നിറയെ ക്ലോക്കുകളാണ്
പലതരം സമയങ്ങൾപലതരം ശബ്ദങ്ങൾ.
എന്റെ പുലരികളുടെ
ചുവന്ന തുടുപ്പിൽ
കാക്കച്ചിറകുകൾ.
ഫാക്ടറിയുടെ സൈറൺ മുഴക്കത്തിൽ
അലിഞ്ഞില്ലാതാവുന്ന
ഒറ്റക്കുരുവിയുടെ ഘടികാര സംഗീതം.
അന്നേരം,
നിന്റെ ഇരുളിലൂടെ
പേടിസ്വപ്നങ്ങളിലൂടെ
ചിറകടിച്ചുയരുന്നു
പാതിരാകോഴികൾ.
നിറയെ ക്ലോക്കുകളാണ്
ജീവന്റെ തുടിപ്പിനും
മരണത്തിന്റെ മിടിപ്പിനുമിടയിൽ.
നമുക്കിടയിൽ
പറയാൻ ബാക്കിവെച്ച
കഥകൾ പോലെ.
എന്നായിരുന്നു
കാലം നഷ്ടപ്പെട്ട
നിന്റെ ഘടികാരങ്ങളിൽ
ഞാൻ മുഴങ്ങാൻ തുടങ്ങിയത്?
നിന്റെ കാലങ്ങൾ
ഇരുളിനെ മാത്രം പുണർന്നത്?
ഒരു കടൽ നിറയെ
മൗനം ബാക്കി വെച്ച്
ഏതു വെളിച്ചത്തിലേക്കാണ്
നീ അസ്തമിച്ചത്?
ഏതു ഘടികാരത്തിലാണ്
നീ ഉറഞ്ഞുകൂടിയ കാലം
എനിക്കായി
ഒളിപ്പിച്ചുവെച്ചത്?
ഇവിടെ നിറയെ ഘടികാരങ്ങളാണ്
നിശ്ചലമായ കാലംപോലെ.
No comments:
Post a Comment