Friday, December 8, 2023

മഞ്ഞുകാലം

നീ അയച്ച മഞ്ഞുകാലം,
കറുപ്പിലും വെളുപ്പിലും
ഒരു വർണ്ണചിത്രം.
2
ഏകാകികളായ രണ്ട്‌ സഞ്ചാരികൾ നമ്മൾ
നീ മഞ്ഞുവീണ പർവതങ്ങൾ തേടിയും
ഞാൻ തിരയടിക്കുന്ന സമുദ്രത്തിന്റെ
ആഴങ്ങൾ തേടിയും
നിന്നിലേക്കുള്ള ദൂരം അളന്നു ഞാൻ
എന്റെ ആഴങ്ങളിൽ എത്തുന്നു
എന്റെ അഗ്നിയിൽ
ഞാൻ തന്നെ വേവുമ്പോൾ
നീ ചിറകടിച്ചുയരുന്നു. 
3
വാക്കുകൾക്കിടയിലെ
വിങ്ങുന്ന മൗനമാണ് ഞാൻ
തൊണ്ടയിൽ കുരുങ്ങികിടക്കുന്നുണ്ട്
മുള്ളുതറച്ചപോലെ ഒരു വിലാപം.
ഉച്ചിയിൽ വെയിൽ പൂക്കുമ്പോൾ
നമ്മൾ പകുക്കുന്നു
ആർക്കും കാണാത്ത ഇരുൾ.
ഭയത്തിൽ പൊതിഞ്ഞ ചുംബനം,
ഉന്മാദത്തിന്റെ തീരങ്ങൾ
തിരയൊടുക്കങ്ങൾ.
എന്റെ നിറങ്ങൾക്കിടയിൽ പടരുന്ന
വെളുപ്പിനെ
നീ ശൂന്യതയെന്നു വിളിക്കും
ഞാൻ വെളിച്ചമെന്നും.
മഞ്ഞുപാളികൾക്കിടയിൽ
സുഷുപ്തമായ അഗ്നിപോലെ
വെളിച്ചം ബാക്കിയാവുന്നു.

Thursday, October 12, 2023

കാവേരിയുടെ പുരുഷൻ - ജ്വരബാധിതമായ യാത്ര


ചെറുകഥയാണ് ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വിശ്വസിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആറ്റിക്കുറുക്കി എഴുതുക പരത്തി എഴുതുമ്പോലെ അത്ര ലളിതമല്ല. അതൊരുപക്ഷേ എന്റെ മുൻവിധിയാവാം. ഈ മുൻവിധികൊണ്ട് കൂടിയാവാം, എന്റെ ജ്യേഷ്ഠന്റെ ചെറുകഥകളെ നോവലുകളെക്കാൾ മേലെയാണ് ഞാൻ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ആ മുൻവിധിക്കുമുണ്ട് ചില തിരുത്തുകൾ. അതിൽ ഒന്നാണ് 'കാവേരിയുടെ പുരുഷൻ'. ഏട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അമ്ലം കണക്കെ ഇറ്റുവീണ് മാംസം തുളച്ച് സഞ്ചരിച്ച' ഓർമ്മകൾ. പത്ത് ചെറിയ അദ്ധ്യായങ്ങളിൽ അശാന്തമായ ഒരു വലിയ യാത്ര - കാവേരിയിലേക്ക്, കാവേരിയിൽ നിന്ന്.... 
കാവേരി എന്ന പെൺകുട്ടി, തല മുണ്ഡനം ചെയ്തശേഷം കാവേരിയുടെ ഉത്ഭവസ്ഥാനത്ത്  മുങ്ങി നിവരുന്നത് തനിക്കു വേണ്ടി ഒരു പുരുഷൻ വരാനാണ്.  അവളത് ചെയ്യുന്നത് തന്റെ അച്ഛനുവേണ്ടിയാണ്. ആ സ്നാനത്തിൽ അച്ഛൻ ജലത്തിൽ അലിഞ്ഞുപോവുകയും അവളുടെ പുരുഷൻ അവതരിക്കുകയും ചെയ്യുന്നു. ഏട്ടന്റെ തന്നെ 'ഭൂമിയുടെ നിലവിളി' എന്ന കഥയിലെ പോലെ ഭാര്യയിൽ പാപം ആരോപിച്ച് അവളെ മുണ്ഡനം ചെയ്യിച്ച് നദിയിൽ മുക്കുകയല്ല ഇവിടെ. തന്റെ മാത്രം പുരുഷനെ തേടി അവൾ മുങ്ങുകയാണ്. എന്നാൽ അവളിലേക്ക് ഒഴുകിവന്നവനാകട്ടെ ഒരിയ്ക്കലും അവസാനിക്കാത്ത പൊറുതികേടുകൾ മാത്രമുള്ള ഒരാൾ -  നാട്ടുവൈദ്യനായി, പച്ചകുത്തുകാരനായി, പ്രണയിയായി, ഊരുതെണ്ടിയായി... ഒടുങ്ങാത്ത അലച്ചിലുകളുമായി ഒരുവൻ. 
കാവേരിയും അവളുടെ പുരുഷനും. ഉടലുകൊണ്ടും, ഉയിര് കൊണ്ടും പ്രണയംകൊണ്ടും കാമം കൊണ്ടും ഒന്നുചേരുമ്പോഴും ഒന്നാകാൻ കഴിയാതെ പോയവർ. തന്റെ പുരുഷൻ പോയാൽ മടങ്ങിവരില്ല എന്നവൾ ഭയക്കുന്നു, അത് പൊരുളില്ലാത്ത ഭയമല്ല താനും. എന്നിട്ടുമയാൾ ഊരുതെണ്ടി മടങ്ങിയെത്തിയത് ആർക്കുവേണ്ടിയാണ്? 'നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുന്നില്ല' എന്ന് തേങ്ങുന്ന കാവേരിക്കുവേണ്ടി? അല്ല. പൊറുതികേടുകളിലൂടെ ഒഴുകാൻ വിധിക്കപ്പെട്ടവനാണ് കാവേരിയുടെ പുരുഷൻ. എല്ലാ തിരിച്ചുവരവും മറ്റൊരു യാത്രയിലേക്കാണ്, ലക്ഷ്യമില്ലാത്ത യാത്ര.   

"മഴയിലൂടെ അനന്തദൂരങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ശബ്ദം ഞാനപ്പോൾ കേട്ടുവോ?

ഞാൻ മഴയിലേക്ക് ചെവിയോർത്തു.

നേരാണ്.

ആ ശബ്ദം അവർത്തിക്കുകയാണ്. ഇനിയേത് നദീതടമാണ് മഴയിലൂടെ എന്നെ വിളിക്കുന്നത്?

മോഹിപ്പിക്കരുതേ മോഹിപ്പിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി." അതാണയാൾ! ഒരു നദിയിൽ നിന്നും മറ്റൊന്നിലേക്ക് സ്വയം ഒഴുകുന്നവൻ. അതോ അവൻ തന്നെയാണോ നദി. ഒരു തടത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവഹിക്കുന്ന നദി.
ഏട്ടന്റെ കഥകളിൽ ആദ്യകാലം തൊട്ടേ ഉള്ള ജ്വരബാധ അതിന്റ ഉച്ഛസ്ഥായിയിൽ എത്തുന്നു ഈ കൊച്ചുനോവലിൽ. പുരുഷന്റെ ജ്വരബാധിതമായ യാത്രയാണീ നോവൽ - ഉടലിൽ നിന്ന്, പെണ്ണിൽ നിന്ന്, കാമനകളിൽ നിന്ന് എല്ലാം മോചനം തേടുമ്പോളും അതിലേക്ക് തന്നെ തിരിച്ചെത്തുന്ന പൊറുതികേടുകൾ മാത്രം നിറയുന്ന യാത്ര, ജ്വരബാധയിലേക്കുള്ള യാത്ര. അതെ, അങ്ങനെയൊരാളെയാണവൾ കാത്തിരിക്കുന്നത് എന്നത് മറ്റൊരു വൈചിത്ര്യം. 
ഒരുപക്ഷെ, "If they be two, they are two so
As stiff twin compasses are two;
Thy soul, the fixed foot, makes no show
To move, but doth, if the other do."

എന്ന് 'A Valediction: Forbidding Mourning' എന്ന കവിതയിൽ ജോൺ ഡൺ പറഞ്ഞതുപോലെയാണ് കാവേരിയുടെ കാത്തിരിപ്പ്. 

Such wilt thou be to me, who must,
Like th' other foot, obliquely run;
Thy firmness makes my circle just,
And makes me end where I begun. എന്ന് തന്റെ പുരുഷൻ പറയുമെന്ന് അവൾ കരുതുന്നുണ്ടാവാം. 
അഗസ്ത്യന്റെ കമണ്ഡലുവിലൊതുങ്ങാത്ത കാവേരി പക്ഷെ ഇവിടെ നിശ്ചലയാണ്. ആ നിശ്ചലതയാണ് അവളുടെ ഒഴുക്ക്. കമണ്ഡലുവിൽ നിന്നും അനന്ത വിശാലതയിലേക്ക് ഒഴുകിയ കാവേരി എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിയുമ്പോൾ തന്നിൽ നിന്നും എത്ര ദൂരേക്ക് ഒഴുകിയാലും  തന്റെ പുരുഷൻ തന്നിലേക്ക് തന്നെ തിരിച്ചൊഴുകും എന്ന് വിശ്വസിക്കുന്നവളാണ് ഇവിടെ നിശ്ചലയായി കാത്തിരിക്കുന്ന കാവേരി; ഒഴുക്കുകളിൽ നിന്നുള്ള മോചനമാണ് തന്റെ ജന്മദൗത്യം എന്ന് കരുതുന്നവൾ.
അവൾക്കവൻ കാവേരിയുടെ പുരുഷനാണ്, അവനാകട്ടെ കാവേരി തന്റെ പൊറുതികേടുകളിലൂടെ ഒഴുകുന്ന പല പ്രവാഹങ്ങളിൽ ഒന്ന് മാത്രം, പനിക്കിടക്കയിലെ പല വിഭ്രാന്തികളിൽ ഒന്ന്. 'കാവേരിയുടെ പുരുഷൻ' പനിക്കോളിലൂടെയുള്ള ഒരു യാത്രയാണ്, ജ്വരബാധിതമായ ഒരു യാത്ര. 

