Saturday, June 21, 2025
Thursday, January 16, 2025
എംടി എന്ന ഓർമ്മ
ഇന്നലെയാണ് എന്റെ പ്രിയസുഹൃത്ത് ഇമ്പിച്ചിക്കോയ തങ്ങൾ എംടി എഴുതിയ ഈ ലേഖനം അയച്ചുതന്നത്. അവൻ എഡിറ്ററായ പൊന്നാനി എം ഇ എസ് കോളേജ് മാഗസിനുവേണ്ടി 1990ൽ എഴുതിയത്. ഞാൻ എഡിറ്ററായതിന് രണ്ടു വർഷത്തിന് ശേഷമാണ് ഇമ്പിച്ചി എഡിറ്ററാവുന്നത്.
അന്ന് അവനൊരു മോഹം - എംടിയെ കൊണ്ട് ഒരു ലേഖനം എഴുതിയ്ക്കണം. എന്നാൽ നേരിൽ ചോദിയ്ക്കാൻ ധൈര്യമില്ല. വാ നമുക്ക് ചോദിച്ചുനോക്കാം എന്ന് ഞാൻ ധൈര്യം കൊടുത്തപ്പോൾ ഒരു ദിവസം ഞങ്ങൾ കോഴിക്കോട്ടേയ്ക്ക് വണ്ടികയറി. വളരെ ഔപചാരികമായി മാത്രം മൂന്നോ നാലോ തവണ അദ്ദേഹത്തെ കണ്ടു സംസാരിച്ചിട്ടുണ്ട്. പി സുരേന്ദ്രന്റെ അനിയൻ എന്നൊരു മുഖപരിചയം ഉണ്ട്, അതിനാൽ പരിചയപ്പെടുത്തേണ്ടതില്ല എന്നൊരു ധൈര്യവും. ഞങ്ങൾ പോയ ദിവസം അദ്ദേഹം ടൗൺഹാളിൽ ഒരു പരിപാടിയ്ക്ക് വന്നിട്ടുണ്ട്. രണ്ടും കല്പിച്ച് നേരെ ചെന്നുകണ്ടു ഞാൻ കാര്യം പറഞ്ഞു. അധികമൊന്നും പറയാതെ അദ്ദേഹം വിലാസം ചോദിച്ചു. രണ്ടാഴ്ച കഴിഞ്ഞു കാണുമ്പോൾ ഇമ്പിച്ചി പറഞ്ഞു എംടി ലേഖനം അയച്ചുതന്നു, പൊന്നാനിയിലേക്കുള്ള തന്റെ ആദ്യത്തെ 'വിദേശയാത്രയെ' സംബന്ധിച്ച്.
അതിനുമുന്നെ, മാതൃഭൂമി ഓഫീസിൽ 'ഇടിച്ചുകയറി' ഒരിയ്ക്കൽ സംസാരിച്ചിരുന്നു. കഥാകൃത്ത് ശത്രുഘ്‌നനായിരുന്നു അന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി. അക്കാലത്ത് മാതൃഭൂമിയിൽ ഫ്രീലാൻസ് കലാകാരന്മാരെക്കൊണ്ട് കഥകൾക്ക് ഇല്ലസ്ട്രേഷൻ വരപ്പിക്കുമായിരുന്നു. പഠനകാലത്ത് ഞാൻ പാർടൈം ആയി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ആർട്ടിസ്റ്റായിരുന്ന ശ്രീശൻ ചോമ്പാലയ്ക്ക് ഒരു മോഹം - മാതൃഭൂമിയിൽ ഒരു കഥയ്ക്ക് വരയ്ക്കണം എന്ന്.
(പ്രദീപ് മേനോൻ നടത്തിയ ആ സ്ഥാപനം എന്നെ സംബന്ധിച്ചിടത്തോളം ഒരു പഠനക്കളരി ആയിരുന്നു. തൊഴിലിനൊപ്പം സ്നേഹവും ദാരിദ്ര്യവും പങ്കുവയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം. പാരീസ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങുന്ന രണ്ട് ഊണ് കൊണ്ട് അഞ്ചുപേർക്ക് സുഖമായി കഴിക്കാം എന്ന് കണ്ടെത്തിയ കാലം. സിനിമാലോകത്ത് വലിയ സ്വപ്‌നങ്ങൾ നെയ്തെടുത്ത ഒരുപാടു പേരെ നേരിൽ പരിചയപ്പെട്ട കാലം. ഞാൻ എഴുപുത്തനും, സ്വപ്നം കാണാനും പഠിച്ചതും അവിടെനിന്ന് തന്നെയാണ്. ഒരു ദിവസം വീട്ടിൽ പോകാൻ പൈസ ചോദിച്ചപ്പോൾ കയ്യിൽ പൈസ ഇല്ലാത്തതിനാൽ പ്രദീപ് അത് തരാത്തതിനാൽ ഞാൻ പിണങ്ങി ഇരിക്കുമ്പോഴാണ് അന്ന് വാരാദ്യ മാധ്യമം എഡിറ്ററായ ജമാലിക്ക ക്രിസ്മസ്സിനെ കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോട് പറയുന്നത്. അതിനെപറ്റിയൊക്കെ നേരത്തെ പറഞ്ഞതാണ്, എന്നാലും ഇനിയും എഴുതാനുണ്ട് ആ കാലം.)
