Friday, March 31, 2023

പുനർജ്ജനി

പ്രാണനേ
എന്ന് മാത്രം വിളിക്കുക
പുൽമേടിൻറെ 
പച്ചപ്പുകൾക്കപ്പുറം
മുളങ്കാടുകളുടെ 
ഇരുളിലേക്ക്
ഇറങ്ങിനടക്കുക
ഒരു കുരുവിയുടെ 
ചിറകേറുക
ഒരു പുല്ലാങ്കുഴലിൽ
പുനർജ്ജനിക്കുക. 

Thursday, March 30, 2023

ബാക്കി

ചുമരിലെ വിള്ളലിന്റെ ഇരുളിൽ 
പ്രണയിനിയിൽ നിന്നും 
ഓടിയൊളിച്ച 
ഒരു ചിലന്തി.
ഇരുൾവീണ പച്ചപ്പിൽ 
ഇണയുടെ വരവും കാത്ത് 
ഒരു ഒറ്റയാൻ. 
ഒറ്റശ്വാസത്തിൽ 
ഓടിയൊളിച്ച 
കാറ്റ് മറന്നുവെച്ച 
സുഗന്ധം. 

വിജയൻ ഒരു ഓർമ്മ

 തൊണ്ണൂറുകളുടെ ആദ്യത്തിൽ ഡൽഹിയിൽ ജോലി തേടി അലഞ്ഞ കാലത്ത് മുൻകൂട്ടി അനുമതി വാങ്ങാതെ ഏറ്റവുമധികം കയറിച്ചെന്ന ഒരു വസതി ചാണക്യപുരിയിലെ  ഒ വി വിജയൻറെ ഫ്ലാറ്റ് ആയിരുന്നു. എന്നും സന്ദേഹിയായ ആ മനുഷ്യന്റെ വീട്. എന്തെങ്കിലും ജോലി കണ്ടെത്തുന്നതിന് സഹായിക്കാൻ അന്നത്തെ അവസ്ഥയിൽ തനിക്ക് കഴിയില്ല എന്ന് വിജയൻ ആദ്യം കണ്ടപ്പോഴേ പറഞ്ഞിരുന്നു. പക്ഷെ അത് ആ വീട്ടിലേക്കുള്ള യാത്രകൾക്ക് തടസ്സമായില്ല.

പതിഞ്ഞ ശബ്ദത്തിൽ ഉറച്ച രാഷ്ട്രീയം പറഞ്ഞും മുഖ്യധാരയിൽ ഉള്ള രാഷ്ട്രീയങ്ങളോട് എല്ലാം തന്നെ വിയോജിച്ചും വിജയൻ ഏകാകിയായി നിന്നു. ഇടതുപക്ഷത്തെ ഏതാനും നേതാക്കൾ പ്രിയ സുഹൃത്തുക്കളായിരിക്കെ തന്നെ വിജയൻ ഇടതുമായി കെറുവിച്ച് നിന്നു... ആ കെറുവിപ്പ് തന്റെ എഴുത്തിലും സംസാരത്തിലും ചിന്തകളിലും ഒളിച്ചുവെച്ചുമില്ല. 

ചെല്ലുമ്പോൾ മിക്കവാറും സമയങ്ങളിൽ എന്നെകൊണ്ട് ഏതെങ്കിലും ഒരു കഥയോ പുസ്തകഭാഗമോ വായിപ്പിക്കും, അദ്ദേഹം അത് സസൂക്ഷ്മം കേട്ടിരിക്കും. വിറയ്ക്കുന്ന കൈകൾ കൊണ്ട് പുസ്തകം പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അദ്ദേഹം എന്ന് മാത്രമല്ല വല്ലാത്ത ഒരു തരം ഭയപ്പാടോടെയായിരുന്നു തന്റെ രോഗാവസ്ഥയെ അദ്ദേഹം സമീപിച്ചത് തന്നെ എന്ന് തോന്നിയിട്ടുണ്ട്. ഈ ഭയം വ്യക്തിജീവിതത്തിൽ പോലും നിഴലിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു വൈകുന്നേരം അവിടെ ചെന്നപ്പോൾ ഇത്തിരി പരിഭ്രാന്തിയോടെ ഒറ്റക്ക് ഇരിക്കുന്ന വിജയനെയാണ് കണ്ടത്. ഇടയ്ക്കിടെ പുറത്തേക്ക് നോക്കും. പുറത്തുപോയ ഭാര്യ സന്ധ്യയായിട്ടും തിരിച്ചെത്താത്തതിലെ പരിഭ്രാന്തി. അന്ന് അവർ തിരിച്ചെത്തിയ ശേഷമാണ് എനിക്ക് അവിടെ നിന്നും പോരാനായത്. ഈ പരിഭ്രാന്തി മകന്റെ കാര്യത്തിലും അദ്ദേഹം വച്ചുപുലർത്തി.  നന്നായി വരയ്ക്കാൻ കഴിവുള്ള അയാൾ തീർത്തും വ്യത്യസ്തമായ മേഖലയിൽ ആണെന്ന് മാത്രമല്ല എല്ലാ അർത്ഥത്തിലും ഏറെ ദൂരെയാണെന്നതും വിജയനെ അലട്ടിയിരുന്നു. ഒരുപക്ഷെ ഇത്തരം സന്ദേഹങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതോർജ്ജം.