-പി സുധാകരൻ 

Tuesday, July 11, 2023

Ecstasy

In the damp smelling
darkness of a crack
in the wall,
a spider that run away from
his passionate mate.
Elsewhere
in the darkened green
of the woods
a lone tusker
waiting for his mate.
The fragrance that
the wind has forgotten
as it vanished in a single breath.
Ecstasy
 
 

Wednesday, April 19, 2023

അമിതവായന അരുതാത്ത പൂതപ്പാട്ട്

പൂതപ്പാട്ടിലെ ഉണ്ണി അച്ഛനില്ലാത്ത കുട്ടിയാണോ?
പൂതപ്പാട്ട് എഴുപതിൽ എത്തിയതിനെ കുറിച്ച് ശ്രീ എൻ പി വിജയകൃഷ്ണൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം ചിലയിടത്തെങ്കിലും ഒരു തരം അമിതവായനയായി തോന്നിയത് അത് ഇത്തരം ഒരു ചോദ്യം ഉയർത്തുന്നു എന്നതുകൊണ്ടാണ്. മുക്കാൽ നൂറ്റാണ്ട് മുന്നേ വരെ കേരളീയ ജീവിതത്തിൽ അച്ഛൻ മിക്കവാറും അപ്രസക്തനായിരുന്നു എന്ന് പറഞ്ഞയുടനെ തന്നെ ഭർതൃ രഹിതമായ അനാഥത്വം എന്നൊരു നറേറ്റീവിൽ നിന്നുകൊണ്ട് മുന്നോട്ടു പോകുന്ന ലേഖനം പിതൃത്വത്തിന്റെ പരാമർശം ഇല്ലായ്മയിലാണ് ആദ്യഭാഗത്ത് ഊന്നുന്നത്. ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റ് പിറന്ന ഉണ്ണി അച്ഛനില്ലാത്ത കുട്ടിയാണ് എന്ന് ഇടശ്ശേരി എവിടെയും പറഞ്ഞിട്ടില്ല. നങ്ങേലി ഏതെങ്കിലും തരത്തിലുള്ള അനാഥത്വം അനുഭവിക്കുന്നതായി ഒരു സൂചനയും ആ കവിതയിൽ എവിടെയും ഇല്ല. അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിന്റെ അനാഥത്വത്തിൽ അല്ല, മറിച്ച് എല്ലാ അർത്ഥത്തിലും സുഖസമൃദ്ധിയിൽ ആണ് ഉണ്ണി വളരുന്നത്. 
"താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി." എന്നാണ് ഇടശ്ശേരി പറയുന്നത്.
സന്ധ്യക്ക് കുഞ്ഞിനെ തിരഞ്ഞു പോകുമ്പോൾ അച്ഛൻ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യം അപ്രസക്തമാണ് എന്നെനിക്ക് തോന്നുന്നു. മരുമക്കത്തായ സമ്പ്രദായം നിലനിൽക്കുന്ന കാലത്തെ 'സംബന്ധക്കാരൻ' രാത്രി വരുന്ന ആളാണ് എന്ന് വിജയകൃഷ്ണൻ പറഞ്ഞ യുക്തിയുടെ മറുവശം വെച്ച് വാദിക്കാം. അമ്മ ഉണ്ണിയെ തേടി ഇറങ്ങുന്നത് സന്ധ്യ കഴിയുമ്പോളാണ്, അയാൾക്ക് എത്താൻ സമയമായിട്ടില്ല. ഇനി അങ്ങിനെയല്ല ഭർത്താവ് ജോലിക്കാരനാണെങ്കിലും സന്ധ്യ മയങ്ങും മുന്നേ വീട്ടിൽ എത്തിയെ മതിയാവൂ എന്നില്ല. ഇടശ്ശേരി ഈ കവിത എഴുതുന്ന കാലം പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും കലാസമിതി പ്രസ്ഥാനം വളരെ ശക്തമായ കാലമാണ്. ഇടശ്ശേരിയും അതിന്റെ ഭാഗമായിരുന്നു. എന്റെ അച്ഛനും വിജു നായരങ്ങാടിയുടെ അച്ഛനും അടക്കം പലരും ഇടശ്ശേരിക്കൊപ്പം കലാസമിതി പ്രവർത്തകരായിരുന്നു, നാടകപ്രവർത്തകരായിരുന്നു. പൂതപ്പാട്ട് എഴുതിയ കാലത്ത് ഉണ്ണിയുടെ അച്ഛൻ സന്ധ്യ മയങ്ങും മുന്നേ കൂടണയേണ്ട സാംസ്‌കാരിക സാഹചര്യം ആയിരുന്നില്ല പൊന്നാനിയിൽ ഉണ്ടായിരുന്നത് എന്ന് സാരം. പക്ഷെ ഈ സാംസ്‌കാരിക പശ്ചാത്തലം ഒന്നുമല്ല പൂതപ്പാട്ട് എഴുതുമ്പോൾ ഇടശ്ശേരിയുടെ മനസ്സിൽ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പല വേഷം അണിഞ്ഞെത്തുന്ന പൂതത്തെ നേരിടുന്ന മാതൃത്വത്തിന്റെ കരുത്ത് വരച്ചിടുമ്പോൾ മൂന്നാമതൊരു കഥാപാത്രം കടന്നുവരുന്നത് ഏതെങ്കിലും തരത്തിൽ അനിവാര്യമല്ല. മാത്രവുമല്ല അത് കവിതയെ ദുര്ബലപ്പെടുത്തും. അമ്മയുടെ അന്വേഷണം ഏകാന്തമാവാൻ കാരണം ആ പ്രദേശത്ത് മനുഷ്യസാന്നിധ്യം ഇല്ലാത്തത്‌കൊണ്ടല്ല. ഇടശ്ശേരി കാണുന്നത് പ്രകൃതിയെ ആണ് മനുഷ്യ പ്രകൃതിയെ അല്ല. ആ പ്രകൃതിയുടെ ഭാഗമാണ് പൂതവും ഉണ്ണിയും അമ്മയുമെല്ലാം. ഈ വരികൾ തന്നെ നോക്കുക:
  
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു."
ഇത് ഒരു ചിത്രമാണ്; മനുഷ്യനും പ്രകൃതിയും ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാവുന്ന ചിത്രം. പ്രകൃതിപോലും വിങ്ങി നിൽക്കുന്ന ഈ ചിത്രത്തിൽ നങ്ങേലിക്ക് തുണയാവാൻ കവി എവിടെയും ആരെയും അവതരിപ്പിക്കുന്നില്ല; സ്ത്രീയായാലും പുരുഷനായാലും. അതുകൊണ്ടാണ് പുരാവൃത്തങ്ങളിൽ നിന്നുള്ള 
ഒരു കല്പനയെ യഥാർത്ഥ ജീവിതത്തിൽ ഉള്ള ഒരു സ്ത്രീയുമായി ചേർത്ത് വെച്ച നാടോടിത്തനിമയുള്ള ഈ ആഖ്യാനം ഒരു മികച്ച കവിതയാവുന്നത്. ഈ ആഖ്യാനത്തിൽ കവിക്ക് മറ്റാരുടെയും സാന്നിധ്യം ആവശ്യമില്ല  - അച്ഛനായാലും, അമ്മാവനായാലും അയൽക്കാരായാലും.
ഇടശ്ശേരി ഇതൊരു കുട്ടിക്കവിത ആയാണ് എഴുതിയത് എന്ന് തന്റെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികനായ എന്റെ അച്ഛൻ പറയാറുണ്ട്. കവിതക്കിടയിൽ ചില വിശദീകരണങ്ങൾ നൽകി കുട്ടിക്കഥയുടെ ഒരു അന്തരീക്ഷം തന്നെ സൃഷ്ടിച്ചു ഇടശ്ശേരി (കവിത മാതൃഭൂമിയിൽ അച്ചടിച്ച്‌ വന്ന ശേഷം ആണോ ഈ കൂട്ടിച്ചേർക്കൽ എന്നറിയില്ല). പക്ഷെ പിന്നീട് ഇതൊരു നിഴൽനാടകമായി അവതരിപ്പിച്ചപ്പോൾ ഒരു കുട്ടിക്കവിതക്കപ്പുറം ഇതിനു മറ്റൊരു തലം ഉണ്ടെന്ന് ഇടശ്ശേരിക്ക് ബോധ്യം വന്നതായി ഇടശ്ശേരിക്കും കൂട്ടർക്കുമൊപ്പം ഈ നിഴൽനാടകത്തിനു സംഗീതം നൽകി രംഗാവിഷ്കാരം നടത്തിയ അച്ഛൻ തന്നെ പറയാറുണ്ട്. പക്ഷെ അത് ഫ്യൂഡൽ തറവാടുകളുടെ തകർച്ചയുമായോ ശ്രീ വിജയകൃഷ്ണൻ പറഞ്ഞ ഭർതൃരഹിതമായ അനാഥത്വവുമായോ കൂട്ടിവായിക്കേണ്ട ഒന്നല്ല. 
ഇടശ്ശേരിയുടെ ഉണ്ണിക്ക് ഇപ്പോഴും ഏഴ് വയസ്സ് തന്നെ ആയി കാണാനാണ് എനിക്കിഷ്ടം. ഞാൻ ജനിക്കുന്നതിനും പതിനാലര വര്ഷം മുന്നേ ജനിച്ച ഉണ്ണി എന്നെ സംബന്ധിച്ച് ഇപ്പോഴും ബാലനാണ്. അനുഭവങ്ങളിലൂടെ വളർന്നു വലുതാവുകയും അതോടൊപ്പം അവനവനിലേക്ക് ചുരുങ്ങുകയും ചെയ്ത അരവിന്ദന്റെ രാമുവിനെപ്പോലെ അല്ല ഉണ്ണി എന്ന ഓമനപ്പേരുള്ള ഇടശ്ശേരിയുടെ നായകൻ. ഉണ്ണി നിതാന്ത ബാല്യമാണ്, തന്നെ പിടിച്ചുകൊണ്ടുപോയ പൂതം താമസിക്കുന്ന അതെ കുന്നിൻചെരിവിലൂടെ പിറ്റേന്നും പാഠശാലയിലേക്ക് യാതൊരു ഭയവും ഇല്ലാതെ നടന്ന ബാല്യം. ആ ബാല്യം നഷ്ടപ്പെടുന്നിടത്താണ് നമ്മൾ പ്രകൃതിയെ ഭയക്കാൻ തുടങ്ങുന്നത്.
വൽക്കഷ്ണം: "അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം എന്നാണ് ഇടശ്ശേരി എഴുതിയത്, പൂങ്കുല എന്നല്ല.  എന്നാൽ പലരും ഇതിനെ അമ്പിളിപ്പൂങ്കുല ആക്കുന്നുണ്ട്. ഈ ലേഖനത്തിൽ ഒരിടത്തും, പ്രൂഫിംഗിന്റെ പിശക് കാരണമാണോ എന്നറിയില്ല, അമ്പിളിപ്പൂങ്കുല ആയിട്ടുണ്ട്. അത് അമ്പിളി പൊങ്ങി നിൽക്കുന്നു താമര കൊമ്പിന്മേൽ നിന്നും കൊലോളം ദൂരത്തിൽ എന്ന് വായിക്കുമ്പോലെയാവും!   
  

