Sunday, November 3, 2019

ആത്മഹത്യ ചെയ്ത കുഞ്ഞുടുപ്പുകൾ


പി സുധാകരൻ 

ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ് .
ആളൊഴിഞ്ഞ വെളിമ്പറമ്പിലെ
കൊളുത്തിവലിച്ച മുൾച്ചെടികൾ,
തട്ടിൻ പുറത്തെ ഒഴിഞ്ഞ മൂലയിൽ വെച്ച്
തുളഞ്ഞു കയറിയ തുരുമ്പാണികൾ,
തുന്നിച്ചേർക്കാനാവാത്ത മുറിവുകൾ.

ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
ഓണത്തുമ്പികളെ തേടി
വെളിമ്പറമ്പിലലഞ്ഞപ്പോൾ
കയറു പൊട്ടിച്ച പശുക്കിടാവിന്റെ
പിറകെ പാഞ്ഞപ്പോൾ,
കിണറ്റുവക്കിലെ ഉറുമ്പിൻകൂട്ടങ്ങൾക്കു
അരിയെറിഞ്ഞു കൊടുത്തപ്പോൾ,
മഴച്ചാലുകളിലെ
കലക്കുവെള്ളത്തിൽ അണകെട്ടുമ്പോൾ,
പിറകെയുണ്ടായിരുന്നു
കഴുകൻ കണ്ണുകൾ...
ഇരതേടുന്ന ആർത്തി.

ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
മാവിൻ കൊമ്പിൽ
ഊഞ്ഞാലാടുമ്പോൾ
തൊഴുത്തിന് പിറകിൽ
കൊത്തങ്കല്ലു കളിക്കുമ്പോൾ
കയറുപൊട്ടിയ പട്ടം
ആകാശത്തിൽ അലയുമ്പോൾ
പിറകിലുണ്ടായിരുന്നു
അദൃശ്യമായി
അവന്റെ കിതപ്പുകൾ,
ചോരയിറ്റുന്ന ദംഷ്ട്രകൾ.
എല്ലാം കഴിയുമ്പോൾ 
ബാക്കിയുണ്ടായിരുന്നു
അരിഞ്ഞെടുത്ത
രണ്ടു ശലഭച്ചിറകുകൾ
ഒഴുകാനാവാതെ ഉറഞ്ഞുപോയ
ചോരത്തുള്ളികൾ .

അതെ
ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
കഴുത്തു ഞെരിച്ച കൈകൾ
സാക്ഷ്യപ്പെടുത്തുന്നു
ആ കുഞ്ഞുടുപ്പുകൾ
ആത്മഹത്യ ചെയ്തത് തന്നെയാണ്.
(മഞ്ജി ചാരുതയോടെ വേദനിപ്പിക്കുന്ന ചിത്രത്തോട് കടപ്പാട്) 

Monday, June 3, 2019

Mirror of God


When God looks into the mirror
Emerges the face of an ancient mariner
Who lost his way in the boiling ocean
A lame camel wanders through the desert
In search of a patch of greenery

When God looks into the mirror
A one-eyed hawk aims at its prey
Through the layer of black sky
That stars long forgotten
Even the last rainbow is
Engulfed by the black cloud

When God looks into the mirror
Looms the floating corpse of a girl
Who fled from the grip of a witch
The weeping of a blind owl
That waiting for nightfall
Echoes from the branches of winter tree

When God looks into the mirror
Mermaids come to lure
The poor fisherman
Who dives for pearl in the deep of sea
A bleeding coral drags him
To the world of unknown demons

When God looks into the mirror
Headless soldiers fight with each other
Not knowing whom to kill
The street-lights shut their eyes
And a lonely spider crawls through
The street of blood
Weaving a web of disaster
Slowly... and slowly...
And God looks into the mirror.

