Tuesday, December 29, 2020

പിറവി

നിന്റെ ആഴങ്ങളിൽ
ഉറഞ്ഞ ശൈത്യംപോലെ  
ഞാൻ പിറക്കുന്നു.
സ്ഫടിക നീലിമയിൽ
വിറകൊള്ളുന്ന
ഒരു സൂര്യകിരണം.
 
ഒരു നക്ഷത്രവും വഴികാണിക്കാതെ
നിന്റെ ഗിരിശൃംഗങ്ങളിൽ
ഞാൻ കുരിശേറുന്നു,
ഒറ്റിക്കൊടുത്തവന്റെ
കണ്ണീരും വെള്ളിക്കാശും കാണാതെ.
മുൾക്കിരീടം ചൂടിയ ശിരസ്സിൽ
പൊഴിയുന്ന മഞ്ഞും
പൊടിയുന്ന ചോരയും.
ദഹിക്കാതെ കിടക്കുന്നു
അത്താഴമേശയിൽ
നിനക്കായി പകുത്തുനൽകിയ
എന്റെ മാംസം.

എന്നിട്ടും
പാപം കഴുകിമാറ്റിയ
നിന്റെ അടിവയറിൽ നിന്നും
ഒരു വിലാപംപോലെ
ഞാൻ ഉയിർത്തെഴുന്നേൽക്കുന്നു,
മുറിപ്പാടുകളിൽ അടയിരിക്കുന്ന
പറവയെപോലെ
വിസ്‌മൃതിയിലേക്കു ചിറകുവിരിക്കുന്നു. 

നിശ്ശബ്ദത

കൂമ്പിയ കണ്ണുകളിൽ 
തിരയൊടുങ്ങിയ കടൽ, 
വാടിവീണ പൂവിൽ നിന്നും 
ഒരു ശലഭ വസന്തം, 
ഒരു കുഞ്ഞുവിത്തിൽ നിന്നും 
ഒരു വൻമരം, 
ദൂരെയെവിടെയോ കൊടുംകാടുകൾക്കപ്പുറം
ഉദിക്കാൻ മറന്ന സൂര്യൻ, 
നീയും ഞാനും എന്ന ഗ്രഹത്തിൽ 
അനാഥമായ 
ഒരു ചോരത്തുള്ളി, 
മഞ്ഞുപൊഴിഞ്ഞ കാലം നിറയെ 
പിറക്കാൻ മറന്ന വാക്കുകൾ ....
കൂമ്പിയ കണ്ണുകൾ...  
തിരകൾ...
നിശ്ശബ്ദത

ആകാശഗംഗ


ആകാശഗംഗയുടെ
ഭ്രമണപഥത്തിൽ
ശീർഷാസനം ചെയ്യുന്ന ഒരു വവ്വാൽ
ഇരുൾക്കണ്ണുകൊണ്ട്
അനന്തതാരങ്ങൾക്ക്  
പേരിട്ട്
മേൽകീഴറിയാത്ത താരാപഥങ്ങൾക്ക്
താനാണ് അച്ചുതണ്ടെന്നു
സ്വയം വിളംബരം ചെയ്യുകയും
ഇടയ്ക്കിടെ അനന്തതയിലേക്ക്
ചിറകുവിരിച്ച്
ഒരിക്കലും അസ്തമിക്കാത്ത
ഇരുളിലേക്ക് മടങ്ങുകയും
ചെയ്ത്...
താരാപഥങ്ങളുടെ അച്ചുതണ്ടിൽ
വെളിച്ചംകൊണ്ടു കയർകെട്ടി
ഊഞ്ഞാലാടുന്ന കുട്ടി
ഓരോ കുതിപ്പിലും
ഓരോ ആകാശഗംഗകൾ.
ഓരോ നിശ്വാസത്തിലും
ഓരോ നിശ്ശബ്ദതകൾ.
ക്ഷീരപഥത്തിന്റെ
ഇരുൾക്കയത്തിൽ നിന്നും
ഉൽക്കയായി പെയ്ത
ഒരു തുണ്ടു റൊട്ടി
മുറിക്കുമ്പോൾ  
ഒരു രക്തനദി ഒഴുകുന്നു.
അതിനുമേൽ
നഗ്നനായ രാജാവ്
ഇരുളിന്റെ വൃക്ഷത്തിൽ
കാലമറിയാതെ ശീർഷാസനം ചെയ്യുന്നു.

Wednesday, December 23, 2020

ഏട്ടേട്ടൻ എന്ന ജീവിതം

 


ഏട്ടേട്ടൻ ...  അതായിരുന്നു ഞങ്ങൾ കുട്ടികൾ ഇട്ടിരുന്ന വിളിപ്പേര്. ഏട്ടന്മാരുടെ എല്ലാം ഏട്ടൻ ... ഏട്ടേട്ടൻ

നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടൻ...
അടുത്ത ചങ്ങാതിമാരിൽ പലർക്കും ദാമു.
ദാമോദരൻ എന്ന സ്വന്തം പേര് ഏട്ടേട്ടന് പോലും ഒരുപക്ഷെ അത്രയൊന്നും സുപരിചിതമായിരുന്നില്ല.
മഞ്ചേരിയിൽ ഒരു കല്യാണച്ചടങ്ങും കഴിഞ്ഞു തിങ്കളാഴ്ച രാവിലെ കൈകൊടുത്തു പിരിഞ്ഞതാണ്. മഞ്ചേരിയിൽ ചെന്നാൽ ഞങ്ങൾക്ക് മറ്റെവിടെയും താമസിക്കാൻ ഏട്ടേട്ടനും കുടുംബവും സമ്മതം തരില്ല. ഇത്തവണയും അങ്ങനെതന്നെ.  
പാതിരാത്രിയിൽ രാത്രിയിൽ വന്ന വിളി... ഏട്ടേട്ടൻ ആരോടും പറയാതെ  യാത്രയായി...
അമ്മയുടെ അനിയത്തിയുടെ മകനായ ഏട്ടേട്ടൻ എന്റെ ഓപ്പോൾക്കും ഏട്ടനും മൂത്ത ഏട്ടൻ തന്നെയായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറയിൽ അവർ ചിലവഴിച്ച ബാല്യം വല്ലാത്തൊരു സമവാക്യമാണ് സൃഷ്ടിച്ചത്. എഴുപതുകളുടെ മധ്യത്തിൽ വട്ടംകുളം പോസ്റ്റ് ഓഫീസിൽ ജീവനക്കാരനായി ജോലിക്കു ചേരുകയും ഞങ്ങളുടെ വീട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തതോടെയാണ് ഏട്ടേട്ടൻ എനിക്കുകൂടി പ്രിയപ്പെട്ടവനാകുന്നത്,വട്ടംകുളത്തുകാർക്കും. ആ വീട് അവന്റെ സ്വന്തം വീടായി... വട്ടംകുളം സ്വന്തം നാടും.
സാഹിത്യത്തെയും കലയെയും സംഗീതത്തെയുമെല്ലാം ഏറെ സ്നേഹിച്ച ഏട്ടേട്ടന് വട്ടംകുളം തന്റെ ജന്മനാട്ടിനേക്കാൾ വളക്കൂറുള്ള മണ്ണായിരുന്നു. ഗ്രാമണ വായനശാല, അമ്പിളി കലാസമിതി... അന്നുമതെ വട്ടംകുളം സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഒരു വലിയ കേന്ദ്രമായിരുന്നു (ഒരുപക്ഷെ ഇന്നത്തേക്കാളും). അമ്പിളി കലാസമിതി ഒരുതരത്തിൽ അതിന്റെ അച്ചുതണ്ടും. വട്ടംകുളത്തെ സാംസ്‌കാരിക ഭൂമികയിൽ വേരുറപ്പിക്കാൻ ഏട്ടേട്ടന് അധികനാൾ വേണ്ടിവന്നില്ല. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ വായനശാലയിൽ അംഗമാക്കുന്നത് എട്ടേട്ടനാണ്. അവിടെ നിന്നും തുടങ്ങിയ വായനതന്നെയാണ് ഇന്നും എനിക്ക് കരുത്ത്. ആദ്യകാലത്തൊക്കെ എന്റെ ഏട്ടന്റെ കഥകളുടെ ആദ്യവായനക്കാരിൽ ഒരാളും ഏട്ടേട്ടൻ തന്നെയായിരുന്നു.
അന്നുകാലത്ത് ആ പരിസര പ്രദേശങ്ങളിൽ കർട്ടനും മറ്റു സ്റ്റേജ് സാമഗ്രികളും ഉണ്ടായിരുന്ന ഒരേയൊരു കലാസമിതി അമ്പിളി കലാസമിതിയായിരുന്നു. അതിനാൽ തന്നെ കലാപരിപാടികളിൽ തബലയും ഹാർമോണിയവും എല്ലാം വായിക്കാൻ മാത്രമല്ല കർട്ടൻ കെട്ടാനും അവർതന്നെ വേണമായിരുന്നു. വട്ടംകുളം സിപിഎൻയുപി സ്കൂളിൽ  പഠിക്കുന്ന കാലത്ത് ഞങ്ങളുടെയെല്ലാം കലാസാംസ്കാരിക താൽപ്പര്യങ്ങൾ മാത്രമല്ല സെക്കുലർ ആയ കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നതിലും അമ്പിളി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