   

Thursday, April 13, 2023

ഉച്ചാടനം

പി സുധാകരൻ 

ഓർമ്മകളിൽ നിന്നും 
നിന്നെ പടിയിറക്കാനായിരുന്നു  
ആദ്യം ഞാൻ 
നിന്റെ പുസ്തകശേഖരം 
പഴയ പുസ്തകവില്പനക്കാരന് 
ആരുമറിയാതെ വിറ്റത്. 
പിന്നെ തെരുവിലൂടെ നടക്കുമ്പോൾ 
ഉച്ചവെയിലേറ്റും 
പോക്കുവെയിലിൽ കുളിച്ചും 
തെരുവോരത്തെ 
പുസ്തകശാലകളിൽ നിന്നും 
ഒരു പരിഹാസച്ചിരിയോടെ 
നീയെന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു.
നിന്റെ കവിതകളിൽ നിന്നും 
ഇറ്റിവീണ ചോര 
ഇപ്പോൾ 
നമ്മുടെ വീടിനു ചുറ്റും 
ഒഴുകിപ്പരക്കുന്നു 
അവയിൽ 
നീ വളർത്തിയ 
പരൽമീനുകൾ 
നീന്തിക്കളിക്കുന്നു 
നിന്റെ വിസ്‌മൃതി 
എന്റെ മാവിൻ കൊമ്പിൽ 
കൂടുവെക്കുന്നു 
ഓരോ നിമിഷവും 
ഒരു കാക്ക
ഒരിക്കലും വരാത്ത 
അതിഥിയെ വിരുന്നുവിളിക്കുന്നു.
നീയിരുന്ന ചാരുകസേരയിൽ 
ഞാൻ ഞാനല്ലാതെയിരുന്ന് 
നിന്റെ അവസാന കവിത വായിക്കുന്നു.
നിന്നെ ഉച്ചാടനം ചെയ്ത വീട്ടിൽ
നീ മാത്രം നിറയുന്നു 
ഞാൻ ഇല്ലാതാവുന്നു.

Saturday, April 8, 2023

ഉയിർത്തെഴുന്നേൽപ്പ്

 



പി സുധാകരൻ 
*
കാൽ കഴുകിയ പാപിനിയുടെ
കണ്ണീരിൽ ഉപ്പായലിഞ്ഞ് 
കാൽവരിക്കുന്നിൽ നിന്നും
ഒഴുകുന്ന മഹാനദി.
അവളുടെ കണ്ണിൽ 
അവസാനമായി തെളിഞ്ഞ 
നക്ഷത്രത്തിൽ 
ഉരുകിച്ചേരുന്ന  
മെഴുതിരിവെട്ടം.
ഇവൻ ചെയ്ത പാപം 
എന്തെന്ന പതിഞ്ഞ ചോദ്യം, 
നെഞ്ചിൽ അടിച്ചുകേറ്റിയ 
ആണികളായി 
ഉത്തരങ്ങളുടെ ആരവം.
അവന്റെ നെഞ്ചകത്തിൽ നിന്നും
നിന്റെ ചഷകത്തിലേക്ക്
ഇറ്റിവീഴുന്ന വീഞ്ഞ്.
അത്താഴമേശയിൽ
അനാഥമായ മാംസം
സത്യം.
ഉയിർത്തെഴുന്നേൽപ്പ്. 
 

Friday, March 31, 2023

പുനർജ്ജനി

പ്രാണനേ
എന്ന് മാത്രം വിളിക്കുക
പുൽമേടിൻറെ 
പച്ചപ്പുകൾക്കപ്പുറം
മുളങ്കാടുകളുടെ 
ഇരുളിലേക്ക്
ഇറങ്ങിനടക്കുക
ഒരു കുരുവിയുടെ 
ചിറകേറുക
ഒരു പുല്ലാങ്കുഴലിൽ
പുനർജ്ജനിക്കുക. 

Thursday, March 30, 2023

ബാക്കി

ചുമരിലെ വിള്ളലിന്റെ ഇരുളിൽ 
പ്രണയിനിയിൽ നിന്നും 
ഓടിയൊളിച്ച 
ഒരു ചിലന്തി.
ഇരുൾവീണ പച്ചപ്പിൽ 
ഇണയുടെ വരവും കാത്ത് 
ഒരു ഒറ്റയാൻ. 
ഒറ്റശ്വാസത്തിൽ 
ഓടിയൊളിച്ച 
കാറ്റ് മറന്നുവെച്ച 
സുഗന്ധം. 

വിജയൻ ഒരു ഓർമ്മ

 തൊണ്ണൂറുകളുടെ ആദ്യത്തിൽ ഡൽഹിയിൽ ജോലി തേടി അലഞ്ഞ കാലത്ത് മുൻകൂട്ടി അനുമതി വാങ്ങാതെ ഏറ്റവുമധികം കയറിച്ചെന്ന ഒരു വസതി ചാണക്യപുരിയിലെ  ഒ വി വിജയൻറെ ഫ്ലാറ്റ് ആയിരുന്നു. എന്നും സന്ദേഹിയായ ആ മനുഷ്യന്റെ വീട്. എന്തെങ്കിലും ജോലി കണ്ടെത്തുന്നതിന് സഹായിക്കാൻ അന്നത്തെ അവസ്ഥയിൽ തനിക്ക് കഴിയില്ല എന്ന് വിജയൻ ആദ്യം കണ്ടപ്പോഴേ പറഞ്ഞിരുന്നു. പക്ഷെ അത് ആ വീട്ടിലേക്കുള്ള യാത്രകൾക്ക് തടസ്സമായില്ല.

പതിഞ്ഞ ശബ്ദത്തിൽ ഉറച്ച രാഷ്ട്രീയം പറഞ്ഞും മുഖ്യധാരയിൽ ഉള്ള രാഷ്ട്രീയങ്ങളോട് എല്ലാം തന്നെ വിയോജിച്ചും വിജയൻ ഏകാകിയായി നിന്നു. ഇടതുപക്ഷത്തെ ഏതാനും നേതാക്കൾ പ്രിയ സുഹൃത്തുക്കളായിരിക്കെ തന്നെ വിജയൻ ഇടതുമായി കെറുവിച്ച് നിന്നു... ആ കെറുവിപ്പ് തന്റെ എഴുത്തിലും സംസാരത്തിലും ചിന്തകളിലും ഒളിച്ചുവെച്ചുമില്ല. 

ചെല്ലുമ്പോൾ മിക്കവാറും സമയങ്ങളിൽ എന്നെകൊണ്ട് ഏതെങ്കിലും ഒരു കഥയോ പുസ്തകഭാഗമോ വായിപ്പിക്കും, അദ്ദേഹം അത് സസൂക്ഷ്മം കേട്ടിരിക്കും. വിറയ്ക്കുന്ന കൈകൾ കൊണ്ട് പുസ്തകം പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അദ്ദേഹം എന്ന് മാത്രമല്ല വല്ലാത്ത ഒരു തരം ഭയപ്പാടോടെയായിരുന്നു തന്റെ രോഗാവസ്ഥയെ അദ്ദേഹം സമീപിച്ചത് തന്നെ എന്ന് തോന്നിയിട്ടുണ്ട്. ഈ ഭയം വ്യക്തിജീവിതത്തിൽ പോലും നിഴലിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു വൈകുന്നേരം അവിടെ ചെന്നപ്പോൾ ഇത്തിരി പരിഭ്രാന്തിയോടെ ഒറ്റക്ക് ഇരിക്കുന്ന വിജയനെയാണ് കണ്ടത്. ഇടയ്ക്കിടെ പുറത്തേക്ക് നോക്കും. പുറത്തുപോയ ഭാര്യ സന്ധ്യയായിട്ടും തിരിച്ചെത്താത്തതിലെ പരിഭ്രാന്തി. അന്ന് അവർ തിരിച്ചെത്തിയ ശേഷമാണ് എനിക്ക് അവിടെ നിന്നും പോരാനായത്. ഈ പരിഭ്രാന്തി മകന്റെ കാര്യത്തിലും അദ്ദേഹം വച്ചുപുലർത്തി.  നന്നായി വരയ്ക്കാൻ കഴിവുള്ള അയാൾ തീർത്തും വ്യത്യസ്തമായ മേഖലയിൽ ആണെന്ന് മാത്രമല്ല എല്ലാ അർത്ഥത്തിലും ഏറെ ദൂരെയാണെന്നതും വിജയനെ അലട്ടിയിരുന്നു. ഒരുപക്ഷെ ഇത്തരം സന്ദേഹങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതോർജ്ജം.

ഒന്നാം നിലയിലുള്ള ആ ഫ്ലാറ്റിന്റെ പുറകിലായി ഒരു നല്ല മാവുണ്ട് വീടിന്റെ പിറകിലെ ജനാലയിലൂടെ കയ്യിട്ടാൽ മാങ്ങാ പറിച്ചെടുക്കാൻ കഴിയും. ആ പച്ചമാങ്ങ കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇടക്കൊക്കെ നല്ല രസമുള്ള ഒരു പാനീയം ഉണ്ടാക്കിത്തരും. 

അലമാരയിൽ അടുക്കിവെച്ച പുസ്തകങ്ങൾക്കിടയിൽ വിജയൻറെ തന്നെ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഒരെണ്ണമെങ്കിലും ഒപ്പിട്ടു വാങ്ങണം എന്ന് മോഹമുണ്ടായിരുന്നെങ്കിലും അങ്ങിനെ ചോദിയ്ക്കാൻ ധൈര്യം വന്നില്ല; അദ്ദേഹമൊട്ടു തന്നുമില്ല.

ഒരു ദിവസം ആ വഴി പോയപ്പോൾ അദ്ദേഹം വിചിത്രമായ ഒരു ആവശ്യം പറഞ്ഞു - തന്റെ കാറിനു ഒരു  ഡ്രൈവറെ വേണം. ഗാരേജിൽ നിന്നും ഒരുപാടുകാലമായി പുറത്തെടുക്കാത്ത ആ കാർ വിജയന് ഒരു വൈകാരികതയായിരുന്നു. പക്ഷെ, എന്തുകൊണ്ടോ ആ കാറിനു ഒരു ഡ്രൈവറെ കണ്ടെത്തിക്കൊടുക്കാനായില്ല... അത് വേണ്ട എന്ന വിദഗ്ദോപദേശം തന്നെയാണ് കാരണം.