ഒന്നാം നിലയിലുള്ള ആ ഫ്ലാറ്റിന്റെ പുറകിലായി ഒരു നല്ല മാവുണ്ട് വീടിന്റെ പിറകിലെ ജനാലയിലൂടെ കയ്യിട്ടാൽ മാങ്ങാ പറിച്ചെടുക്കാൻ കഴിയും. ആ പച്ചമാങ്ങ കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഇടക്കൊക്കെ നല്ല രസമുള്ള ഒരു പാനീയം ഉണ്ടാക്കിത്തരും. 

അലമാരയിൽ അടുക്കിവെച്ച പുസ്തകങ്ങൾക്കിടയിൽ വിജയൻറെ തന്നെ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഒരെണ്ണമെങ്കിലും ഒപ്പിട്ടു വാങ്ങണം എന്ന് മോഹമുണ്ടായിരുന്നെങ്കിലും അങ്ങിനെ ചോദിയ്ക്കാൻ ധൈര്യം വന്നില്ല; അദ്ദേഹമൊട്ടു തന്നുമില്ല.

ഒരു ദിവസം ആ വഴി പോയപ്പോൾ അദ്ദേഹം വിചിത്രമായ ഒരു ആവശ്യം പറഞ്ഞു - തന്റെ കാറിനു ഒരു  ഡ്രൈവറെ വേണം. ഗാരേജിൽ നിന്നും ഒരുപാടുകാലമായി പുറത്തെടുക്കാത്ത ആ കാർ വിജയന് ഒരു വൈകാരികതയായിരുന്നു. പക്ഷെ, എന്തുകൊണ്ടോ ആ കാറിനു ഒരു ഡ്രൈവറെ കണ്ടെത്തിക്കൊടുക്കാനായില്ല... അത് വേണ്ട എന്ന വിദഗ്ദോപദേശം തന്നെയാണ് കാരണം.

ഉപജീവനത്തിന് വേണ്ടിയുള്ള ഓട്ടങ്ങൾക്കിടെ ആ സന്ദർശനങ്ങൾ കുറഞ്ഞുവന്നു. അധികം താമസിയാതെ വിജയൻ ഹൈദരാബാദിലേക്ക് കുടിയേറി... കൂടുതൽ നിശ്ശബ്ദനായി..... ഓർമ്മകളിൽ മാത്രം ബാക്കിയായി.

എഴുത്തുകാരനായ വിജയൻറെ അത്രയും ചർച്ച ചെയ്യപ്പെടാത്ത വ്യക്തിത്വമാണ് കാർട്ടൂണിസ്റ്റായ വിജയന്റേത്. തസ്രാക്ക് വിജയൻ നടന്ന ഒരു വഴി മാത്രമായിരുന്നു. പക്ഷെ ആ വഴിമാത്രം നമ്മൾ ഗൃഹാതുരത്വത്തോടെ ആവർത്തിച്ചു നടന്നു, വിജയൻ ആ ഗൃഹാതുരത്വത്തിനും അപ്പുറമാണെങ്കിൽ കൂടി.  

