Tuesday, July 16, 2024

അമ്മ പെയ്യുമ്പോൾ


ഇത്തവണയും സുജാതച്ചേച്ചി (ഏടത്തിയമ്മ) പറഞ്ഞത് മഴക്കാലത്തിന്റെ സംഗീതമുള്ള ഞങ്ങളുടെ പഴയവീടിനെ കുറിച്ചായിരുന്നു, ആദ്യത്തെ ഇടി വെട്ടുമ്പോഴേക്കും തട്ടിൻപുറത്തുനിന്നും താഴെ ഇറങ്ങിവരുന്ന ഏട്ടൻ എന്നും അതിനെ കുറിച്ച് ഓർത്തെടുക്കാറുള്ള കാര്യങ്ങളും. കഴിഞ്ഞ കുറച്ച് കാലമായി ഇതേ ഓർമ്മയാണ് എന്നിലും നിറയുന്നത്. ഇറവെള്ളത്തിൽ ഞങ്ങൾ കുട്ടികൾ (ചിലപ്പോൾ മുതിർന്നവരും) കുളിയ്ക്കാറുള്ള വീട്. എട്ടുപത്ത് അംഗങ്ങൾ ഉള്ള വീട്, ചെറുതെങ്കിലും അഞ്ചാറ് മുറികളുള്ള, ആർക്കും വലിയ സ്വകാര്യതയൊന്നുമില്ലാത്ത, എന്നാൽ ആരുടെ സ്വകാര്യതയും ഹനിയ്ക്കാത്ത ഒരിടം. എന്നും ശബ്ദമുഖരിതമായ വീട്. ഓടിട്ട ആ ഇരുനില വീട്ടിൽ ആരും ഒറ്റയ്ക്ക് ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരും ഒറ്റപ്പെടുന്നതും. ആരെയും ഉച്ചമയക്കത്തിന് അനുവദിയ്ക്കാതെ ഞങ്ങൾ തായം കളിയ്ക്കും. ഏകദേശം കോളേജുപഠനം തീരുംവരെയ്ക്കും ഇത് അങ്ങിനെയൊക്കെത്തന്നെ ആയിരുന്നു. വൈകുന്നേരമായാൽ ചന്തക്കുന്നിലെ ഞങ്ങളുടെ കൂട്ടുകാരൊക്കെ അവിടെ ഉണ്ടാവും. സന്ധ്യ മയങ്ങിയാൽ അച്ഛൻ മുറ്റത്തൊരു ചാരുകസേരയിട്ട് ഇരിയ്ക്കും, പിന്നെ എല്ലാവരും വലിയ ചർച്ചയാണ് - സാഹിത്യവും സംഗീതവും രാഷ്ട്രീയവുമെല്ലാം. പലപ്പോഴും അത് ഞങ്ങൾ മക്കളും അച്ഛനും തമ്മിലുള്ള യുദ്ധത്തിലാണ് അവസാനിയ്ക്കുക. ഒരുപക്ഷെ അത്തരം സംവാദങ്ങൾകൂടിയാണ് ഞങ്ങളെ വളർത്തിയത്, ഉണർത്തിയത്. കൂട്ടുകുടുംബങ്ങളുടെ മരണമാണോ കേരളത്തിൽ ഡിപ്രെഷൻ കൂടാൻ ഒരു കാരണം? നമ്മളിൽ പലർക്കും ഉള്ളുതുറക്കാൻ ഇന്ന് എത്രപേരുണ്ട്? അറിയില്ല.
കുടുംബത്തിനായി സ്വന്തം ജീവിതവസരങ്ങൾ മുഴുവൻ ത്യജിച്ചയാളാണ് അച്ഛൻ. അങ്ങിനെയാവരുത്, അവനവനുവേണ്ടിക്കൂടി ജീവിയ്ക്കണം എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. അച്ഛൻ പോയപ്പോൾ വല്ലാത്ത ശൂന്യത ബാക്കിയായി. രണ്ടര മാസത്തിൽ ഇരുട്ടടി പോലെ വന്ന രണ്ട് ശൂന്യതകൾ.
റേഡിയോയുടെ സമയത്തിനനുസരിച്ച് എല്ലാ ചിട്ടപ്പെടുത്തിയ വീടായിരുന്നു അത്. അമ്മ കൃത്യമായി ചെവികൊടുത്ത് ചലനാത്മകമാക്കിയ വീട്. രാവിലെ ഉണരുന്ന റേഡിയോ രാത്രി പതിനൊന്നുവരെ ഞങ്ങളുടെ ജീവിതമായും ക്ലോക്കായും നിന്നു. പാട്ടുകൾ, നാടകം, കഥകളിപ്പദങ്ങൾ....
ഞങ്ങളൊക്ക ആ വീടിനെ ഇത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. പക്ഷേ ആ വീട് വിൽക്കേണ്ടത്ത് അന്നത്തെ ആവശ്യമായിരുന്നു. വേനലായാൽ കിണറിൽ വെള്ളമില്ലാത്ത വീട്. എന്നാലും ചിലപ്പോൾ ആ വീടിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു വിങ്ങൽ. ഞങ്ങൾ പെരുമഴയിൽ കടലാസുതോണി ഇറക്കിയ മുറ്റം. ഏട്ടൻ ആദ്യത്തെ കഥ എഴുതിയ വീട്. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ ഞങ്ങൾ പുസ്തകങ്ങൾ കാർന്നുതിന്ന വീട്. ആത്മബന്ധങ്ങളെ ഒരുപാട് വളർത്തിയ വീട്. ഒരുപാട് സന്ദർശകർ വന്നിരുന്ന വീട് - സച്ചിമാഷ്, ബാലചന്ദ്രൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സുരാസു, ഡി വിനയചന്ദ്രൻ അങ്ങിനെ ഒരുപാടുപേർ... പിന്നെ ഏട്ടന്റെ അടുത്ത സുഹൃത്തുക്കളായ ലീലാകൃഷ്ണൻ, രാമചന്ദ്രൻ, നാരായണൻ, നന്ദൻ, ശൂലപാണി. എന്റെ കൂട്ടുകരെല്ലാവരും തന്നെ അവിടെ നിത്യ സന്ദർശകരായിരുന്നു. എവിടെയോ ചില ആത്മബന്ധങ്ങൾ മായാതെ കിടക്കുന്നു... പലതിനെയും നമ്മൾ തിരിച്ചുപിടിക്കുന്നു.