1980കളുടെ തുടക്കത്തിൽ വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അമ്പളിയുടെ കൂടി പങ്കാളിത്തത്തോടെ രംഗത്തവതരിപ്പിച്ചപ്പോൾ, പ്രേംജി, മുല്ലനേഴി തുടങ്ങിയവർക്കൊപ്പം ആ നാടകത്തിൽ ഒരു സ്ത്രീവേഷം കെട്ടാനും ഏട്ടേട്ടന് ഭാഗ്യം ലഭിച്ചു. കുറെ നാളുകൾക്കു ശേഷം രണ്ടുനാൾ മുന്നേ അനിയന്റെ മകന്റെ കല്യാണച്ചടങ്ങിനുശേഷം പാപ്പിനിപ്പാറയിലെ ഏട്ടേട്ടന്റെ വീട്ടിൽ ഇരുന്നു സംസാരിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി ഏട്ടേട്ടൻ ഓർത്തെടുത്തു, വട്ടംകുളത്തെ കുറിച്ചും, പുതിയ ജോലികിട്ടിയതിനെ തുടർന്ന് മഞ്ചേരിയിലേക്കു പോയതോടെ കൈവിട്ടുപോയ കലാജീവിതത്തെ കുറിച്ചുമെല്ലാം. പക്ഷെ വർഷത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും വട്ടംകുളത്തെത്തുമ്പോൾ ഏട്ടേട്ടൻ കലാസമിതിയിൽ കയറാതെ പോകില്ല. തബലയിലും ഹാർമോണിയത്തിലുമെല്ലാം ഒന്ന് കൈവെച്ചില്ലെങ്കിൽ  മനസ്സിന് സമാധാനം കിട്ടില്ലായിരുന്നു ഏട്ടേട്ടന്. ഈ കലാ താല്പര്യം തന്നെയായിരുന്നു ഞങ്ങളുടെ അച്ഛനുമായി ഏട്ടേട്ടനെ വലിയ കൂട്ടാക്കിയതും. കൊറോണ കാരണം യാത്രകൾ മുടങ്ങിയതിനാൽ അച്ഛനെ കാണാൻ വട്ടംകുളത്തേക്കു വരാനാവാത്തതിന്റെ വിഷമത്തിലായിരുന്നു ഏട്ടേട്ടൻ. എന്തായാലും ജനുവരിയിൽ നാലുദിവസം വട്ടംകുളത്തു വന്നു നിൽക്കണം എന്നും പറഞ്ഞു. ഉള്ളിൽ കുറെ വിങ്ങലുകൾ ഉണ്ട് എല്ലാം ഒന്ന് ഇറക്കിവെക്കണമെന്നും ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ തിരിച്ചുപിടിക്കണമെന്നും. ഇറക്കികിടത്തിയ ആ കാലം കണ്ടപ്പോൾ ഞങ്ങളുടെ അച്ഛൻ വല്ലാത്ത ഒരു മൗനത്തിൽ ആയിരുന്നു, മരവിപ്പിലും.
ഏട്ടേട്ടനെ കുറിച്ച് ഓർത്തെടുക്കാൻ കൂട്ടുകാർക്കെല്ലാം ഉണ്ട് ഒരു കാലം. കലയുടെ, സാഹിത്യത്തിൻറെ, കലർപ്പില്ലാത്ത നർമ്മത്തിന്റെ, ജീവിതാഘോഷങ്ങളുടെ... പൊടുന്നനെയുള്ള ആ വിയോഗം വിശ്വസിക്കാനാവാതെ വിളിച്ച പ്രിയപ്പെട്ട ആലങ്കോട് ലീലാകൃഷ്ണൻ, ജയകൃഷ്ണൻ മാഷ്, കണ്ണേട്ടൻ (കണ്ണൻ സൂരജ് - ഏട്ടേട്ടന്റെ കല്യാണത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ കൂടിയായിരുന്നു), അവസാനനോക്കു കാണാൻ വട്ടംകുളത്തുനിന്നെത്തിയ യുകെയും, കുമാരേട്ടനടക്കമുള്ള  പഴയ കൂട്ടുകാർ   ഇവർക്കെല്ലാം ഓർത്തെടുക്കാനുണ്ടായിരുന്നു ഒരു കാലത്തെ  കുറിച്ച്, പൊടുന്നനെ പറിച്ചുമാറ്റിയ ഒരു കാലം.
ഏട്ടേട്ടാ, നിന്നെക്കുറിച്ച് ഞാൻ എങ്ങനെയാണു പറഞ്ഞുവെക്കേണ്ടത് ....?


