Wednesday, October 26, 2022

ഋഷിക്ക് ചാണക്യനാവാൻ കഴിയട്ടെ !!!

തീർത്തും ബ്രിട്ടീഷ് പൗരനാണെങ്കിലും വെള്ളക്കാരനല്ലാത്ത ഋഷി സുനക്ക് പ്രധാനമന്ത്രിയാവുമ്പോൾ ഇല്ലാതാവുന്നത് 'രക്തവിശുദ്ധി'യെ കുറിച്ചുള്ള ജല്പനങ്ങളാണ്. ഇത് ഏറ്റവും ആഹ്ലാദം നല്കുന്നതും അതുകൊണ്ടുതന്നെ. രക്തവിശുദ്ധി ജല്പനങ്ങൾ ഒരുകാലത്ത് തള്ളിക്കളഞ്ഞ ഇന്ത്യ വീണ്ടും ആ പഴയ പാതയിലേക്ക് തിരിച്ചുനടക്കുമ്പോൾ ബ്രിട്ടനെപ്പോലെ ചിന്തിക്കാൻ നമുക്കാവുമോ എന്നത് തന്നെയാണ് ചോദ്യം. 'വിദേശിയായ' സോണിയക്ക് എതിരെ നമ്മൾ എന്തൊക്കെ മുദ്രാവാക്യങ്ങൾ മുഴക്കി!

വെള്ളക്കാരനല്ലാത്ത ഒരാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുമ്പോൾ അതിൽ ആദ്യം കാണേണ്ട കാര്യം ആ രാഷ്ട്രം, അവിടത്തെ കോൺസെർവേറ്റീവ് നേതൃത്വം, അങ്ങനെ ഒരാളെ നേതാവാകാൻ തയ്യാറായി എന്നതാണ്. അതായത് അവിഭജിത ഇന്ത്യയിൽ നിന്നും (ഇപ്പോളത്തെ പാകിസ്താന്റെ ഭാഗമായ ഭൂപ്രദേശത്ത് നിന്നും) മൂന്നുതലമുറ മുന്നേ കുടിയേറിയ കുടുംബത്തിൽ ജനിച്ച ഋഷി സുനക്കിനെ അവർ 'അന്യനായി' കണ്ടില്ല. മത്സരിക്കണമെങ്കിൽ നീ ഇന്ത്യയിലേക്ക് പൊയ്ക്കോ, പാകിസ്താനിലേക്ക് പൊയ്ക്കോ, ആഫ്രിക്കയിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞില്ല.
അതേസമയം, താനൊരു ഹിന്ദുവാണ് എന്ന് അദ്ദേഹം പരസ്യമായി പറയുകയും ഗോപൂജ നടത്തുകയും ചെയ്തതുകൊണ്ടും, പേരിൽ ഋഷി ഉള്ളതുകൊണ്ടും ഒരു 'ഭാരതീയ നറേറ്റീവിന്' സാധ്യത തെളിയുകയും റിവേഴ്‌സ് കൊളോണിയലിസം എന്ന് വരെ നമ്മൾ കഥ എഴുതുകയും ചെയ്തു. മദ്യപിക്കില്ല, ബീഫ് തിന്നില്ല തുടങ്ങിയ സദാചാര സംഹിതകൾ അതിനു കൂടുതൽ കരുത്തേകി. കൂടെ നാരായണമൂർത്തിയുടെ മരുമകൻ എന്ന സ്ഥാനവും ആർഷഭാരത കഥകൾക്ക് മിഴിവേകി.
എന്നാൽ നമ്മൾ ചിന്തിക്കേണ്ട മറ്റുചില കാര്യങ്ങൾ ഉണ്ട്:
ഒന്ന്, അദ്ദേഹത്തിന്റെ വിദേശവേരുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തിനു തടസ്സമായില്ല എന്നതാണ്. ബ്രിട്ടീഷ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്ത രീതി തന്നെ അതിനു ഉദാഹരണം.
വേറൊരു കാര്യം, ഇന്ത്യക്കാരെ വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിച്ച ഘടകം എന്താണോ അത് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂടുതൽ ശക്തമാവുകയാണ് ചെയ്തത് എന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാമഹന്മാരെ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് 'മറുനാടൻ തൊഴിലാളികൾ' ആവാൻ പ്രേരിപ്പിച്ച ഘടകം അതുപോലെ ഇന്നും തുടരുന്നു എന്ന് സാരം. അതിനാൽ ഇതോടെ ഇന്ത്യ ലോകം ഭരിക്കാൻ തുടങ്ങി എന്നൊന്നും പറയല്ലേ സാർ. വിദേശരാജ്യങ്ങൾ സാമ്പത്തികമായി നന്നാവുമ്പോൾ അവിടെ പോയി നാല് കാശുണ്ടാക്കുന്നവനെ ആശ്രയിച്ചു തന്നെയാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നത്. അതിനാൽ പുതിയ പ്രധാനമന്ത്രിക്ക് ബ്രിട്ടനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. എന്നിട്ടു മതി റിവേഴ്‌സ് കൊളോണിയലിസത്തിൽ ലോകശക്തിയായ ആർഷഭാരതം ഉദിക്കുന്നതിന്റെ സൂചനയാണ് ഇത് എന്നൊക്കെ വിധി എഴുതാൻ.
നിലവിൽ, ഉപരിപഠനത്തിനായി വിദേശത്തു പോവുകയും കൂടെ ജീവിതപങ്കാളിയെ ആശ്രിതൻ/ആശ്രിത ആയി കൊണ്ടുപോവുകയും ചെയ്യുന്ന രീതിയാണുള്ളത്. അതല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരും മറ്റ് തൊഴിലാളികളും കുടുംബത്തെ കൂടെ കൂട്ടും. രണ്ടായാലും 'മാൻപവർ ഏക്സ്‌പോർട്' തന്നെയാണ് നമ്മുടെ ഒരു വരുമാന മാർഗ്ഗം. മറുനാട്ടിൽ കുടിയേറിയവരുടെ വിയർപ്പ് കൊണ്ടുതന്നെയാണ് ഇന്ത്യ മുന്നോട്ട് പോയത് എന്നതിനാൽ തന്നെ നമ്മൾ കുടിയേറ്റം നടത്തിയ എല്ലാ രാജ്യങ്ങളും സാമ്പത്തികമായും സാമൂഹികമായും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ നാട്ടുകാർക്കെല്ലാം മാന്യമായ തൊഴിൽ നൽകാനും മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ ഉറപ്പാക്കാനും ഇന്നത്തെ അവസ്ഥയിൽ ഉടനെയൊന്നും നമുക്കാവില്ല. അതിനാൽ മറുനാടൻ തൊഴിൽ തന്നെയാണ് നമ്മുടെ ഉപജീവനം!
അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവാതെ, കാലാവധി പൂർത്തിയാക്കാതെ രണ്ടുപേർ പടിയിറങ്ങിയിടത്തേക്കാണ് ഋഷി സുനക്ക് പ്രധാനമന്ത്രിയായി കടന്നുവരുന്നത് എന്നുകൂടി ഓർക്കണം. ധനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹവും പത്നിയും വിവാദങ്ങൾക്ക് അതീതരായിരുന്നില്ല എന്നതും. അതിനാൽ ഉപജാപക സംഘത്തെപ്പോലും സൂക്ഷിക്കേണ്ടതുണ്ട്. ശത്രുക്കൾ പല രൂപത്തിലും വരും!!! എന്തൊക്കെയായാലും സ്വന്തം രാജ്യത്തിന്റെ (അതായത് ബ്രിട്ടന്റെ, ഇന്ത്യയുടെ അല്ല) സാമ്പത്തിക ഭദ്രത തന്നെ ആയിരിക്കും (ആയിരിക്കണം) അദ്ദേഹത്തിന്റെ പ്രഥമപരിഗണന. അത് ആ രാജ്യത്ത് തൊഴിലും ജീവിതവും തേടിപ്പോകുന്ന 'ഭാരതീയരെ' എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചോദ്യം. ഋഷിയുടെ ബ്രിട്ടൻ ഇന്ത്യൻ തൊഴിലാളികൾക്ക്, തൊഴിലന്വേഷകർക്ക് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നതും.
ഈ ഒരു അവസ്ഥയിൽ, ഇന്ത്യൻ നരേറ്റീവുകൾ ധാരാളം വന്നതിനാൽ തന്നെ ഒന്ന് മാത്രമേ ആശംസിക്കാനുള്ളു. ഋഷിക്ക് ചാണക്യനാവാൻ കഴിയട്ടെ!!!

