ആകാശഗംഗയുടെ
ഭ്രമണപഥത്തിൽ
ശീർഷാസനം ചെയ്യുന്ന ഒരു വവ്വാൽ
ഇരുൾക്കണ്ണുകൊണ്ട്
അനന്തതാരങ്ങൾക്ക്
പേരിട്ട്
മേൽകീഴറിയാത്ത താരാപഥങ്ങൾക്ക്
താനാണ് അച്ചുതണ്ടെന്നു
സ്വയം വിളംബരം ചെയ്യുകയും
ഇടയ്ക്കിടെ അനന്തതയിലേക്ക്
ചിറകുവിരിച്ച്
ഒരിക്കലും അസ്തമിക്കാത്ത
ഇരുളിലേക്ക് മടങ്ങുകയും
ചെയ്ത്...
താരാപഥങ്ങളുടെ അച്ചുതണ്ടിൽ
വെളിച്ചംകൊണ്ടു കയർകെട്ടി
ഊഞ്ഞാലാടുന്ന കുട്ടി
ഓരോ കുതിപ്പിലും
ഓരോ ആകാശഗംഗകൾ.
ഓരോ നിശ്വാസത്തിലും
ഓരോ നിശ്ശബ്ദതകൾ.
ക്ഷീരപഥത്തിന്റെ
ഇരുൾക്കയത്തിൽ നിന്നും
ഉൽക്കയായി പെയ്ത
ഒരു തുണ്ടു റൊട്ടി
മുറിക്കുമ്പോൾ
ഒരു രക്തനദി ഒഴുകുന്നു.
അതിനുമേൽ
നഗ്നനായ രാജാവ്
ഇരുളിന്റെ വൃക്ഷത്തിൽ
കാലമറിയാതെ ശീർഷാസനം ചെയ്യുന്നു.
No comments:
Post a Comment