ഈയിടെ ഒരു പ്രിയസൗഹൃദം ഓർത്തെടുത്തതും തന്റെ പഴയ വീടിനെ കുറിച്ചാണ്. പച്ചപ്പിനുള്ളിൽ മഴയുടെ സംഗീതം നിറഞ്ഞ വീട്. അതിനപ്പുറമുള്ള ഓർമ്മകളെല്ലാം ഒളിമങ്ങുമ്പോഴും സ്ഫടികംപോലെ തിളങ്ങുന്ന ഓർമ്മകളിലെ വീട്, സംഗീതം, ബാല്യകൗമാരങ്ങൾ... പ്രായമായിത്തുടങ്ങുമ്പോൾ നമ്മൾ ചില ഓർമ്മകളെ വല്ലാതെ തിരിച്ചുപിടിക്കും. വേരുകളിലേക്ക് തിരികെ നടക്കും. അത്തരം ഓർമ്മകളിൽ നിന്നാണ് നമ്മൾ നമ്മളെ കണ്ടെത്തുന്നത്, നമ്മളെ തിരിച്ചറിയുന്നവരെയും. അതൊരു ആത്മീയാനുഭവമാണ്, പഴകുന്തോറും ലഹരിനുരയുന്ന വീഞ്ഞ് പോലെ. പങ്കുവയ്ക്കാൻ ഒരേ ഓർമ്മകൾ ഉണ്ടാവുക എന്നത്, ഒരേ ചിന്തകൾ ഉണ്ടാവുക എന്നത് നമ്മളെ പലരെയും പരസ്പരം ബന്ധിപ്പിച്ചുനിർത്തുന്ന നൂലാണ്, എല്ലാവർക്കും അതിന് കഴിയില്ലെങ്കിലും. ഒരു പ്രായം കഴിയുമ്പോൾ ആ നൂലിന്റെ കരുത്തിൽ നമ്മൾ ജീവിയ്ക്കാൻ തുടങ്ങും. മനസ്സുകളെ ബന്ധിയ്ക്കും. ഈ അൻപത്തേഴാം വയസ്സിൽ എന്നെ ഞാനാക്കി നിർത്തുന്ന പലതും എന്റെ നാട്ടിലായിരുന്നു എന്ന് ഞാൻ അറിയുന്നു, അതിനെയെല്ലാം പാകപ്പെടുത്തിയത് മഹാനഗരങ്ങളാണെങ്കിലും. കവിതകളിലേക്കുള്ള മടക്കം വേരുകളിലേക്കുള്ള മടക്കം കൂടിയാണ് എനിയ്ക്ക്.
പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്, അമ്മയെക്കുറിച്ചും. കട്ടൻകാപ്പിയും ഗസലും ഒന്നുമല്ല ഞങ്ങളുടെ മഴക്കാല ഓർമ്മകൾ, ചക്കപ്പുഴുക്കാണ്. മഴക്കാലത്ത് പഴുത്താൽ രുചി കുറയുന്ന ചക്ക പച്ചയിലേ പുഴുക്കാവും.
വെള്ളക്ഷാമമുള്ള ഞങ്ങൾക്ക് മഴ ഒരു ആഘോഷമായിരുന്നു, ഒട്ടും കാല്പനികമല്ലാത്ത ആഘോഷം. വെള്ളം എവിടെയും കെട്ടികിടക്കാതെ ഒഴുക്കിവിടാൻ അമ്മയും അച്ഛനും ഞങ്ങളുമെല്ലാം കൈക്കോട്ടുമായി ഇറങ്ങും. പച്ചപ്പ് പടരും. കർക്കിടകം ആയാൽ അമ്മ കൃത്യമായി ശീബോധി വെയ്ക്കും, രാമായണം വായിക്കും പക്ഷെ ആ പേരും പറഞ്ഞു അമ്മ മത്സ്യം വീട്ടിൽ കയറ്റാതെ ഇരിക്കുകയൊന്നുമില്ല. അമ്മയ്ക്ക് ഒരു കഷ്ണം ഉണക്കമീനെങ്കിലും ഇല്ലെങ്കിൽ ചോറ് ഇറങ്ങില്ല. പാലക്കാട്ടുകാരിയായ എന്റെ ഏട്ടത്തിയമ്മ കരുതിയിരുന്നത് ഉണക്കമീൻ അതേ രൂപത്തിൽ കടലിൽ നിന്നും വരുന്നതാണ് എന്നായിരുന്നു. ഇപ്പോളും ഞങ്ങൾ അതുപറഞ്ഞ് അവരെ കളിയാക്കും. പക്ഷെ ഇപ്പോൾ അവർക്കും വേണം മീൻ! ഭക്ഷണം നമ്മളെ ചേർത്തുനിർത്തുന്ന ഒരു ബോണ്ട് കൂടിയാണ്.
