Thursday, August 27, 2020

മത്സ്യങ്ങൾ

മത്സ്യങ്ങൾ


പി സുധാകരൻ

വറ്റിയ കുളത്തിൽ
മീൻപിടിക്കുന്ന കുട്ടികൾ
സാരോപദേശ കഥകൾ ഓർക്കാറില്ല
മാളങ്ങളിൽ ഒളിച്ചും
ചത്തപോലെ കിടന്നും
രക്ഷപ്പെട്ട മത്സ്യങ്ങൾ
അവർക്കു നായകരല്ല
ധ്യാനനിരതനായിരുന്ന്
ഇരയെ ലക്‌ഷ്യം വെക്കുന്ന
കൊറ്റി വില്ലനുമല്ല.
ഒരേ ഇരയെ കാത്തിരിക്കുന്ന
രണ്ടു കൂട്ടുകാർ
കഥാപാത്രങ്ങൾ
അത്രമാത്രം.
ഉലകം ചുറ്റുമ്പോൾ
മാഗല്ലൻ
മീൻപിടിച്ചിരുന്നോ?
കൊളംബസ്
നക്ഷത്ര മത്സ്യങ്ങളെ
സ്വപ്നം കണ്ടിരുന്നോ?

ചെളിപുതഞ്ഞ  തോർത്തിൽ
മീൻ പൊതിഞ്ഞു
ഭൂഗോളം നിർമ്മിച്ച കുട്ടികൾ
ഒറ്റക്കുതിപ്പിന്
ഭൂഖണ്ഡങ്ങൾ താണ്ടുന്നു.
പെൻഗ്വിനുകളുടെ ലോകത്തു നിന്നും  
ധ്രുവക്കരടികളുടെ മഞ്ഞുപാളികളിലേക്ക്
കുളത്തിൽ നിന്നും
കരകയറാത്ത തവളകൾ
നോക്കി നിൽക്കേ
അറ്റ്ലാന്റിക്കിനു മേലേക്കൂടി
ശാന്തസമുദ്രത്തിന്റെ
പ്രശാന്തിയിലേക്ക്,
ബെർമൂഡയുടെ  
കാണാക്കയത്തിൽ നിന്നും
ചാവുകടലിന്റെ
ലവണഗാഢതയിലേക്ക്...

വറചട്ടി കാത്തിരിക്കുന്ന
മത്സ്യങ്ങൾ  
നിറഞ്ഞ കുളങ്ങൾ കിനാവ് കാണുന്നു
വിശന്നിരിക്കുന്ന കൊറ്റി
ഉച്ചവെയിൽ പൂത്ത ആകാശത്തേക്ക്
ചിറകുവിരിക്കുന്നു.
അന്നേരം  
കുട്ടികൾ
ആദ്യമായി
സാരോപദേശ കഥകൾ
വായിക്കുന്നു.

3 comments:

  1. Ithokke ingane olichu vechirikkukayanalle?? Enthoru depth anu mashe...

    ReplyDelete
  2. Ithokke ingane olichu vechirikkukayanalle?? Enthoru depth anu mashe...

    ReplyDelete
  3. തീൻമേശയിൽ ഒരു വിഷമവുമില്ലാതെ മീനെത്തുമ്പോൾ എന്തിന് സാരോപദേശ കഥകൾ കേൾക്കണം .നല്ല പരപ്പും ആഴവുമുള്ള വരികൾ

    ReplyDelete