അങ്ങിനെ ഒരു വൈകുന്നേരം നേരെ മാതൃഭൂമി ഓഫീസിൽ എത്തി ശത്രുഘ്‌നനെ കണ്ടു കാര്യം പറഞ്ഞു. എം.ടിയോട് നേരിൽ പറഞ്ഞാൽ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ എഡിറ്ററുടെ ക്യാബിനിലേയ്ക്ക് നയിച്ചു. അവിടെയുമതേ ഞാൻ തന്നെ കാര്യം പറഞ്ഞു. ശ്രീശൻ ഒന്നും മിണ്ടാതെയിരുന്നു. എംടിയും കാര്യമായൊന്നും പറഞ്ഞില്ല. ശത്രുഘ്‌നന് നമ്പർ കൊടുത്ത് പൊയ്ക്കൊള്ളാൻ പറഞ്ഞു, പറ്റിയ കഥ വല്ലതും വന്നാൽ പറയാമെന്നും. ഒട്ടും പ്രതീക്ഷയില്ലാതെ ശത്രുഘ്‌നന് നമ്പർ കൊടുത്ത് ഞങ്ങൾ അവിടെനിന്നിറങ്ങി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതാ ഓഫീസിലേയ്ക്ക് ഒരു വിളി. ശ്രീശന് വരയ്ക്കാൻ ഒരു കഥ എടുത്തുവെച്ചിട്ടുണ്ടെന്ന്. അങ്ങിനെ രണ്ട് കഥകൾക്ക് അയാൾ വരച്ചെങ്കിലും ആ കലാകാരൻ പിന്നീട് ആ വഴിയിലൂടെ അധികം നടന്നില്ല. അധികം വൈകാതെ ഞാൻ ഡൽഹിയ്ക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം എംടിയെ വീണ്ടും കണ്ടു. 2001 അവസാനമോ 2002 ആദ്യമോ ആണെന്നാണ് ഓർമ്മ. വി എസ് നൈപോൾ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി അധികം കഴിയുന്നതിന് മുൻപാണ്. ഡൽഹിയിൽ ഒരു സാർക്ക് സാഹിത്യ സമ്മേളനം നടക്കുന്നു. അതിന്റെ ഭാഗമായി ബ്രിട്ടീഷ് കൗൺസിലിൽ ഒരു സായാഹ്ന പാർട്ടി. ഒരുപാട് എഴുത്തുകാർ വന്നിട്ടുണ്ട്. പയനീയറിൽ ഇടയ്ക്ക് എഴുതുന്ന കാലമായതിനാൽ എന്തെങ്കിലും വിഷയം കിട്ടുമോ എന്നറിയാൻ ഞാനും അവിടെ പോയി. അവിടെ ഒരു മരച്ചുവട്ടിൽ എംടിയും സുനിൽ ഗംഗോപാധ്യായയും ഇരുന്ന് സംസാരിയ്ക്കുന്നു. കണ്ടപ്പോൾ വളരെ സ്നേഹത്തോടെ അദ്ദേഹം അവിടെ ഇരിയ്ക്കാൻ പറഞ്ഞു. അപൂർവം ചിലർ അതിലെയെല്ലാം വന്നതല്ലാതെ ആരും ഇരുവരോടും കാര്യമായൊന്നും പറഞ്ഞില്ല.
അപ്പോഴേക്കും നൈപോൾ എത്തി. തരുൺ തേജ്‌പാൽ മുതലായ ഉന്നത പത്രപ്രവർത്തകരും എഴുത്തുകാരും ആരാധകരും അദ്ദേഹത്തിന് ചുറ്റും ഒരു വലയം തീർത്തു. എംടിയും സുനിൽ ഗംഗോപാധ്യായയും വലിയ ഇടപെടലുകൾ ഒന്നുമില്ലാതെ ആ മരച്ചുവട്ടിൽ ഇരുന്നു, കേൾവിക്കാരനായി ഞാനും.
എംടിയുടെ വാരണാസി ഖണ്ഡശ്ശ പ്രസിദ്ധീകരിയ്ക്കാൻ തുടങ്ങിയ കാലമാണ്. അതിന്റെ വായനയിൽ ഒരു തുടർച്ചാ പ്രശ്നം തോന്നി എന്നുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പുസ്തകമായി വായിച്ചാൽ ആ പ്രശ്നം മാറും എന്നാണ്. കൂട്ടത്തിൽ പറയട്ടെ, ഒരിയ്ക്കൽ ഷെർലക്ക് വായിച്ച ശേഷം അതിൽ വായനാക്ഷമതയുടെ പ്രശ്നം തോന്നി എന്ന് പറഞ്ഞപ്പോൾ എം മുകുന്ദൻ പറഞ്ഞത് കുറച്ച് വർഷം കഴിഞ്ഞ് വീണ്ടും വായിക്കുമ്പോൾ അങ്ങിനെ തോന്നില്ല എന്നാണ്. ഒരു തരത്തിൽ കാലത്തിന് മുന്നേ നടന്ന കഥയായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. അതുപോലെ തന്നെയാണ് ശിലാലിഖിതവും.
ആ സായാഹ്നത്തിൽ എംടിയും ഗംഗോപാധ്യായയും ഒരുപാട് വിഷയങ്ങൾ സംസാരിച്ചു. നിർഭാഗ്യവശാൽ അന്നൊന്നും കയ്യിൽ റെക്കോർഡർ ഇല്ല. എന്നാലും ചിലതെല്ലാം ഞാൻ കുറിച്ച് വെച്ചു. അന്ന് എംടി ചോദിച്ച ഒരു ചോദ്യമുണ്ട് - ആയിരമോ രണ്ടായിരമോ കോപ്പി അടിച്ച ഒരു പുസ്തകത്തിന്റെ പ്രകാശനം എങ്ങിനെയാണ് ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ കോക്ടെയിൽ പാർട്ടിയൊക്കെയായി നടത്തുന്നത് എന്ന്. തനിയ്ക്ക് ഒരിയ്ക്കലും അതിന് ധൈര്യം വന്നിട്ടില്ല എന്നും. ഏകദേശം ഒന്നൊന്നര മണിക്കൂർ ഇരുന്നിട്ടും ബീഡി വലിയ്ക്കാത്തത് കണ്ടപ്പോൾ കാരണം തിരക്കി. ആരോഗ്യം അനുവദിയ്ക്കാത്തതിനാൽ ബീഡിവലി നിർത്തി എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് ആ സംഭാഷണത്തെ അടിസ്ഥാനമാക്കി പയനിയറിൽ ഒരു ഫീച്ചർ എഴുതി. ഫോട്ടോ ഇല്ലാത്തതിനാൽ ചില മാഗസിനുകളിൽ നിന്നും ചിത്രം വെട്ടിയെടുത്താണ് പത്രത്തിന് നൽകിയത്.
കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും എംടി യെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് കണ്ടു. ഞാൻ അന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലം. ഒരു ഹ്രസ്വ അഭിമുഖം കിട്ടുമോ എന്നറിയാനാണ് പോയത്. അഭിമുഖത്തിൽ താല്പര്യമില്ല എന്ന് അദ്ദേഹം തുറന്നുതന്നെ പറഞ്ഞു. പക്ഷെ 15-20 മിനിറ്റ് നേരം പലതും സംസാരിച്ചു, പ്രധാനമായും ചിത്രകാരൻ അച്യുതൻ കൂടല്ലൂരിനെ കുറിച്ച്, തന്റെ നാട്ടിലെ കഥാഖനികളെ കുറിച്ച്.
ഇപ്പോൾ ഇമ്പിച്ചിക്കോയ ആ മാഗസിന്റെ പേജ് അയച്ചപ്പോൾ ഇത്രയും ഓർത്തു. ഒരു വലിയ ലോകത്തെ മുഴുവൻ എന്റെ അയൽനാട്ടിലേക്ക് ആവാഹിച്ചെടുത്ത മനുഷ്യൻ... പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ. എംടി പോയപ്പോൾ ബാക്കിയായ ചില ശൂന്യതകൾ ഉണ്ട്. അത് അങ്ങിനെതന്നെ കിടക്കട്ടെ, അതിലൂടെ പുതിയ വെളിച്ചം കടന്നുവരട്ടെ...