കർക്കടകം ഒന്നിന് മുക്കിടി ഒരു ആചാരമായിരുന്നു. ദശപുഷ്പങ്ങൾ, ആര്യവേപ്പില, ഇഞ്ചി, വെള്ളുള്ളി, മഞ്ഞൾ, കുരുമുളക്, ജീരകം... അങ്ങിനെ ചില കൂട്ടുകൾ മോരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കണം. വീടുമാറിപ്പോയിട്ടും എന്ത് തിരക്കുണ്ടെങ്കിലും ഏട്ടൻ മുക്കിടി കുടിയ്ക്കാനെത്തുമായിരുന്നു വീട്ടിൽ. അമ്മ പോയപ്പോൾ അനിയത്തി സുജാത ആ ശീലം തുടർന്നു. അമ്മയുടെ ഇടത്തിലേക്ക് എത്ര മനോഹരമായാണ് അവൾ കടന്നുവന്നത് എന്ന് ഏട്ടത്തിയമ്മ ഇടയ്ക്കിടെ ഓർക്കും. അങ്ങിനെ അവളുടെ വീട് ഞങ്ങൾക്ക് തറവാടായി. അവളില്ലാത്ത അവളുടെ വീടിന്റെ ശൂന്യത ഞങ്ങളെ പിന്തുടരുന്നതും അതുകൊണ്ട് തന്നെ. ഇത്തവണ ഏട്ടൻ മുക്കിടി കുടിച്ചുകാണുമോ? ഉള്ള് വീണ്ടും വിങ്ങുന്നു. ഷീല സുജയിൽ നിന്നാണ് മുക്കിടിയുടെ രാസവിദ്യ പഠിച്ചത്. ഇപ്പോൾ കണ്ണൂരിൽ ഞങ്ങളുടെ വീട്ടിലും അവൾ അത് പിന്തുടരുന്നു.
വൃശ്ചികമാസമാകുമ്പോഴേക്കും കൂവപ്പൊടിയ്ക്കായി കൂവ അരയ്ക്കാൻ തുടങ്ങും. തിരുവാതിരയ്ക്ക് കൂവ വിരകാൻ. ആദ്യമൊക്കെ കൂവ ഇങ്ങനെയും കഴിക്കുമോ എന്ന് ഷീലയ്ക്ക് അത്ഭുതമായിരുന്നു, ഇപ്പോളതും ശീലമായി. അതുപോലെ തന്നെ പഴുത്ത മാങ്ങ കൂട്ടി പുട്ട് കഴിക്കുന്നതും അവൾക്ക് വിചിത്രമായിരുന്നു. സാംസ്കാരികമായ വൈവിധ്യം അതല്ലെ.
ഞാൻ ഓർക്കാറുണ്ട് ഞങ്ങളുടെ നാട്ടിലെ അമ്പലങ്ങളിലെ പൂരത്തിനൊക്കെ വാണിഭം ഉണ്ടാവും. പണ്ട് പതിരുവാണിഭം എന്നാണ് പറയുക. പൊന്നാനിയിലെ മീൻപിടുത്തക്കാരുടെ (പൂശീലന്മാർ) വീട്ടുകാരികൾ ഉണക്കമീനുമായി വന്ന് പതിരിനു പകരം മീൻ കൊടുക്കും. വാസ്തവത്തിൽ അത് നെല്ലുതന്നെയാണ്. ഇതാണ് കുത്തിയെടുത്ത് ഉണ്ടയാക്കി മീൻപിടിയ്ക്കാൻ പോകുമ്പോൾ അവർ കൊണ്ടുപോകുന്നത്. ഇതല്ലാതെ പച്ചമീൻ കച്ചവടവും ഉണ്ടാവും ഈ പൂരപ്പറമ്പുകളിൽ. മീനില്ലാത്ത കുളങ്ങര വേലയെ കുറിച്ച് ഓർക്കാൻ പോലും ഞങ്ങൾക്കാവില്ല. ഒരു വിശ്വാസത്തെയും അത് ഹനിച്ചില്ല, ഒരു വിശ്വാസക്കാരും സമരംചെയ്തില്ല. അങ്ങിനെ ഒരു കുളങ്ങര വേല ദിവസമാണ് അമ്മ പോയത്. നന്നാക്കി വെച്ച മീൻ അന്ന് അടുപ്പിൽ കയറ്റിയില്ല. ഞങ്ങളാരും ഉണ്ടില്ല.
പൂരക്കാലമാകുമ്പോഴേക്കും അമ്മ മണ്ണുകൊണ്ട് മുറ്റത്തിന് ചുറ്റുമുള്ള തിണ്ടെല്ലാം പുതുക്കിപ്പണിയും, മുറ്റം ചാണകം മെഴുകും. അതും അമ്മയുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ ആയിരുന്നു. ആ മുറ്റത്ത് കുളങ്ങരയിൽ നിന്നുള്ള തിറയും പൂതനും നിറഞ്ഞാടും. പുതിയ വീട്ടിലും അമ്മ ഇതെല്ലം തുടർന്നെങ്കിലും തിറയും പൂതനും അവിടെ വരാറില്ല. ഒരു കിലോമീറ്ററിന് ഇപ്പുറം പുതിയ വീട് മറ്റൊരു ദേശത്താണ്! അന്നൊക്കെ മകരത്തിന് തണുപ്പായിരുന്നു, വയലേലകളിൽ മഞ്ഞുണ്ടാവും. പൂരം കഴിയുമ്പോൾ വേനൽ കടന്നെത്തും, കിണറിൽ വെള്ളം വറ്റും ഞങ്ങൾ പാടത്തിന്റെ കരയ്ക്കുള്ള പുന്നക്കൽ തറവാട്ടിൽ പോയി വെള്ളം കൊണ്ടുവരും. സ്കൂൾ അവധിക്കാലത്ത് അതും ഒരു ആഘോഷമാണ് ഞങ്ങൾ ഒരുപാട് വീട്ടുകാർക്ക്. അങ്ങിനെയിരിക്കെ പൊടുന്നനെ മഴ പെയ്യും. സ്കൂൾ തുറക്കും. അമ്മ ഞങ്ങളുടെ അടുക്കളമുറ്റത്തെ കടപ്ലാവിൽ ഓലകെട്ടി അതിലൂടെ ഊർന്നിറങ്ങുന്ന തെളിഞ്ഞ വെള്ളം കുടത്തിലും ചെമ്പിലുമെല്ലാം നിറയ്ക്കും, തലയിൽ തോർത്തും കെട്ടി പറമ്പിലിറങ്ങും. മഴ എല്ലായിടത്തും നിറയും, അമ്മയും.
ഇപ്പോഴാണോർത്തത്, എല്ലാ ഋതുവിലും ജീവിതം നിറച്ച അമ്മയ്ക്ക് സ്വന്തമായി ഒരു കുടയുണ്ടായിരുന്നില്ലല്ലോ ഈശ്വരാ!!!

