Sunday, April 21, 2019

തിരുപ്പിറവി

കാലത്തിന്റെ പെരുവഴിയിൽ
ബാക്കിയായ ഒരു കുരിശുണ്ട്
ചിതലരിച്ച്... ഒടിഞ്ഞുതൂങ്ങി...
ഏകാന്തതയിലേക്കു
ഉയിർത്തെഴുന്നേൽക്കുമ്പോളെല്ലാം
തറക്കാറുണ്ട് ഞാൻ
തിരിച്ചെന്നെ
വീണ്ടും ആരും
ഒറ്റിക്കൊടുക്കാതിരിക്കാൻ.
കാത്തുനില്ക്കാറുണ്ട് ഞാൻ 
ഉച്ചവെയിൽ പൂത്ത കുന്നിൻചെരിവിൽ
നിലച്ച ഘടികാരത്തിന്റെ സൂചിപോലെ
കാലത്തെ നിശ്ചലമാക്കി.
തീരില്ലല്ലോ നിന്റെ ദാഹം
എന്റെ ചഷകത്തിലെ
ചോരകൊണ്ട്.
വീതിച്ചുതരാൻ ബാക്കിയില്ല
കഴുകൻ തിന്നു തീർത്ത
മാംസത്തിന്റെ ബാക്കി.
ഉറഞ്ഞു കിടപ്പുണ്ട്
കാല്കീഴിൽ
വിലാപത്താൽ കാൽ കഴുകിയവളുടെ
കണ്ണീർ,
ആലിംഗനം ചെയ്ത
വെള്ളിനാണയങ്ങൾ,
കൈപ്പത്തിയിൽ കിനിയുന്ന ചോര
കയറാൻ ഇനിയുമുണ്ട്
കുരിശുമലകൾ
ഉടലില്ലാതെ ... ഉയിരില്ലാതെ.
കാത്തുകിടപ്പുണ്ടൊരു ഭ്രൂണം
ഒരു തുള്ളി മിടിപ്പുമായി,
ആകാശവീഥിയിലെവിടെയോ
നെഞ്ചിൽ തറച്ച ആണിയുമായി,
തിരുപ്പിറവിക്കായി...

No comments:

Post a Comment