മഴ... മറവി


പി സുധാകരൻ

ആരുടെ ഓർമ്മയാണ് ഞാൻ?
മഴക്കാലം മറന്നുവെച്ച
നരച്ച കുട പോലെ
വേനലിന്റെ ഇറയത്ത്.
എത്തിനോക്കാറുണ്ട്
ചില വഴിയാത്രികർ
കാലം കഴിഞ്ഞെന്നു ചിരിച്ചുകൊണ്ട്.
എനിക്കിഷ്ടം മൗനം
ഒരുനാൾ
വീണ്ടും വരും പെരുമഴക്കാലം.
ആരുടെ മറവിയാണ് ഞാൻ?
പ്രണയചുംബനമേറ്റു കൈ പൊള്ളിയവൾ
അവസാനം പറഞ്ഞത്
ഞാൻ നിന്നെ മറക്കുന്നു എന്നുതന്നെ.
കൊള്ളിയാൻ മിന്നുന്ന കണ്ണുകൾ
ഇരുളിൽ അസ്തമിച്ചു.
ഒരു വാതിൽ കൊട്ടിയടക്കപ്പെടുന്നു
ഒരു ആകാശവും
എന്നിട്ടും
എനിക്ക് ഞാൻ ബാക്കിയാവുന്നു.
ചിലപ്പോഴെല്ലാം തുറക്കും
പഴയ വാതായനങ്ങൾ ഞാൻ,
കാണും കറുപ്പിലും വെളുപ്പിലും
നിന്റെ വെളിച്ചം.
കേൾക്കാറുണ്ട് ഞാൻ
ചിരിയുടെ മാലപ്പടക്കം
ചിലങ്കയുടെ ആരവം.
മഞ്ഞപ്പൂ വിടർന്ന വസന്തം.
ചില പൂക്കളൊന്നും
വെയിലിൽ വാടാറില്ല
മഴയിൽ കൊഴിയാറില്ല 
മുളക്കാറുണ്ട്
വിസ്‌മൃതിയുടെ
മൺതിട്ടകളിലിൽ നിന്നും
ചില പൂക്കാലങ്ങൾ.
മഴ കടന്നെത്താറുണ്ട്
തിരപോലെ
നീ മറന്നുവെച്ച ഓർമ്മകൾ.
ബാക്കിയാവരുണ്ട്
മൗനം പൊതിഞ്ഞ മറവി
പറക്കമുറ്റാത്ത ചിറകുകൾ.
കനൽപ്പക്ഷികൾ .

Sunday, April 21, 2019

ചരമപേജ്

ചരമപേജ് 
ജീവൻ നഷ്ടപ്പെട്ട
ഒരു മഴവില്ലുപോലെയാണ്,
നിറങ്ങൾ വാർന്നൊഴിഞ്ഞ് 
ചാരനിറം പൂണ്ട്...
പിൻകഴുത്തിൽ ആഴ്ന്നിറങ്ങിയ
കത്തിയുടെ ചുംബനത്തിൽ വീണവൻ,
നെഞ്ചകം പിളർന്ന
സ്നേഹം വാരിപ്പുണർന്നവൻ.
തളം കെട്ടിയ ചോരയിൽ
ഒരാൾ കിടന്നുറങ്ങുന്നുണ്ട്
ഒന്നാം പേജിലേക്ക്
ഉയിർത്തെഴുന്നേൽക്കാനായി.
പ്രണയത്തിന്റെ മൂർച്ചയിൽ
നിദ്രയിലേക്ക് മുങ്ങാംകുഴിയിട്ടവൻ
ഒന്നരയിഞ്ചു ചരമക്കോളത്തിന്റെ
ഒരു മൂലയിലെവിടെയോ..
കരഞ്ഞു വീർത്ത കണ്ണുമായി 
വിഷം വിഴുങ്ങിയവൾ
നിറചിരിയുമായി
മറ്റൊരിടത്ത്.
ഇരുളിന്റെ വാതിൽ തുറന്ന്
തീവണ്ടിപ്പാളത്തിലേക്കു നടന്നവൻ
ഒരു ഓർമ്മയുടെ ബാക്കിപത്രം പോലെ.
വണ്ടിക്കടിപ്പെട്ടു യാത്രയായ ചങ്ങാതിയെ
ചരമക്കോളത്തിൽ പോലും ഞാൻ വായിച്ചില്ല.
പക്ഷെ ഒറ്റ സെൽഫിയിൽ
കൊക്കയിൽ വീണവന്റെ
ജീവിത യാത്ര വിവരണം
ഞാൻ വായിച്ചെടുത്തിട്ടുണ്ട്,
ചരമവാർത്തക്കും മുന്നേ. 
പക്ഷെ, ഇനിയുമുണ്ടേറെ
വായിക്കാൻ ബാക്കി
മൃത്യുവിന്റെ
സുവിശേഷ പുസ്തകത്തിൽ
മഴവില്ലൊളിപ്പിച്ചു വെച്ച
മയിൽപീലിപോലെ.  