Saturday, October 31, 2020

മുങ്ങിമരിച്ച കുട്ടികൾ

 മുങ്ങിമരിച്ച കുട്ടികൾ

ലൂയി ഗ്ലക്ക്
പരിഭാഷ : പി സുധാകരൻ

നോക്കൂ, അവർക്കായി ഒരു ന്യായവിധിയുമില്ല
അതിനാൽ അവർ
മുങ്ങിമരിക്കണമെന്നത് സ്വാഭാവികമാണ്,
ആദ്യം മഞ്ഞുപാളികൾ അവരെ ഉള്ളിലേക്കെടുക്കുന്നു
പിന്നെ മൊത്തം ശൈത്യകാലത്തും
അവർ മുങ്ങിത്താഴുമ്പോൾ
അവരുടെ കമ്പിളി സ്കാർഫുകൾ
അവർക്ക് പുറകിൽ ഒഴുകി നടക്കുന്നു
അവസാനം അവർ നിശ്ശബ്ദമാകുംവരേക്കും.
അന്നേരം പൊയ്ക അവരെ അതിന്റെ
ബഹുവിധമായ ഇരുണ്ട കൈകളിൽ ഉയർത്തുന്നു.

എന്നാൽ മരണം അവരിലേക്ക്
മറ്റൊരുതരത്തിൽ വരണം,
തുടക്കത്തോട് വളരെ അടുത്ത്.
അവർ എല്ലാകാലത്തും
അന്ധരും ഭാരരഹിതരും ആയിരുന്നുവെന്നപോലെ
അതുകൊണ്ട്, ബാക്കിയുള്ളതെല്ലാം സ്വപ്നം കാണുന്നു,
വിളക്ക്, മേശ മൂടിയ തൂവെള്ള വിരി,
അവരുടെ ദേഹങ്ങൾ .

എന്നിട്ടും തങ്ങളുപയോഗിച്ച പേരുകൾ
അവർ കേൾക്കുന്നു,
പൊയ്കക്ക് മേലെ തെന്നിനീങ്ങുന്ന
പ്രലോഭനങ്ങൾ പോലെ:
എന്തിനാണു നിങ്ങൾ  കാത്തുനിൽക്കുന്നത്
വരൂ വീട്ടിലേക്ക്, വീട്ടിലേക്ക് വരൂ,
ജലത്തിൽ നഷ്ടപ്പെട്ട്,
നീലയായ് ശാശ്വതമായ്.

Thursday, October 8, 2020

അശരീരിയെ വരയ്ക്കുമ്പോൾ

പി സുധാകരൻ


അശരീരിയെ വരയ്ക്കുമ്പോൾ
നിലാവിലലിയുന്ന
സംഗീതം വരയ്ക്കണം
അതിനെ
വയലിന്റെ തന്ത്രികളിൽ
ഒളിപ്പിച്ചുവെക്കണം.
കണ്ണുകളിലെ സൂര്യനെ
വരയ്ക്കണം
മേഘം മറയ്ക്കാതെ
സ്ഫടികച്ചെപ്പിൽ
ആ വെളിച്ചം നിറയ്ക്കണം.

മണ്ണിന്റെ ആഴം വരയ്ക്കണം
ഒരു പൂപ്പാത്രത്തിലേക്കും
ഇറുത്തിടാത്ത
ചെമ്പനീർ പൂക്കൾ.
ഇലകളും തണ്ടും.
ഇതളറ്റുവീഴാത്ത
യൗവനം വരയ്ക്കണം. 
മഞ്ഞിൽ തിളങ്ങുന്ന
തിരുപ്പിറവിയുടെ നക്ഷത്രങ്ങളെ,
രക്തവും മാംസവും 
പകുത്തു നൽകിയ,
കുരിശിലൊടുങ്ങാത്ത 
ജീവിതാസക്തിയെ
തീജ്വാലകളെ...

കോറിയിടണം 
മഴവില്ലിലൊളിപ്പിച്ച  
വന്യത. 
അതിൽ നിറയെ
നിഴലില്ലാത്ത നീ.
നിന്നിൽ നിറയുന്ന നദി
പാടങ്ങൾ പറവകൾ.
ഒരു മരുഭൂമി നിറയെ
സ്വപ്നം തൂവിയ മരുപ്പച്ച 
അവിടെ 
കാലഗണനയില്ലാത്ത മഴയായി
എനിക്ക്
പെയ്തിറങ്ങി നിറയണം
അശരീരിയായി. 

Thursday, August 27, 2020

ഉയിർപ്പ്

ഉയിർപ്പ്

പി സുധാകരൻ

പൊടുന്നനെയല്ലേ നമ്മൾ
ഓർമ്മത്തെറ്റുകളിൽ നിന്നും
ഉണർന്നെഴുന്നേൽക്കുന്നത്!
പായൽ പിടിച്ച അതേ മതിൽ,
കണ്ണിൽ ഉറക്കച്ചടവുമാറാത്ത
അതേ കാവൽക്കാരൻ.
വടികുത്തിയ വാർദ്ധക്യം,
ഇരുളിൽ അപ്രത്യക്ഷമാവുന്ന അശരീരി.
ഒരിക്കലും കാണാത്ത നിഴൽ.

ഉണർന്നെഴുന്നേൽക്കുന്നതെല്ലാം
ഇരുളിലേക്കെന്ന തോന്നൽ.
ചില്ലുജാലകത്തിന്റെ
മഞ്ഞുപാളിക്കപ്പുറം
നിയോൺവിളക്കിന്റെ സാന്ധ്യപ്രഭ.
അതിനുമപ്പുറം ഇരുളിന്റെ താണ്ഡവം
മൗനം.

എന്റെ ദ്വീപിൽ
ഞാൻ ഒറ്റക്കാണെന്നു പറഞ്ഞവൻ
ഞാൻ തന്നെയാണ്.
കൊട്ടിയടച്ച ചില്ലുജാലകത്തിനപ്പുറം
കണ്ണിൽ തറക്കുന്ന
ഇരുൾ കത്തുന്നുവെന്നും
വിളക്കുകൾ അണയുന്നുവെന്നും.

പേമാരിയിൽ മുറ്റത്തു നൃത്തംവെക്കും
വഴിതെറ്റിവന്ന മത്സ്യക്കുഞ്ഞുങ്ങൾ.
എന്നിട്ടും തുറക്കാത്ത ജാലകത്തിനിക്കരെ
ഇരുളുകൊണ്ടു ഞാൻ വരക്കും
ഞാൻപോലും കാണാത്ത ചിത്രങ്ങൾ.
ഞണ്ടുകൾ, തിമിംഗലങ്ങൾ
 
എന്നിട്ടും
പൊടുന്നനെ നമ്മൾ
ഓർമ്മത്തെറ്റുകളിൽ നിന്നും
ഉണർന്നെഴുന്നേൽക്കുന്നു..
ഉയിർത്തെഴുന്നേൽപ്പ്‌പോലെ!
ഒറ്റക്കിളിയുടെ പാട്ടിലേക്ക്.

കാലത്തിനപ്പുറത്തേക്കു
ജാലകം തുറക്കുമ്പോൾ
കാവൽക്കരനില്ലാത്ത പുഴക്കക്കരെ
മഴനൂലുകൾക്കപ്പുറം
കിളികൾ ചിറകുവിരിക്കുന്നു
ചിത്രശലഭങ്ങൾക്കൊപ്പം  
കളിക്കുന്ന കുഞ്ഞുങ്ങൾ
മഴവില്ലുകൊണ്ടു
വസന്തം വരക്കുന്നു.
ആദ്യമായി ഞാൻ ആകാശം കാണുന്നു.

