അതിനു നമ്മൾ
ഒന്നും പറഞ്ഞില്ലല്ലോ
തകർന്ന കോട്ടയിലേക്കുള്ള
മഞ്ഞുറഞ്ഞ പടികളെ കുറിച്ചല്ലാതെ
പീരങ്കിത്തുളയിലൂടെ കാണുന്ന
കടലിന്റെ നിശ്ശബ്ദതയെ കുറിച്ചല്ലാതെ...
ഏകാകിയായ
തോണിക്കാരനെ കുറിച്ചല്ലാതെ...
അതിനു നമ്മൾ
ഒന്നും പറഞ്ഞില്ലല്ലോ
ഋതുക്കളിൽ നിന്നും
ഋതുക്കളിലേക്കു പറക്കുന്ന
ആകാശക്കീറിലെ
ദേശാടനക്കിളികളെ കുറിച്ചല്ലാതെ
കള്ളിമുൾച്ചെടികളിലെ
ഉറുമ്പിന്കൂടുകളെ കുറിച്ചല്ലാതെ...
അതിനു നമ്മൾ
ഒന്നും പറഞ്ഞില്ലല്ലോ
മങ്ങൂഴത്തിലെ ഏകാന്തമായ
മഞ്ഞപ്പിനെ കുറിച്ചല്ലാതെ
വനന്തരത്തിന്റെ ഇരുളിൽ
പെയ്യാൻ മറന്ന
നിലാവിനെ കുറിച്ചല്ലാതെ
സൂര്യനുദിക്കാത്ത
പുൽക്കൊടിയെ കുറിച്ചല്ലാതെ
വഴിയിൽ വീണവന്റെ
ചോരയെകുറിച്ചല്ലാതെ
ഒഴുക്കുവറ്റിയ
നദികളെ കുറിച്ചല്ലാതെ.
മണൽപ്പരപ്പിന്റെ സംഗീതത്തെ കുറിച്ചല്ലാതെ
അതിനു നമ്മൾ
ഒന്നും പറഞ്ഞില്ലല്ലോ
കത്താൻ മറന്ന
വഴിവിളക്കുകളെ കുറിച്ചല്ലാതെ
ഇരുളിൽ വഴി കാണിച്ച
പൊട്ടിച്ചൂട്ടുകളെ കുറിച്ചല്ലാതെ
ഉരുകിത്തീർന്ന
മെഴുതിരികളെ കുറിച്ചല്ലാതെ
അതിനു നമ്മൾ
ഒന്നും പറഞ്ഞില്ലല്ലോ
ചിതറിത്തെറിച്ച
ഓർമ്മകളെ കുറിച്ചല്ലാതെ
പറയാൻ മറന്ന
മറവികളെ കുറിച്ചല്ലാതെ
പറക്കമുറ്റാത്ത
വാക്കുകളെ കുറിച്ചല്ലാതെ.
നമ്മളെ കുറിച്ചല്ലാതെ
No comments:
Post a Comment