തിരുപ്പിറവി

കാലത്തിന്റെ പെരുവഴിയിൽ
ബാക്കിയായ ഒരു കുരിശുണ്ട്
ചിതലരിച്ച്... ഒടിഞ്ഞുതൂങ്ങി...
ഏകാന്തതയിലേക്കു
ഉയിർത്തെഴുന്നേൽക്കുമ്പോളെല്ലാം
തറക്കാറുണ്ട് ഞാൻ
തിരിച്ചെന്നെ
വീണ്ടും ആരും
ഒറ്റിക്കൊടുക്കാതിരിക്കാൻ.
കാത്തുനില്ക്കാറുണ്ട് ഞാൻ 
ഉച്ചവെയിൽ പൂത്ത കുന്നിൻചെരിവിൽ
നിലച്ച ഘടികാരത്തിന്റെ സൂചിപോലെ
കാലത്തെ നിശ്ചലമാക്കി.
തീരില്ലല്ലോ നിന്റെ ദാഹം
എന്റെ ചഷകത്തിലെ
ചോരകൊണ്ട്.
വീതിച്ചുതരാൻ ബാക്കിയില്ല
കഴുകൻ തിന്നു തീർത്ത
മാംസത്തിന്റെ ബാക്കി.
ഉറഞ്ഞു കിടപ്പുണ്ട്
കാല്കീഴിൽ
വിലാപത്താൽ കാൽ കഴുകിയവളുടെ
കണ്ണീർ,
ആലിംഗനം ചെയ്ത
വെള്ളിനാണയങ്ങൾ,
കൈപ്പത്തിയിൽ കിനിയുന്ന ചോര
കയറാൻ ഇനിയുമുണ്ട്
കുരിശുമലകൾ
ഉടലില്ലാതെ ... ഉയിരില്ലാതെ.
കാത്തുകിടപ്പുണ്ടൊരു ഭ്രൂണം
ഒരു തുള്ളി മിടിപ്പുമായി,
ആകാശവീഥിയിലെവിടെയോ
നെഞ്ചിൽ തറച്ച ആണിയുമായി,
തിരുപ്പിറവിക്കായി...

Thursday, March 21, 2019

നമ്മൾ....


അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ 
തകർന്ന കോട്ടയിലേക്കുള്ള 
മഞ്ഞുറഞ്ഞ പടികളെ കുറിച്ചല്ലാതെ 
പീരങ്കിത്തുളയിലൂടെ കാണുന്ന 
കടലിന്റെ നിശ്ശബ്ദതയെ കുറിച്ചല്ലാതെ...
ഏകാകിയായ 
തോണിക്കാരനെ കുറിച്ചല്ലാതെ...
അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ
ഋതുക്കളിൽ നിന്നും 
ഋതുക്കളിലേക്കു പറക്കുന്ന 
ആകാശക്കീറിലെ 
ദേശാടനക്കിളികളെ കുറിച്ചല്ലാതെ 
കള്ളിമുൾച്ചെടികളിലെ 
ഉറുമ്പിന്കൂടുകളെ കുറിച്ചല്ലാതെ... 

അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ 
മങ്ങൂഴത്തിലെ ഏകാന്തമായ 
മഞ്ഞപ്പിനെ കുറിച്ചല്ലാതെ 
വനന്തരത്തിന്റെ ഇരുളിൽ 
പെയ്യാൻ മറന്ന 
നിലാവിനെ കുറിച്ചല്ലാതെ 
സൂര്യനുദിക്കാത്ത 
പുൽക്കൊടിയെ കുറിച്ചല്ലാതെ 
വഴിയിൽ വീണവന്റെ 
ചോരയെകുറിച്ചല്ലാതെ 
ഒഴുക്കുവറ്റിയ 
നദികളെ കുറിച്ചല്ലാതെ.
മണൽപ്പരപ്പിന്റെ സംഗീതത്തെ കുറിച്ചല്ലാതെ 

അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ
കത്താൻ മറന്ന 
വഴിവിളക്കുകളെ കുറിച്ചല്ലാതെ 
ഇരുളിൽ വഴി കാണിച്ച 
പൊട്ടിച്ചൂട്ടുകളെ കുറിച്ചല്ലാതെ 
ഉരുകിത്തീർന്ന 
മെഴുതിരികളെ കുറിച്ചല്ലാതെ 

അതിനു നമ്മൾ 
ഒന്നും പറഞ്ഞില്ലല്ലോ
ചിതറിത്തെറിച്ച 
ഓർമ്മകളെ കുറിച്ചല്ലാതെ 
പറയാൻ മറന്ന 
മറവികളെ കുറിച്ചല്ലാതെ 
പറക്കമുറ്റാത്ത 
വാക്കുകളെ കുറിച്ചല്ലാതെ.
നമ്മളെ കുറിച്ചല്ലാതെ

ഏകാന്തതയുടെ ഡയറിക്കുറിപ്പിൽ നിന്നും


അങ്ങനെയൊരു ഡയറിക്കുറിപ്പ് 
എഴുതിയിട്ടേ ഇല്ല എന്നല്ലേ
നീ  ആവർത്തിച്ചു പറഞ്ഞത്?
ഏകാന്തതയെ പുസ്തകത്താളിലേക്കു 
പരിഭാഷപ്പെടുത്താനാവില്ലെന്ന് 
മൗനത്തിന്റെ ഛായാപടം 
വരച്ചെടുക്കാനാവില്ലെന്ന്...
എന്നിട്ടും നീ 
അങ്ങനെയൊരു ഡയറിക്കുറിപ്പെഴുതി; 
എഴുതിയില്ലെന്നു പറഞ്ഞുകൊണ്ടുതന്നെ.
മൗനം നുരയുന്ന ഏകാന്ത ചഷകം.
ഏകാന്തതയുടെ ഡയറിക്കുറിപ്പുകളിൽ 
ചോരപ്പാടുകളില്ലെന്നു നീ... 
ഉള്ളതെല്ലാം 
അകക്കാമ്പിലെ വിങ്ങലുകൾ മാത്രം
അത് നിറയെ 
നിന്റെ തന്നെ ചോരയായിരുന്നല്ലോ.
എന്നിട്ടും നീ ആണയിട്ടു 
അങ്ങനെയൊരു ഡയറിക്കുറിപ്പ് 
എഴുതിയിട്ടേ ഇല്ലെന്ന്.
മുൾകിരീടത്തിൽ  
തിളങ്ങുന്ന നെറ്റിത്തടം 
രക്തനദി...
മല കയറുന്ന വേദന.
എഴുതിയില്ലെന്നു നീ പറഞ്ഞ 
ഡയറിക്കുറിപ്പിൽ നിന്നു തന്നെയാണ്  
നിന്റെ മൗനങ്ങൾ ഞാൻ വായിച്ചെടുത്തത്‌ 
ആ കുറിപ്പുകളിൽ നിന്നാണ് 
നീ എന്നെ 
വേനലിലേക്കു ബഹിഷ്‌കൃതനാക്കിയത് 
എന്നിട്ടും 
ഇരുളിൽ ഞാൻ വായിച്ചു തീർക്കുന്നത് 
എഴുതിയില്ലെന്നു നീ പറഞ്ഞ 
ഡയറിക്കുറിപ്പുകൾ തന്നെയാണ് 
പിടിതരാത്ത വെളിച്ചത്തെയാണ് 
നിന്നെത്തന്നെയാണ് ... 