Tuesday, October 11, 2022

ഹൈക്കു എഴുതാത്ത കുഞ്ഞുണ്ണിമാഷ്

ഞങ്ങളുടെ കുട്ടിക്കാലത്ത് കുഞ്ഞുണ്ണിമാഷ് ധാരാളം കവിതകൾ എഴുതിയിരുന്നു - രണ്ടുവരിക്കവിതകൾ, മൂന്നുവരിക്കവിതകൾ, നാലുവരിക്കവിതകൾ അങ്ങിനെ.

*
അകത്തൊരു കടല്
പുറത്തൊരു കടല്
അവയ്ക്കിടയ്‌ക്കെന്റെ ശരീരവന്കര
*
എനിക്കുണ്ടൊരുലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
*
തീയിന്നെന്തേപൂവിന് നിറം
പൂവിന്നെന്തേ തീയിന് നിറം...
*
അന്നൊന്നും ആരും അതിനു ഹൈക്കു എന്ന് പേര് നൽകിയില്ല, മാഷും. മാഷെ അനുകരിച്ചും മൗലികമായും നിരവധിപേർ ഇത്തരം കവിതകൾ എഴുതി. എൺപതുകളിലെ കവിസമ്മേളനങ്ങളിൽ അതും ഒരു സാന്നിദ്ധ്യമായിരുന്നു. അവയിൽ നിന്നെല്ലാം ആഴമില്ലാത്ത കവിതകൾ പുറത്തായി.
പിന്നീട് എപ്പോഴോ ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു നമുക്കിടയിലേക്ക് കടന്നുവന്നു. അങ്ങിനെ അടുത്ത തലമുറയിൽ കുറെ ഹൈക്കു കവികളും ഉദയം ചെയ്തു. പ്രശ്നം എന്താണെന്നുവെച്ചാൽ ഹൈക്കുവിന് ഒരു രചനാ സങ്കേതം ഉണ്ടെന്നതിനാൽ ഇതിൽ പലരും 'സാങ്കേതിക' കവികളായി എന്നതാണ്. കവിതയ്ക്ക് സങ്കേതം മാത്രമല്ല ആത്മാവും ഉണ്ടെന്നു ചിലരെങ്കിലും മറന്നു.
ഒരു കവിത മഹാകാവ്യമാവാൻ അതിൽ ലൈംഗികത വേണം എന്ന് പറഞ്ഞുകേട്ട് ഒരു സർക്കാർ പ്രസിദ്ധീകരണത്തിൽ ആരോ ഒരാൾ ധാരാളം രതിവർണ്ണനകളോടെ കവിത എഴുതിയത് ആ പ്രസിദ്ധീകരണത്തെ തന്നെ ബാധിച്ചത് ഓർത്തുപോകുന്നു.
കവിതയുടെ മാന്ത്രികത തേടി പോയ ഒരാൾ ദുർമ്മന്ത്രവാദത്തിൽ എത്തിയിട്ടും ഈ കവിത എഴുതാൻ പഠിപ്പിച്ചു. കവിതയുടെ രസായനവിദ്യ മനസ്സിലുള്ളവർ മൂന്നുവരിയിലും വലിയ കവിതകൾ എഴുതി.
ഇതൊക്കെ കണ്ട് ഹൈക്കുവിന്റെ അരിപ്പയിലൂടെ കടന്നുപോകാത്ത കുഞ്ഞുണ്ണിമാഷ് ചിരിക്കുന്നുണ്ടാകും!
"കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി."

Sunday, October 9, 2022

Me the mariner in your ocean

I am an ancient mariner,
Seeking lands unknown,
Your palm holds the map,
Inscrutable, yet to be shown.
You're an atlas, a mystery,
Hiding maritime ways of old,
No compass to guide me,
No stars to light my bold.
You are the continent,
Unexplored, waiting to be found,
Pangaea, Panthalassa,
Whirlpool, and volcano surround.
Silent echoes fill the air,
Waves crash upon the sand,
"Go beyond the creases,"
I hear, "I'm not paper in your hand."
Navigating, you warn,
"Watch for rocks, sands, and marsh,
Or they may swallow you whole,
In unknown lands harsh."
Alone in the vast sea,
With the albatross around my neck,
I search for you, my map,
Which I cannot seem to detect.
Seven days, seven nights,
I wander in search of you,
The continent that you are,
Still unknown, yet so true.
The albatross falls away,
And I finally see you clear,
An ocean so calm and serene,
Without turbulence or fear.
 
*Coleridge’s ‘The Rime of the Ancient Mariner’

Saturday, October 1, 2022

ഹലായുധൻ

 ഉഴുതുമറിക്കാറുണ്ട്

സ്വപ്നാടനങ്ങളിൽ
എന്റെ വയലേലകൾ
ഹലായുധൻ.
ഓർക്കാറുണ്ടല്ലോ എന്നിട്ടും
എന്റെ തരിശുഭൂമികളെ...
ഒരിക്കലും മുളപൊട്ടാതെ
പാറമേൽ വീണ വിത്തുകളെ.
എന്നിട്ടും ഓർക്കാറുണ്ട്
സ്വപ്നാടനങ്ങളിലെ  
ഹലായുധനെ
എന്റെ വയലേലകളിൽ
അവന്റെ ആസക്തമായ കടന്നുകയറ്റം.

കോരിക്കുടിക്കാറുണ്ടല്ലോ  
ഒരു ആകാശം മുഴുവൻ  
നീ വർഷിച്ച മഴ.
ഉള്ളിൽ തിളക്കുന്നുണ്ടല്ലോ
ലോഹലായനി.
അലയടിക്കാറുണ്ടല്ലോ  
ഇരമ്പുന്ന കടൽ .

അറിയില്ല...
കയ്പവല്ലരി
ഏതു കണ്ണുകൾ കൊണ്ടാണ്
പടരാനുള്ള വഴികൾ തേടുന്നതെന്ന്
പക്ഷെ പടരാറുണ്ടെന്റെ
വയലിൽ നിറയെ
അവ
തൃഷ്ണയായി, തീനാളമായി...
ഞാനേ പെയ്യിക്കുന്ന വർഷമായി  
പച്ചയും മഞ്ഞയുമായി,
അന്ധന്റെ കണ്ണുകളുടെ വെളിച്ചമായി.
ഉഴുതുമറിക്കാത്ത മണ്ണിൽ
എന്റെ വയലിന്റെ ആഴത്തിൽ
അപ്പോഴും ഒഴുകാറുണ്ട്
ഒരു നീർച്ചാൽ
നിനക്കായി ..
ലഹരിയും പ്രണയവുമായി വരുന്ന
ഹലായുധനായി.