##
Wednesday, December 25, 2024
അമ്മയോളം
(അനിയത്തിക്ക് .... നിറഞ്ഞ ഓർമ്മകൾക്ക്)
**
(കലാപൂർണ്ണ, ഡിസംബർ 2024)
ഓരോ യാത്രയും ഒരു മടക്കയാത്രകൂടിയായിരുന്നു രാഹുലന്. നിര്‍വ്വചനകളില്ലാത്ത മടക്കങ്ങള്‍. ചില നേരങ്ങളില്‍ അമ്മയിലേക്ക്, മറ്റുചിലപ്പോള്‍ തന്നിലേക്ക് തന്നെ.
നേരിയ മൂടല്‍മഞ്ഞിലൂടെ മോട്ടോര്‍ ബൈക്ക് ചുരംവളവുകള്‍ തിരിയുമ്പോള്‍ കാറ്റിന്റെ ചൂളംവിളിയ്ക്കിടെ നന്ദിത അവന്റെ ചുമലില്‍ കൈയ്യമര്‍ത്തി ചേര്‍ന്നിരുന്നു.
''മോട്ടോര്‍ ബൈക്കായിരുന്നു അമ്മയ്ക്ക് ഏറെ ഇഷ്ടം. ഒരിക്കലും ഒരു സൈക്കിള്‍ പോലും ചവിട്ടാത്ത അമ്മ ഏത് വളവിലും കയറ്റത്തിലും എന്നോടൊപ്പമുള്ള ബൈക്ക് റൈഡുകള്‍ ആസ്വദിച്ചു,'' രാഹുലന്റെ വാക്കുകള്‍ കാറ്റിലലിഞ്ഞു, നന്ദിതയുടെ മൂളലുകളും. ''ശീതീകരിച്ച കാറിലെ ചില്ലുപാളിക്കപ്പുറത്തെ ശബ്ദമില്ലാത്ത കാഴ്ചകള്‍ നമ്മളിലലിയുന്നില്ല എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. വെള്ളപ്പരപ്പിലെ എണ്ണപ്പാടപോലെ ഒഴുകുമ്പോള്‍ യാത്രകളുടെ മൂര്‍ച്ചയില്ലാതാവുമെന്ന്. എന്തിലും സ്വയം അലിയുക, അങ്ങിനെയായിരുന്നു അമ്മ.''
''ശരിയാണ് രാഹുലാ, നിന്റെ അമ്മ ഇരുപത്തഞ്ചാം വയസ്സില്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ പലതും നമ്മളിനിയും മറച്ചുനോക്കിയിട്ടുപോലുമില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 'സെന്‍ ആന്‍ഡ് ദി ആര്‍ട്ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സ്' വായിച്ചുതീര്‍ത്ത അമ്മ എനിക്കിപ്പോഴും ഒരു അത്ഭുതമാണ്. ഇത്രയും റൈഡുകള്‍ കഴിഞ്ഞിട്ടും, ഇത്രയും വായിച്ചിട്ടും, എനിക്കവിടെ എത്താനായിട്ടില്ല...'' നന്ദിതയുടെ വാക്കുകള്‍ ഒരുപാട് ദൂരെനിന്നാണെന്ന് രാഹുലനു തോന്നി. ''രാഹുലാ, നീയും ഞാനും കേട്ട കുരുവിയുടെ ശബ്ദമായിരിക്കില്ല നിന്റെ അമ്മ കേട്ടിരിക്കുക. അമ്മയിലേയ്ക്ക് ഇനിയും ഏറെ നടക്കാനുണ്ട് നമുക്ക്.''
''ശരിയായിരിക്കാം, അമ്മയോളമെത്താന്‍ ഇനിയും എനിക്കായിട്ടില്ല.''
രാഹുലനറിയാം പിടിതരാത്ത എന്തൊക്കെയോ ഉണ്ടായിരുന്നു അമ്മയിലെന്ന്. എത്ര തുഴഞ്ഞാലും ദൂരക്കാഴ്ചയായി മാത്രം ബാക്കിയാവുന്ന ദ്വീപുപോലെ ഒരു മായക്കാഴ്ച. അതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു യാത്രയ്ക്ക് അവന്‍ നന്ദിതയെ കൂട്ടിയിറങ്ങിയതും. പക്ഷെ ഈ യാത്ര രാഹുലന്റെ മനസ്സില്‍ പൊടുന്നനെ ഉദിച്ചതെന്തേ എന്നത് നന്ദിതയെയെ സംബന്ധിച്ച് വല്ലാത്തൊരു ദുരൂഹതയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ കാറും കോളും ഇറക്കിവെക്കുന്ന, എല്ലാ യാത്രകളിലും ഒപ്പം കൂട്ടുന്ന രാഹുലന്‍ എന്തേ യാതൊരു ആമുഖവുമില്ലാതെ ഇങ്ങനെയൊരു യാത്രയ്ക്ക് വിളിച്ചത്? മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകള്‍ അപൂര്‍വ്വമല്ലെങ്കിലും ഇതില്‍ ഒഴിവാക്കാനാവാത്ത എന്തോ ഉണ്ടെന്ന് അത്താഴത്തിനിടെ വന്ന അവന്റെ ഫോണ്‍വിളിയിലെ ഇടര്‍ച്ച അവളോട് പറഞ്ഞു.
''എങ്ങോട്ടേക്കാണ്?''
''ചുരം കയറണം. നീ കൂടെവേണം. പുലര്‍ച്ചെ പുറപ്പെടാം.''
അതവന്റെ ശീലമാണ്. പലതും ചുരുള്‍നിവരുന്നത് യാത്രകളിലാണ്. ചിലപ്പോള്‍ ഒന്നും മിണ്ടാതെയവര്‍ യാത്രതുടരും, ഫ്ളാറ്റില്‍ തിരികെയെത്തുംവരെ. ഒരു കടലോരം, പുഴത്തീരം പുല്‍മേടുകള്‍... എവിടെയായാലും നേരമൊരുപാടിരുളുംമുന്നേ തിരിച്ചെത്തിയിരിക്കും.''
രാത്രി പതിവിലും വൈകി വാതിലില്‍ മുട്ടുമ്പോള്‍ അവനും മുന്നേ അകത്തേക്ക് കടന്നുവന്നത് മദ്യത്തിന്റെ ഗന്ധമായിരുന്നു. അതും ഒരു സൂചനയാണ്. ശനിയാഴ്ച്ചകള്‍ക്ക് വേണ്ടി മാറ്റിവെക്കാറുള്ള ആഹ്‌ളാദം പോലെയല്ലത്. എന്തോ ഉള്ളില്‍ ഉഴറുന്നുണ്ട്.
