അവര്‍ വിലാസങ്ങള്‍ കൈമാറുകയും യുദ്ധാനന്തരം ലണ്ടനിലോ മ്യൂണിക്കിലോ വെച്ച് കണ്ടുമുട്ടാമെന്ന് ഉറപ്പുപറയുകയും ചെയ്യുന്നു. 

ഈ തെളിവുകളൊന്നും ഇല്ലായിരുന്നുവെങ്കില്‍ അങ്ങനെയൊക്കെ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും. സ്വയം വിശ്വസിക്കാന്‍ അവര്‍ക്കുതന്നെ പ്രയാസമായ ഇക്കാര്യങ്ങളുടെ ധാരാളം ദൃക്സാക്ഷി വിവരണങ്ങള്‍ സൈനികരുടേതായുണ്ട്. 

ഓസ്വാള്‍ഡ് ടില്ലി തന്‍റെ മാതാപിതാക്കള്‍ക്കുള്ള ഒരു കത്തില്‍ എഴുതി, 'നിങ്ങള്‍ ടര്‍ക്കിയൊക്കെ കഴിച്ചുകൊണ്ടിരുന്ന സമയത്ത് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുവരെ ഞാന്‍ കൊല്ലാന്‍ ശ്രമിച്ച മനുഷ്യരുമായി ഞാന്‍ ഹസ്തദാനം ചെയ്യുകയും സംസാരിക്കുകയുമായിരുന്നു!! അത് അമ്പരപ്പിക്കുന്നതായിരുന്നു!'  അത് വിശ്വസിക്കാന്‍ ജര്‍മ്മന്‍ ലെഫ്റ്റനന്‍റ് കുര്‍ട്ട് സെഹ്മിഷിന് സ്വയം നുള്ളിനോക്കേണ്ടിവന്നു: 'എത്ര അത്ഭുതകരവും വിചിത്രവുമാണ്,' അദ്ദേഹം ആശ്ചര്യപ്പെട്ടു, 'സോക്കറിനും ക്രിസ്മസിനും നന്ദി  ധ...പ  കടുത്ത ശത്രുക്കള്‍ അല്പനേരത്തേക്ക് സുഹൃത്തുക്കളായി മാറി.'  

ജര്‍മ്മന്‍കാര്‍ എത്ര സൗഹാര്‍ദ്ദമുള്ളവരാണെന്നു കണ്ട് മിക്ക ബ്രിട്ടീഷ് സൈനികരും ആശ്ചര്യപ്പെട്ടു. അതേ സമയം ഇംഗ്ലണ്ടില്‍ ഡെയ്ലി മെയില്‍ പോലുള്ള പത്രങ്ങളിലെ വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും ബ്രിട്ടീഷുകാരെ എരികേറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ന്യൂസ് പേപ്പറുകളുടെ പ്രചാരത്തില്‍ 40 ശതമാനത്തിലധികവും നിയന്ത്രിച്ചിരുന്നത് ഒരാളായിരുന്നു: ലോര്‍ഡ് നോര്‍ത്ത്ക്ലിഫ്. അക്കാലത്തെ റൂപര്‍ട്ട് മര്‍ഡോക്ക്. പൊതുജനാഭിപ്രായത്തിനുമേല്‍ അദ്ദേഹത്തിന് അതിശക്തമായ സ്വാധീനം ഉണ്ടായിരുന്നു. ശിശുക്കളെ ബയണറ്റുകളില്‍ കുത്തിക്കോര്‍ത്തെടുക്കുകയും പുരോഹിതډാരെ പള്ളിമണികളുടെ ചരടില്‍ കെട്ടിത്തൂക്കൂകയും ചെയ്യുന്ന അതിക്രൂരډാരായ ഹൂണന്‍മാരായി (ഔിെ) ജര്‍മ്മന്‍കാര്‍ ചിത്രീകരിക്കപ്പെട്ടു.*

യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ജര്‍മ്മന്‍ കവി ഏണസ്റ്റ് ലിസാവര്‍ (ഋൃിെേ ഘശമൈൗലൃ) 'ഇംഗ്ലണ്ടിനെതിരെ വിദ്വേഷത്തിന്‍റെ ഗീതം' എഴുതി. ജനപ്രീതിയില്‍ അത് ദേശീയ ഗാനത്തോട് മത്സരിച്ചു. ദശലക്ഷക്കണക്കിന് ജര്‍മ്മന്‍ സ്കൂള്‍ കുട്ടികള്‍ക്ക് അത് മനഃപാഠമാക്കേണ്ടി വന്നു. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ദൈവമില്ലാത്തവരാണെന്നും അവര്‍ ക്രിസ്മസ് ആഘോഷിക്കുക പോലും ചെയ്യാറില്ലെന്നും ജര്‍മ്മന്‍ പത്രങ്ങള്‍ അവകാശപ്പെട്ടു. 


അവിടെയും വ്യക്തമായ ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. യുദ്ധമുഖത്തു നിന്നുള്ള അകലം കൂടുന്തോറും വിദ്വേഷം വര്‍ദ്ധിക്കുന്നു. നാട്ടില്‍ - ഗവണ്‍മെന്‍റ് ഓഫിസുകളിലും ന്യൂസ് റൂമുകളിലും, സ്വീകരണ മുറികളിലും പബ്ബുകളിലും - ശത്രുവിനോടുള്ള വിദ്വേഷം ഏറെക്കൂടുതലായിരുന്നു. അതേ സമയം, ട്രെഞ്ചുകളില്‍ സൈനികര്‍ പരസ്പര ധാരണ വളര്‍ത്തിയെടുത്തു. 'അന്ന് ഞങ്ങള്‍ സംസാരിച്ചതിനു ശേഷം,'ഒരു ബ്രിട്ടീഷ് സൈനികന്‍ വീട്ടിലേക്കുള്ള കത്തില്‍ എഴുതി,'നമ്മുടെ പത്ര റിപ്പോര്‍ട്ടുകളില്‍ അധികവും ഭയാനകമായ പെരുപ്പിച്ചു കാണിക്കലാണെന്ന് ഞാന്‍ കരുതുന്നു.' 

1914ലെ ആ ക്രിസ്മസ് സൗഹൃദം ഒരു കെട്ടുകഥ ആയിട്ടാണ് ഒരുപാട് കാലം കരുതിപ്പോന്നിരുന്നത്. വികാരപരമായ ഒരു കെട്ടുകഥയ്ക്കപ്പുറം മറ്റൊന്നുമല്ല, അങ്ങേയറ്റം, രാജ്യദ്രോഹികള്‍ ഉണ്ടാക്കിയെടുത്ത ഒരു നുണ. അവധി ദിനങ്ങള്‍ക്ക് ശേഷം യുദ്ധം പുനരാരംഭിച്ചു. പിന്നെയും ദശലക്ഷക്കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടു, യഥാര്‍ഥത്തില്‍ ആ ക്രിസ്മസിന് എന്താണ് നടന്നത് എന്നത് വിശ്വസിക്കാന്‍ കൂടുതല്‍ പ്രയാസമായി.

1981ലെ ബിബിസി ഡോക്യുമെന്‍ററി 'പീസ് ഇന്‍ നോ മാന്‍സ് ലാന്‍റ്' പുറത്തുവന്നപ്പോള്‍ ഈ കഥ കേവലം ഒരുപിടി കിംവദന്തികള്‍ മാത്രമായിരുന്നില്ലെന്ന് വ്യക്തമായി. ബ്രിട്ടീഷ് മുന്നണിയുടെ മൂന്നില്‍ രണ്ട് ഭാഗവും ആ ക്രിസ്മസിന് യുദ്ധം നിര്‍ത്തിവെച്ചു. ജര്‍മ്മന്‍കാര്‍ സൗഹൃദഹസ്തവുമായി മുന്നോട്ടുവന്ന മിക്ക സംഭവങ്ങളിലും മറുവശത്ത് ബ്രിട്ടീഷുകാരായിരുന്നു (ബെല്‍ജിയന്‍, ഫ്രഞ്ച് യുദ്ധഭൂമികളിലും ഇത് സംഭവിച്ചുവെങ്കിലും). വാസ്തവത്തില്‍, ഒരു ലക്ഷത്തിലധികം സൈനികര്‍ തങ്ങളുടെ ആയുധങ്ങള്‍ താഴെവച്ചു.