  



 






  

Sunday, March 26, 2023

ചില വട്ടംകുളം ചിന്തകൾ


ഇന്ന് വട്ടംകുളം സി.പി.എൻ.യു.പി സ്കൂൾ കണ്ടപ്പോൾ എന്തുകൊണ്ടോ ഏറെ ഗൃഹാതുരത്വം ഒന്നുമില്ലാതെ ഞങ്ങളുടെ സ്കൂൾ കാലം ഓർത്തു. ഞങ്ങളുടെ സ്കൂളിന്റെ ഏകദേശം മുന്നിൽ നിന്നും തുടങ്ങി നൂറു മീറ്റർ അകലെ അവസാനിക്കുന്ന 'മഹാനഗര'മാണ് അന്ന് വട്ടംകുളം. എല്ലാവർക്കും എല്ലാവരെയും പരിചയമുള്ള ഇടം. ആളുകൾ പരസ്പരം കാണുന്ന, സംസാരിക്കുന്ന ഇടം. കേരളത്തിലെ ഏതൊരു ഗ്രാമത്തെയുംപോലെ.

തുടക്കം തൊട്ടേ ഞാൻ ചില ആനുകൂല്യങ്ങൾ അനുഭവിച്ച ഇടമാണ് ആ സ്കൂൾ. ആദ്യനാളുകളിൽ തൊട്ടടുത്ത പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാഷായിരുന്നു അച്ഛൻ. പിന്നെ എന്റെ ചെറിയമ്മയുടെ മകൻ ദാമോദരൻ (ഞങ്ങളുടെ ഏട്ടേട്ടൻ ഇപ്പോൾ ഈ ലോകത്തില്ല) അവിടെ ഇഡിഡിഎ ആയി വന്നു. അത്തരം അയൽപക്ക ബന്ധവും അധ്യാപകർക്ക് അവരോടുള്ള ബന്ധവും സ്വാഭാവികമായും എനിക്കും സ്കൂളിൽ ഒരു സ്ഥാനം നൽകി.

വളരെ സാധാരണക്കാരുടെ കുട്ടികൾ പഠിച്ച ആ സ്കൂളിന് കുട്ടികളിൽ മാനുഷികമായ ഗുണങ്ങൾ വളർത്തുന്നതിൽ വലിയ പങ്കുണ്ടായിരുന്നു; യുക്തിഭദ്രമായ സാമൂഹിക കാഴ്ചപ്പാടും. നിങ്ങളുടെ 'തറവാടിത്തമോ' സമ്പത്തോ തിളങ്ങുന്ന വസ്ത്രമോ ഒന്നുമല്ല നിങ്ങളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത് എന്ന് ബോധ്യമായതും അങ്ങിനെയാണ്. കൊച്ചുകൊച്ചു കൗതുകങ്ങൾ വളർത്തുകയും ശാസ്ത്രീയമായ ധാരണകൾ കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുന്ന കാര്യത്തിൽ മിക്ക അദ്ധ്യാപകർക്കും ഒരു നല്ല പങ്കുണ്ടായിരുന്നു. അത് ഒരു പക്ഷെ ആ കാലത്തിന്റെ സ്വഭാവംകൂടി ആയിരിക്കാം. 

ഇത് എന്റെ അധ്യാപകരെ കുറിച്ചുള്ള ഓർമ്മയല്ല. വളരെ പരിമിതമായ അന്തരീക്ഷം എങ്ങിനെ പിൽക്കാലത്ത് ഞങ്ങളുടെ ജീവിത സമീപനം വളർത്തി എന്നതിനെ കുറിച്ചാണ്.

സ്പോർട്സും കലാമേളയും ശാസ്ത്രമേളയുമടക്കം എല്ലാ മേഖലകളിലും ഞങ്ങളുടെ സ്കൂൾ സ്വന്തം അസ്തിത്വം ഉറപ്പിച്ചിരുന്നു. അതിനു ഒരു കാരണം വട്ടംകുളത്ത് അന്ന് സജീവമായ അമ്പിളി കലാസമിതിയാണ്. കലാസമിതി പ്രവർത്തകർക്ക് തങ്ങളുടെ കലാ പ്രവർത്തനത്തിനുള്ള ഒരു വേദികൂടി ആയിരുന്നു ഞങ്ങളുടെ സ്കൂൾ. എല്ലാ ഓണക്കാലത്തും അമ്പിളിയുടെ അരങ്ങിൽ കുട്ടികളുടെ ഓണാഘോഷം ഉണ്ടാവും. വാർഷികവും. ചെറിയ ചെറിയ സന്തോഷങ്ങൾ എങ്ങിനെ നിങ്ങളുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു എന്നതും, ചെറിയ ചെറിയ ഇടപെടലുകൾ എങ്ങിനെ നിങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾക്ക് കരുത്ത് പകരുന്നു എന്നതും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നു. വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രണ്ടാമതും സ്റ്റേജിൽ എത്തുന്നത് അമ്പിളി കലാസമിതിയിലെ അംഗങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ്. അന്ന് ആ നാടകം കളിച്ചതും ഈ സ്കൂളിൽ തന്നെ. ഒരുപാടു മികച്ച നാടകങ്ങൾ വട്ടംകുളത്ത് അരങ്ങേറി. സാഹിത്യോത്സവങ്ങൾ നടന്നു.