''അമ്മയും മുത്തച്ഛനും പോയതില്‍ പിന്നെ ഇത്തിരി കൂടുന്നുണ്ട്. ഒരു ഫ്ളാറ്റ് പങ്കിടുമ്പോള്‍ ഇത്തിരി മര്യാദയൊക്കെയാവാം, പിന്നെ പ്രായത്തിനു മുതിര്‍ന്നവര്‍ പറയുന്നത് കുറച്ചൊക്കെ കേള്‍ക്കുന്നത് വലിയ കുറ്റമൊന്നുമല്ല...'' അവള്‍ സ്വരം കടുപ്പിച്ചെങ്കിലും അവനൊന്ന് ചിരിച്ചേയുള്ളൂ.
''നന്ദിതയുടെ ശനിയാഴ്ച ഞാന്‍ നശിപ്പിക്കില്ല...'' മറുപടി പറയും മുന്നേ അവന്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു. എന്നാലും സൂര്യനും മുന്നേ അവര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.
ഉറക്കച്ചടവാര്‍ന്ന് മലയിറങ്ങുന്ന ട്രക്കുകള്‍ അവര്‍ക്കരികിലൂടെ കടന്നുപോയി.
''എങ്ങോട്ടാണീയാത്ര?'' നന്ദിത വീണ്ടും ചോദിച്ചു.
''അമ്മയ്ക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് മനസ്സുപറയുന്നു... എന്നെച്ചൊല്ലി മാത്രം സാക്ഷാത്കരിയ്ക്കാതെ പോയ ഒരു സ്വപ്നം... ഇപ്പോള്‍ ആ വഴി തുറക്കുന്നപോലെ...,'' അവന്റെ വാക്കുകളിലെ ഇടര്‍ച്ച മറ്റാരേക്കാളും അവള്‍ക്ക് മനസ്സിലാവുമായിരുന്നു.
''നീ വീണ്ടും അമ്മയുടെ മൊബൈല്‍ തുറന്നു അല്ലെ?' അവള്‍ ചോദിച്ചു.
''അങ്ങിനെയല്ല... എവിടെയോ അമ്മയോട് നീതികേടു കാണിച്ചു എന്ന തോന്നല്‍... വീണ്ടും...'' രാഹുലന്റെ വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞ് അവളുടെ ചെവിയില്‍ വീണു.
''ഇനി നീ അതോര്‍ക്കുന്നത് എന്തിനാണ്? അമ്മ പോയി, ഒരുപാടൊന്നും വേദനിയ്ക്കാതെ. ശരിയാണ് അമ്മയ്ക്കൊരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു, അവനവനു വേണ്ടിയും നിന്നെപ്രതിയും. ഇനിയുമത് ചികഞ്ഞാല്‍ നീയെന്ത് നേടും? നിന്നെപ്രതിയിലല്ലാതെ അമ്മ കണ്ട ഏത് സ്വപ്നമാണ് നീ പൂര്‍ത്തീകരിക്കുക?''
''അറിയില്ല.. പക്ഷെ എവിടെയോ ഞാന്‍ അമ്മയെ അമ്മയുടെ ഒരു സ്വപ്നത്തിനെങ്കിലും വിട്ടുകൊടുക്കേണ്ടതായിരുന്നില്ലേ? എനിയ്ക്ക് വേണ്ടിയല്ലേ അമ്മ എന്നും വേനല്‍ കുടിച്ചത്? അച്ഛന്‍ പോയിട്ടും അമ്മ എന്നെ ഒറ്റപ്പെടല്‍ അനുഭവിപ്പിയ്ക്കാതെ നോക്കി... എന്നിട്ടും എവിടെയോ ഞാന്‍ പൊസ്സസ്സീവ് ആയി...''
ഏതോ ഒരു സ്വപ്നാടനത്തിലെന്നപോലെയായിരുന്നു രാഹുലന്‍ ബൈക്ക് ഓടിച്ചത്.
''നന്ദിത, ഒരു ദുസ്വപ്നത്തിനൊടുവിലാണ് ഇനിയും ഈ യാത്ര വൈകിച്ചുകൂടാ എന്ന് ഞാന്‍ തീരുമാനിച്ചത്... മഞ്ഞില്‍ അകന്നകന്നുപോകുന്ന ഒരു സ്ത്രീരൂപം. അത് അമ്മയായിരുന്നോ അതോ നീയായിരുന്നോ .. അറിയില്ല , പക്ഷെ അതിലെന്തോ ഉള്ളപോലെ...പിന്നെ അമ്മയുടെ ഡയറിക്കുറിപ്പുകള്‍...''
''ഞാന്‍? നിന്റെ സ്വപ്നങ്ങളില്‍? അതിന് എപ്പോഴെങ്കിലും നീയെന്റെ കണ്ണുകളിലേക്കെങ്കിലും നോക്കിയിട്ടുണ്ടോ? ഇനിയെങ്കിലും ഒന്നിച്ച് ജീവിച്ചുകൂടെ എന്ന് മരണത്തിന് ഒരുമാസം മുന്നേയെങ്കിലും നിന്റെ അമ്മയെന്നോട് ചോദിച്ചപ്പോള്‍ എനിക്ക് ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറയാനാവില്ലായിരുന്നു. അമ്മക്കറിയില്ലല്ലോ നമ്മുടെ രണ്ടുമുറി ഫ്‌ളാറ്റില്‍ കൂട്ടിമുട്ടാത്ത രണ്ട് ലോകങ്ങളുണ്ടെന്ന്...'' നന്ദിത ചിരിച്ചു.
''ശരിയാണ്... അമ്മയ്ക്ക് അങ്ങിനെ ഒരു തോന്നല്‍ ഉണ്ടായിരിയ്ക്കാം, പ്രത്യേകിച്ചും മടക്കമില്ലാത്ത ഒരു യാത്രയിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ഉള്ളില്‍ വളര്‍ന്നപ്പോള്‍... പക്ഷെ അമ്മ ഇത് രണ്ടും എന്നോട് പറഞ്ഞിരുന്നില്ല... നീയും.''
