പി സുധാകരൻ
ഓർമ്മകളിൽ നിന്നും
നിന്നെ പടിയിറക്കാനായിരുന്നു
ആദ്യം ഞാൻ
നിന്റെ പുസ്തകശേഖരം
പഴയ പുസ്തകവില്പനക്കാരന്
ആരുമറിയാതെ വിറ്റത്.
പിന്നെ തെരുവിലൂടെ നടക്കുമ്പോൾ
ഉച്ചവെയിലേറ്റും
പോക്കുവെയിലിൽ കുളിച്ചും
തെരുവോരത്തെ
പുസ്തകശാലകളിൽ നിന്നും
ഒരു പരിഹാസച്ചിരിയോടെ
നീയെന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു.
നിന്റെ കവിതകളിൽ നിന്നും
ഇറ്റിവീണ ചോര
ഇപ്പോൾ
നമ്മുടെ വീടിനു ചുറ്റും
ഒഴുകിപ്പരക്കുന്നു
അവയിൽ
നീ വളർത്തിയ
പരൽമീനുകൾ
നീന്തിക്കളിക്കുന്നു
നിന്റെ വിസ്‌മൃതി
എന്റെ മാവിൻ കൊമ്പിൽ
കൂടുവെക്കുന്നു
ഓരോ നിമിഷവും
ഒരു കാക്ക
ഒരിക്കലും വരാത്ത
അതിഥിയെ വിരുന്നുവിളിക്കുന്നു.
നീയിരുന്ന ചാരുകസേരയിൽ
ഞാൻ ഞാനല്ലാതെയിരുന്ന്
നിന്റെ അവസാന കവിത വായിക്കുന്നു.
നിന്നെ ഉച്ചാടനം ചെയ്ത വീട്ടിൽ
നീ മാത്രം നിറയുന്നു
ഞാൻ ഇല്ലാതാവുന്നു.
No comments:
Post a Comment