ഉപജീവനത്തിന് വേണ്ടിയുള്ള ഓട്ടങ്ങൾക്കിടെ ആ സന്ദർശനങ്ങൾ കുറഞ്ഞുവന്നു. അധികം താമസിയാതെ വിജയൻ ഹൈദരാബാദിലേക്ക് കുടിയേറി... കൂടുതൽ നിശ്ശബ്ദനായി..... ഓർമ്മകളിൽ മാത്രം ബാക്കിയായി.

എഴുത്തുകാരനായ വിജയൻറെ അത്രയും ചർച്ച ചെയ്യപ്പെടാത്ത വ്യക്തിത്വമാണ് കാർട്ടൂണിസ്റ്റായ വിജയന്റേത്. തസ്രാക്ക് വിജയൻ നടന്ന ഒരു വഴി മാത്രമായിരുന്നു. പക്ഷെ ആ വഴിമാത്രം നമ്മൾ ഗൃഹാതുരത്വത്തോടെ ആവർത്തിച്ചു നടന്നു, വിജയൻ ആ ഗൃഹാതുരത്വത്തിനും അപ്പുറമാണെങ്കിൽ കൂടി.  

  



 






  

Sunday, March 26, 2023

ചില വട്ടംകുളം ചിന്തകൾ


ഇന്ന് വട്ടംകുളം സി.പി.എൻ.യു.പി സ്കൂൾ കണ്ടപ്പോൾ എന്തുകൊണ്ടോ ഏറെ ഗൃഹാതുരത്വം ഒന്നുമില്ലാതെ ഞങ്ങളുടെ സ്കൂൾ കാലം ഓർത്തു. ഞങ്ങളുടെ സ്കൂളിന്റെ ഏകദേശം മുന്നിൽ നിന്നും തുടങ്ങി നൂറു മീറ്റർ അകലെ അവസാനിക്കുന്ന 'മഹാനഗര'മാണ് അന്ന് വട്ടംകുളം. എല്ലാവർക്കും എല്ലാവരെയും പരിചയമുള്ള ഇടം. ആളുകൾ പരസ്പരം കാണുന്ന, സംസാരിക്കുന്ന ഇടം. കേരളത്തിലെ ഏതൊരു ഗ്രാമത്തെയുംപോലെ.

തുടക്കം തൊട്ടേ ഞാൻ ചില ആനുകൂല്യങ്ങൾ അനുഭവിച്ച ഇടമാണ് ആ സ്കൂൾ. ആദ്യനാളുകളിൽ തൊട്ടടുത്ത പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാഷായിരുന്നു അച്ഛൻ. പിന്നെ എന്റെ ചെറിയമ്മയുടെ മകൻ ദാമോദരൻ (ഞങ്ങളുടെ ഏട്ടേട്ടൻ ഇപ്പോൾ ഈ ലോകത്തില്ല) അവിടെ ഇഡിഡിഎ ആയി വന്നു. അത്തരം അയൽപക്ക ബന്ധവും അധ്യാപകർക്ക് അവരോടുള്ള ബന്ധവും സ്വാഭാവികമായും എനിക്കും സ്കൂളിൽ ഒരു സ്ഥാനം നൽകി.

വളരെ സാധാരണക്കാരുടെ കുട്ടികൾ പഠിച്ച ആ സ്കൂളിന് കുട്ടികളിൽ മാനുഷികമായ ഗുണങ്ങൾ വളർത്തുന്നതിൽ വലിയ പങ്കുണ്ടായിരുന്നു; യുക്തിഭദ്രമായ സാമൂഹിക കാഴ്ചപ്പാടും. നിങ്ങളുടെ 'തറവാടിത്തമോ' സമ്പത്തോ തിളങ്ങുന്ന വസ്ത്രമോ ഒന്നുമല്ല നിങ്ങളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത് എന്ന് ബോധ്യമായതും അങ്ങിനെയാണ്. കൊച്ചുകൊച്ചു കൗതുകങ്ങൾ വളർത്തുകയും ശാസ്ത്രീയമായ ധാരണകൾ കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുന്ന കാര്യത്തിൽ മിക്ക അദ്ധ്യാപകർക്കും ഒരു നല്ല പങ്കുണ്ടായിരുന്നു. അത് ഒരു പക്ഷെ ആ കാലത്തിന്റെ സ്വഭാവംകൂടി ആയിരിക്കാം. 

ഇത് എന്റെ അധ്യാപകരെ കുറിച്ചുള്ള ഓർമ്മയല്ല. വളരെ പരിമിതമായ അന്തരീക്ഷം എങ്ങിനെ പിൽക്കാലത്ത് ഞങ്ങളുടെ ജീവിത സമീപനം വളർത്തി എന്നതിനെ കുറിച്ചാണ്.

സ്പോർട്സും കലാമേളയും ശാസ്ത്രമേളയുമടക്കം എല്ലാ മേഖലകളിലും ഞങ്ങളുടെ സ്കൂൾ സ്വന്തം അസ്തിത്വം ഉറപ്പിച്ചിരുന്നു. അതിനു ഒരു കാരണം വട്ടംകുളത്ത് അന്ന് സജീവമായ അമ്പിളി കലാസമിതിയാണ്. കലാസമിതി പ്രവർത്തകർക്ക് തങ്ങളുടെ കലാ പ്രവർത്തനത്തിനുള്ള ഒരു വേദികൂടി ആയിരുന്നു ഞങ്ങളുടെ സ്കൂൾ. എല്ലാ ഓണക്കാലത്തും അമ്പിളിയുടെ അരങ്ങിൽ കുട്ടികളുടെ ഓണാഘോഷം ഉണ്ടാവും. വാർഷികവും. ചെറിയ ചെറിയ സന്തോഷങ്ങൾ എങ്ങിനെ നിങ്ങളുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു എന്നതും, ചെറിയ ചെറിയ ഇടപെടലുകൾ എങ്ങിനെ നിങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾക്ക് കരുത്ത് പകരുന്നു എന്നതും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നു. വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രണ്ടാമതും സ്റ്റേജിൽ എത്തുന്നത് അമ്പിളി കലാസമിതിയിലെ അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ്. അന്ന് ആ നാടകം കളിച്ചതും ഈ സ്കൂളിൽ തന്നെ. ഒരുപാടു മികച്ച നാടകങ്ങൾ വട്ടംകുളത്ത് അരങ്ങേറി. സാഹിത്യോത്സവങ്ങൾ നടന്നു.

 ഞാൻ അവിടെ  പഠിക്കുന്ന കാലത്ത് തന്നെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കടന്നുവരവും. "ഓരോ വീട്ടിനും ഓരോ കക്കൂസ്, കൊട്ടാരങ്ങളിൽ എയർ കണ്ടീഷൻ പിന്നെ മതി  പിന്നെ മതി" എന്ന മുദ്രാവാക്യം ആദ്യം കേട്ടതും ഇതേ സ്കൂളിൽ വെച്ചാണ്. സ്വന്തം സങ്കല്പശക്തി തച്ചുടക്കാതെ ജീവിതത്തെ ശാസ്ത്രീയമായി സമീപിക്കാൻ ഇത്തരം ഇടപെടലുകൾ ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചിരുന്നു. പരിഷത്ത് അവിടെ നിന്നും മുന്നോട്ട് പോയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നെഹ്രുവിയൻ യുക്തിബോധം സമൂഹത്തിൽ വളർത്തേണ്ട സംഘടനയായിരുന്നു അത്. 

അന്ന് ഞങ്ങൾക്ക് വായിക്കാൻ കിട്ടിയ പുസ്തകങ്ങൾ ഒന്നും തന്നെ മതകീയമോ ജാതീയമോ ആയ ചിന്തകൾ ഞങ്ങളിൽ വളർത്തിയില്ല. എന്നിട്ടും പിൽക്കാലത്ത് എന്റെ തലമുറയിൽ പെട്ടവരും അടുത്ത തലമുറയിൽ പെട്ടവരുമായവരുടെ കുട്ടികൾക്ക് പലർക്കും എങ്ങിനെ ജാതിവാല് വന്നു എന്നത് വിചിത്രമാണ്. ആൾദൈവങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി എന്നും.  


എന്തായാലും വട്ടംകുളം സ്കൂളിന്റെ നാലയലത്തൊന്നും ഒരു തരം വർഗീയ ചിന്തയും അന്ന് നിലനിന്നിരുന്നില്ല; ജാതീയമായ അടികളും. നമ്മൾ ഹിന്ദുക്കൾ, നമ്മൾ മുസ്ലിങ്ങൾ എന്നാരും പറഞ്ഞില്ല. ദളിതനായ രാഘവേട്ടൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ജാതീയമായ പരിഹാസം ഉയർത്തിയവർക്ക് മറുപടി പറഞ്ഞത് അന്നത്തെ പൊതുസമൂഹമായിരുന്നു. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വട്ടംകുളം ഗ്രാമീണ വായനശാലയിൽ അംഗത്വം എടുത്തുതരുന്നത് എട്ടേട്ടനാണ്. ആഴ്ചയിൽ നാലു ദിവസമെങ്കിലും അക്കാലത്തും വായനശാലയിൽ പോയി പുസ്തകം എടുക്കുന്നത്  ഒരു ശീലമായി. മാലിയും നരേന്ദ്രനാഥും സുമംഗലയും കടന്ന് ഉറൂബിലും, ഇടശ്ശേരിയിലും പത്മനാഭനിലും എംടിയിലും വിജയനിലും എം സുകുമാരനിലും ഒക്കെ വായനശാല ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചു. സ്വന്തമായി പുസ്തകശേഖരം ഇല്ലാത്ത കാലത്താണ് മനുഷ്യർ ആഴത്തിൽ വായിച്ചിരുന്നത് എന്ന് തോന്നുന്നു.

അന്ന് വായനശാല ഒരു കൈയെഴുത്ത് പ്രസിദ്ധീകരണം ഇറക്കിയിരുന്നു - 'പുലരി'. അതിൽ ഏട്ടൻ എഴുതിയ ഒരു കഥയും പി പി രാമചന്ദ്രന്റെ ചിത്രവും ഇപ്പോഴും ഓർമ്മയുണ്ട്. ജ്യോതിയേട്ടൻ എഴുതിയ കവിതയുടെ പേര് എന്തായിരുന്നു? സോക്രത്തേസ്?