''പറയണമെന്ന് ഞാന്‍ ഒന്നിലേറെ തവണ കരുതിയതാണ്, പക്ഷെ മനസ്സ് വിലക്കി,'' നന്ദിത പറഞ്ഞു. ''രാഹുലാ നിനക്കറിയുമോ ഇടയ്ക്കെങ്കിലും നിന്റെ മാറില്‍ തലവെച്ചുറങ്ങുന്നത്, നീയെന്നോട് കഥകള്‍ പറയുന്നത്, ഞാന്‍ സ്വപ്നം കാണാറുണ്ട്... പക്ഷെ നീ ഒരിക്കല്‍പോലും അത് ആലോചിച്ചുപോലുമില്ലെന്ന് തോന്നി. എന്നും നീ വാക്കുപാലിക്കുന്ന ജീവിതമാണ്. പക്ഷെ, ചിലപ്പോഴെങ്കിലും പ്രതിജ്ഞകളുടെ ലംഘനമാണ് ജീവിതത്തിന്റെ ആഴവും ഭംഗിയും നമുക്ക് കാണിച്ചുതരിക... ഏറ്റവും സുന്ദരമായ പ്രണയങ്ങള്‍ വിവാഹത്തിന് പുറത്ത് പൂത്തുലയുന്നപോലെ..' അവനോടത് പറയുമ്പോള്‍ രാഹുലന്റെ വിങ്ങല്‍ തന്നിലേക്കും പടരുന്നതായി അവള്‍ക്ക് തോന്നി.
അവള്‍ പറഞ്ഞത് ശരിയായിരുന്നു. വാക്കുകള്‍ പാലിക്കാനായി ജീവിച്ചവനായിരുന്നു രാഹുലന്‍.
''ഒന്നിലേറെ തവണ ഞാനാ വാതില്‍ക്കല്‍ വന്നിരുന്നു, നിന്റെ കണ്ണുകളില്‍ നോക്കി ഒരു രാത്രി മുഴുവന്‍ ഇരിയ്ക്കാന്‍. പക്ഷെ, ഒരു ഫ്ളാറ്റ് പങ്കിട്ടത് സുഹൃത്തുക്കളായിട്ടല്ലേ... നീ വേദനിക്കുമെന്ന ഭയം... നമ്മള്‍ നല്ല രണ്ട് കൂട്ടുകാരല്ലേ..'' അവന്റെ വാക്കുകളില്‍ നിറഞ്ഞ അനിശ്ചിതത്വം അവളറിഞ്ഞു.
എക്കാലത്തും അവന്റെ അമ്മ പറഞ്ഞ ഒരുകാര്യമുണ്ട്. പ്രണയിച്ചോ പക്ഷെ ആരുടെയും കണ്ണീര്‍ വീഴ്ത്തരുതെന്ന്. അതുതന്നെയായിരുന്നു അവന്റെ ഭയവും.
''നിന്റെ വാതില്‍ക്കല്‍ വരെ വന്ന് മടങ്ങിപ്പോന്ന ഭയമായിരുന്നു ഞാന്‍. പക്ഷെ, നിനക്കറിയുമോ ഒരേ സമയം ഒരിടത്ത് രണ്ട് ശൂന്യതകള്‍ അനുഭവിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ഞാന്‍ ഉള്ളില്‍ വിതുമ്പാറുണ്ട്. ഒരുപക്ഷെ ആ വിങ്ങല്‍ തന്നെയാണ് വീണ്ടും ഈ ഫ്ളാറ്റ് പങ്കിടലിലേക്ക് എന്നെ എത്തിച്ചത്. ആരൊക്കെ ഉണ്ടെങ്കിലും ഒരു വീട് നിറയെ മൗനം ബാക്കിയാവുമ്പോള്‍ നമ്മള്‍ വല്ലാതെ ഒറ്റപ്പെടും. സത്യത്തില്‍ എനിക്കിപ്പോള്‍ കരയാന്‍ പോലും പേടിയാണ്... ഒന്നും പറയാതെയും നീയൊരു സമാശ്വാസമാണ്...'' കാറ്റിലലിയുന്ന രാഹുലന്റെ വാക്കില്‍ കണ്ണീരുപ്പുണ്ടായിരുന്നു. ജിബ്രാന്‍ പറഞ്ഞപോലെ കണ്ണുനീരിലും കടലിലും നിറയുന്ന വിചിത്രമാംവിധം പവിത്രമായ ഉപ്പ്.
ഈറന്‍മണമുള്ള കാറ്റില്‍ അവന്റെ വാക്കുകള്‍ വീണ്ടും ഒഴുകി.
അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ച സമയത്താണ്... ഒരുപാട് ഓര്‍മ്മകള്‍ ഉള്ളില്‍ കൊരുത്തിട്ട മുത്തച്ഛന്‍ ഒരു ദിവസം എല്ലാ ഓര്‍മ്മകളില്‍ നിന്നും മോചിതനായി ചിരിയ്ക്കാന്‍ തുടങ്ങിയത് അവനോര്‍ത്തു. തിരയടിയ്ക്കുന്ന ഓര്‍മ്മകളാണോ അതോ ശൂന്യതയാണോ ആ ചിരിയില്‍ നിറഞ്ഞതെന്ന് അവനുതന്നെ അറിയുമായിരുന്നില്ല. സ്മൃതിഭ്രംശം വന്നവര്‍ എങ്ങിനെ അവരുടെ ഓര്‍മ്മകളെ പെറുക്കിയെടുക്കും? അതൊരു വല്ലാത്ത ഭയമായിരുന്നു.
''നിനക്കറിയുമോ, വിസ്മൃതിയിലൂടെ യാത്രചെയ്ത് ഓര്‍മ്മകളൊന്നുമില്ലാതെ മുത്തച്ഛന്‍ അസ്തമിയ്ക്കരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. അമ്മ പോയതിന്റെ മൂന്നാം നാള്‍ മുത്തച്ഛന്‍ ഓര്‍മ്മകളിലേക്ക് തിരികെ നടന്നു. 'അവള്‍ പോയി അല്ലെ?'. ഒന്ന് കരയാന്‍ പോലുമാവാതെ...പിന്നെ എന്നെ അരികിലിരുത്തി തലയില്‍ കൈവെച്ച് പറഞ്ഞു, 'ഇനി നീയേ ഉള്ളു എനിക്ക്.' ഞാന്‍ കരുതിയത് മുത്തച്ഛന്‍ കരയുമെന്നാണ്, പക്ഷെ ചെറിയ ചിരിയുമായി റേഡിയോ കേട്ട് കിടക്കും.''
രാവിലത്തെ കുളി, പുറത്ത് അങ്ങിങ്ങായുള്ള എക്സിമയില്‍ തേക്കാനുള്ള ലേപനങ്ങള്‍, കൃത്യ സമയത്ത് മരുന്നുകള്‍... അവിടെവെച്ച് അവന്‍ റുട്ടീനിലേക്ക് ഞാന്‍ പോലുമറിയാതെ കടന്നു. ആരൊക്കെ ഉണ്ടെങ്കിലും അത് അത് താന്‍ തന്നെ ചെയ്യണമെന്ന തോന്നലായിരുന്നു അവന്.