Saturday, April 20, 2024

ഋതു



ചില ഋതുക്കളുണ്ട് 
എല്ലാ ഇലകളും കൊഴിയുമ്പോൾ
ഒരു നാമ്പുമാത്രം ബാക്കിവെക്കുന്നവ,
പ്രഭാതത്തിലെ ഹിമകണത്തിനു
സൂര്യനെ നിറയ്ക്കാൻ.

ചില പുൽനാമ്പുകളുണ്ട്
ഗ്രീഷ്മസൂര്യനോടു ചിരിച്ച്
മഴയുടെ വഴിയേ കണ്ണുംനട്ട്
ഉള്ളിൽ ബാക്കിവെച്ച പച്ചപ്പ്
മരുപ്പച്ചപോലെ കാത്തുവെക്കുന്നവ.

ഇനിയും കരയാൻ വയ്യെന്നു പറഞ്ഞു 
നീ ഏതു ഋതുവിനെയാണു 
മാറ്റിയെഴുതിയത്?
ഉള്ളിൽ നുരയുന്ന
ഏത് ചഷകത്തിലാണു 
നീ നദിയായി നിറഞ്ഞൊഴുകിയത്?

ചില ഋതുക്കളുണ്ട്
നിന്നെ വായിക്കുമ്പോൾ
ഉള്ളിൽ നിറയുന്നവ,
എത്ര വായിച്ചാലും
തീരാതെ നിൽക്കുന്നവ.
ചില ഋതുക്കളുണ്ട്
ഒരു ഋതുഭേദത്തിലും
മാറാതെ നിൽക്കുന്നവ
രണ്ടു കാലങ്ങൾക്കിടയിലെ
നേർരേഖ പോലെ
നീയായ്‌ നിറയുന്നവ.

Friday, December 8, 2023

മഞ്ഞുകാലം

നീ അയച്ച മഞ്ഞുകാലം,
കറുപ്പിലും വെളുപ്പിലും
ഒരു വർണ്ണചിത്രം.
2
ഏകാകികളായ രണ്ട്‌ സഞ്ചാരികൾ നമ്മൾ
നീ മഞ്ഞുവീണ പർവതങ്ങൾ തേടിയും
ഞാൻ തിരയടിക്കുന്ന സമുദ്രത്തിന്റെ
ആഴങ്ങൾ തേടിയും
നിന്നിലേക്കുള്ള ദൂരം അളന്നു ഞാൻ
എന്റെ ആഴങ്ങളിൽ എത്തുന്നു
എന്റെ അഗ്നിയിൽ
ഞാൻ തന്നെ വേവുമ്പോൾ
നീ ചിറകടിച്ചുയരുന്നു. 
3
വാക്കുകൾക്കിടയിലെ
വിങ്ങുന്ന മൗനമാണ് ഞാൻ
തൊണ്ടയിൽ കുരുങ്ങികിടക്കുന്നുണ്ട്
മുള്ളുതറച്ചപോലെ ഒരു വിലാപം.
ഉച്ചിയിൽ വെയിൽ പൂക്കുമ്പോൾ
നമ്മൾ പകുക്കുന്നു
ആർക്കും കാണാത്ത ഇരുൾ.
ഭയത്തിൽ പൊതിഞ്ഞ ചുംബനം,
ഉന്മാദത്തിന്റെ തീരങ്ങൾ
തിരയൊടുക്കങ്ങൾ.
എന്റെ നിറങ്ങൾക്കിടയിൽ പടരുന്ന
വെളുപ്പിനെ
നീ ശൂന്യതയെന്നു വിളിക്കും
ഞാൻ വെളിച്ചമെന്നും.
മഞ്ഞുപാളികൾക്കിടയിൽ
സുഷുപ്തമായ അഗ്നിപോലെ
വെളിച്ചം ബാക്കിയാവുന്നു.