 ഞാൻ അവിടെ  പഠിക്കുന്ന കാലത്ത് തന്നെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കടന്നുവരവും. "ഓരോ വീട്ടിനും ഓരോ കക്കൂസ്, കൊട്ടാരങ്ങളിൽ എയർ കണ്ടീഷൻ പിന്നെ മതി  പിന്നെ മതി" എന്ന മുദ്രാവാക്യം ആദ്യം കേട്ടതും ഇതേ സ്കൂളിൽ വെച്ചാണ്. സ്വന്തം സങ്കല്പശക്തി തച്ചുടക്കാതെ ജീവിതത്തെ ശാസ്ത്രീയമായി സമീപിക്കാൻ ഇത്തരം ഇടപെടലുകൾ ഞങ്ങളുടെ തലമുറയെ പഠിപ്പിച്ചിരുന്നു. പരിഷത്ത് അവിടെ നിന്നും മുന്നോട്ട് പോയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നെഹ്രുവിയൻ യുക്തിബോധം സമൂഹത്തിൽ വളർത്തേണ്ട സംഘടനയായിരുന്നു അത്. 

അന്ന് ഞങ്ങൾക്ക് വായിക്കാൻ കിട്ടിയ പുസ്തകങ്ങൾ ഒന്നും തന്നെ മതകീയമോ ജാതീയമോ ആയ ചിന്തകൾ ഞങ്ങളിൽ വളർത്തിയില്ല. എന്നിട്ടും പിൽക്കാലത്ത് എന്റെ തലമുറയിൽ പെട്ടവരും അടുത്ത തലമുറയിൽ പെട്ടവരുമായവരുടെ കുട്ടികൾക്ക് പലർക്കും എങ്ങിനെ ജാതിവാല് വന്നു എന്നത് വിചിത്രമാണ്. ആൾദൈവങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി എന്നും.  


എന്തായാലും വട്ടംകുളം സ്കൂളിന്റെ നാലയലത്തൊന്നും ഒരു തരം വർഗീയ ചിന്തയും അന്ന് നിലനിന്നിരുന്നില്ല; ജാതീയമായ അടികളും. നമ്മൾ ഹിന്ദുക്കൾ, നമ്മൾ മുസ്ലിങ്ങൾ എന്നാരും പറഞ്ഞില്ല. ദളിതനായ രാഘവേട്ടൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ജാതീയമായ പരിഹാസം ഉയർത്തിയവർക്ക് മറുപടി പറഞ്ഞത് അന്നത്തെ പൊതുസമൂഹമായിരുന്നു. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വട്ടംകുളം ഗ്രാമീണ വായനശാലയിൽ അംഗത്വം എടുത്തുതരുന്നത് എട്ടേട്ടനാണ്. ആഴ്ചയിൽ നാലു ദിവസമെങ്കിലും അക്കാലത്തും വായനശാലയിൽ പോയി പുസ്തകം എടുക്കുന്നത്  ഒരു ശീലമായി. മാലിയും നരേന്ദ്രനാഥും സുമംഗലയും കടന്ന് ഉറൂബിലും, ഇടശ്ശേരിയിലും പത്മനാഭനിലും എംടിയിലും വിജയനിലും എം സുകുമാരനിലും ഒക്കെ വായനശാല ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചു. സ്വന്തമായി പുസ്തകശേഖരം ഇല്ലാത്ത കാലത്താണ് മനുഷ്യർ ആഴത്തിൽ വായിച്ചിരുന്നത് എന്ന് തോന്നുന്നു.

അന്ന് വായനശാല ഒരു കൈയെഴുത്ത് പ്രസിദ്ധീകരണം ഇറക്കിയിരുന്നു - 'പുലരി'. അതിൽ ഏട്ടൻ എഴുതിയ ഒരു കഥയും പി പി രാമചന്ദ്രന്റെ ചിത്രവും ഇപ്പോഴും ഓർമ്മയുണ്ട്. ജ്യോതിയേട്ടൻ എഴുതിയ കവിതയുടെ പേര് എന്തായിരുന്നു? സോക്രത്തേസ്?

