ഉയിർപ്പ്
പി സുധാകരൻപൊടുന്നനെയല്ലേ നമ്മൾ
ഓർമ്മത്തെറ്റുകളിൽ നിന്നും
ഉണർന്നെഴുന്നേൽക്കുന്നത്!
പായൽ പിടിച്ച അതേ മതിൽ,
കണ്ണിൽ ഉറക്കച്ചടവുമാറാത്ത
അതേ കാവൽക്കാരൻ.
വടികുത്തിയ വാർദ്ധക്യം,
ഇരുളിൽ അപ്രത്യക്ഷമാവുന്ന അശരീരി.
ഒരിക്കലും കാണാത്ത നിഴൽ.
ഉണർന്നെഴുന്നേൽക്കുന്നതെല്ലാം
ഇരുളിലേക്കെന്ന തോന്നൽ.
ചില്ലുജാലകത്തിന്റെ
മഞ്ഞുപാളിക്കപ്പുറം
നിയോൺവിളക്കിന്റെ സാന്ധ്യപ്രഭ.
അതിനുമപ്പുറം ഇരുളിന്റെ താണ്ഡവം
മൗനം.
എന്റെ ദ്വീപിൽ
ഞാൻ ഒറ്റക്കാണെന്നു പറഞ്ഞവൻ
ഞാൻ തന്നെയാണ്.
കൊട്ടിയടച്ച ചില്ലുജാലകത്തിനപ്പുറം
കണ്ണിൽ തറക്കുന്ന
ഇരുൾ കത്തുന്നുവെന്നും
വിളക്കുകൾ അണയുന്നുവെന്നും.
പേമാരിയിൽ മുറ്റത്തു നൃത്തംവെക്കും
വഴിതെറ്റിവന്ന മത്സ്യക്കുഞ്ഞുങ്ങൾ.
എന്നിട്ടും തുറക്കാത്ത ജാലകത്തിനിക്കരെ
ഇരുളുകൊണ്ടു ഞാൻ വരക്കും
ഞാൻപോലും കാണാത്ത ചിത്രങ്ങൾ.
ഞണ്ടുകൾ, തിമിംഗലങ്ങൾ
എന്നിട്ടും
പൊടുന്നനെ നമ്മൾ
ഓർമ്മത്തെറ്റുകളിൽ നിന്നും
ഉണർന്നെഴുന്നേൽക്കുന്നു..
ഉയിർത്തെഴുന്നേൽപ്പ്‌പോലെ!
ഒറ്റക്കിളിയുടെ പാട്ടിലേക്ക്.
കാലത്തിനപ്പുറത്തേക്കു
ജാലകം തുറക്കുമ്പോൾ
കാവൽക്കരനില്ലാത്ത പുഴക്കക്കരെ
മഴനൂലുകൾക്കപ്പുറം
കിളികൾ ചിറകുവിരിക്കുന്നു
ചിത്രശലഭങ്ങൾക്കൊപ്പം
കളിക്കുന്ന കുഞ്ഞുങ്ങൾ
മഴവില്ലുകൊണ്ടു
വസന്തം വരക്കുന്നു.
ആദ്യമായി ഞാൻ ആകാശം കാണുന്നു.