മത്സ്യങ്ങൾ

മത്സ്യങ്ങൾ


പി സുധാകരൻ

വറ്റിയ കുളത്തിൽ
മീൻപിടിക്കുന്ന കുട്ടികൾ
സാരോപദേശ കഥകൾ ഓർക്കാറില്ല
മാളങ്ങളിൽ ഒളിച്ചും
ചത്തപോലെ കിടന്നും
രക്ഷപ്പെട്ട മത്സ്യങ്ങൾ
അവർക്കു നായകരല്ല
ധ്യാനനിരതനായിരുന്ന്
ഇരയെ ലക്‌ഷ്യം വെക്കുന്ന
കൊറ്റി വില്ലനുമല്ല.
ഒരേ ഇരയെ കാത്തിരിക്കുന്ന
രണ്ടു കൂട്ടുകാർ
കഥാപാത്രങ്ങൾ
അത്രമാത്രം.
ഉലകം ചുറ്റുമ്പോൾ
മാഗല്ലൻ
മീൻപിടിച്ചിരുന്നോ?
കൊളംബസ്
നക്ഷത്ര മത്സ്യങ്ങളെ
സ്വപ്നം കണ്ടിരുന്നോ?

ചെളിപുതഞ്ഞ  തോർത്തിൽ
മീൻ പൊതിഞ്ഞു
ഭൂഗോളം നിർമ്മിച്ച കുട്ടികൾ
ഒറ്റക്കുതിപ്പിന്
ഭൂഖണ്ഡങ്ങൾ താണ്ടുന്നു.
പെൻഗ്വിനുകളുടെ ലോകത്തു നിന്നും  
ധ്രുവക്കരടികളുടെ മഞ്ഞുപാളികളിലേക്ക്
കുളത്തിൽ നിന്നും
കരകയറാത്ത തവളകൾ
നോക്കി നിൽക്കേ
അറ്റ്ലാന്റിക്കിനു മേലേക്കൂടി
ശാന്തസമുദ്രത്തിന്റെ
പ്രശാന്തിയിലേക്ക്,
ബെർമൂഡയുടെ  
കാണാക്കയത്തിൽ നിന്നും
ചാവുകടലിന്റെ
ലവണഗാഢതയിലേക്ക്...

വറചട്ടി കാത്തിരിക്കുന്ന
മത്സ്യങ്ങൾ  
നിറഞ്ഞ കുളങ്ങൾ കിനാവ് കാണുന്നു
വിശന്നിരിക്കുന്ന കൊറ്റി
ഉച്ചവെയിൽ പൂത്ത ആകാശത്തേക്ക്
ചിറകുവിരിക്കുന്നു.
അന്നേരം  
കുട്ടികൾ
ആദ്യമായി
സാരോപദേശ കഥകൾ
വായിക്കുന്നു.

Sunday, March 22, 2020

പനി

ഒരു മേശക്കു ചുറ്റും നമ്മൾ.
രണ്ടു പെട്ടി ചീട്ട്
നാല് ഗ്ലാസിൽ മദ്യം...
അവളൊരു പിഴ,
പെണ്ണുങ്ങൾ ഇങ്ങനെയുമോ?
ജാക്കി ഇറക്കി ഒന്നാമന്റെ
വാക്കുകൾ കൊഴുക്കുന്നു. 
പനിക്കോളിൽ അവളെ
പാതിരാശയ്യയിലേക്കു
വലിച്ചിട്ടവനല്ലേ കുറ്റക്കാരൻ?
ഏഴാംകൂലിയിറക്കിയ രണ്ടാമൻ
സമസ്യ പൂരിപ്പിക്കുന്നു
എന്തായാലും അവൾക്കും കിട്ടി പനി
ഒമ്പതിറക്കിയ മൂന്നാമൻ
ചിരിയടക്കാൻ പാടുപെടുന്നു.
ഇനിയവർ ഐസൊലേഷൻ വാർഡിലും...
വായിൽ പുകയിലച്ചാറുപോലെ അശ്ലീലവുമായി 
നാലാമൻ ജോക്കറിറക്കുന്നു.
നുരയുന്ന ചഷകത്തിന്
ആർപ്പു വിളിച്ച്
കളി  രണ്ടാം റൗണ്ടിൽ എത്തുമ്പോൾ
ഒന്നാമന്റെ ഫോൺ മുഴങ്ങുന്നു
ഭാര്യയുടെ പരിഭ്രാന്തി....
മോൾക്ക് പനിക്കുന്നു.
കണ്ടുനിന്നവൻ
'അവളും?' എന്ന ചോദ്യംകൊണ്ട്
തന്നെ ജോക്കറിട്ടു വെട്ടും മുന്നേ,
നുരയുന്ന മൗനം ഒറ്റ വലിക്കു കുടിച്ച്
അവൻ പടിയിറങ്ങുന്നു.
സന്ധ്യമയങ്ങിയ തെരുവിൽ
ആംബുലൻസിന്റെ സൈറൺ  മുഴങ്ങുന്നു
പനിക്കിടക്കയിൽ നഗരം
കമ്പിളിപുതച്ചു കിടക്കുന്നു.
ഒരു കൈ കളിച്ചാലോ ?
മൂന്നുപേർ കാഴ്ചക്കാരനോട് ചോദിക്കുന്നു.

Thursday, February 13, 2020

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
ഉപ്പുകല്ലുപോലെ
വാക്കുകൾ അലിഞ്ഞു പോകുന്നു.
തൊടുത്തു വിട്ട അസ്ത്രം
മടങ്ങിവരാതെ
ആകാശത്ത് അസ്തമിക്കുന്നു
തുളച്ചുകാണും
ഏതോ ഭൂപടത്തിന്റെ ഏകാന്തതയെ.

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
അമ്പേറ്റ ഒരു കിളി
കാടിൻ നടുവിൽ
പിടഞ്ഞു വീഴുന്നു.
പൊഴിഞ്ഞ തൂവൽ  മാത്രം
ചുടുനിണം പേറി
ഒഴുക്കുവറ്റിയ  പുഴ കടക്കുന്നു.


നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
വഴിതെറ്റിയ വ്യാഘ്രം
ഒഴുക്ക് വറ്റിയ പുഴ കടക്കുന്നു.
കാലം തെറ്റിയ മഴയിൽ
ഒലിച്ചെത്തിയ മുതലകൾ
വാക്കുകളുടെ കാലിൽ കടിക്കുന്നു.

നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
രാക്കിളികൾ
വാക്കുകളിൽ കൂടുകൂടുന്നു.
മറന്ന വാക്കുകളിൽ
നിന്നെ പരിഭാഷപ്പെടുത്തുമ്പോൾ
ഞാൻ
നിന്നെ മാത്രം പരിഭാഷപ്പെടുത്താൻ
മറക്കുന്നു.  