''മുത്തച്ഛനെ നോക്കിയാണ് എന്റെ വര്‍ക്ക് ഫ്രം ഹോം ശരിക്കും പൂര്‍ണ്ണമായത്...'' അവന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. ''നിനക്കറിയുമോ അഞ്ചാംനാള്‍ മുത്തച്ഛന്‍ വീണ്ടും സിഗരറ്റ് വലിയ്ക്കാന്‍ തുടങ്ങി, പണ്ടെങ്ങോ ആസ്വാദിച്ചിരുന്ന ശനിയാഴ്ചകളിലുള്ള മദ്യവും. എന്നിട്ട് വൈകുന്നേരം എനിക്ക് കഥ പറഞ്ഞുതരും. മല, കടല്‍, യാത്രകള്‍, കഥകളി, സിനിമ.. എനിയ്ക്കറിയാത്തൊരു ലോകമായിരുന്നു അത്.''
ഇപ്പോള്‍ എല്ലാം കഴിഞ്ഞ ശേഷം ജീവിതവ്യഥകളുടെ കുരുക്കില്‍ കിടന്നുള്ള ചക്രശ്വാസം. അനാഥത്വം വേട്ടയാടുമ്പോളാണ് അവന്‍ ഓര്‍മ്മകളിലേക്ക് മടങ്ങുക എന്ന നന്ദിതയ്ക്കറിയാമായിരുന്നു.
''നന്ദിതാ , ഒരിക്കല്‍ നീ തന്നെയല്ലേ എനിക്കാ സന്ദേശം ഫോര്‍വേഡ് ചെയ്തത്. പര്‍വ്വതങ്ങള്‍ നമ്മളെ കേള്‍ക്കുന്നില്ലെങ്കില്‍ സമുദ്രത്തോട് പ്രാര്‍ത്ഥിയ്ക്കണമെന്ന്. പെരുമഴയില്‍ കുടയാവുന്ന പ്രാര്‍ത്ഥന, മലകളിറങ്ങുമ്പോള്‍ കൈപിടിയ്ക്കുന്ന പ്രാര്‍ത്ഥന... ഒരുപാട് മാനങ്ങളുള്ള നിന്റെ ആര്‍ദ്രത... എനിയ്ക്കത് മനസ്സിലാവും, പ്രത്യേകിച്ചും ഈ അനാഥത്വത്തില്‍, പക്ഷെ എനിയ്ക്ക് ഞാനാവാന്‍ ഇനിയും സമയം വേണമെന്ന് തോന്നുന്നു, ആര്‍ക്കും ആരോടും തോന്നാവുന്ന വൈകാരികതയ്ക്കപ്പുറം നിന്നില്‍ എന്നെ ചേര്‍ക്കാന്‍.'' അത് പറഞ്ഞ നിമിഷം രാഹുലന്‍ കരയുമെന്നവള്‍ക്ക് തോന്നി. അവന്റെ കഴുത്തിനുചുറ്റും കൈചുറ്റി അവന്റെ ചുമലില്‍ തലവെച്ച് അവളവനെ കേട്ടു.
''ശരിയായിരിയ്ക്കാം, പക്ഷെ ഒരുപാടൊരുപാട് എന്റെയുള്ളില്‍ കിടന്നുരുകിയതാണ് നിന്നോടുള്ള ഇഷ്ടം... അറിയില്ല അതെന്താണെന്ന്. ഞാനത് നിര്‍വ്വചിച്ചിട്ടില്ല. അത് കേവലം സ്‌നേഹമല്ല, പക്ഷേ പ്രണയമെന്നുപറയാന്‍ എനിയ്ക്ക് ധൈര്യമില്ല.. എന്നാലും നമ്മളെവിടെയോ മറ്റെന്തൊക്കെയോ ആയി ചേര്‍ന്നുനില്‍ക്കുന്നു... ഏതൊക്കെയോ യാത്രകളില്‍ ചായാനുള്ള ചുമല്‍... ഇനിയും അറിയാത്ത പൊരുള്‍.''
പ്രണയം ഒരു ഭൂതകാലാനുഭവമാണെന്ന് നന്ദിതയ്ക്ക് എപ്പോഴും തോന്നാറുണ്ടായിരുന്നു. ആ ഭൂതകാലമായിരുന്നു രാഹുലന്റെ അമ്മയെ അവസാനനിമിഷം വരെ ജീവിപ്പിച്ചത്, ഒരുപക്ഷെ എവിടെയോ തനിയ്‌ക്കൊരു പ്രണയമുണ്ടായിരുന്നു എന്ന തോന്നല്‍. രാഹുലന് ഇല്ലാതെപോയതും അങ്ങനെയൊരു ഭൂതകാലമായിരുന്നു എന്ന് അവള്‍ക്ക് തോന്നി. ഒരുപക്ഷെ അവന്‍ തന്റെ ഭൂതകാലത്തെ ഭയന്നതാണോ? അവനെക്കാള്‍ കേവലം രണ്ടുവയസ്സുമാത്രം മൂത്ത താന്‍ ഒരുപാട് മുതിര്‍ന്നവളാണെന്ന് നന്ദിത എപ്പോഴും വിശ്വസിച്ചു. ആ വിശ്വാസമായിരുന്നു അവരുടെ കൂട്ടിന്റെ ആണിക്കല്ല്, അവനുമേലുള്ള അവളുടെ സ്വാധീനവും.
''ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു. നിനക്കറിയുമോ ഒരു കൗമാര പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ചുവന്നൊരു പനിനീര്‍ പൂവ് വര്‍ഷങ്ങളോളം ഞാനൊരു ചില്ലുകുപ്പിയില്‍ സൂക്ഷിച്ചിരുന്നു. അവനിപ്പോള്‍ ഏതോ മദാമ്മയേയും കെട്ടി അമേരിക്കയില്‍ ഇന്ത്യന്‍ സായിപ്പായി കഴിയുന്നു. ഇടയ്ക്കിടെ ആള്‍ ദൈവങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ അവന്‍ സ്‌കൂള്‍ ഗ്രൂപ്പില്‍ ഇടാറുണ്ട്. ദൈവങ്ങളില്‍ നിന്നും ആള്‍ദൈവങ്ങളിലേക്ക് എന്തിനാണ് മനുഷ്യര്‍ ഓടിയൊളിക്കുന്നതെന്ന് എനിയ്ക്കിപ്പോഴും മനസ്സിലായിട്ടില്ല,'' ഹെല്‍മറ്റിനുള്ളിലൂടെ അവളുടെ വാക്കുകള്‍ പതിയെയാണ് വന്നുവീണതെങ്കിലും കൗമാരമിങ്ങനെ മയില്‍പ്പീലിയായും ഇലയായും പൂവായും പുസ്തകത്താളുകള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കുന്നത് ഓര്‍ക്കുമ്പോള്‍ രാഹുലന് ചിരിയാണ് വന്നത്.
