കരിയിലകളിൽ
കിടക്കുന്നുണ്ട്
അടർന്നുവീണൊരു
നക്ഷത്രം
വേട്ടക്കാരന്റെ
കണ്ണുപോലെ,
ആകാശം നഷ്ടപ്പെട്ട് ...
ചരൽമൈതാനത്തെവിടെയോ
വീണുകിടപ്പുണ്ട്
രാവോളം വലുതായൊരു നിഴൽ
നട്ടുച്ചയോളം ചെറുതായി
ആരാലും കാണാതെ...
മുറിവേറ്റ നെഞ്ചിൽ
ഒളിച്ചുകിടപ്പുണ്ട്
പിറക്കാതെ പോയൊരു
സ്വപ്നം .
ഒരു ചോരപ്പാടിൽ
തിരയടിക്കുന്ന കടൽ,
ചാരം മൂടിയ കനൽ,
മഴ പെയ്യാത്ത മേഘം,
വഴിയിൽ
വീണു കിടപ്പുണ്ട്
നെഞ്ചിൽ വെടിയേറ്റ
കവിത
പതാകയിൽ പൊതിഞ്ഞ
പേന
ശൂലം തറച്ച
മൗനം.
എന്നിട്ടും
നമ്മൾ കിനാവിൽ കാണാറുണ്ട്
ആയിരം വസന്തങ്ങൾ
ഉൽക്കകളായി
പതിക്കുന്നത്.
അപ്പോഴും നമ്മളുറങ്ങാറുണ്ട്
ശാന്തമായി,
സ്വപ്നങ്ങളില്ലാതെ,
നെഞ്ചിൽ അമ്പ് തറച്ച
കിളിയെപ്പോലെ.