അങ്ങനെ

അങ്ങനെയിരിക്കെ
പൊടുന്നനെ പെയ്യും
ഒരു പൂക്കാലം...
തിരയടിക്കും,
കൈകുമ്പിളിലെ കടൽ.
മോതിരവലയങ്ങൾ,
കുഞ്ഞോളങ്ങൾ.
കാലം തെറ്റിയ മഴയിൽ
കുടചൂടാതെ നമ്മൾ നടക്കും.
പൂക്കൾ വിൽക്കുന്ന തെരുവിൽ,  
ഒരിക്കലും പൂക്കാത്ത
ജീവിതങ്ങൾക്ക് നടുവിൽ.
ഒരു മെഴുതിരിക്കിരുകരകളിൽ
നമുക്കൊരിക്കലും
മുറിച്ചു കടക്കാനാവാത്ത കടൽ.
മണൽപ്പരപ്പിൽ
മുൾക്കിരീടം ചുമന്ന്
രണ്ട് കള്ളിമുൾച്ചെടികൾ.
എത്ര മെഴുതിരികൾ
ഊതികെടുത്തിയാണ്
നമ്മൾ
ഈ കാലമത്രയും
നീന്തിക്കടന്നത്?  
എന്നിട്ടും ബാക്കിയാവുന്നു
തീരം കാണാത്ത അപാരത.
ഇനിയും കുടിക്കാനുണ്ട്
ബാക്കിവെച്ച ഇരുൾ.
എന്നാലും
ഇറങ്ങിയേ തീരൂ,
നദികളായി, കൈവഴികളായി.  
കാണും,
നിഴൽവീണ പാതയിൽ
എവിടെയോ ഒളിച്ചിരിക്കുന്ന
ഒരു പൂക്കാലം
നമ്മുടെ മാത്രം കടൽ
തിര. 

Wednesday, February 12, 2020

എന്റെ റേഡിയോ ദിനങ്ങൾ

റേഡിയോ ഞങ്ങളുടെ നിലക്കാത്ത ഘടികാരമായിരുന്നു. ക്ലോക്കിൽ നോക്കാതെ ഞങ്ങൾ സമയമറിഞ്ഞു. ഉണരാൻ, ഉറങ്ങാൻ, പഠിക്കാൻ, കളിയ്ക്കാൻ.... പലപ്പോഴും തോന്നിയിട്ടുണ്ട് അദൃശ്യമായൊരു സൂചി അതിനുള്ളിൽ എവിടെയോ തിരിയുന്നുണ്ടെന്ന്, കാലത്തെ ഗൗനിക്കാതെ.   
എനിക്ക് കഷ്ടിച്ച് നാല് വയസ്സുള്ളപ്പോളാണ് വീട്ടിൽ ആദ്യത്തെ റേഡിയോ വന്നത് എന്നാണെന്റെ ഓർമ്മ. മർഫി? കൃത്യമായി ഓർമ്മയില്ല. അത് ഞങ്ങളുടെ സ്വന്തമായിരുന്നില്ല; അച്ഛന്റെ മരുമകന്റേതായിരുന്നു. പത്രം വരാത്ത ഞങ്ങളുടെ വീട്ടിൽ (പത്രം മിക്ക വീടുകളിലും വരാത്ത എഴുപതുകളുടെ തുടക്കത്തിൽ) റേഡിയോ ഞങ്ങൾക്ക് കൗതുകമായി. പാട്ടുകൾ, നാടകങ്ങൾ, തമാശകൾ ... ഇടയ്ക്കു വാർത്തയും. പിന്നീട് വിവാഹമെല്ലാം കഴിച്ചു സ്വന്തം കുടുംബമായപ്പോൾ അദ്ദേഹം ആ റേഡിയോ തിരിച്ചെടുത്തു.
ആ ശബ്ദപേടകം അക്കാലത്തു ഒരു വലിയ ആർഭാടമായിരുന്നു. സ്വന്തമായി ലൈസൻസ് ഒക്കെ ഉണ്ടെങ്കിലേ വീട്ടിൽ ഒരു ട്രാൻസിസ്റ്റർ റേഡിയോ വെക്കാനാവൂ. ഒന്നുരണ്ടു വർഷത്തിന് ശേഷം, അച്ഛൻ വട്ടംകുളത്തു പോസ്റ്റ്മാസ്റ്റർ ആയിരുന്ന കാലത്താണ്, തൊട്ടടുത്ത സ്കൂളിൽ പഠിച്ചിരുന്ന ഞാൻ പോസ്റ്റ് ഓഫീസ് എന്റെ ഇടത്താവളമാക്കിയപ്പോൾ, റേഡിയോ ലൈസൻസ് പുതുക്കാനായി വരുന്നവരെ കാണുന്നത്. ഇതൊക്കെ അന്തസ്സുള്ളവർക്കു പറഞ്ഞതാണെന്ന അവരുടെ മുഖഭാവത്തെക്കാൾ എന്നെ ആകർഷിച്ചത് ഓരോ തവണയും ലൈസൻസ് പുതുക്കുമ്പോൾ ആ പുസ്തകത്തിൽ ഒട്ടിച്ച മനോഹരമായ സ്റ്റാമ്പുകളായിരുന്നു. പക്ഷെ അവ ആൽബത്തിൽ വെക്കാൻ പാടില്ലെന്ന് അച്ഛൻ തന്നെയാണ് പറഞ്ഞത് അവ പോസ്റ്റേജ് സ്റ്റാമ്പുകളല്ല, ലൈസന്സുകളിൽ ഓടിക്കാനുള്ള പ്രത്യേക സ്റ്റാമ്പുകളായിരുന്നു. പിന്നീടെപ്പോഴോ നഷ്ടപ്പെട്ട ആൽബത്തിൽ ഒരിക്കലും ഇടംപിടിക്കാതെ പോയ മുദ്രകൾ.