അവന്‍ ഒരു നേരിയ ചിരിയോടെ അവളോട് പറഞ്ഞത് ബെര്‍ട്ടിലൂച്ചിയുടെ 'ലാസ്റ്റ് എംപററി'ലെ ഒരു രംഗത്തെ കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ പുറത്താക്കിയ വിലക്കപ്പെട്ട നഗരത്തിലെത്തിയ അവസാനത്തെ ചക്രവര്‍ത്തി കുട്ടിക്കാലത്ത് താന്‍ സിംഹാസനത്തിനു പിന്നില്‍ പഴയൊരു ചെപ്പിലടച്ചുവെച്ച പുല്‍ച്ചാടിയെ അതുപോലെതന്നെ ജീവനോടെ കണ്ടെത്തുന്ന വിചിത്രത.
''ചരിത്രത്തിലെ ഫോസിലുകള്‍ ഇങ്ങനെയൊക്കെയാണ്, അല്ലേ?'' അവന്‍ ചിരിച്ചു.
''നിന്നെ ആ സിനിമ കാണിച്ചത് ഞാനല്ലേ, നമ്മുടെ തലമുറയുടേതല്ലാത്ത സിനിമ,'' നന്ദിത പറഞ്ഞു. ''അതാണ് ജീവിതം രാഹുലാ, ഫോസ്സിലുകളെന്നു കരുതി നമ്മള്‍ ചെപ്പിലടച്ചുവെച്ച ചിലതൊക്കെ തികഞ്ഞ ജൈവരൂപങ്ങളായി പുനര്‍ജ്ജനിക്കും... ഒരുപക്ഷെ അമ്മയിലേക്ക് നടക്കുമ്പോള്‍ നീയുമതറിയും...''
പൊടുന്നനെ വഴിയരികിലെ ഒരു ചായക്കടയ്ക്കരികില്‍ രാഹുലന്‍ വണ്ടിനിര്‍ത്തി. ''അതെ, പുനര്‍ജ്ജനിയ്ക്കുന്ന ആ ജൈവരൂപത്തിലേക്കുള്ള യാത്രയാണിതെന്ന് തോന്നുന്നു.'' അത്രയും പറഞ്ഞ് അവന്‍ ഒരു ഡയറി എടുത്ത് അവള്‍ക്ക് നേരെ നീട്ടി. ആര്‍ക്കോ എഴുതിയ കത്തിന്റെ പകര്‍പ്പുപൊലെയുള്ള കുനുകുനാ അക്ഷരങ്ങള്‍... കവിത കിനിയുന്ന വാക്കുകള്‍.
***
''മാഷേ, എനിയ്ക്ക് ഇനിയും തോല്‍ക്കാന്‍ വയ്യ. എനിയ്ക്കെന്നെ അടയാളപ്പെടുത്തിയെ തീരൂ. ഒരു സെല്‍ഫ് ഫൈനാന്‍സിങ് കോളേജിലെ അദ്ധ്യാപികയ്ക്ക് എന്തിനാണ് പിഎച്ച്ഡി എന്ന് പലരും ചോദിയ്ക്കും. പഠിച്ചതൊന്നും ഒന്നുമല്ലെന്ന തോന്നല്‍, വായിച്ചതും. മാഷ് പറഞ്ഞപോലെ എനിയ്ക്ക് എന്റെ മുന്നിലെങ്കിലും ജയിക്കണം മാഷെ...''
അപൂര്‍ണ്ണമായ കുറിപ്പുകള്‍ നിറയെ ഒരുതരം വിങ്ങലായിരുന്നു. നന്ദിത ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ രാഹുലന്‍ അവളെ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. താനറിഞ്ഞ അമ്മയല്ല ഈ കുറിപ്പുകളില്‍ നിറയുന്നത്. ആരുമറിയാതെ ഒളിപ്പിച്ചുവെച്ച ദുര്‍ജ്ഞേയത.
''മാഷെ, പത്ത് വര്‍ഷത്തോളം ഒരു വിവാഹമോചിതയ്ക്ക് തുല്യമായി ജീവിച്ച് വിധവയാവുക എന്നത് എന്തൊരു വിചിത്രമായ അവസ്ഥയാണ്! പൊരുതാനുള്ള കരുത്ത് ചോര്‍ന്നുപോകുന്നപോലെ. ഒരുപക്ഷേ എന്റെ മകനുപോലും ഞാന്‍ കടന്നുപോകുന്ന വിഹ്വലതകള്‍ മനസ്സിലാവില്ല എന്നൊരു തോന്നല്‍. അതെന്റെ തെറ്റാണോ എന്നറിയില്ല. ഒരുപക്ഷെ എനിയ്ക്കവനെയും മനസ്സിലാക്കാനാവുന്നില്ല. അവനുമതേ, എന്നോളം, അല്ലെങ്കില്‍ എന്നേക്കാള്‍ അനുഭവിക്കുന്നുണ്ടാവാം ഈ വിങ്ങലുകള്‍, പക്ഷെ അവനൊന്നും പറയില്ല. ഇടയ്ക്ക് തോന്നും എനിക്കൊരു നല്ല അമ്മപോലും ആവാന്‍ കഴിയുന്നില്ലേ എന്ന്...''
ഡയറിയില്‍ നിന്നും മുഖമുയര്‍ത്തിനോക്കുമ്പോള്‍ രാഹുലന്റെ കണ്ണുകള്‍ ഈറനണിയുന്നത് നന്ദിത കണ്ടു. എന്നുമതെ, അവന് ഏറ്റവും ഭയം കരയാനായിരുന്നു. ഒരുപാടുകാലം കണ്ണീരടക്കിവെച്ചാല്‍ കണ്ണിന്റെ തെളിമ നഷ്ടമാവുമെന്ന് അവള്‍ ഇടയ്ക്കിടെ അവനെ ഓര്‍മ്മിപ്പിക്കാറുള്ളതാണ്. മഞ്ഞുതുള്ളിപോലെ കണ്ണില്‍നിന്നും ഉതിര്‍ന്നുവീണ അവന്റെ കണ്ണുനീര്‍ അവന്‍പോലും അറിയാതെ തുടച്ച് നന്ദിത ഡയറിയുടെ പേജുകള്‍ മറച്ചു. ''രാഹുലാ, ഇങ്ങനെ ഡയറിയെഴുതുന്ന അമ്മ ഉറപ്പായും കവിതകള്‍ എഴുതിക്കാണും.''