യഥാര്‍ത്ഥത്തില്‍, 1914ലെ ക്രിസ്മസ് സമാധാനം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും ബോയര്‍ യുദ്ധങ്ങളിലും ഇതുതന്നെ സംഭവിച്ചു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലും ക്രിമിയന്‍ യുദ്ധത്തിലും നെപ്പോളിയന്‍ യുദ്ധങ്ങളിലും ഇങ്ങനെയുണ്ടായി. എന്നാല്‍ ഒരിടത്തും അത് ഫ്ലാന്‍ഡേഴ്സിലെ ക്രിസ്മസ് പോലെ അത്ര വ്യാപകമോ ദ്രുതഗതിയിലുള്ളതോ ആയിരുന്നില്ല. 

സൈനികരുടെ കത്തുകള്‍ വായിക്കുമ്പോള്‍ ഒരു ചോദ്യം വീണ്ടും വീണ്ടും എന്നിലുയര്‍ന്നു: ഈ മനുഷ്യര്‍ക്ക് - ഒരു ദശലക്ഷം ജീവനുകള്‍ ഇതിനകം നഷ്ടപ്പെടുത്തിയ ഭയാനകമായ ഒരു യുദ്ധത്തില്‍ കുടുങ്ങിയ ഈ മനുഷ്യര്‍ക്ക് - അവരുടെ ട്രെഞ്ചുകളില്‍ നിന്ന് പുറത്തുവരാമെങ്കില്‍ ഇതേ കാര്യം ഇവിടെ ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയുന്നത് എന്താണ്?

വിദ്വേഷ പ്രചാരകരും വിഷം തുപ്പുന്ന പ്രാസംഗികരും നമ്മളെ പരസ്പരം പോരടിപ്പിക്കുന്നു. ഒരിക്കല്‍ ഡെയ്ലി മെയില്‍ പോലുള്ള പത്രങ്ങള്‍ രക്തദാഹികളായ ഹൂണുകളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ചു, ഇപ്പോള്‍ അവര്‍ കൊള്ളക്കാരായ വിദേശികളുടെ കടന്നുകയറ്റത്തെക്കുറിച്ചും കൊലപാതകികളായ കുടിയേറ്റക്കാരെക്കുറിച്ചും നാട്ടുകാരുടെ തൊഴില്‍ തട്ടിയെടുക്കുന്നവരും എന്നാല്‍ മടിയډാരും ഒഴിവുകിട്ടുമ്പോഴൊക്കെ ചിരകാല മൂല്യങ്ങളും പാരമ്പര്യങ്ങളും നശിപ്പിക്കുന്നതില്‍ മിടുക്കډാരുമായ ബലാല്‍സംഗികളായ അഭയാര്‍ഥികളെക്കുറിച്ചും എഴുതുന്നു. 

ഇങ്ങനെയാണ് വിദ്വേഷം വീണ്ടും സമൂഹത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ കുറ്റവാളികള്‍ പത്രങ്ങള്‍ മാത്രമല്ല, ബ്ലോഗുകളും ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നുണകളും വിഷലിപ്തമായ ഓണ്‍ലൈന്‍ ട്രോളുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഏറ്റവും മികച്ച വസ്തുതാ പരിശോധകര്‍ പോലും ഇത്തരത്തിലുള്ള വിദ്വേഷപ്രചരണത്തിനുമുമ്പില്‍ അശക്തരായി കാണപ്പെടുന്നു. 

എന്നാല്‍ ഇത് മറ്റൊരു തരത്തിലാണെങ്കിലോ?  ഭിന്നത വിതയ്ക്കാന്‍ മാത്രമല്ല, ആളുകളെ ഒരുമിപ്പിക്കാനും പ്രചാരവേലയ്ക്ക് സാധിച്ചിരുന്നെങ്കിലോ? 