Friday, January 11, 2019

ഉടലടയാളങ്ങൾ

ചില നേരങ്ങളിൽ മിന്നുന്ന 
ഉടലടയാളങ്ങൾ 
കൊള്ളിയാൻ പെയ്യുന്ന ഓർമ്മകൾ, 
പെയ്യാറുണ്ട് ചില നേരങ്ങളിൽ 
തിരയിൽ വലിച്ചെറിഞ്ഞ മറവികൾ 
ചില നേരങ്ങളിൽ വാതിലിൽ മുട്ടാറുണ്ട് 
തിരയടിയിൽ എറിയപ്പെട്ടു
വഴി തെറ്റിയൊരു യാത്രികനെപ്പോലെ 
ഏകാന്തതയുടെ  കാവൽക്കാരൻ. 
ഉടലിലെ നക്ഷത്രങ്ങൾ കണ്ണടക്കാറില്ല 
അവ 
ഓർമകളായി  പെയ്യുന്നു നിന്നിൽ 
മരണമായി എന്നിലും.
ഇല പൊഴിക്കാറുണ്ട് കാലം 
വേരറുക്കാറുണ്ട് 
എന്നിട്ടും പൊടിക്കുന്നു നാമ്പുകൾ 
ചാരത്തിൽ നിന്നും 
ചിറകു വിടർത്തിയ  സ്വപ്‌നങ്ങൾ 
ചില നേരങ്ങളിൽ പെയ്യാറുണ്ട് 
കാലം തെറ്റിയ കല്പനകൾ 
അപ്പോഴും നമ്മൾ പെറുക്കിയെടുക്കാറുണ്ട് 
നക്ഷത്രക്കണ്ണുള്ള ആലിപ്പഴങ്ങൾ 
തിരുപ്പിറവിയുടെ വഴിയടയാളങ്ങൾ

Tuesday, January 8, 2019

കടൽ

ഇടയ്ക്കിടെ
വാതിലിൽ മുട്ടാറുണ്ട്
കാലൊച്ച കേൾപ്പിക്കാതെ
അരൂപിയായൊരു നിഴൽ..
ചില്ലുജാലകത്തിലൂടെ
പറന്നെത്താറുണ്ട്
മഞ്ഞച്ചിറകുള്ള നിശാശലഭം
ഞെട്ടറ്റു വീണ മഞ്ഞപ്പൂ പോലെ
വാടിത്തളർന്ന്...
നിന്റെ നെറ്റിത്തടത്തിൽ തെളിയാറുണ്ട്
അടർന്നു വീണ നക്ഷത്രംപോലെ
ഒരു സ്വേദ ബിന്ദു
ഒരു മഞ്ഞുതുള്ളിയിൽ
മയങ്ങി കിടക്കുന്ന ഉന്മാദം...
സൂര്യൻ..
അലയറുണ്ട് ഞാൻ
നിന്റെ ആകാശങ്ങളിൽ
വഴി തെറ്റിയ മേഘമായി
പെയ്തു തീരാറുണ്ട്
ചാറ്റൽമഴയായി
അപ്പോഴും കേൾക്കാറുണ്ട്
ഏതോ ഗന്ധർവൻറെ അശരീരി .
തിരയടിയ്ക്കാത്ത
നിന്റെ ഉൾക്കടലിൽ നിന്നും
തിരയൊടുങ്ങാത്ത
നിന്റെ തീരങ്ങളിൽ നിന്നും...