Thursday, October 12, 2023

കാവേരിയുടെ പുരുഷൻ - ജ്വരബാധിതമായ യാത്ര


ചെറുകഥയാണ് ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വിശ്വസിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആറ്റിക്കുറുക്കി എഴുതുക പരത്തി എഴുതുമ്പോലെ അത്ര ലളിതമല്ല. അതൊരുപക്ഷേ എന്റെ മുൻവിധിയാവാം. ഈ മുൻവിധികൊണ്ട് കൂടിയാവാം, എന്റെ ജ്യേഷ്ഠന്റെ ചെറുകഥകളെ നോവലുകളെക്കാൾ മേലെയാണ് ഞാൻ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ആ മുൻവിധിക്കുമുണ്ട് ചില തിരുത്തുകൾ. അതിൽ ഒന്നാണ് 'കാവേരിയുടെ പുരുഷൻ'. ഏട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അമ്ലം കണക്കെ ഇറ്റുവീണ് മാംസം തുളച്ച് സഞ്ചരിച്ച' ഓർമ്മകൾ. പത്ത് ചെറിയ അദ്ധ്യായങ്ങളിൽ അശാന്തമായ ഒരു വലിയ യാത്ര - കാവേരിയിലേക്ക്, കാവേരിയിൽ നിന്ന്.... 
കാവേരി എന്ന പെൺകുട്ടി, തല മുണ്ഡനം ചെയ്തശേഷം കാവേരിയുടെ ഉത്ഭവസ്ഥാനത്ത്  മുങ്ങി നിവരുന്നത് തനിക്കു വേണ്ടി ഒരു പുരുഷൻ വരാനാണ്.  അവളത് ചെയ്യുന്നത് തന്റെ അച്ഛനുവേണ്ടിയാണ്. ആ സ്നാനത്തിൽ അച്ഛൻ ജലത്തിൽ അലിഞ്ഞുപോവുകയും അവളുടെ പുരുഷൻ അവതരിക്കുകയും ചെയ്യുന്നു. ഏട്ടന്റെ തന്നെ 'ഭൂമിയുടെ നിലവിളി' എന്ന കഥയിലെ പോലെ ഭാര്യയിൽ പാപം ആരോപിച്ച് അവളെ മുണ്ഡനം ചെയ്യിച്ച് നദിയിൽ മുക്കുകയല്ല ഇവിടെ. തന്റെ മാത്രം പുരുഷനെ തേടി അവൾ മുങ്ങുകയാണ്. എന്നാൽ അവളിലേക്ക് ഒഴുകിവന്നവനാകട്ടെ ഒരിയ്ക്കലും അവസാനിക്കാത്ത പൊറുതികേടുകൾ മാത്രമുള്ള ഒരാൾ -  നാട്ടുവൈദ്യനായി, പച്ചകുത്തുകാരനായി, പ്രണയിയായി, ഊരുതെണ്ടിയായി... ഒടുങ്ങാത്ത അലച്ചിലുകളുമായി ഒരുവൻ. 
കാവേരിയും അവളുടെ പുരുഷനും. ഉടലുകൊണ്ടും, ഉയിര് കൊണ്ടും പ്രണയംകൊണ്ടും കാമം കൊണ്ടും ഒന്നുചേരുമ്പോഴും ഒന്നാകാൻ കഴിയാതെ പോയവർ. തന്റെ പുരുഷൻ പോയാൽ മടങ്ങിവരില്ല എന്നവൾ ഭയക്കുന്നു, അത് പൊരുളില്ലാത്ത ഭയമല്ല താനും. എന്നിട്ടുമയാൾ ഊരുതെണ്ടി മടങ്ങിയെത്തിയത് ആർക്കുവേണ്ടിയാണ്? 'നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുന്നില്ല' എന്ന് തേങ്ങുന്ന കാവേരിക്കുവേണ്ടി? അല്ല. പൊറുതികേടുകളിലൂടെ ഒഴുകാൻ വിധിക്കപ്പെട്ടവനാണ് കാവേരിയുടെ പുരുഷൻ. എല്ലാ തിരിച്ചുവരവും മറ്റൊരു യാത്രയിലേക്കാണ്, ലക്ഷ്യമില്ലാത്ത യാത്ര.   

"മഴയിലൂടെ അനന്തദൂരങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ശബ്ദം ഞാനപ്പോൾ കേട്ടുവോ?

ഞാൻ മഴയിലേക്ക് ചെവിയോർത്തു.

നേരാണ്.

ആ ശബ്ദം അവർത്തിക്കുകയാണ്. ഇനിയേത് നദീതടമാണ് മഴയിലൂടെ എന്നെ വിളിക്കുന്നത്?