ആ മാസികയാണ് പിന്നീട്, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒരു പ്രസിദ്ധീകരണം  തുടങ്ങാൻ ഞങ്ങൾക്ക് പ്രേരണയായത് - ദീപം എന്നായിരുന്നു പേര്. ശങ്കരൻ മാഷായിരുന്നു മാർഗദർശി. അന്ന് ഏറ്റവും നന്നായി പഠിക്കുന്ന, ഏറ്റവും നല്ല കൈയക്ഷരമുള്ള സത്യനാരായണനാണ് എഡിറ്റർ (അവൻ വിദേശത്ത് എവിടെയോ വലിയ നിലയിൽ കഴിയുന്നു എന്നല്ലാതെ കൂടുതൽ ഒന്നും അറിയില്ല).

അന്ന് നമ്പീശൻ മാഷ് സൗജന്യമായി തന്ന സ്ഥലത്താണ് വട്ടംകുളത്തെ വായനശാല. അവിടെ മാഷ് നടത്തിയിരുന്ന വിജയ ട്യൂട്ടോറിയൽ ഒരുപാടുപേരുടെ ആശ്രയമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, കണക്ക്. ഇംഗ്ലീഷും ഹിന്ദിയും മാഷ് തന്നെ എടുക്കും; ഹിന്ദിക്ക് ഫീസ് വേണ്ട. ക്ലാസ് കഴിഞ്ഞാൽ അക്ഷരശ്ലോക സദസ്സ്. ഏകദേശം അത് തീരുമ്പോൾ വായനശാല തുറക്കും. എട്ടേട്ടൻ, ഗോവിന്ദൻമാമ, കൃഷ്ണേട്ടൻ, അങ്ങിനെ പലരും ലൈബ്രേറിയന്മാരായി. അത് ഒരു സേവനമായിരുന്നു. വായന ഒരു സാമൂഹിക വിനിമയവും. 

കുറച്ച് കാലം കഴിഞ്ഞതോടെ  വായനശാല കൂടുതൽ സജീവമായി. മറ്റൊരു തലമുറ കൂടി വായനശാലയിൽ എത്തി. അന്നത്തെ ചെറുപ്പക്കാരനായ ഉണ്ണിക്കയുടെ (അന്ന് കക്ഷി ഹിപ്പി ഉണ്ണി ആണ്) തൊട്ടു താഴെ ഉള്ളവരുടെ തലമുറ. അക്കാലത്തെ വൈകുന്നേരങ്ങളിൽ ട്യൂഷൻ സെന്റര് മുഴുവൻ വായനശാലയാവും. പത്രമാസികകൾ വായിക്കുന്നവർ, പുസ്തകം എടുക്കുന്നവർ, സജീവമായി രാഷ്ട്രീയ ചർച്ച നടത്തുന്നവർ. അത് കുട്ടികളായ ഞങ്ങളിൽ ഞങ്ങൾ അറിയാതെ ഒരു ദിശാബോധം വളർത്തി. മതാന്ധതയിലോ വർഗീയതയിലോ നങ്കൂരമിട്ടതാകരുത് നിങ്ങളുടെ രാഷ്ട്രീയം എന്ന് ആ വായനശാല ഞങ്ങളെ ഞങ്ങൾ അറിയാതെ പഠിപ്പിച്ചു. 

സാഹിത്യലോകം സ്വപ്നം കണ്ടവരുടെ ഒരു ലോകമായിരുന്നു വായനശാലയിലെ സായാഹ്നങ്ങൾ. എന്റെ ഏട്ടൻ പി സുരേന്ദ്രന് പുറമെ, എനിക്ക് ജ്യേഷ്ഠതുല്യരായ ജ്യോതിഭാസ്, ശൂലപാണി, പി പി രാമചന്ദ്രൻ, നന്ദകുമാർ, പി വി നാരായണൻ... അങ്ങനെ കുറേപേർ. അവരുടെ കൂടി ചർച്ചകൾ കേട്ടാണ് ഞങ്ങൾ കൗമാരക്കാർ ഞങ്ങളുടെ സാഹിത്യ ബോധവും നിലപാടുകളും വളർത്തിയത്. അന്നത്തെ വായനയും കേൾവിയും പിന്നീട് എടപ്പാളിലെ സായാഹ്നങ്ങളിൽ ജയകൃഷ്ണൻ മാഷ് അടക്കമുള്ള ആളുകളുമായുള്ള ആശയവിനിമയവും ഭാഷ ഒരു ശീലമാക്കി വളർത്താൻ എനിക്ക് കരുത്ത് പകർന്നു. പക്ഷെ, ഒരു നല്ല പരിഭാഷകൻ ആയപ്പോഴും ഇന്നുമതെ ഒരു കവിത എഴുതിയാൽ ആത്മവിശ്വാസത്തോടെ ആരെയെങ്കിലും കാണിക്കാൻ ധൈര്യമില്ല. നല്ല വായനയുടെ ഒരു മോശം പ്രഭാവം.

പുതിയ വിദ്യാഭ്യാസ ക്രമങ്ങളും സാമൂഹിക വിനിമയങ്ങളും കുട്ടികളിൽ നിരുപാധികമായ സാമൂഹ്യബോധം വളർത്തുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. പ്രത്യേകിച്ചും സ്വകാര്യ വിദ്യാലയങ്ങൾ. പാഠപുസ്തകത്തിനപ്പുറം ലോകത്തിലേക്ക് വാതിൽ തുറക്കാൻ അവർക്കാവുന്നുണ്ടോ? അതല്ലെങ്കിൽ കുട്ടികളുടെ സാമൂഹ്യബോധം നമ്മുടെ കാലത്തിന്റെ ജൈവികമായ വളർച്ചക്ക് കരുത്ത് പകരുന്നതിനായി ഉപയോഗിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?  നമ്മുടെ വിദ്യാലയങ്ങൾ നമ്മളിൽ രാഷ്ട്രീയ ബോധം വളർത്തുന്നുണ്ടോ? ഒന്നുറപ്പാണ്, ഞങ്ങൾ കുട്ടികൾ അന്ന് രക്ഷിതാക്കൾക്ക് 'ആസ്തി' ആയിരുന്നില്ല. ജീവിത വിജയത്തിന്റെ സങ്കൽപ്പങ്ങൾ ഞങ്ങൾക്ക് ബാധ്യതയും ആയിരുന്നില്ല. ഞങ്ങളുടെ തലമുറ രക്ഷിതാക്കൾ ആയപ്പോൾ ആ അവസ്ഥ മാറിയതും പുതിയ സമൂഹത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. അത് സമൂഹത്തിന് എത്രമാത്രം നല്ലതാണെന്ന് പറയേണ്ടതും ഈ രക്ഷിതാക്കളാണ്, പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ. 

Monday, March 20, 2023

Continent unknown

There was a chart
Upon your palmtop
Where me the mariner
Searched ancient sea routes
With eager vigour
Still,
Once so familiar
Why the continent called you
Became alien
And drifted away from me?

Sprout

Perhaps,
Like a fleeting shooting star,
My memories
May vanish from your mind
In just a fraction of a moment...
It will be over.
 
Yet,
The echoes of my voice will linger,
Haunting your being
Like the mournful cry of
A solitary hornbill,
Yearning in the endless summer
 
From the faint whisper
Of my very being,
Tender shoots
Will sprout anew
 
 

ജൈവം


ഒരു പക്ഷെ,
ഒരു കൊള്ളിയാൻ പോലെ
എന്റെ ഓർമ്മകൾ
നിന്നിൽ നിന്നും
അപ്രത്യക്ഷമാവാം
ഒരു നിമിഷാർദ്ധം... 
അപ്പോഴും 
ഒടുങ്ങാത്ത വേനലിലെ
വേഴാമ്പലിന്റെ  
ഏകാന്തമായ കേഴൽ പോലെ
നിന്നിൽ ബാക്കിയാവും
എന്റെ ശബ്ദം 
ഒരു വിങ്ങലിന്റെ 
ഉൾക്കാമ്പിൽ നിന്നും 
വീണ്ടും
തളിരിലകൾ വിരിയും      

Saturday, March 18, 2023

ഒരു ഇഎംഎസ് അഭിമുഖത്തിന്റെ ഓർമ്മ

1989ൽ ആണ്. ഇ.എം.എസ് അന്ന് സിപിഎം ജനറൽ സെക്രട്ടറി. ആ അധ്യയന വർഷം പൊന്നാനി എംഇഎസ് കോളേജിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോളേജ് മാഗസിൻ എസ്എഫ്ഐ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണം ഉയർത്തി കെ.എസ്.യു മുന്നോട്ട് വന്നു. തലേവർഷം ആണ് ഒരുപാടു കാലത്തിനു ശേഷം എസ്എഫ്ഐ പൊന്നാനി എംഇഎസ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് തൂത്തുവാരുന്നത്. എഡിറ്റർ ആയ എനിക്ക് നേരെകൂടിയാണ് ആരോപണം. കെ.എസ്.യു എക്കാലത്തും ഇങ്ങനെയാണ്. അന്നൊക്കെ ഒരു ക്ലാസ് കഴിഞ്ഞു അടുത്ത ക്ലാസ് തുടങ്ങും മുന്നേ ശങ്കരനാരായണൻ ചാടിക്കയറി ഒറ്റശ്വാസത്തിനു പ്രസംഗം തീർക്കും. യുക്തികൊണ്ടൊന്നും നേരിടാൻ കഴിയാത്ത ലെവൽ. ഞങ്ങൾ ജയിച്ച വര്ഷം കെ.എസ്.യു രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചത്. നാസിമുദ്ധീൻ കൊട്ടാരംപാട്ടയിൽ ചെയർമാനും ഉഷ ജോയിന്റ് സെക്രട്ടറിയും. നാസിമുദ്ധീൻ ഫോട്ടോ തരാത്തതിനാൽ എന്റെ മാഗസിനിൽ നാസിമുദ്ധീന്റെ ഫോട്ടോ ഇല്ല.

