നമ്മൾ നിശ്ശബ്ദമായാണ്
എല്ലാം പറഞ്ഞത്പ്രാർത്ഥനപോലെ ...
പാറക്കെട്ടുകളിൽ
അടിച്ചൊടുങ്ങുന്ന തിരകളെ കുറിച്ച്
ചിറകൊടിഞ്ഞവന്റെ
ആകാശത്തെ കുറിച്ച്....
പലരിൽ ഒന്നല്ല എന്നതിനാൽ
നീ എനിക്ക് പ്രാർത്ഥനയാണ്.
എവിടെയോ നമ്മളിൽ ഒഴുകുന്ന
അതേ ഏകാന്തത പോലെ.
ജപമാലയിലെ മുത്തുകൾ പോലെ.
ഒരു ജാലകം തുറക്കുമ്പോൾ
ഒരു നക്ഷത്രം തെളിയും
കാട്ടിനുള്ളിലെ കടുവാക്കണ്ണും.
ഏകാന്തതയുടെ രണ്ടുവെട്ടങ്ങൾ.
നമ്മൾ നിശ്ശബ്ദമായാണ്
എല്ലാം പറഞ്ഞത്.
പറയുമ്പോളും
ചിലതെല്ലാം മറന്നുപോയിരുന്നു.
തീരത്തടിഞ്ഞ പുഞ്ചിരി
കണ്ടു കണ്ണീർ വാർത്തത്.
കണ്ണുകളിൽ
നിലാവ് പടർന്നത്.
കാലം പഴകുമ്പോൾ
എല്ലാം നിറം മാറുമെങ്കിലും.
ഒരു വെറും വാക്കിൽ
ഒതുങ്ങാത്ത , ഒടുങ്ങാത്ത നമ്മൾ
ബാക്കിയാവുന്നു
വഴിവിളക്കുപോലെ.
ഇപ്പോൾ ഞാൻ നിന്റെ
നിശ്ശബ്ദ പ്രാർത്ഥനകൾ കേൾക്കുന്നു.
No comments:
Post a Comment