മോഹിപ്പിക്കരുതേ മോഹിപ്പിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി." അതാണയാൾ! ഒരു നദിയിൽ നിന്നും മറ്റൊന്നിലേക്ക് സ്വയം ഒഴുകുന്നവൻ. അതോ അവൻ തന്നെയാണോ നദി. ഒരു തടത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവഹിക്കുന്ന നദി.
ഏട്ടന്റെ കഥകളിൽ ആദ്യകാലം തൊട്ടേ ഉള്ള ജ്വരബാധ അതിന്റ ഉച്ഛസ്ഥായിയിൽ എത്തുന്നു ഈ കൊച്ചുനോവലിൽ. പുരുഷന്റെ ജ്വരബാധിതമായ യാത്രയാണീ നോവൽ - ഉടലിൽ നിന്ന്, പെണ്ണിൽ നിന്ന്, കാമനകളിൽ നിന്ന് എല്ലാം മോചനം തേടുമ്പോളും അതിലേക്ക് തന്നെ തിരിച്ചെത്തുന്ന പൊറുതികേടുകൾ മാത്രം നിറയുന്ന യാത്ര, ജ്വരബാധയിലേക്കുള്ള യാത്ര. അതെ, അങ്ങനെയൊരാളെയാണവൾ കാത്തിരിക്കുന്നത് എന്നത് മറ്റൊരു വൈചിത്ര്യം. 
ഒരുപക്ഷെ, "If they be two, they are two so
As stiff twin compasses are two;
Thy soul, the fixed foot, makes no show
To move, but doth, if the other do."

എന്ന് 'A Valediction: Forbidding Mourning' എന്ന കവിതയിൽ ജോൺ ഡൺ പറഞ്ഞതുപോലെയാണ് കാവേരിയുടെ കാത്തിരിപ്പ്. 

Such wilt thou be to me, who must,
Like th' other foot, obliquely run;
Thy firmness makes my circle just,
And makes me end where I begun. എന്ന് തന്റെ പുരുഷൻ പറയുമെന്ന് അവൾ കരുതുന്നുണ്ടാവാം. 
അഗസ്ത്യന്റെ കമണ്ഡലുവിലൊതുങ്ങാത്ത കാവേരി പക്ഷെ ഇവിടെ നിശ്ചലയാണ്. ആ നിശ്ചലതയാണ് അവളുടെ ഒഴുക്ക്. കമണ്ഡലുവിൽ നിന്നും അനന്ത വിശാലതയിലേക്ക് ഒഴുകിയ കാവേരി എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിയുമ്പോൾ തന്നിൽ നിന്നും എത്ര ദൂരേക്ക് ഒഴുകിയാലും  തന്റെ പുരുഷൻ തന്നിലേക്ക് തന്നെ തിരിച്ചൊഴുകും എന്ന് വിശ്വസിക്കുന്നവളാണ് ഇവിടെ നിശ്ചലയായി കാത്തിരിക്കുന്ന കാവേരി; ഒഴുക്കുകളിൽ നിന്നുള്ള മോചനമാണ് തന്റെ ജന്മദൗത്യം എന്ന് കരുതുന്നവൾ.
അവൾക്കവൻ കാവേരിയുടെ പുരുഷനാണ്, അവനാകട്ടെ കാവേരി തന്റെ പൊറുതികേടുകളിലൂടെ ഒഴുകുന്ന പല പ്രവാഹങ്ങളിൽ ഒന്ന് മാത്രം, പനിക്കിടക്കയിലെ പല വിഭ്രാന്തികളിൽ ഒന്ന്. 'കാവേരിയുടെ പുരുഷൻ' പനിക്കോളിലൂടെയുള്ള ഒരു യാത്രയാണ്, ജ്വരബാധിതമായ ഒരു യാത്ര. 

-പി സുധാകരൻ 

Tuesday, July 11, 2023

Ecstasy

In the damp smelling
darkness of a crack
in the wall,
a spider that run away from
his passionate mate.
Elsewhere
in the darkened green
of the woods
a lone tusker
waiting for his mate.
The fragrance that
the wind has forgotten
as it vanished in a single breath.
Ecstasy
 
 