അടുത്ത വീട്ടിൽ പാടുന്ന റേഡിയോയിൽ നിന്നും ഒഴുകിയെത്തുന്ന അശരീരികൾ പലപ്പോഴും എന്നെ കൊതിപ്പിച്ചിരുന്നു . ശബ്ദത്തോടുള്ള പ്രണയം ... ഇന്നും തുടരുന്നു.
അങ്ങനെയിരിക്കെയാണ് എന്റെ ഏട്ടൻ, പി സുരേന്ദ്രൻ, അന്ന് മൈസൂരിൽ തൊഴിൽ ചെയ്യുന്ന കാലത്ത്, കോഴിക്കോട് ആകാശവാണി നിലയത്തിലെ യുവവാണിയിൽ ഒരു കഥ അവതരിപ്പിക്കുന്നത്. കഥാവായന കേൾക്കാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോളാണ് അടുത്ത വീട്ടിലെ കുഞ്ഞിപ്പുക്ക തന്റെ പെട്ടിക്കടയിൽ വെക്കുന്ന റേഡിയോ ഒരു വൈകുന്നേരത്തേക്കു എടുത്തുകൊണ്ടുവരാൻ സമ്മതം തന്നത്. അങ്ങനെ ഒരു വൈകുന്നേരത്തേക്കു ആകാശവാണി വീണ്ടും ഞങ്ങളുടെ വീട്ടിൽ അലയടിച്ചു.
അപ്പോഴേക്കും ട്രാൻസിസ്റ്റർ റേഡിയോയുടെ ലൈസൻസ് സമ്പ്രദായം എടുത്തുകളഞ്ഞു. എല്ലാവര്ക്കും റേഡിയോ വാങ്ങാം എന്ന് വന്നു; പൈസയുണ്ടെകിൽ! അതായിരുന്നു അന്നത്തെ പ്രശ്നം. പൈസ. അതിനാൽ ദേശവും അതിരുമില്ലാതെ സഞ്ചരിക്കുന്ന ശബ്ദം, അടുത്ത വീട്ടിൽ നിന്നും ഞങ്ങളെ തേടിയെത്തുന്നതിനു ഞങ്ങൾ കാതോർത്തു.
അക്കാലത്തും വീട്ടിൽ ഇടക്കെപ്പോഴെങ്കിലും ഒരു റേഡിയോ ശബ്ദം കടന്നു വരാറുണ്ടായിരുന്നു. അത് ബാലമ്മാമയുടെ (അച്ഛന്റെ ഏട്ടൻ) പോക്കറ്റ് റേഡിയോയുടെ ശബ്ദമാണ്. പൊന്നാനിയിൽ നിന്നും തന്റെ റാലി സൈക്കിളിൽ എടപ്പാൾ വരെ വരുന്ന ബാലമ്മാമ റേഡിയോ കൊണ്ട് മാത്രമല്ല തന്റെ സംസാരം കൊണ്ടും വീടാകെ ശബ്ദമുഖരിതമാക്കും. ഒരു ഓലവെട്ടി നിറയെ മീനുമായി വരുന്ന ബാലമ്മാമ വീടിനു വല്ലാത്ത ഒരു ഉണർവായിരുന്നു. ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ കക്ഷി തിരിച്ചുപോകും. വീടിന്റെ നിശ്ശബ്ദതയിലേക്കു ഞങ്ങൾ സ്കൂൾ വിട്ടുവരും.
ഏകദേശം അക്കാലത്താണ് മറ്റൊരു കസിൻ പഴയ ഒരു കുഞ്ഞു റേഡിയോ തരുന്നത്. കറന്റ് ഇല്ലാത്ത വീട്ടിൽ, പെട്ടെന്ന് ചാർജ് തീരുന്ന പെൻ ടോർച്ചിന്റെ ബാറ്ററി ഇടുന്ന ആ റേഡിയോ ഉപയോഗിക്കുക സാമ്പത്തികമായി അത്ര സുഖകരമായിരുന്നില്ല. അങ്ങനെയാണ് വീട്ടിലെ മരാമത്തുപണിക്കു വന്ന ശങ്കുണ്ണി ആശാരിയെ കൊണ്ട് അച്ഛൻ അതിനു വലിയ ബാറ്ററി ഇടാവുന്ന ഒരു മരപ്പെട്ടി ഉണ്ടാക്കിക്കുന്നത്. കുറേകൂടി ആയുസുള്ള പുതിയ ബാറ്ററിയുമായി, ഇടയ്ക്കിടെ ചുമച്ചും ഏങ്ങലടിച്ചും ആ റേഡിയോ കുറെ കാലം പാടി, പറഞ്ഞു. പിന്നെ മണ്മറഞ്ഞു. വീണ്ടും വന്നു റേഡിയോകൾ.. ഹോളണ്ടിൽ നിർമ്മിച്ച പഴയ ഒരു ഫിലിപ്സ്, ഷാർപ് മ്യൂസിക് സിസ്റ്റം, നാഷണൽ പാനാസോണിക്.. എല്ലാം ഒരേ ശബ്ദം...
അഞ്ചുമണിക്ക് ഉറക്കുന്ന അമ്മ റേഡിയോനിലയം തുറക്കും മുന്നേ റേഡിയോ തുറക്കുമായിരുന്നു. സുഭാഷിതം തൊട്ടു എട്ടുമണി വർത്തവരെ ഞങ്ങളുടെ സമയത്തെ നിയന്ത്രിച്ചതും റേഡിയോ തന്നെ. എട്ടുമണിയോടെ ഹിന്ദി വാർത്തയുടെ തൊട്ടുമുന്നെയുള്ള പരസ്യം വന്നാൽ തീന്മേശയിലെത്താം പ്രാതൽ തയ്യാറായിരിക്കും. വൈകിട്ട് വിളക്ക് കത്തിക്കാൻ പള്ളിയിലെ ബാങ്കിന് കാതോർക്കുന്നപോലെയുള്ള ഒരു സമയബോധമായിരുന്നു അത്.
റേഡിയോ ഞങ്ങൾക്ക് കേവലം ഒരു കേൾവിയായിരുന്നില്ല, ജീവിതത്തിന്റെ താളമായിരുന്നു.
രാജശേഖരൻ, പ്രതാപൻ, ഗോപൻ, സുഷമ...
വാർത്തകൾ, നാടകങ്ങൾ, സിനിമാപ്പാട്ട്, കൗതുകവർത്തകൾ, കൊങ്ങിണിഗാനം...
ശ്രീലങ്ക പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള ആവർത്തനവിരസമായ മലയാളം പാട്ടുകൾ, വിവിധഭാരതി.
ഇടയ്ക്കിടെ റേഡിയോ വഴി പഠിപ്പിക്കാറുള്ള ലളിതഗാനം കേട്ടെഴുതി പാടിത്തരാറുള്ള അച്ഛൻ കേൾക്കാറുണ്ടായിരുന്ന (ഇപ്പോഴും കേൾക്കുന്ന) മറ്റൊന്ന് കഥകളിപദങ്ങളാണ് .
"ഇരയിമ്മൻ തമ്പിയുടെ ഈരടി കേട്ടുറങ്ങി,
ഓമനത്തിങ്കൾ കിടാവും നല്ല കോമള താമരപ്പൂവും" തുടങ്ങിയ പാട്ടുകൾ ഇപ്പോഴും അച്ഛന്റെ ഡയറിയിൽ കാണണം, മനസ്സിലും.
റേഡിയോ ഇപ്പോഴും അച്ഛന്റെ സന്തത സഹചാരിയാണ്. ചെറുപ്പത്തിൽ സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെകിൽ ഏറ്റവും മികച്ച ഒരു ഗായകനോ സംഗീത സംവിധായകനോ ആവുമായിരുന്നു അച്ഛൻ. ഇടശ്ശേരിയുടെ പൂതപ്പാട്ട് ആദ്യമായി സംഗീതാവിഷ്കാരം നടത്തി നിഴൽനാടകമായി രംഗത്ത് അവതരിപ്പിച്ചതും അച്ഛനാണ്. നിഴൽനാടകം എന്നൊരു ആശയം അതിനു മുന്നേ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇടശ്ശേരി, തന്റെ കവിതകൾ ആകാശവാണിയിൽ വരുന്ന ദിവസങ്ങളിൽ പൊന്നാനി ചന്തപ്പടിയിലെ ഹോട്ടലിൽ തങ്ങളെയെല്ലാം കൊണ്ടുപോയി ചായ വാങ്ങിത്തന്ന് കവിത കേൾക്കാറുണ്ടായിരുന്ന കാലം അച്ഛൻ ഇപ്പോഴും ഓർത്തെടുക്കാറുണ്ട്. തന്റെ കലാസമിതി, നാടക ദിനങ്ങളെയും!
എടപ്പാൾ ഹൈസ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് തൊട്ടടുത്തുണ്ടായിരുന്ന ട്യൂഷൻ സെന്റർ നടത്തിയിരുന്ന കൃഷ്ണൻ നമ്പൂതിരി മാഷിന്റെ പ്രധാന നേരമ്പോക്കും റേഡിയോ കേൾവിയായിരുന്നു. ഇടയ്ക്കിടെ കിടപ്പിലാവുന്ന ആ റേഡിയോയെ അടിക്കടി ചികിൽസിച്ചു ആസന്നമൃത്യുവിൽ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ കൂട്ടുകാരൻ ചന്ദ്രനായിരുന്നു. ചന്ദ്രന്റെ ഏട്ടൻ കൃഷ്ണേട്ടൻ എടപ്പാളിൽ നടത്തുന്ന ന്യൂക്ലിയസ് റേഡിയോസ് എന്ന റേഡിയോ റിപ്പർ ഷോപ്പിൽ ഇടയ്ക്കിടെ ആ പാട്ടുപെട്ടിയെ സൗജന്യ ചികിത്സക്കായി അഡ്മിറ്റ് ചെയ്യും. കാലക്രമത്തിൽ ആ റേഡിയോ പോയി ... പിന്നാലെ മാഷും.
അന്നൊക്കെ നാട്ടുവഴികളിലൂടെ ഒരു നാഴിക നടന്നാൽ ഒരു ആകാശവാണി പരിപാടി ഒരു തടസ്സവുമില്ലാതെ കേൾക്കാനാവും. ഒരു വീട്ടിലെ റേഡിയോവിൽ നിന്നും, മറ്റൊരു വീട്ടിലെ റേഡിയോവിലേക്ക് .. അങ്ങനെ മാറിമാറി... അതിർത്തിയും പൗരത്വവും ശബ്ദത്തെ വ്യാകുലപ്പെടുത്താറില്ലല്ലോ!
പാരലൽ കോളേജ് ഉദ്യോഗവും, പകുതിസമയ പത്രപ്രവർത്തനവും പിന്നെ എംഎ പഠനവുമായി കഴിയുന്ന കാലത്താണ്, 1990ൽ, ആകാശവാണിയിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. അന്ന് യുവാവാണിയുടെ ചുമതലയുണ്ടായിരുന്ന ഇന്ദിരയാണ് യാതൊരു മുന്പരിചയവുമില്ലാതെ തന്നെ, എന്റെ സുഹൃത്ത് രാധാമണിയുടെ റഫെറൻസ് വഴി എന്നെ വിളിക്കുന്നത്. പിന്നീട് കോഴിക്കോട് ആകാശവാണി ഒരു സ്ഥിരം താവളമായി, ഏകദേശം രണ്ടു വർഷത്തോളം. കവിത, പ്രഭാഷണം, ചർച്ച... ഖാൻ കാവിലും നരേന്ദ്രനുമെല്ലാം ഏറെ സഹായിച്ചു. സ്റ്റുഡിയോയോയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കിട്ടുന്ന ചെക്ക് അപ്പോൾ തന്നെ ആകാശവാണിയുടെ എംപ്ലോയീസ് കോഓപ്പറേറ്റീവ് സ്റ്റോറിൽ കൊടുത്ത് ഡിസ്‌കൗണ്ട് ചെയ്തെടുക്കാമായിരുന്നു അക്കാലത്ത്. അതിനാൽ ആകാശവാണിയിൽ പ്രോഗ്രാം അവതരിപ്പിച്ചാൽ അന്ന് തന്നെ 'ധനികനാവാം'!