1989 കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എനിക്ക് എന്റെ അനിയനെപ്പോലെയായ പ്രദീപ് ആയിരുന്നു എഡിറ്റർ സ്ഥാനാർഥി. കെ.എസ്.യു ഉയർത്തിയ ആരോപണം രാഷ്ട്രീയം ആയതിനാൽത്തന്നെ മറുപടിയും രാഷ്ട്രീയമാക്കുക എന്നത് തന്നെയാണ് വഴി. "ശരിയാണ് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട്, അത് മാഗസിനിലും പ്രതിഫലിക്കും;വേണ്ടിവന്നാൽ ഇ.എം.എസ്സിനെയും ഞങ്ങൾ അഭിമുഖം ചെയത്‌ പ്രസിദ്ധീകരിക്കും," പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു പ്രസംഗത്തിൽ പറഞ്ഞു. കൃത്യമായി പഠിപ്പിച്ച് വിട്ടത് തന്നെയാണ് അവൻ പറഞ്ഞത്. എന്നാൽ ഇത് 'അധികപ്രസംഗം' ആണെന്ന് പറഞ്ഞു കോളേജിലെ എസ്എഫ്ഐ നേതൃത്വം വരെ ചീത്ത വിളിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രദീപ് ജയിച്ചു.
മാസങ്ങൾ കഴിഞ്ഞു. മാഗസിൻ ഇറക്കാൻ ശ്രമങ്ങൾ തുടങ്ങി. ഇ.എം.എസ്സിനെ അഭിമുഖം ചെയ്തില്ലെങ്കിൽ അത് വലിയ ചീത്തപ്പേരാകും എന്ന് പറഞ്ഞു പ്രദീപ് വൈകാരികനായി. പ്രദീപ് എക്കാലത്തും അതിവൈകാരികനാണ്. എന്നാൽ കോളേജിൽ നിന്നാരും ഞങ്ങളെ സപ്പോർട്ട് ചെയ്യാനില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം (പാർട്ടി ജില്ലാസമ്മേളനത്തിന്റെ ഭാഗമായാണ് എന്നുതോന്നുന്നു) സഖാവ് തീരൂരിൽ വരുന്നത്. എന്റെ ഏട്ടന്റെ സഹായത്തോടെ ചോദ്യമൊക്കെ ഉണ്ടാക്കി പ്രമോദും ഞാനും അവനെയും കോളേജിലെ മറ്റൊരു എസ്.എഫ്.ഐ നേതാവായ റഹീം മേച്ചേരിയെയും കൂട്ടി തിരൂരിൽ ഇഎംഎസ് താമസിക്കുന്ന സർക്കാർ ഗസ്റ്റ് ഹൗസിൽ എത്തി. പ്രമോദിനു രാഷ്ട്രീയത്തിൽ അത്യാവശ്യം പിടിപാടുണ്ട്. അവന്റെ വീട്ടിൽ നിന്നാണ് എന്നാണ് ഓർമ്മ, ഞങ്ങൾ ഒരു ടൈപ്പ്റെക്കോർഡറും എടുത്തിരുന്നു.
തിരൂരിൽ എത്തി കുറെ നേരം ഞങ്ങൾ നാലും അവിടെ ഗസ്റ്റ് ഹൗസിന്റെ വരാന്തയിൽ ചുറ്റിത്തിരിഞ്ഞു. പക്ഷെ ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഒരു രക്ഷയുമില്ല. പിള്ളാർക്ക് അഭിമുഖം നടത്താനുള്ളതല്ലേ സഖാവ് എന്നുപറഞ്ഞു പുറത്തു നിന്ന നേതാക്കൾ ഞങ്ങളെ തിരിച്ചയക്കാൻ ശ്രമം നടത്തിയിട്ടും ഞങ്ങൾ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. കുറേ കഴിഞ്ഞപ്പോൾ ഇ.എം.എസ് ഞങ്ങളെ കണ്ടു. ആരാണ് ഈ കുട്ടികൾ എന്ന് അവിടെ ഉള്ള സഖാക്കളോട് ചോദിച്ചപ്പോൾ അവർ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ ദൗത്യം അദ്ദേഹത്തെ ഞങ്ങൾക്ക് തന്നെ നേരിട്ട് അറിയിക്കാനായി. വളരെ വാത്സല്യത്തോടെ അദ്ദേഹം ഞങ്ങളെ മുറിയിലേക്ക് വിളിച്ചു. ചോദ്യങ്ങൾ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ നേരത്തെ തയ്യാറാക്കിയ ചോദ്യാവലി എടുത്ത് കൊടുത്തു. അഞ്ചോ ആറോ ചോദ്യങ്ങൾ. സോവിയറ്റ് യൂണിയനിലെ ഗ്ലാസ്‌നോസ്ത്ത് കാലമാണ്. ആ പ്രശ്‌നം വരെ ചോദ്യത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം അവയൊന്നു ഓടിച്ച് നോക്കി ഉത്തരം പറയാൻ തുടങ്ങി. നിലപാടുകളിൽ അർത്ഥശങ്കക്ക് ഇടയില്ലാത്ത രീതിയിൽ. ഒരാൾ ടൈപ് റെക്കോർഡർ സഖാവിന് അരികിലേക്ക് നീക്കിവെച്ചു. ഞങ്ങൾ രണ്ടുപേർ അതോടൊപ്പം തന്നെ ഉത്തരം കേട്ടെഴുതാൻ തുടങ്ങി (റെക്കോർഡ് ചെയ്താലും കേട്ടെഴുതുക ഇപ്പോഴും എന്റെ പതിവാണ്).
എല്ലാം കഴിഞ്ഞു വലിയ ആഹ്ലാദത്തോടെ പുറത്തിറങ്ങുമ്പോൾ സഖാവ് പറഞ്ഞത് വീണ്ടും ഒന്ന് കേൾക്കാൻ കൊതി തോന്നി. അപ്പോൾ മാത്രമാണ് അറിയുന്നത്, "റെക്കോർഡിങ് വർക്ക് ചെയ്യുന്നില്ല എന്നതായിരുന്നു കംപ്ലൈയിന്റ്" എന്ന് പറഞ്ഞപോലെ, റെക്കോർഡ് ബട്ടൺ അമർത്താതെയാണ് അഭിമുഖം റെക്കോർഡിങ് നടത്തിയത്. എന്തായാലും പരസ്പരം കുറ്റപ്പെടുത്തി ഞങ്ങൾ അവിടെനിന്നും മടങ്ങി. പ്രദീപിന് ധാരാളം ചീത്ത കേട്ടു (അടുത്തകാലത്ത്, ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരത്തിനു എതിരാണ് എന്ന് അവൻ പറഞ്ഞപ്പോഴും അവന് എന്റെ കയ്യിൽ നിന്നും ധാരാളം ചീത്ത കേട്ടു). എന്തായാലും എഴുതിയെടുത്തത് വച്ച് അഭിമുഖം തയ്യാറാക്കി മാഗസിനിൽ പ്രസിദ്ധീകരിച്ചു.
തനിക്ക് പറയാനുള്ള കാര്യങ്ങൾ സ്പഷ്ടമായി പറയുക മാത്രമല്ല തന്നോടുള്ള ചോദ്യങ്ങൾ അദ്ദേഹം നന്നായി കേൾക്കുകകൂടി ചെയ്യുമായിരുന്നു. യാത്രയായി 25 വർഷത്തിന് ശേഷവും ആ ശബ്ദം ബാക്കിയാവുന്നതിനും കാരണം അതുതന്നെ.

Wednesday, February 22, 2023

ചില നായർ വിചാരങ്ങൾ

പൊന്നാനിയുമായി ബന്ധം ഉള്ള ശ്രീ ശ്രീജിത്ത് ഐപിഎസ് പറഞ്ഞ തറവാടിത്ത ഘോഷണം ആയതിനാൽ പൊന്നാനിക്കാരനായ ഇടശ്ശേരിയെ വെച്ച് തുടങ്ങാം എന്ന് തോന്നുന്നു.

ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!
- ഇടശ്ശേരി, കറുത്ത ചെട്ടിച്ചികൾ 

