Saturday, October 31, 2020

മുങ്ങിമരിച്ച കുട്ടികൾ

 മുങ്ങിമരിച്ച കുട്ടികൾ

ലൂയി ഗ്ലക്ക്
പരിഭാഷ : പി സുധാകരൻ

നോക്കൂ, അവർക്കായി ഒരു ന്യായവിധിയുമില്ല
അതിനാൽ അവർ
മുങ്ങിമരിക്കണമെന്നത് സ്വാഭാവികമാണ്,
ആദ്യം മഞ്ഞുപാളികൾ അവരെ ഉള്ളിലേക്കെടുക്കുന്നു
പിന്നെ മൊത്തം ശൈത്യകാലത്തും
അവർ മുങ്ങിത്താഴുമ്പോൾ
അവരുടെ കമ്പിളി സ്കാർഫുകൾ
അവർക്ക് പുറകിൽ ഒഴുകി നടക്കുന്നു
അവസാനം അവർ നിശ്ശബ്ദമാകുംവരേക്കും.
അന്നേരം പൊയ്ക അവരെ അതിന്റെ
ബഹുവിധമായ ഇരുണ്ട കൈകളിൽ ഉയർത്തുന്നു.

എന്നാൽ മരണം അവരിലേക്ക്
മറ്റൊരുതരത്തിൽ വരണം,
തുടക്കത്തോട് വളരെ അടുത്ത്.
അവർ എല്ലാകാലത്തും
അന്ധരും ഭാരരഹിതരും ആയിരുന്നുവെന്നപോലെ
അതുകൊണ്ട്, ബാക്കിയുള്ളതെല്ലാം സ്വപ്നം കാണുന്നു,
വിളക്ക്, മേശ മൂടിയ തൂവെള്ള വിരി,
അവരുടെ ദേഹങ്ങൾ .

എന്നിട്ടും തങ്ങളുപയോഗിച്ച പേരുകൾ
അവർ കേൾക്കുന്നു,
പൊയ്കക്ക് മേലെ തെന്നിനീങ്ങുന്ന
പ്രലോഭനങ്ങൾ പോലെ:
എന്തിനാണു നിങ്ങൾ  കാത്തുനിൽക്കുന്നത്
വരൂ വീട്ടിലേക്ക്, വീട്ടിലേക്ക് വരൂ,
ജലത്തിൽ നഷ്ടപ്പെട്ട്,
നീലയായ് ശാശ്വതമായ്.

Thursday, October 8, 2020

അശരീരിയെ വരയ്ക്കുമ്പോൾ

പി സുധാകരൻ


അശരീരിയെ വരയ്ക്കുമ്പോൾ
നിലാവിലലിയുന്ന
സംഗീതം വരയ്ക്കണം
അതിനെ
വയലിന്റെ തന്ത്രികളിൽ
ഒളിപ്പിച്ചുവെക്കണം.
കണ്ണുകളിലെ സൂര്യനെ
വരയ്ക്കണം
മേഘം മറയ്ക്കാതെ
സ്ഫടികച്ചെപ്പിൽ
ആ വെളിച്ചം നിറയ്ക്കണം.

മണ്ണിന്റെ ആഴം വരയ്ക്കണം
ഒരു പൂപ്പാത്രത്തിലേക്കും
ഇറുത്തിടാത്ത
ചെമ്പനീർ പൂക്കൾ.
ഇലകളും തണ്ടും.
ഇതളറ്റുവീഴാത്ത
യൗവനം വരയ്ക്കണം. 
മഞ്ഞിൽ തിളങ്ങുന്ന
തിരുപ്പിറവിയുടെ നക്ഷത്രങ്ങളെ,
രക്തവും മാംസവും 
പകുത്തു നൽകിയ,
കുരിശിലൊടുങ്ങാത്ത 
ജീവിതാസക്തിയെ
തീജ്വാലകളെ...

കോറിയിടണം 
മഴവില്ലിലൊളിപ്പിച്ച  
വന്യത. 
അതിൽ നിറയെ
നിഴലില്ലാത്ത നീ.
നിന്നിൽ നിറയുന്ന നദി
പാടങ്ങൾ പറവകൾ.
ഒരു മരുഭൂമി നിറയെ
സ്വപ്നം തൂവിയ മരുപ്പച്ച 
അവിടെ 
കാലഗണനയില്ലാത്ത മഴയായി
എനിക്ക്
പെയ്തിറങ്ങി നിറയണം
അശരീരിയായി.