ചില ഋതുക്കളുണ്ട്
എല്ലാ ഇലകളും കൊഴിയുമ്പോൾ
ഒരു നാമ്പുമാത്രം ബാക്കിവെക്കുന്നവ,
പ്രഭാതത്തിലെ ഹിമകണത്തിനു
സൂര്യനെ നിറയ്ക്കാൻ.
ചില പുൽനാമ്പുകളുണ്ട്
ഗ്രീഷ്മസൂര്യനോടു ചിരിച്ച്
മഴയുടെ വഴിയേ കണ്ണുംനട്ട്
ഉള്ളിൽ ബാക്കിവെച്ച പച്ചപ്പ്
മരുപ്പച്ചപോലെ കാത്തുവെക്കുന്നവ.
ഇനിയും കരയാൻ വയ്യെന്നു പറഞ്ഞു
നീ ഏതു ഋതുവിനെയാണു
മാറ്റിയെഴുതിയത്?
ഉള്ളിൽ നുരയുന്ന
ഏത് ചഷകത്തിലാണു
നീ നദിയായി നിറഞ്ഞൊഴുകിയത്?
ചില ഋതുക്കളുണ്ട്
നിന്നെ വായിക്കുമ്പോൾ
ഉള്ളിൽ നിറയുന്നവ,
എത്ര വായിച്ചാലും
തീരാതെ നിൽക്കുന്നവ.
ചില ഋതുക്കളുണ്ട്
ഒരു ഋതുഭേദത്തിലും
മാറാതെ നിൽക്കുന്നവ
രണ്ടു കാലങ്ങൾക്കിടയിലെ
നേർരേഖ പോലെ
നീയായ് നിറയുന്നവ.