ശ്രീ ശ്രീജിത്ത് ഒരുപക്ഷെ നരവംശ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും എല്ലാം എടുത്ത് വെച്ച് തന്റെ ഭാഷണത്തെ ന്യായീകരിച്ചു എന്നുവരാം. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അതിനൊക്കെ ഉള്ള ബുദ്ധി കാണും. അദ്ദേഹം പറഞ്ഞ കാര്യത്തെ വിഷലിപ്തമാക്കുന്നത് നായർ എന്നത് വലിയൊരു സംഭവമാണ് എന്നും 
മറ്റു ജാതിക്കാർ ഭാസ്കര പട്ടേലർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട തൊമ്മിമാർ ആണ് എന്നുമുള്ള ചിന്തയാണ്. ഇതേ ഭാസ്കര പട്ടേലർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന തൊമ്മിമാർ ആയിരുന്നു നായന്മാർ എന്നത് മറ്റൊരു ചരിത്രം. 
നായർ മാഹാത്മ്യത്തെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന അദ്ദേഹം ഒരു വ്യക്തിയല്ല, മറിച്ച് കേരളത്തിന്റെ ഒരു മാനസികാവസ്ഥയാണ്. ഇതേ മാനസികാവസ്ഥയാണ് കേരളത്തിൽ കുറച്ച് കാലമായി തൊഴിലിലെ ജാതി സംവരണത്തിനെതിരെ ഗ്വാ ഗ്വാ വിളി നടത്തുന്നതും. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് ഇടയാക്കിയതും അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ തുണച്ചതും ഈ തറവാടിത്ത ഘോഷണമാണ്.
ശ്രീ ശ്രീജിത്ത് പറഞ്ഞത് ശരിയായ നിലപാടാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഫ്എസ്, ഐഎഎസ് എന്നിവ കിട്ടാതെ പുറംതള്ളപ്പെട്ട് മറ്റ് ഗസറ്റഡ് തൊഴിലുകളിൽ ഏതെങ്കിലും ഒന്ന് മാത്രം കിട്ടിയത് തറവാടിത്തമില്ലായ്മയാണ് എന്നൊരു ദുർവായനക്ക് അത് വഴിവെക്കും സാർ. ഐഎഫ്എസ് ബ്രാഹ്മണൻ, ഐഎഎസ് ക്ഷത്രിയൻ എന്നിങ്ങനെ. 
സിവിൽ സർവീസ് പരിശീലനവേദിയിൽ ഇദ്ദേഹം നടത്തിയ ഭാഷണത്തിന്റെ പശ്ചാത്തലത്തിൽ പക്ഷെ വ്യക്തമായ ഒരു ചോദ്യം ഉയരുന്നു. ഏതൊക്കെയോ അച്ഛൻ(മാർ)  വന്നുകയറി കുട്ടികളെ ഉണ്ടാക്കി പോകുന്ന സ്ഥലം എന്ന അവസ്ഥയിൽ ആയിരുന്ന ഇപ്പറഞ്ഞ തറവാടുകളിൽ സ്ത്രീകളുടെ സ്ഥാനം എന്തായിരുന്നു? "അല്ലെടോ ഇപ്പറഞ്ഞ തറവാടികൾക്കൊക്കെ സങ്കൽപ്പത്തിനപ്പുറം ഒരു അച്ഛൻ എന്നാണ് ഉണ്ടായത്?" എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയേണ്ടതുണ്ട്, കാരണം ഇതൊരു 'സദാചാര' ചോദ്യമല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചുള്ള ചോദ്യമാണ്. 'ഒറ്റത്തന്തക്ക് പിറക്കുക' എന്ന അവസ്ഥ ഈ തറവാടുകളിൽ ഒരു മിത്ത് മാത്രമായിരുന്നു, കേരളപ്പിറവിയുടെ കാലത്ത് പോലും. കാരണവർ തീരുമാനിക്കുന്ന പുരുഷനൊപ്പം ശയിക്കുക എന്നതിനപ്പുറം സ്ത്രീക്ക് എന്തെങ്കിലും അധികാരം ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ? ഇന്ന് രാത്രി കൂടെ കിടക്കാൻ വേറെ ആളുണ്ട് എന്ന് ഇന്നലെ വരെ കൂടെ കിടന്ന സംബന്ധക്കാരനെ അറിയിക്കാൻ കിണ്ടിയും പായയും വീട്ടുവരാന്തയിൽ വെക്കുന്ന ഈ സംസ്കാരത്തെ കൂടിയാണോ അദ്ദേഹം തറവാടിത്തമെന്നു പറയുന്നത്? തന്റെ വീട്ടിൽ പിറന്ന കുട്ടി ബ്രാഹ്മണൻ ഉണ്ടാക്കിയതാണ് എന്ന് പറയുന്ന ആ കാരണവന്മാരാണോ ഇപ്പറയുന്ന തറവാടികൾ? അങ്ങനെയെങ്കിൽ സൂരിനമ്പൂതിരിയെ ഇറക്കിവിട്ട ഇന്ദുലേഖ ഇവർ പറയുന്ന തറവാടി ഗണത്തിൽ പെടില്ല എന്നുറപ്പ്.
പദ്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്ന സിനിമയിലെ കഥ നടക്കുന്ന ആ വീട് ഉണ്ടല്ലോ, അത് നായർ 'തറവാടുകളുടെ' തകർച്ചയുടെ തുടർച്ചയായ ഒരു കേരള യാഥാർഥ്യം കൂടിയാണ് എന്നുകൂടി നമ്മൾ മനസ്സിലാക്കണം. സാമൂഹ്യ ശാസ്ത്രജ്ഞർക്കൊപ്പം കേരളത്തിന്റെ ഇടത് മനസ് കൂടിയാണ് ശ്രീ ശ്രീജിത്തിന് ഉത്തരം പറയേണ്ടത്. 
കേരളത്തിലെ IPS ഉദ്യോഗസ്ഥരിൽ ഇക്കാര്യം കൃത്യമായി പഠിച്ച ഒരു വ്യക്തിയുണ്ട്, 'മലയാളി: ഒരു ജനിതക വായന' എന്ന പുസ്തകം രചിച്ച ശ്രീ സേതുരാമൻ IPS, കൊച്ചിയിലെ പോലീസ് കമ്മീഷണർ. അംബേദ്‌കർ പറഞ്ഞ 'ഗ്രേഡഡ് അസമത്വ'ത്തെ കുറിച്ച് കൃത്യമായി പഠിച്ച് പറഞ്ഞ സാമൂഹ്യ ശാസ്ത്രജ്ഞനാണ് അദ്ദേഹം. എന്നിരുന്നാലും വിവാദങ്ങളിൽ തല്പരനല്ലാത്ത അദ്ദേഹം ഇക്കാര്യത്തിൽ എന്തെങ്കിലും പറയും എന്ന് ഞാൻ കരുതുന്നില്ല. 

Tuesday, February 14, 2023

ഏകാകിയുടെ ആത്മഭാഷണങ്ങള്‍

പ്രിയ സുഹൃത്ത് ധനരാജ് കീഴറയുടെ സൃഷ്ടികൾ സ്വന്തം ഗ്രാമത്തിൽ പ്രദർശിപ്പിച്ചപ്പോൾ

ഏകാന്തത... ഒരേ സമയം വിഷാദാത്മകവും വശ്യവുമാണ് ആ അവസ്ഥ. ചില നേരങ്ങളില്‍ അത് നമ്മളെ തഴുകുന്ന മൃദുവായ ഒരു കൈത്തലമാവും, മറ്റുചിലപ്പോള്‍ ഉള്ളില്‍ ആകമാനം തുളച്ചു കയറുന്ന ഒരു കള്ളിമുള്‍ച്ചെടിയും. നാഗരിക ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഏകാന്തതയെ വരച്ചിട്ട അമേരിക്കന്‍ ചിത്രകാരനായ എഡ്വേര്‍ഡ് ഹോപ്പറിന്‍റെ ചിത്രങ്ങള്‍ കാണുമ്പോള്‍, ഈ രണ്ട് അവസ്ഥകളും നമ്മള്‍ അതിന്‍റെ എല്ലാ തീവ്രതയിലും അനുഭവിക്കും. മനുഷ്യര്‍ ഏകാന്തരല്ലാതിരിക്കുമ്പോഴും അവരില്‍ നിറയുന്ന ഏകാന്തത വരച്ച ചിത്രകാരനായിരുന്നു അദ്ദേഹം. ആവര്‍ത്തിച്ചുള്ള ഈ ഏകാന്തതയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഞാന്‍ എന്നെ തന്നെ പിന്തുടരുന്നു' എന്നായിരുന്നു ഹോപ്പറിന്‍റെ മറുപടി. കൂട്ടംകൂടുമ്പോഴും മറ്റുള്ളവരുമായി ഇടപെടുമ്പോഴുമെല്ലാം ഏകാന്തത അനുഭവിക്കുന്ന മനുഷ്യര്‍ ഹോപ്പറുടെ കലാലോകത്ത് മാത്രമല്ല ഉള്ളത്. ഏകാന്തതയുടെ പര്യായങ്ങള്‍ കലയിലും സാഹിത്യത്തിലും ജീവിതത്തിലുമെല്ലാം നിറയുന്ന കാലമാണിത്.
ഒരു മഹാമാരി നമ്മളെയെല്ലാം സ്വന്തം വീടിന്‍റെ അകത്തളങ്ങളിലേക്ക് തള്ളിമാറ്റിയപ്പോള്‍, സ്വന്തം മട്ടുപ്പാവിന്‍റെ ഏകാന്തതയില്‍ നിന്നുകൊണ്ട് നഗരവേഗങ്ങളെ കാണുന്നതിലെ കാല്പനികഭാവമല്ല നമ്മള്‍ അനുഭവിച്ചത്. നമ്മുടെ തന്നെ ഇടം നമ്മുടെ തടവറയാകുന്ന അവസ്ഥയിലൂടെയായിരുന്നു ആ  കടന്നുപോക്ക്. നമ്മളെ നമ്മളല്ലാതാക്കുന്ന ഒരു പരിവര്‍ത്തനം transmutation നമ്മളില്‍ തന്നെ സംഭവിക്കുന്നുണ്ടായിരുന്നു. അതുവഴി അവനവനില്‍ നിന്നുകൂടി നമ്മള്‍ ഒറ്റപ്പെട്ടു; രോഗം വേലികെട്ടി അകറ്റിയ സമൂഹത്തില്‍ നിന്നു മാത്രമല്ല. ലോകം തുറന്നുകിടക്കുമ്പോള്‍ അവനവനെ അടച്ചിടുന്നതില്‍ ആഹ്ലാദം കണ്ടവര്‍ ലോകം അടഞ്ഞുകിടക്കുമ്പോള്‍ ഒരുതരത്തില്‍ ക്ലോസ്ട്രോഫോബിക് ആവുന്നതും നമ്മള്‍ കണ്ടു. തീര്‍ത്തും അവാസ്തവികമായ ഒരു ജീവിതത്തെ വാസ്തവികമായ അനുഭവം എന്ന മട്ടില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു പലരും അതിനെ മറികടന്നതായി അഭിനയിച്ചത്.
ഓരോ മനുഷ്യനും പ്രക്ഷുബ്ധമായ സമുദ്രത്തിലെ ഏകാന്ത ദ്വീപായപ്പോള്‍, ജീവിതാസക്തികള്‍ ഉള്‍വലിഞ്ഞ അവര്‍ക്ക് ആത്മരതി കൂട്ടായി. നാര്‍സിസസ്സിനെ പോലെ കണ്ണാടിയില്‍ സ്വയം നിറഞ്ഞുനിന്ന് 'ഞാന്‍ ഞാന്‍ ഞാന്‍' എന്ന് സെല്‍ഫികള്‍ ഏകാന്തമായി മന്ത്രിക്കുവാന്‍ തുടങ്ങി.