ആ മാസികയാണ് പിന്നീട്, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒരു പ്രസിദ്ധീകരണം  തുടങ്ങാൻ ഞങ്ങൾക്ക് പ്രേരണയായത് - ദീപം എന്നായിരുന്നു പേര്. ശങ്കരൻ മാഷായിരുന്നു മാർഗദർശി. അന്ന് ഏറ്റവും നന്നായി പഠിക്കുന്ന, ഏറ്റവും നല്ല കൈയക്ഷരമുള്ള സത്യനാരായണനാണ് എഡിറ്റർ (അവൻ വിദേശത്ത് എവിടെയോ വലിയ നിലയിൽ കഴിയുന്നു എന്നല്ലാതെ കൂടുതൽ ഒന്നും അറിയില്ല).

അന്ന് നമ്പീശൻ മാഷ് സൗജന്യമായി തന്ന സ്ഥലത്താണ് വട്ടംകുളത്തെ വായനശാല. അവിടെ മാഷ് നടത്തിയിരുന്ന വിജയ ട്യൂട്ടോറിയൽ ഒരുപാടുപേരുടെ ആശ്രയമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, കണക്ക്. ഇംഗ്ലീഷും ഹിന്ദിയും മാഷ് തന്നെ എടുക്കും; ഹിന്ദിക്ക് ഫീസ് വേണ്ട. ക്ലാസ് കഴിഞ്ഞാൽ അക്ഷരശ്ലോക സദസ്സ്. ഏകദേശം അത് തീരുമ്പോൾ വായനശാല തുറക്കും. എട്ടേട്ടൻ, ഗോവിന്ദൻമാമ, കൃഷ്ണേട്ടൻ, അങ്ങിനെ പലരും ലൈബ്രേറിയന്മാരായി. അത് ഒരു സേവനമായിരുന്നു. വായന ഒരു സാമൂഹിക വിനിമയവും. 

കുറച്ച് കാലം കഴിഞ്ഞതോടെ  വായനശാല കൂടുതൽ സജീവമായി. മറ്റൊരു തലമുറ കൂടി വായനശാലയിൽ എത്തി. അന്നത്തെ ചെറുപ്പക്കാരനായ ഉണ്ണിക്കയുടെ (അന്ന് കക്ഷി ഹിപ്പി ഉണ്ണി ആണ്) തൊട്ടു താഴെ ഉള്ളവരുടെ തലമുറ. അക്കാലത്തെ വൈകുന്നേരങ്ങളിൽ ട്യൂഷൻ സെന്റര് മുഴുവൻ വായനശാലയാവും. പത്രമാസികകൾ വായിക്കുന്നവർ, പുസ്തകം എടുക്കുന്നവർ, സജീവമായി രാഷ്ട്രീയ ചർച്ച നടത്തുന്നവർ. അത് കുട്ടികളായ ഞങ്ങളിൽ ഞങ്ങൾ അറിയാതെ ഒരു ദിശാബോധം വളർത്തി. മതാന്ധതയിലോ വർഗീയതയിലോ നങ്കൂരമിട്ടതാകരുത് നിങ്ങളുടെ രാഷ്ട്രീയം എന്ന് ആ വായനശാല ഞങ്ങളെ ഞങ്ങൾ അറിയാതെ പഠിപ്പിച്ചു. 

സാഹിത്യലോകം സ്വപ്നം കണ്ടവരുടെ ഒരു ലോകമായിരുന്നു വായനശാലയിലെ സായാഹ്നങ്ങൾ. എന്റെ ഏട്ടൻ പി സുരേന്ദ്രന് പുറമെ, എനിക്ക് ജ്യേഷ്ഠതുല്യരായ ജ്യോതിഭാസ്, ശൂലപാണി, പി പി രാമചന്ദ്രൻ, നന്ദകുമാർ, പി വി നാരായണൻ... അങ്ങനെ കുറേപേർ. അവരുടെ കൂടി ചർച്ചകൾ കേട്ടാണ് ഞങ്ങൾ കൗമാരക്കാർ ഞങ്ങളുടെ സാഹിത്യ ബോധവും നിലപാടുകളും വളർത്തിയത്. അന്നത്തെ വായനയും കേൾവിയും പിന്നീട് എടപ്പാളിലെ സായാഹ്നങ്ങളിൽ ജയകൃഷ്ണൻ മാഷ് അടക്കമുള്ള ആളുകളുമായുള്ള ആശയവിനിമയവും ഭാഷ ഒരു ശീലമാക്കി വളർത്താൻ എനിക്ക് കരുത്ത് പകർന്നു. പക്ഷെ, ഒരു നല്ല പരിഭാഷകൻ ആയപ്പോഴും ഇന്നുമതെ ഒരു കവിത എഴുതിയാൽ ആത്മവിശ്വാസത്തോടെ ആരെയെങ്കിലും കാണിക്കാൻ ധൈര്യമില്ല. നല്ല വായനയുടെ ഒരു മോശം പ്രഭാവം.