Wednesday, April 19, 2023

അമിതവായന അരുതാത്ത പൂതപ്പാട്ട്

പൂതപ്പാട്ടിലെ ഉണ്ണി അച്ഛനില്ലാത്ത കുട്ടിയാണോ?
പൂതപ്പാട്ട് എഴുപതിൽ എത്തിയതിനെ കുറിച്ച് ശ്രീ എൻ പി വിജയകൃഷ്ണൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം ചിലയിടത്തെങ്കിലും ഒരു തരം അമിതവായനയായി തോന്നിയത് അത് ഇത്തരം ഒരു ചോദ്യം ഉയർത്തുന്നു എന്നതുകൊണ്ടാണ്. മുക്കാൽ നൂറ്റാണ്ട് മുന്നേ വരെ കേരളീയ ജീവിതത്തിൽ അച്ഛൻ മിക്കവാറും അപ്രസക്തനായിരുന്നു എന്ന് പറഞ്ഞയുടനെ തന്നെ ഭർതൃ രഹിതമായ അനാഥത്വം എന്നൊരു നറേറ്റീവിൽ നിന്നുകൊണ്ട് മുന്നോട്ടു പോകുന്ന ലേഖനം പിതൃത്വത്തിന്റെ പരാമർശം ഇല്ലായ്മയിലാണ് ആദ്യഭാഗത്ത് ഊന്നുന്നത്. ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റ് പിറന്ന ഉണ്ണി അച്ഛനില്ലാത്ത കുട്ടിയാണ് എന്ന് ഇടശ്ശേരി എവിടെയും പറഞ്ഞിട്ടില്ല. നങ്ങേലി ഏതെങ്കിലും തരത്തിലുള്ള അനാഥത്വം അനുഭവിക്കുന്നതായി ഒരു സൂചനയും ആ കവിതയിൽ എവിടെയും ഇല്ല. അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിന്റെ അനാഥത്വത്തിൽ അല്ല, മറിച്ച് എല്ലാ അർത്ഥത്തിലും സുഖസമൃദ്ധിയിൽ ആണ് ഉണ്ണി വളരുന്നത്. 
"താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി." എന്നാണ് ഇടശ്ശേരി പറയുന്നത്.
സന്ധ്യക്ക് കുഞ്ഞിനെ തിരഞ്ഞു പോകുമ്പോൾ അച്ഛൻ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യം അപ്രസക്തമാണ് എന്നെനിക്ക് തോന്നുന്നു. മരുമക്കത്തായ സമ്പ്രദായം നിലനിൽക്കുന്ന കാലത്തെ 'സംബന്ധക്കാരൻ' രാത്രി വരുന്ന ആളാണ് എന്ന് വിജയകൃഷ്ണൻ പറഞ്ഞ യുക്തിയുടെ മറുവശം വെച്ച് വാദിക്കാം. അമ്മ ഉണ്ണിയെ തേടി ഇറങ്ങുന്നത് സന്ധ്യ കഴിയുമ്പോളാണ്, അയാൾക്ക് എത്താൻ സമയമായിട്ടില്ല. ഇനി അങ്ങിനെയല്ല ഭർത്താവ് ജോലിക്കാരനാണെങ്കിലും സന്ധ്യ മയങ്ങും മുന്നേ വീട്ടിൽ എത്തിയെ മതിയാവൂ എന്നില്ല. ഇടശ്ശേരി ഈ കവിത എഴുതുന്ന കാലം പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും കലാസമിതി പ്രസ്ഥാനം വളരെ ശക്തമായ കാലമാണ്. ഇടശ്ശേരിയും അതിന്റെ ഭാഗമായിരുന്നു. എന്റെ അച്ഛനും വിജു നായരങ്ങാടിയുടെ അച്ഛനും അടക്കം പലരും ഇടശ്ശേരിക്കൊപ്പം കലാസമിതി പ്രവർത്തകരായിരുന്നു, നാടകപ്രവർത്തകരായിരുന്നു. പൂതപ്പാട്ട് എഴുതിയ കാലത്ത് ഉണ്ണിയുടെ അച്ഛൻ സന്ധ്യ മയങ്ങും മുന്നേ കൂടണയേണ്ട സാംസ്‌കാരിക സാഹചര്യം ആയിരുന്നില്ല പൊന്നാനിയിൽ ഉണ്ടായിരുന്നത് എന്ന് സാരം. പക്ഷെ ഈ സാംസ്‌കാരിക പശ്ചാത്തലം ഒന്നുമല്ല പൂതപ്പാട്ട് എഴുതുമ്പോൾ ഇടശ്ശേരിയുടെ മനസ്സിൽ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പല വേഷം അണിഞ്ഞെത്തുന്ന പൂതത്തെ നേരിടുന്ന മാതൃത്വത്തിന്റെ കരുത്ത് വരച്ചിടുമ്പോൾ മൂന്നാമതൊരു കഥാപാത്രം കടന്നുവരുന്നത് ഏതെങ്കിലും തരത്തിൽ അനിവാര്യമല്ല. മാത്രവുമല്ല അത് കവിതയെ ദുര്ബലപ്പെടുത്തും. അമ്മയുടെ അന്വേഷണം ഏകാന്തമാവാൻ കാരണം ആ പ്രദേശത്ത് മനുഷ്യസാന്നിധ്യം ഇല്ലാത്തത്‌കൊണ്ടല്ല. ഇടശ്ശേരി കാണുന്നത് പ്രകൃതിയെ ആണ് മനുഷ്യ പ്രകൃതിയെ അല്ല. ആ പ്രകൃതിയുടെ ഭാഗമാണ് പൂതവും ഉണ്ണിയും അമ്മയുമെല്ലാം. ഈ വരികൾ തന്നെ നോക്കുക:
  