പിന്നീട് 1993 ൽ ഡൽഹിയിൽ എത്തുമ്പോൾ പാർലമെന്റ് സ്ട്രീറ്റിലെ ആകാശവാണി നിലയം, എന്തുകൊണ്ടെന്നറിയില്ല എത്തിപ്പിടിക്കാനാവാത്ത സ്വപ്നം പോലെയായിരുന്നു കുറെ നാൾ. കേട്ടുശീലിച്ച ശബ്ദങ്ങളെ നേരിൽ കാണാൻ പോലും അവിടെ കയറാൻ ഭയമായിരുന്നു. ഏകദേശം നാല് വർഷത്തിന് ശേഷമാണ് തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കൽ അവിടെ കയറുന്നത്. ഗോപൻ എന്ന വാർത്താവതാരകന്റെ മാസ്മരികമായ ശബ്ദം നേരിട്ട് കേൾക്കുന്നത് അന്നാണ്. ക്യാഷൽ വാർത്താവായനക്കാർക്കു ആകാശവാണിയിൽ അവസരം കിട്ടുമെന്ന് പറഞ്ഞ്, എന്നോട് അപേക്ഷ നല്കാൻ പറഞ്ഞതും, പിന്നീട് തെരഞ്ഞെടുക്കപെട്ടപ്പോൾ പരിശീലനം നൽകിയതും അദ്ദേഹമാണ്. സുഷമേച്ചി, ശ്രീദേവി, സത്യചന്ദ്രൻ സാർ, സുഷമ, ഹക്കീം, ശ്രീകണ്ഠൻ, ശ്രീകുമാർ.... ഓരോരുത്തരും ഓരോ അനുഭവപാഠങ്ങളായിരുന്നു അവിടെ. അങ്ങനെയൊരു സാധ്യതയെ കുറിച്ച് ആദ്യം പറയുന്നത് എനിക്ക് മുന്നേ അവിടെ എത്തിയ പഴയ കൂട്ടുകാരൻ എംസിഎ നാസറാണ്. അവൻ അന്ന് മാധ്യമം പത്രത്തിന്റെ റിപ്പോർട്ടർ.
നാസർ, ജോൺ ബ്രിട്ടാസ്, ആനി, സുരേഷ്, സജിത്ത്, റീന, ജോസഫ്, രാജശേഖരൻ, റഹ്മാൻ, റോസ്മിൻ, ചന്ദ്രകാന്ത്, രതി ടീച്ചർ, സജി, ബിമൽ, രാംദാസ്... ആകാശവാണിയുടെ ലോകം വളരെ സജീവമായിരുന്നു. ഒരിക്കലും കൃത്യമായി കിട്ടാത്ത ഓണറേറിയം പക്ഷെ ഞങ്ങളെയെല്ലാം പൊടുന്നനെ 'സമ്പന്നരാക്കും'! നിനച്ചിരിക്കാതെയായിരിക്കും ചെക്ക് കിട്ടുക. ദാരിദ്ര്യം ഊട്ടിയുറപ്പിച്ച ചങ്ങാത്തങ്ങളുടേതുകൂടിയായിരുന്നു ആ കാലം. ഇങ്ങനെ പൈസ കിട്ടുമ്പോളാണ് ഞാനും ഷീലയും വലിയ റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിച്ചിരുന്നത്; നല്ല വസ്ത്രങ്ങൾ വാങ്ങിയിരുന്നത്.
പൈസ കിട്ടിയില്ലെങ്കിലും ആകാശവാണി ഞങ്ങൾക്ക് ഒരു ഹരമായിരുന്നു. സ്വന്തം ശബ്ദം ലൈവ് ആയി ഗഗനചാരിയാവുന്നതിന്റെ ആഹ്ലാദം ഞങ്ങൾ അനുഭവിച്ചു. ഡൽഹി വിടുമ്പോൾ ഉപേക്ഷിക്കാൻ വിഷമം തോന്നിയ ഒരു ഇടമായിരുന്നു അത്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ മലയാള പ്രക്ഷേപണം തന്നെ ഡൽഹി വിട്ടു, തിരുവനന്തപുരത്തെത്തി. അങ്ങനെ ഒരു തീരുമാനം വരുന്നുവെന്ന് ആദ്യമായി വാർത്ത എഴുതാനുള്ള യോഗവും എനിക്ക് തന്നെയായിരുന്നു.
ടെലിവിഷൻ വലിയ വിപ്ലവങ്ങൾ നടത്തുമ്പോഴും റേഡിയോക്ക് അതിൻറേതായ ഒരു ഇടമുണ്ട്. അതുകൊണ്ടു തന്നെയായിരിക്കാം ഇത്രയൊക്കെ ഓർത്തെടുത്തിട്ടും ഇനിയും പറയാനെന്തൊക്കെയോ ബാക്കിയുണ്ട് എന്ന തോന്നൽ ബാക്കി നിൽക്കുന്നത്.
അല്ലെങ്കിലും ശബ്ദത്തെ ആർക്കാണ് പ്രണയിക്കാതിരിക്കാനാവുക?