പുതിയ വിദ്യാഭ്യാസ ക്രമങ്ങളും സാമൂഹിക വിനിമയങ്ങളും കുട്ടികളിൽ നിരുപാധികമായ സാമൂഹ്യബോധം വളർത്തുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. പ്രത്യേകിച്ചും സ്വകാര്യ വിദ്യാലയങ്ങൾ. പാഠപുസ്തകത്തിനപ്പുറം ലോകത്തിലേക്ക് വാതിൽ തുറക്കാൻ അവർക്കാവുന്നുണ്ടോ? അതല്ലെങ്കിൽ കുട്ടികളുടെ സാമൂഹ്യബോധം നമ്മുടെ കാലത്തിന്റെ ജൈവികമായ വളർച്ചക്ക് കരുത്ത് പകരുന്നതിനായി ഉപയോഗിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?  നമ്മുടെ വിദ്യാലയങ്ങൾ നമ്മളിൽ രാഷ്ട്രീയ ബോധം വളർത്തുന്നുണ്ടോ? ഒന്നുറപ്പാണ്, ഞങ്ങൾ കുട്ടികൾ അന്ന് രക്ഷിതാക്കൾക്ക് 'ആസ്തി' ആയിരുന്നില്ല. ജീവിത വിജയത്തിന്റെ സങ്കൽപ്പങ്ങൾ ഞങ്ങൾക്ക് ബാധ്യതയും ആയിരുന്നില്ല. ഞങ്ങളുടെ തലമുറ രക്ഷിതാക്കൾ ആയപ്പോൾ ആ അവസ്ഥ മാറിയതും പുതിയ സമൂഹത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. അത് സമൂഹത്തിന് എത്രമാത്രം നല്ലതാണെന്ന് പറയേണ്ടതും ഈ രക്ഷിതാക്കളാണ്, പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ. 

Monday, March 20, 2023

Continent unknown

There was a chart
Upon your palmtop
Where me the mariner
Searched ancient sea routes
With eager vigour
Still,
Once so familiar
Why the continent called you
Became alien
And drifted away from me?

Sprout

Perhaps,
Like a fleeting shooting star,
My memories
May vanish from your mind
In just a fraction of a moment...
It will be over.
 
Yet,
The echoes of my voice will linger,
Haunting your being
Like the mournful cry of
A solitary hornbill,
Yearning in the endless summer
 
From the faint whisper
Of my very being,
Tender shoots
Will sprout anew
 
 

ജൈവം


ഒരു പക്ഷെ,
ഒരു കൊള്ളിയാൻ പോലെ
എന്റെ ഓർമ്മകൾ
നിന്നിൽ നിന്നും
അപ്രത്യക്ഷമാവാം
ഒരു നിമിഷാർദ്ധം... 
അപ്പോഴും 
ഒടുങ്ങാത്ത വേനലിലെ
വേഴാമ്പലിന്റെ  
ഏകാന്തമായ കേഴൽ പോലെ
നിന്നിൽ ബാക്കിയാവും
എന്റെ ശബ്ദം 
ഒരു വിങ്ങലിന്റെ 
ഉൾക്കാമ്പിൽ നിന്നും 
വീണ്ടും
തളിരിലകൾ വിരിയും      