         

Wednesday, March 2, 2022

കണ്ണാടി

എന്നും കണ്ണാടിയിലേക്കു നോക്കും

നിന്നെക്കാണാൻ.
അപ്പോഴൊക്കെ
എന്നിലേക്കുള്ള ദൂരം
കൂടിയെന്ന് ഞാൻ അറിയും!

Wednesday, February 23, 2022

ഭൂഖണ്ഡം

നിന്റെ കൈത്തലത്തിൽ
ഒരു ഭൂപടമുണ്ടായിരുന്നു
ഞാനതിൽ കപ്പൽമാർഗങ്ങൾ
തിരഞ്ഞിരുന്നല്ലോ.
എന്നിട്ടുമെന്തേ
നീയെന്ന ഭൂഖണ്ഡം
എനിക്കന്യമായി?

Thursday, January 27, 2022

(ശവ) ഘോഷയാത്ര

പൊറുക്കുക എന്റെ വാക്കുകളോട്, 
ഞാൻ മുഴക്കിയ 
ചോരകിനിയുന്ന സത്യങ്ങളോട്... 
അത്രയും പറഞ്ഞ് 
സ്വന്തം നാക്ക് പിഴുതെടുത്ത്  
അവൻ
തന്നെ തിരഞ്ഞു വന്നവരുടെ 
കാല്ക്കൽ വെച്ചു. 
തകർന്നുവീണ ജനലിൽ നിന്നും 
കാലിൽ തറച്ചു കയറിയ
നക്ഷത്രത്തിളക്കമുള്ള  
ചില്ലുപാളി പതിയെ ഊരിയെടുത്ത് 
നിസ്സഹായമായി അവരെ നോക്കി 
(കണ്ണിൽ തെളിഞ്ഞത് ചിരിയോ കരച്ചിലോ?):
പിന്നെ, 
ഒരുകാലത്ത് 
താൻ വിതച്ച വയൽ 
അവർക്കൊപ്പം മുറിച്ചു കടക്കവേ, 
വഴിയരികിലെ നീർച്ചാലിൽ തെളിഞ്ഞ 
മുഖത്തേക്ക് 
അവസാനമായി 
കാർക്കിച്ചു തുപ്പി. 
ചോരകിനിയുന്ന കാലുമായി
നിശ്ശബ്ദമാക്കപ്പെട്ട 
മുദ്രാവാക്യംപോലെ 
സ്വന്തം ചോര കുടിച്ചിറക്കി 
അവൻ 
അവർക്കൊപ്പം നടന്നു നീങ്ങി
വെറുമൊരു നിഴലായി.

ഞാൻ... നീ

ഒരേ വഴിയിലൂടെയല്ലേ
നമ്മൾ നടന്നത്...
കണ്ണാടിയാണ് ഞാൻ,
കണ്ണാടിയാണ് നീ ,
കണ്ണാടിക്കിരുപുറവും
നിഴലായി നമ്മളും.
ഒരേ വെയിലൂടെയല്ലേ
നമ്മൾ അലഞ്ഞത്
നിഴലായി ഞാൻ
നിഴലായി നീ
ഒരേ മരത്തണലിനപ്പുറം ഇപ്പുറം
പിറക്കാതെപോയ വാക്കുകൾ പോലെ
നിശ്ശബ്ദമായി.
ഒരേ നദിയിലൂടെയല്ലേ
നമ്മൾ നീന്തിക്കയറിയത്
ആകാശമായി നീ
ആകാശമായി ഞാൻ
ഇരുളിൽ മിന്നിയ ഒറ്റവിളക്കിൽ നിന്നും
രണ്ടു പ്രകാശവീചികൾ
ഒടുവിൽ
നീ അഴിച്ചുവിട്ട കൊടുങ്കാറ്റിൽ 
ഞാൻ കയറു പൊട്ടിയ പട്ടമാവുന്നു
നീ എന്റെ ഉൾക്കടലും.