ഏകാന്തതയുടെ ഈ കാണാത്തടവറയില്‍ നിന്നാണ് ചിത്രകാരനായ ധനരാജ് കീഴറ തന്‍റെ സര്‍ഗ്ഗാത്മകതയ്ക്ക് ഒരു പുതിയ ദിശ കണ്ടെത്തിയത്, ഒറ്റയാള്‍ തുരുത്തില്‍ അകപ്പെട്ട ജീവികള്‍ തങ്ങളെ സ്വയം കണ്ണാടിയില്‍ കാണുന്നത് പോലെ, ചിലപ്പോള്‍ ഒറ്റയ്ക്ക്, മറ്റുചിലപ്പോള്‍ ഗുണിതങ്ങളായി അവര്‍ ഇവിടെ സ്വയം അവതരിച്ചു, കലാകാരന്‍റെ രൂപത്തിലൂടെ തന്നെ. ഒരേ സമയം ആത്മാവലോകനത്തിന്‍റെയും പര്യവേക്ഷണത്തിന്‍റെയും തലം ആര്‍ജ്ജിക്കുന്നവയാണ് ഈ ചിത്രങ്ങള്‍.
കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ ആദ്യകാലത്ത് ചെയ്ത 'ഏകാന്തതയേയും സെല്‍ഫികളേയും കുറിച്ച്' എന്ന പരമ്പരയില്‍, കലാകാരന്‍ സ്വയം ചിത്രീകരിക്കുകയല്ല, മറിച്ച് തന്നിലൂടെ ലോകത്തെ ഒരു ബിംബമായി കാണുകയാണ് ചെയ്തത്. ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്ന അകവും പുറവും നിറയുന്ന പ്രക്ഷുബ്ധതയാകട്ടെ, ഉള്ളില്‍ നിറയുന്ന ഏകാന്തതയും ഒറ്റപ്പെടലും ഭയവും എല്ലാം ചേര്‍ന്ന് സമ്മാനിച്ചതാണ്. നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇത്തരം വിഹ്വലതയിലൂടെ കടന്നുപോയ സമയമായിരുന്നു അത്. ഇത്തവണത്തെ കൊച്ചി ബിനാലെയില്‍ അത് പല രൂപത്തിലും കടന്നുവരുന്നത് കാണാം. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് വാസുദേവന്‍ അക്കിത്തം ഒരു ഡയറിക്കുറിപ്പ് പോലെ ഒരു വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും വരച്ച 365 കുഞ്ഞു ചിത്രങ്ങളുടെ പരമ്പര.
ഇത്തരത്തില്‍ അവനവന്‍ നിറയുന്ന ഒരു ഡയറിയാണ് ധനരാജിന്‍റെ ഈ പരമ്പരയും, അവയുടെ ലോകവും സമീപനവും മറ്റൊന്നാണെങ്കിലും.
ഈ ചിത്രകാരന്‍റെ സര്‍ഗ്ഗലോകത്തിന്‍റെ സ്ഥായീഭാവം നിശ്ശബ്ദതയാണ്. ഏകാന്തനായ തെയ്യം കലാകാരന്‍ കണ്ണാടിയില്‍ നോക്കുന്നത് പോലെയുള്ള അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് ഈ അവസ്ഥ കൂടുതല്‍ അനുഭവപ്പെടുന്നു. അതേ സമയം വളരെ പ്രകടമാണ് ഈ നിശ്ശബ്ദത... ഒരിക്കലും കേള്‍ക്കാതിരിക്കുമ്പോഴും ഒരു ആര്‍ത്തനാദം പോലെ നമ്മളത് ഉള്ളില്‍ അനുഭവിക്കുന്നു.
ഭൂതകാലത്തില്‍ നമ്മള്‍ ഒരിക്കലും കടന്നുപോയിട്ടില്ലാത്ത ഒരു അനുഭവത്തെ, കാലത്തെ, മഹാമാരി തന്ന ഏകാന്തതയെ എങ്ങനെ അടയാളപ്പെടുത്താന്‍ കഴിയും എന്ന ചിന്തയാണ് ഈ പെയിന്‍റിംഗുകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമായതും പ്രകോപനമായതും എന്ന് ഈ ചിത്രകാരന്‍ പറയുന്നു. "പ്രക്ഷുബ്ധമായ ഒറ്റപ്പെടലിന്‍റെ ഈ ദിവസങ്ങളില്‍, ആളുകള്‍ അവനവനിലേക്ക് ആഴ്ന്നിറങ്ങുന്നതും 'സെല്‍ഫി' നമ്മുടെ കാലഘട്ടത്തിന്‍റെ ആവിഷ്കാരമായി മാറുന്നതും ഞാന്‍ നിരീക്ഷിച്ചു. അങ്ങിനെ, സ്വാഭാവികമായും, നമ്മുടെ കാലത്തെ എന്നിലൂടെ മാത്രം ചിത്രീകരിക്കാന്‍ ഇത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി," ധനരാജ് പറയുന്നു. എന്നാല്‍, ഇത് 'ഞാന്‍' മാത്രമല്ല, 'നീ' മാത്രമല്ല; നമ്മളാണ്, നമുക്ക് ചുറ്റും ഉള്ള ജീവിതമാണ്, ലോകമാണ്. അതേസമയം, ഈ ഒറ്റപ്പെടലിന് ഏകാന്തതയുടെ ക്രിയാത്മകത ഇല്ല എന്നുമാത്രം. എന്നാലും സെല്‍ഫി നമുക്ക് നമ്മളെത്തന്നെ അടയാളപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്. ഒരു നാള്‍ എല്ലാം തുറക്കുമെന്നും നമ്മുടെ ജീവിതവും കാലവും ചിറകു വിടര്‍ത്തുമെന്നും വിശ്വസിച്ച് അനിശ്ചിതത്വത്തില്‍ നമ്മള്‍ കാത്തിരിക്കുന്നു; സാമുവല്‍ ബെക്കറ്റിന്‍റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ ഒരിക്കലും വരാത്ത ദൈവത്തെ കാത്തിരിക്കുന്ന തെണ്ടികളെപ്പോലെ. നമ്മുടെ അസ്തിത്വം എത്രത്തോളം പരിതാപകരമാണെന്നും നമ്മുടെ സ്വത്വം എത്ര ദുര്‍ബലമാണെന്നും നാം മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അത്. ഈ ചിത്രങ്ങളില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നതും മനുഷ്യരാശിയുടെ ദുര്‍ബലമായ അസ്തിത്വത്തിന്‍റെ കഥകളാണ്, നിശ്ചലതയുടെ കഥകള്‍.
അവനവനെ തന്നെ കലാകാരന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതൊരുതരം പകര്‍ന്നാട്ടം കൂടിയാണ്. സ്വന്തം ഉള്ളിലേക്ക് തുറക്കുന്ന വാതില്‍. ഈ പരമ്പരയിലെ ചിത്രങ്ങള്‍ ചിലപ്പോള്‍ ഏകാന്തനായ ഒരു  യോദ്ധാവിനെയോ കായികാഭ്യാസിയായ ഒരു നര്‍ത്തകനെയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. ചില നേരങ്ങളില്‍ അയാള്‍ ഏകാകിയായ ഒരു കോമരത്തെ പോലെയാണ്. ഭൂമിയില്‍നിന്നും ചെടികള്‍ അയാള്‍ക്ക് ഉറഞ്ഞുതുള്ളാനുള്ള വാളാവാന്‍ വേണ്ടി മുളപൊട്ടുന്നു. ഇവിടെ പക്ഷെ മുളപൊട്ടുന്നത് ദൈവികത അല്ല, മറിച്ച് വിഷലിപ്തതയാണ്. അജ്ഞാതമായ ഈ ഭൂമികയില്‍ സസ്യജന്തുജാലങ്ങള്‍ പോലും ഉډൂലനത്തിന്‍റെ ആയുധങ്ങളായി മാറുന്നു. എന്നാല്‍, ഈ ചിത്രങ്ങളില്‍ എല്ലാംതന്നെ നിറഞ്ഞുനില്‍ക്കുന്നത് വല്ലാത്തൊരുത്തരം ധ്യാനാത്മകകതയാണ് താനും. ഏകാകിയായ പോരാളിയുടെ ധ്യാനാത്മകത.
അതേസമയം, നേരത്തെ ചെയ്ത പരമ്പരയായ 'കൂട്ടപ്പലായനത്തിന്‍റെ ഉപാഖ്യാനങ്ങള്‍' (Episodes of Exodusഎന്ന പരമ്പരയുടെ തുടര്‍ച്ചകൂടി ഈ പരമ്പരയില്‍ കാണാനാവും.
2021 ന്‍റെ അവസാനം ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം ധനരാജ് വരച്ച 150  ചെറുചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് 'ചൂഴം' എന്ന് പേരിട്ടിരിക്കുന്ന ഈ ആത്മഭാഷണം. സെല്‍ഫിയുടെ തുടര്‍ച്ചയായിരിക്കെ തന്നെ ഈ കുഞ്ഞു ചിത്രങ്ങള്‍ക്ക് ഒരുപാട് വ്യതിരിക്തത ഉണ്ട്, മാദ്ധ്യമത്തിലും ചിത്രണ രീതിയിലും. പാളയെ ചിത്രതലമാക്കി മിക്സഡ് മീഡിയയില്‍ ചെയ്ത ഈ ചിത്രങ്ങളുമതേ, ആദ്യ ചിത്രങ്ങള്‍ പോലെ തന്നെ ആവര്‍ത്തിക്കുന്ന മാനുഷിക വ്യഥകളെ കുറിച്ചാണ്. മാരകമായ വൈറസിന് കീഴടങ്ങിയവരെ കുറിച്ചുള്ള ഓര്‍മ്മകളും വ്യാകുലതകളും തന്നെയാണ് ഇവിടെയും ആവിഷ്കരിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ ഒരു X-Ray ഫിലിമില്‍ തെളിയുന്ന നെഞ്ചിന്‍കൂടിന്‍റെ ചിത്രമാകാം, ഏകാന്തമായ മുഖങ്ങളാവാം. ഈ മുഖങ്ങളില്‍ എല്ലാംതന്നെ ഒരുതരം ഉള്‍വലിയലിന്‍റെ വേദന ഉണ്ട്, മിനിയേച്ചറിന്‍റെ സൗന്ദര്യവും. എന്നാല്‍ ഇവിടെ കലാകാരന്‍ സ്വയം പ്രത്യക്ഷപ്പെടുന്നില്ല എന്നുമാത്രം.
പാള ഒരു മാദ്ധ്യമമായി തിരഞ്ഞെടുക്കുമ്പോള്‍ ധനരാജ് മറ്റൊരുകാര്യം കൂടി പറയാതെ പറയുന്നു. ഒരു കലാസൃഷ്ടി നല്‍കുന്ന അനുഭവം ശാശ്വതമായി നിലനില്‍ക്കാന്‍ ആ കലാസൃഷ്ടി എന്നെന്നും നിലനില്‍ക്കണം എന്നില്ല. കലയുടെ വാണിജ്യ സമവാക്യങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന ഇത്തരം ഇടപെടലുകള്‍ എക്കാലത്തും ധനരാജിന്‍റെ കലാസൃഷ്ടികളുടെ ഭാഗമാണ്. ക്ഷണികതയുടെ സൗന്ദര്യം കൂടിയാണ് ഈ കലാകാരന്‍റെ ലോകത്തെ വ്യത്യസ്തമാക്കുന്നത്. ഇതിനു മുന്നേ തന്‍റെ നാട്ടിലെ കളിയാട്ടക്കാലത്ത് വീട്ടുമുറ്റത്തു ചെയ്ത  പ്രതിഷ്ഠാപനവുമായി ഇതിനെ ചേര്‍ത്ത് വായിക്കാവുന്നതാണ്. ഇവിടെയും അതെ, പ്രതിഷ്ഠാപനവുമായി തന്നെയാണ് ഈ രണ്ടു പരമ്പരകളെയും ധനരാജ് ചേര്‍ത്ത് അവതരിപ്പിക്കുന്നത്. കവിതയിലെ ഏകാന്തതയല്ല ജീവിതത്തില്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍. അതിനു ഒട്ടും കാല്പനിക ഭാവം ഇല്ല. ധനരാജിന്‍റെ ഈ ചിത്രങ്ങളുമതെ, കാല്പനികതയില്‍ നിന്നും മാറി സഞ്ചരിക്കുന്നവയാണ്, എല്ലാ അര്‍ത്ഥത്തിലും.