Saturday, March 18, 2023

ഒരു ഇഎംഎസ് അഭിമുഖത്തിന്റെ ഓർമ്മ

1989ൽ ആണ്. ഇ.എം.എസ് അന്ന് സിപിഎം ജനറൽ സെക്രട്ടറി. ആ അധ്യയന വർഷം പൊന്നാനി എംഇഎസ് കോളേജിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോളേജ് മാഗസിൻ എസ്എഫ്ഐ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണം ഉയർത്തി കെ.എസ്.യു മുന്നോട്ട് വന്നു. തലേവർഷം ആണ് ഒരുപാടു കാലത്തിനു ശേഷം എസ്എഫ്ഐ പൊന്നാനി എംഇഎസ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് തൂത്തുവാരുന്നത്. എഡിറ്റർ ആയ എനിക്ക് നേരെകൂടിയാണ് ആരോപണം. കെ.എസ്.യു എക്കാലത്തും ഇങ്ങനെയാണ്. അന്നൊക്കെ ഒരു ക്ലാസ് കഴിഞ്ഞു അടുത്ത ക്ലാസ് തുടങ്ങും മുന്നേ ശങ്കരനാരായണൻ ചാടിക്കയറി ഒറ്റശ്വാസത്തിനു പ്രസംഗം തീർക്കും. യുക്തികൊണ്ടൊന്നും നേരിടാൻ കഴിയാത്ത ലെവൽ. ഞങ്ങൾ ജയിച്ച വര്ഷം കെ.എസ്.യു രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചത്. നാസിമുദ്ധീൻ കൊട്ടാരംപാട്ടയിൽ ചെയർമാനും ഉഷ ജോയിന്റ് സെക്രട്ടറിയും. നാസിമുദ്ധീൻ ഫോട്ടോ തരാത്തതിനാൽ എന്റെ മാഗസിനിൽ നാസിമുദ്ധീന്റെ ഫോട്ടോ ഇല്ല.

