കാടിറങ്ങുമ്പോൾ നമ്മൾ
കാട്ടാറിനെ വഴിയിൽ ഉപേക്ഷിക്കുന്നു.
കാട്ടുവള്ളികളെയും പരൽമീനുകളെയും
അക്കരെ നിന്ന മാൻകുട്ടിയെയും.
പിന്നെ നമ്മൾ
മുളങ്കാടുകളെ വഴിയിൽ ഉപേക്ഷിക്കുന്നു
അശരീരിയായ സംഗീതത്തെയും.
അരുവിയിൽ ഉപേക്ഷിച്ച നിഴൽ
ഇപ്പോൾ
പാറക്കെട്ടുകളിലൂടെ
താഴ്വാരത്തിലേക്ക്
ഒഴുക്കുന്നുണ്ടാവാം,
ചിതറിത്തെറിക്കുന്നുണ്ടാവാം.
എന്നിട്ടും തീരാതെ നമ്മൾ
വാക്കുകളെ വഴിയിൽ ഉപേക്ഷിക്കുന്നു
നിശ്ശബ്ദനായ യോദ്ധാവ്
കാലിടറി വീഴുന്നു.
അവന്റെ ഓർമ്മയിൽ കുരുത്ത
വസന്തങ്ങളെ...
ഇരുണ്ട പച്ചപ്പിനെ
പൂക്കളുടെ നീലവിതാനത്തെ
മഴയെ... മഞ്ഞിനെ.
എല്ലാം മായ്ച്ചു നമ്മൾ മടങ്ങുമ്പോൾ
നമ്മളെ പുണർന്ന ഇരുളിൽ
ഒരു മിന്നാമിനുങ്ങു
വഴി കാണിക്കുന്നു..
നമ്മളറിയാതെ നമ്മൾ
വിട്ടിറങ്ങിയ കാട്ടിലേക്ക്
തിരികെ നടക്കുന്നു,
ഞാൻ നിന്നിലേക്കും.
No comments:
Post a Comment