Friday, February 10, 2017

സര്‍പ്പം





പ്രണയത്തിന്‍റെ സര്‍പ്പദംശനത്തെപ്പറ്റി
നീ വാചാലയായി 
സിരകളിലൂടെ നീലിമപടര്‍ത്തി
ഒഴുകുന്ന പുഴയെക്കുറിച്ച്...
ഇരുളിനെ മോഹിച്ച
മാലാഖമാരെക്കുറിച്ച്...

ആത്ഹത്യയിലേക്ക്
ചിറകു വിരിച്ച കിളികള്‍
ഏതു പ്രകാശവീചിയാണ്
മോഹിച്ചത്?
ഏതു വേടന്‍റെ
അസ്ത്രമാണ്
ആകാശത്തിന്‍റെ
നെഞ്ചകം പിളര്‍ന്നത്?

ഒരാര്‍ത്തനാദത്തോടെ
ഭൂമി പിളരുമ്പോള്‍
നമ്മള്‍ പൂത്തുലയുമെന്ന് നീ
തരിശുഭൂമിയില്‍ ഒരു വൃക്ഷം
തോടിനുള്ളില്‍നിന്നും
പ്രപഞ്ചത്തിലേക്ക്
കൊക്കുനീട്ടുന്ന
പക്ഷിക്കുഞ്ഞ്.

പ്രണയം വിരിയിച്ച
ഓര്‍മ്മകള്‍ തുഴയുമ്പോള്‍
നിന്‍റെ കണ്ണുകളില്‍
നക്ഷത്രത്തിളക്കം.

കാലത്തിന്‍റെ നിശ്ചലതയില്‍
വിസ്മൃതികള്‍ക്കുമേല്‍
നീ അടയിരുന്നു
നിന്‍റെ സുഷുപ്തിയുടെ ഇരുളില്‍
മരുഭൂമികള്‍ തേടി
ഒരു സര്‍പ്പക്കുഞ്ഞ്
ഇഴഞ്ഞുനീങ്ങി.