Wednesday, February 22, 2023

ചില നായർ വിചാരങ്ങൾ

പൊന്നാനിയുമായി ബന്ധം ഉള്ള ശ്രീ ശ്രീജിത്ത് ഐപിഎസ് പറഞ്ഞ തറവാടിത്ത ഘോഷണം ആയതിനാൽ പൊന്നാനിക്കാരനായ ഇടശ്ശേരിയെ വെച്ച് തുടങ്ങാം എന്ന് തോന്നുന്നു.

ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!
- ഇടശ്ശേരി, കറുത്ത ചെട്ടിച്ചികൾ 

ശ്രീ ശ്രീജിത്ത് ഒരുപക്ഷെ നരവംശ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും എല്ലാം എടുത്ത് വെച്ച് തന്റെ ഭാഷണത്തെ ന്യായീകരിച്ചു എന്നുവരാം. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അതിനൊക്കെ ഉള്ള ബുദ്ധി കാണും. അദ്ദേഹം പറഞ്ഞ കാര്യത്തെ വിഷലിപ്തമാക്കുന്നത് നായർ എന്നത് വലിയൊരു സംഭവമാണ് എന്നും 
മറ്റു ജാതിക്കാർ ഭാസ്കര പട്ടേലർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട തൊമ്മിമാർ ആണ് എന്നുമുള്ള ചിന്തയാണ്. ഇതേ ഭാസ്കര പട്ടേലർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന തൊമ്മിമാർ ആയിരുന്നു നായന്മാർ എന്നത് മറ്റൊരു ചരിത്രം. 
നായർ മാഹാത്മ്യത്തെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന അദ്ദേഹം ഒരു വ്യക്തിയല്ല, മറിച്ച് കേരളത്തിന്റെ ഒരു മാനസികാവസ്ഥയാണ്. ഇതേ മാനസികാവസ്ഥയാണ് കേരളത്തിൽ കുറച്ച് കാലമായി തൊഴിലിലെ ജാതി സംവരണത്തിനെതിരെ ഗ്വാ ഗ്വാ വിളി നടത്തുന്നതും. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് ഇടയാക്കിയതും അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ തുണച്ചതും ഈ തറവാടിത്ത ഘോഷണമാണ്.
ശ്രീ ശ്രീജിത്ത് പറഞ്ഞത് ശരിയായ നിലപാടാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഫ്എസ്, ഐഎഎസ് എന്നിവ കിട്ടാതെ പുറംതള്ളപ്പെട്ട് മറ്റ് ഗസറ്റഡ് തൊഴിലുകളിൽ ഏതെങ്കിലും ഒന്ന് മാത്രം കിട്ടിയത് തറവാടിത്തമില്ലായ്മയാണ് എന്നൊരു ദുർവായനക്ക് അത് വഴിവെക്കും സാർ. ഐഎഫ്എസ് ബ്രാഹ്മണൻ, ഐഎഎസ് ക്ഷത്രിയൻ എന്നിങ്ങനെ. 
സിവിൽ സർവീസ് പരിശീലനവേദിയിൽ ഇദ്ദേഹം നടത്തിയ ഭാഷണത്തിന്റെ പശ്ചാത്തലത്തിൽ പക്ഷെ വ്യക്തമായ ഒരു ചോദ്യം ഉയരുന്നു. ഏതൊക്കെയോ അച്ഛൻ(മാർ)  വന്നുകയറി കുട്ടികളെ ഉണ്ടാക്കി പോകുന്ന സ്ഥലം എന്ന അവസ്ഥയിൽ ആയിരുന്ന ഇപ്പറഞ്ഞ തറവാടുകളിൽ സ്ത്രീകളുടെ സ്ഥാനം എന്തായിരുന്നു? "അല്ലെടോ ഇപ്പറഞ്ഞ തറവാടികൾക്കൊക്കെ സങ്കൽപ്പത്തിനപ്പുറം ഒരു അച്ഛൻ എന്നാണ് ഉണ്ടായത്?" എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയേണ്ടതുണ്ട്, കാരണം ഇതൊരു 'സദാചാര' ചോദ്യമല്ല, മറിച്ച് കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചുള്ള ചോദ്യമാണ്. 'ഒറ്റത്തന്തക്ക് പിറക്കുക' എന്ന അവസ്ഥ ഈ തറവാടുകളിൽ ഒരു മിത്ത് മാത്രമായിരുന്നു, കേരളപ്പിറവിയുടെ കാലത്ത് പോലും. കാരണവർ തീരുമാനിക്കുന്ന പുരുഷനൊപ്പം ശയിക്കുക എന്നതിനപ്പുറം സ്ത്രീക്ക് എന്തെങ്കിലും അധികാരം ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ? ഇന്ന് രാത്രി കൂടെ കിടക്കാൻ വേറെ ആളുണ്ട് എന്ന് ഇന്നലെ വരെ കൂടെ കിടന്ന സംബന്ധക്കാരനെ അറിയിക്കാൻ കിണ്ടിയും പായയും വീട്ടുവരാന്തയിൽ വെക്കുന്ന ഈ സംസ്കാരത്തെ കൂടിയാണോ അദ്ദേഹം തറവാടിത്തമെന്നു പറയുന്നത്? തന്റെ വീട്ടിൽ പിറന്ന കുട്ടി ബ്രാഹ്മണൻ ഉണ്ടാക്കിയതാണ് എന്ന് പറയുന്ന ആ കാരണവന്മാരാണോ ഇപ്പറയുന്ന തറവാടികൾ? അങ്ങനെയെങ്കിൽ സൂരിനമ്പൂതിരിയെ ഇറക്കിവിട്ട ഇന്ദുലേഖ ഇവർ പറയുന്ന തറവാടി ഗണത്തിൽ പെടില്ല എന്നുറപ്പ്.
പദ്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്ന സിനിമയിലെ കഥ നടക്കുന്ന ആ വീട് ഉണ്ടല്ലോ, അത് നായർ 'തറവാടുകളുടെ' തകർച്ചയുടെ തുടർച്ചയായ ഒരു കേരള യാഥാർഥ്യം കൂടിയാണ് എന്നുകൂടി നമ്മൾ മനസ്സിലാക്കണം. സാമൂഹ്യ ശാസ്ത്രജ്ഞർക്കൊപ്പം കേരളത്തിന്റെ ഇടത് മനസ് കൂടിയാണ് ശ്രീ ശ്രീജിത്തിന് ഉത്തരം പറയേണ്ടത്. 
കേരളത്തിലെ IPS ഉദ്യോഗസ്ഥരിൽ ഇക്കാര്യം കൃത്യമായി പഠിച്ച ഒരു വ്യക്തിയുണ്ട്, 'മലയാളി: ഒരു ജനിതക വായന' എന്ന പുസ്തകം രചിച്ച ശ്രീ സേതുരാമൻ IPS, കൊച്ചിയിലെ പോലീസ് കമ്മീഷണർ. അംബേദ്‌കർ പറഞ്ഞ 'ഗ്രേഡഡ് അസമത്വ'ത്തെ കുറിച്ച് കൃത്യമായി പഠിച്ച് പറഞ്ഞ സാമൂഹ്യ ശാസ്ത്രജ്ഞനാണ് അദ്ദേഹം. എന്നിരുന്നാലും വിവാദങ്ങളിൽ തല്പരനല്ലാത്ത അദ്ദേഹം ഇക്കാര്യത്തിൽ എന്തെങ്കിലും പറയും എന്ന് ഞാൻ കരുതുന്നില്ല. 

No comments:

Post a Comment