Dark memories of a lost landscape


It’s a world of darkness; kind of deadly silence prevails all over. Somewhere it reminds of the rubbles of a war-torn landscape or the ruins of an ancient city. What we see here is not what existed here. It is like the portrait of an excavation site of some ancient civilisation.
These are the immediate feelings that Rajan Krishnan’s recent paintings evoke. The huge canvases with their dark colours have an element of primordial memories – memories that got lost in the ravages of time… memories that the human existence can never part with.
Born in a typical Kerala village with all those romantic elements of natural beauty and greenery, those landscapes were sort of creative catalyst for Rajan in the early stage of his creative pursuit. But in the later stage, what haunted him more was the disappearance of that natural grandeur.
The kind of ravaged panorama that appears in his canvas time and again has its roots in the agonies about the vanishing splendour of the land where he grew up.
“The landscape I traversed infinite times has been changing,” says Rajan. “Both the slow disintegration of nature and the rapid destruction caused by new development have hit it at the same time… More than any external impairment, it causes a massive catastrophe within.”
The works exhibited in his Mumbai show, ‘eNroute’, were reflections of the artist who is deeply concerned about the “change and disintegration happening to a landscape familiar for a long time”. These works are devoid of the warmth or charm that we expect in a landscape portrait. Somewhere we feel the cold hands of death trying to clutch us from behind.
In this age of sound and fury a human being can never be romantic, Rajan’s works seem to proclaim. When the contemporary history is marked with the milestones of bloodshed one finds it tough to be buoyant about his life and times, or even future. In a sense it is this murky reality of our time that attributes kind of darkness to Rajan’s paintings.
“Whatever films I have seen, whatever history I have read have this element of darkness to it. In that context it is difficult to be optimistic,” says Rajan who believes his personal history is irrelevant and it should be seen in relation with the history of mankind.
But the recent canvases of this artist, who is extremely conscious about mankind, are devoid of any human figures. The barren landscape seems to proclaim death rather than life. Even the shrubs and the vegetations here and there have no element of ‘life’ in it. It is almost like the land of the dead as portrayed in Huan Rulfo’s novel ‘Pedro Paramo’.
But at the same time these works say once the place was throbbing with life. The artist creates human presence with its absence only; just like the lull pointing to a disastrous storm as we see in his lonely landscapes. Likewise, though there is no element of greenery here the grey shrubs also carry within the memories of a time when it was blossoms all around.
However, there was a phase when Rajan experimented with human figures before the dark side of the landscape started appearing in his canvas. The show ‘Little Black Drawings’ was a selection of charcoal drawings that portrayed many faces of humanity. But here again there was the overwhelming loneliness and the movement to darkness that engulfs our time and history.
And this darkness together with the immobility is the result of a perception that anything can happen any time. He is freezing time in his frames. History comes to a standstill here.
Time, for Rajan, is a not a linear concept. He is trying to break that common perception. The lack of mobility in these canvases should be seen in connection with his notions about time. “I disagree with compartmentalisation of time,” says Rajan Krishnan. “I look at time from 39 years back; from the moment I was born.” This he links to the multilevel consciousness of humanity. According to him “we live in many centuries” thus breaking all the linear perceptions of time.
At an instant when we are deprived of memories the mission of art is to recreate it, he says. The latest project that he has undertaken is kind of recreating those ancient memories. A huge sculpture project with thousands of tiny statuettes, this is an attempt to capture the memories of a past that we have seen in the pages of history.
The uniqueness of Rajan’s work is that while they communicate with the phase we pass through it is rooted in ancient age far beyond the reaches of history and recollection. The past is a recurring presence here. The ancient and the modern come together in these frames and we cannot isolate one from the other. This artist excavates future from the rubbles of the past.

(Reposting an article published earlier, in 2007, in Art and Deal)

Wednesday, February 5, 2020

ഉൾ-ക്കടൽ

ഒരു കടലുണ്ട്, ഉൾക്കടൽ 
ഏകാന്തതയുടെ കൈയ്യൊപ്പ് ചാർത്തി 
ഉന്മാദങ്ങളുടെ തിരകൾ ഉള്ളിലൊതുക്കി. 
എന്റെ ആഴങ്ങളിൽ 
ഇടയ്ക്കിടെ കടന്നെത്താറുണ്ട് 
വഴി തെറ്റിയ നൗകകൾ 
തിരയിൽ ഉലയാറുണ്ട് 
ഇരുൾ മുറിച്ചുകടക്കുന്ന യാനങ്ങൾ 
വൻചുഴികളിൽ വീഴാറുണ്ട് 
നാവികർ, കപ്പിത്താന്മാർ.
ആകാശമെന്നു കരുതി 
ചിറകുവിരിച്ചവർ 
മുങ്ങിയസ്തമിച്ചതു 
ഏതു നിലയില്ലാക്കയത്തിലാണ്? 
പെരുകുകയാണ് 
ഉള്ളിലെ തിരമാലകൾ ...
പെയ്തൊഴിയാതെ മേഘം.
ആരോ കാത്തുനിൽപ്പുണ്ട് 
ഇനിയും കാണാത്ത  തീരങ്ങളിൽ 
നിശാശലഭങ്ങൾക്കു വഴികാട്ടിയായി. 
അപ്പോഴും പെയ്യാറുണ്ട് 
ഇരുൾ വിഴുങ്ങിയ നക്ഷത്രങ്ങൾ 
ഉന്മാദത്തിന്റെ  സ്വേദബിന്ദുക്കൾ പോലെ 
നിലവിലൂടെ ഇപ്പോഴും 
തെന്നി നീങ്ങുന്നുണ്ട് 
ഒരേയൊരു തിര 
കരയില്ലാതെ 
കടലറിയാതെ.