1989 കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എനിക്ക് എന്റെ അനിയനെപ്പോലെയായ പ്രദീപ് ആയിരുന്നു എഡിറ്റർ സ്ഥാനാർഥി. കെ.എസ്.യു ഉയർത്തിയ ആരോപണം രാഷ്ട്രീയം ആയതിനാൽത്തന്നെ മറുപടിയും രാഷ്ട്രീയമാക്കുക എന്നത് തന്നെയാണ് വഴി. "ശരിയാണ് ഞങ്ങൾക്ക് രാഷ്ട്രീയം ഉണ്ട്, അത് മാഗസിനിലും പ്രതിഫലിക്കും;വേണ്ടിവന്നാൽ ഇ.എം.എസ്സിനെയും ഞങ്ങൾ അഭിമുഖം ചെയത്‌ പ്രസിദ്ധീകരിക്കും," പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു പ്രസംഗത്തിൽ പറഞ്ഞു. കൃത്യമായി പഠിപ്പിച്ച് വിട്ടത് തന്നെയാണ് അവൻ പറഞ്ഞത്. എന്നാൽ ഇത് 'അധികപ്രസംഗം' ആണെന്ന് പറഞ്ഞു കോളേജിലെ എസ്എഫ്ഐ നേതൃത്വം വരെ ചീത്ത വിളിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രദീപ് ജയിച്ചു.
മാസങ്ങൾ കഴിഞ്ഞു. മാഗസിൻ ഇറക്കാൻ ശ്രമങ്ങൾ തുടങ്ങി. ഇ.എം.എസ്സിനെ അഭിമുഖം ചെയ്തില്ലെങ്കിൽ അത് വലിയ ചീത്തപ്പേരാകും എന്ന് പറഞ്ഞു പ്രദീപ് വൈകാരികനായി. പ്രദീപ് എക്കാലത്തും അതിവൈകാരികനാണ്. എന്നാൽ കോളേജിൽ നിന്നാരും ഞങ്ങളെ സപ്പോർട്ട് ചെയ്യാനില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം (പാർട്ടി ജില്ലാസമ്മേളനത്തിന്റെ ഭാഗമായാണ് എന്നുതോന്നുന്നു) സഖാവ് തീരൂരിൽ വരുന്നത്. എന്റെ ഏട്ടന്റെ സഹായത്തോടെ ചോദ്യമൊക്കെ ഉണ്ടാക്കി പ്രമോദും ഞാനും അവനെയും കോളേജിലെ മറ്റൊരു എസ്.എഫ്.ഐ നേതാവായ റഹീം മേച്ചേരിയെയും കൂട്ടി തിരൂരിൽ ഇഎംഎസ് താമസിക്കുന്ന സർക്കാർ ഗസ്റ്റ് ഹൗസിൽ എത്തി. പ്രമോദിനു രാഷ്ട്രീയത്തിൽ അത്യാവശ്യം പിടിപാടുണ്ട്. അവന്റെ വീട്ടിൽ നിന്നാണ് എന്നാണ് ഓർമ്മ, ഞങ്ങൾ ഒരു ടൈപ്പ്റെക്കോർഡറും എടുത്തിരുന്നു.
തിരൂരിൽ എത്തി കുറെ നേരം ഞങ്ങൾ നാലും അവിടെ ഗസ്റ്റ് ഹൗസിന്റെ വരാന്തയിൽ ചുറ്റിത്തിരിഞ്ഞു. പക്ഷെ ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഒരു രക്ഷയുമില്ല. പിള്ളാർക്ക് അഭിമുഖം നടത്താനുള്ളതല്ലേ സഖാവ് എന്നുപറഞ്ഞു പുറത്തു നിന്ന നേതാക്കൾ ഞങ്ങളെ തിരിച്ചയക്കാൻ ശ്രമം നടത്തിയിട്ടും ഞങ്ങൾ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. കുറേ കഴിഞ്ഞപ്പോൾ ഇ.എം.എസ് ഞങ്ങളെ കണ്ടു. ആരാണ് ഈ കുട്ടികൾ എന്ന് അവിടെ ഉള്ള സഖാക്കളോട് ചോദിച്ചപ്പോൾ അവർ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ ദൗത്യം അദ്ദേഹത്തെ ഞങ്ങൾക്ക് തന്നെ നേരിട്ട് അറിയിക്കാനായി. വളരെ വാത്സല്യത്തോടെ അദ്ദേഹം ഞങ്ങളെ മുറിയിലേക്ക് വിളിച്ചു. ചോദ്യങ്ങൾ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ നേരത്തെ തയ്യാറാക്കിയ ചോദ്യാവലി എടുത്ത് കൊടുത്തു. അഞ്ചോ ആറോ ചോദ്യങ്ങൾ. സോവിയറ്റ് യൂണിയനിലെ ഗ്ലാസ്‌നോസ്ത്ത് കാലമാണ്. ആ പ്രശ്‌നം വരെ ചോദ്യത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം അവയൊന്നു ഓടിച്ച് നോക്കി ഉത്തരം പറയാൻ തുടങ്ങി. നിലപാടുകളിൽ അർത്ഥശങ്കക്ക് ഇടയില്ലാത്ത രീതിയിൽ. ഒരാൾ ടൈപ് റെക്കോർഡർ സഖാവിന് അരികിലേക്ക് നീക്കിവെച്ചു. ഞങ്ങൾ രണ്ടുപേർ അതോടൊപ്പം തന്നെ ഉത്തരം കേട്ടെഴുതാൻ തുടങ്ങി (റെക്കോർഡ് ചെയ്താലും കേട്ടെഴുതുക ഇപ്പോഴും എന്റെ പതിവാണ്).
എല്ലാം കഴിഞ്ഞു വലിയ ആഹ്ലാദത്തോടെ പുറത്തിറങ്ങുമ്പോൾ സഖാവ് പറഞ്ഞത് വീണ്ടും ഒന്ന് കേൾക്കാൻ കൊതി തോന്നി. അപ്പോൾ മാത്രമാണ് അറിയുന്നത്, "റെക്കോർഡിങ് വർക്ക് ചെയ്യുന്നില്ല എന്നതായിരുന്നു കംപ്ലൈയിന്റ്" എന്ന് പറഞ്ഞപോലെ, റെക്കോർഡ് ബട്ടൺ അമർത്താതെയാണ് അഭിമുഖം റെക്കോർഡിങ് നടത്തിയത്. എന്തായാലും പരസ്പരം കുറ്റപ്പെടുത്തി ഞങ്ങൾ അവിടെനിന്നും മടങ്ങി. പ്രദീപിന് ധാരാളം ചീത്ത കേട്ടു (അടുത്തകാലത്ത്, ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരത്തിനു എതിരാണ് എന്ന് അവൻ പറഞ്ഞപ്പോഴും അവന് എന്റെ കയ്യിൽ നിന്നും ധാരാളം ചീത്ത കേട്ടു). എന്തായാലും എഴുതിയെടുത്തത് വച്ച് അഭിമുഖം തയ്യാറാക്കി മാഗസിനിൽ പ്രസിദ്ധീകരിച്ചു.
തനിക്ക് പറയാനുള്ള കാര്യങ്ങൾ സ്പഷ്ടമായി പറയുക മാത്രമല്ല തന്നോടുള്ള ചോദ്യങ്ങൾ അദ്ദേഹം നന്നായി കേൾക്കുകകൂടി ചെയ്യുമായിരുന്നു. യാത്രയായി 25 വർഷത്തിന് ശേഷവും ആ ശബ്ദം ബാക്കിയാവുന്നതിനും കാരണം അതുതന്നെ.