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു."
ഇത് ഒരു ചിത്രമാണ്; മനുഷ്യനും പ്രകൃതിയും ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാവുന്ന ചിത്രം. പ്രകൃതിപോലും വിങ്ങി നിൽക്കുന്ന ഈ ചിത്രത്തിൽ നങ്ങേലിക്ക് തുണയാവാൻ കവി എവിടെയും ആരെയും അവതരിപ്പിക്കുന്നില്ല; സ്ത്രീയായാലും പുരുഷനായാലും. അതുകൊണ്ടാണ് പുരാവൃത്തങ്ങളിൽ നിന്നുള്ള 
ഒരു കല്പനയെ യഥാർത്ഥ ജീവിതത്തിൽ ഉള്ള ഒരു സ്ത്രീയുമായി ചേർത്ത് വെച്ച നാടോടിത്തനിമയുള്ള ഈ ആഖ്യാനം ഒരു മികച്ച കവിതയാവുന്നത്. ഈ ആഖ്യാനത്തിൽ കവിക്ക് മറ്റാരുടെയും സാന്നിധ്യം ആവശ്യമില്ല  - അച്ഛനായാലും, അമ്മാവനായാലും അയൽക്കാരായാലും.
ഇടശ്ശേരി ഇതൊരു കുട്ടിക്കവിത ആയാണ് എഴുതിയത് എന്ന് തന്റെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികനായ എന്റെ അച്ഛൻ പറയാറുണ്ട്. കവിതക്കിടയിൽ ചില വിശദീകരണങ്ങൾ നൽകി കുട്ടിക്കഥയുടെ ഒരു അന്തരീക്ഷം തന്നെ സൃഷ്ടിച്ചു ഇടശ്ശേരി (കവിത മാതൃഭൂമിയിൽ അച്ചടിച്ച്‌ വന്ന ശേഷം ആണോ ഈ കൂട്ടിച്ചേർക്കൽ എന്നറിയില്ല). പക്ഷെ പിന്നീട് ഇതൊരു നിഴൽനാടകമായി അവതരിപ്പിച്ചപ്പോൾ ഒരു കുട്ടിക്കവിതക്കപ്പുറം ഇതിനു മറ്റൊരു തലം ഉണ്ടെന്ന് ഇടശ്ശേരിക്ക് ബോധ്യം വന്നതായി ഇടശ്ശേരിക്കും കൂട്ടർക്കുമൊപ്പം ഈ നിഴൽനാടകത്തിനു സംഗീതം നൽകി രംഗാവിഷ്കാരം നടത്തിയ അച്ഛൻ തന്നെ പറയാറുണ്ട്. പക്ഷെ അത് ഫ്യൂഡൽ തറവാടുകളുടെ തകർച്ചയുമായോ ശ്രീ വിജയകൃഷ്ണൻ പറഞ്ഞ ഭർതൃരഹിതമായ അനാഥത്വവുമായോ കൂട്ടിവായിക്കേണ്ട ഒന്നല്ല. 
ഇടശ്ശേരിയുടെ ഉണ്ണിക്ക് ഇപ്പോഴും ഏഴ് വയസ്സ് തന്നെ ആയി കാണാനാണ് എനിക്കിഷ്ടം. ഞാൻ ജനിക്കുന്നതിനും പതിനാലര വര്ഷം മുന്നേ ജനിച്ച ഉണ്ണി എന്നെ സംബന്ധിച്ച് ഇപ്പോഴും ബാലനാണ്. അനുഭവങ്ങളിലൂടെ വളർന്നു വലുതാവുകയും അതോടൊപ്പം അവനവനിലേക്ക് ചുരുങ്ങുകയും ചെയ്ത അരവിന്ദന്റെ രാമുവിനെപ്പോലെ അല്ല ഉണ്ണി എന്ന ഓമനപ്പേരുള്ള ഇടശ്ശേരിയുടെ നായകൻ. ഉണ്ണി നിതാന്ത ബാല്യമാണ്, തന്നെ പിടിച്ചുകൊണ്ടുപോയ പൂതം താമസിക്കുന്ന അതെ കുന്നിൻചെരിവിലൂടെ പിറ്റേന്നും പാഠശാലയിലേക്ക് യാതൊരു ഭയവും ഇല്ലാതെ നടന്ന ബാല്യം. ആ ബാല്യം നഷ്ടപ്പെടുന്നിടത്താണ് നമ്മൾ പ്രകൃതിയെ ഭയക്കാൻ തുടങ്ങുന്നത്.
വൽക്കഷ്ണം: "അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം എന്നാണ് ഇടശ്ശേരി എഴുതിയത്, പൂങ്കുല എന്നല്ല.  എന്നാൽ പലരും ഇതിനെ അമ്പിളിപ്പൂങ്കുല ആക്കുന്നുണ്ട്. ഈ ലേഖനത്തിൽ ഒരിടത്തും, പ്രൂഫിംഗിന്റെ പിശക് കാരണമാണോ എന്നറിയില്ല, അമ്പിളിപ്പൂങ്കുല ആയിട്ടുണ്ട്. അത് അമ്പിളി പൊങ്ങി നിൽക്കുന്നു താമര കൊമ്പിന്മേൽ നിന്നും കൊലോളം ദൂരത്തിൽ എന്ന് വായിക്കുമ്പോലെയാവും!   
  

   

Thursday, April 13, 2023

ഉച്ചാടനം

പി സുധാകരൻ 

ഓർമ്മകളിൽ നിന്നും 
നിന്നെ പടിയിറക്കാനായിരുന്നു  
ആദ്യം ഞാൻ 
നിന്റെ പുസ്തകശേഖരം 
പഴയ പുസ്തകവില്പനക്കാരന് 
ആരുമറിയാതെ വിറ്റത്. 
പിന്നെ തെരുവിലൂടെ നടക്കുമ്പോൾ 
ഉച്ചവെയിലേറ്റും 
പോക്കുവെയിലിൽ കുളിച്ചും 
തെരുവോരത്തെ 
പുസ്തകശാലകളിൽ നിന്നും 
ഒരു പരിഹാസച്ചിരിയോടെ 
നീയെന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു.
നിന്റെ കവിതകളിൽ നിന്നും 
ഇറ്റിവീണ ചോര 
ഇപ്പോൾ 
നമ്മുടെ വീടിനു ചുറ്റും 
ഒഴുകിപ്പരക്കുന്നു 
അവയിൽ 
നീ വളർത്തിയ 
പരൽമീനുകൾ 
നീന്തിക്കളിക്കുന്നു 
നിന്റെ വിസ്‌മൃതി 
എന്റെ മാവിൻ കൊമ്പിൽ 
കൂടുവെക്കുന്നു 
ഓരോ നിമിഷവും 
ഒരു കാക്ക
ഒരിക്കലും വരാത്ത 
അതിഥിയെ വിരുന്നുവിളിക്കുന്നു.
നീയിരുന്ന ചാരുകസേരയിൽ 
ഞാൻ ഞാനല്ലാതെയിരുന്ന് 
നിന്റെ അവസാന കവിത വായിക്കുന്നു.
നിന്നെ ഉച്ചാടനം ചെയ്ത വീട്ടിൽ
നീ മാത്രം നിറയുന്നു 
ഞാൻ ഇല്ലാതാവുന്നു.