''പലപ്പോഴും അതെനിയ്ക്കും തോന്നിയിട്ടുണ്ട്, പക്ഷേ, ഇതുവരെയ്ക്കും ഒന്നുമെന്റെ കണ്ണില്‍ പെട്ടിട്ടില്ല. ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു ഇത്രയും ചിരിച്ച് ജീവിച്ച അമ്മ ഉള്ളിലടച്ചുവെച്ച ചെപ്പുകള്‍... ഞാന്‍ അമ്മയെ വായിയ്ക്കാന്‍ ഒരുപാട് വൈകിയപോലെ,'' രാഹുലന്‍ എഴുന്നേറ്റപ്പോള്‍ നന്ദിത അവനെ പിടിച്ചിരുത്തി വീണ്ടും ഡയറിത്താളുകള്‍ മറച്ചു.
''മാഷേ, വായിയ്ക്കുമ്പോള്‍ മാഷ്‌ക്ക് ചിരിവരും, പക്ഷെ സത്യമതാണ്. ഇപ്പോള്‍ ഉള്ളില്‍ നിറയുന്നത് മുഴുവന്‍ പ്രണയമാണ്. ആരാണവന്‍? എനിയ്ക്കറിയില്ല. പക്ഷെ ആ അരൂപി ഒരുനാള്‍ ഉടലും ഉയരുമായി പ്രത്യക്ഷപ്പെടും എന്നുറപ്പ്. എവിടെയോ ഇപ്പോള്‍ ഞാനൊരു തണല്‍ മോഹിയ്ക്കാന്‍ തുടങ്ങുന്നപോലെ. അങ്ങനെയൊരാള്‍ കടന്നുവന്നാല്‍ മാഷുടെ മുന്നിലല്ലാതെ ആരുടെയടുത്താണ് ഞാന്‍ കൊണ്ടുവരിക! ഇപ്പോള്‍ എനിയ്ക്കുപോലും ഞാനൊരു വിചിത്രജീവിയാണെന്ന് തോന്നുന്നു... ഇവള്‍ക്കിത് എന്തുപറ്റി എന്നല്ലേ മാഷ് ആലോചിയ്ക്കുന്നത്... അങ്ങനെയല്ല മാഷെ, ഒരാള്‍ വന്നേ പറ്റൂ. കുറച്ചുനാളെങ്കിലും നമുക്കൊക്കെ നമ്മളായി നില്‍ക്കണ്ടേ, ഒറ്റക്കിരിക്കുമ്പോളും ഒറ്റയല്ലെന്ന് തോന്നാന്‍?''
നന്ദിത രാഹുലന്റെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോള്‍ വീണ്ടും അവനവള്‍ക്ക് പിടികൊടുക്കതിരിയ്ക്കാന്‍ മറ്റെങ്ങോ നോക്കിയിരുന്നു. പക്ഷെ തന്റെ സഹജീവിയുടെ കണ്ണുകള്‍... അതവള്‍ എത്രയോ നാളായി വായിയ്ക്കുന്നതാണ്.
''അമ്മയുടെ ആ പ്രണയം ആരായിരുന്നു എന്ന ആ ചോദ്യം നിന്നെ അലട്ടുന്നുണ്ടോ?''
''ഇല്ല... പക്ഷെ അങ്ങനെയൊരാള്‍ അമ്മയിലേയ്ക്ക് കടന്നുവന്നിരുന്നോ എന്നറിയണമെന്നൊരു മോഹം. ഏകാന്തതയുടെ ശലഭക്കൂടില്‍ നിന്നും അമ്മയ്ക്ക് ചിറകുകൊടുത്തയാള്‍... അങ്ങിനെയൊരാളുണ്ടോ? ഒരുപക്ഷെ അമ്മ മറ്റാരേക്കാളും തന്റെ മനഃസാക്ഷിയാക്കിയ മാഷ്‌ക്ക് ഉറപ്പായും അറിയുമായിരിയ്ക്കും എന്ന് മനസ്സുപറയുന്നു... ഒന്നിനുമല്ല നന്ദിതാ, അമ്മയെ ആഴത്തിലറിഞ്ഞവരില്‍ നിന്നും ഞാനറിയാത്ത ഒരമ്മയെ എനിയ്ക്ക് കണ്ടെത്തണം... മറ്റാരുമില്ലെങ്കിലും അത് നീയെങ്കിലുമറിയണം...'' അത് പറയുമ്പോള്‍ അവന്‍ നന്ദിതയുടെ മുഖത്തുനോക്കാതിരിക്കാന്‍ ശ്രമിച്ചു.
ബൈക്ക് വളവുകള്‍ താണ്ടി വീണ്ടും മലകയറുമ്പോള്‍ അവര്‍ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ഒരുപക്ഷെ രാഹുലനെക്കാള്‍ അവന്റെ അമ്മയെ നന്ദിതയ്ക്കറിയാം. ''എനിയ്ക്ക് ഒരുപക്ഷെ നിന്നെക്കാള്‍ നന്നായി നിന്റെ അമ്മയെ വായിക്കാനാവും രാഹുലാ... അമ്മയുടെ സ്വപ്നങ്ങളെയും. പക്ഷെ, ഇപ്പോള്‍ എനിയ്ക്കും അമ്മ പിടികിട്ടാത്തൊരു സമസ്യപോലെ...''
''അതുകൊണ്ടാണ് നീ ഒപ്പം വേണമെന്ന് ഞാന്‍ പറഞ്ഞത്... നീ സാക്ഷിയും മനഃസാക്ഷിയുമാണ്. അമ്മ പറയാറുള്ളതുപോലെ, രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് രണ്ടുതലമുറ മുന്നേ നടന്നവള്‍...'' ബൈക്ക് വളരെ പതിയേ ഓടിയ്ക്കവേ രാഹുലന്‍ പറഞ്ഞു.
അതങ്ങനെയാണ്. ഉള്ളില്‍ വിങ്ങുമ്പോള്‍, ചിന്തകള്‍ മറ്റൊരുലോകത്തേയ്ക്ക് വഴുതിനീങ്ങുമ്പോള്‍ അവന്‍ റൈഡിനു വേഗത കുറയ്ക്കും. അവനൊപ്പം ലോകത്ത് താന്‍ ഏറ്റവും സുരക്ഷിതയാണ് എന്ന അവളുടെ വിശ്വാസത്തിനും ഇതൊക്കെത്തന്നെയായിരുന്നു ആധാരം.
''നമുക്കിത്തിരി വേഗം പോയാലോ ദൂരം ഒരുപാടില്ലെ?''
''വേണ്ട, നമ്മള്‍ ഉടനെയെത്തും...'' അവന്‍ പറഞ്ഞു.
''ഇപ്പറഞ്ഞ മാഷ്‌ക്ക് നിന്നെ അറിയുമോ?''
''അറിയാം.. കണ്ടിട്ടില്ലെന്നു മാത്രം. ചില യാത്രകളില്‍ അമ്മ ഒറ്റക്കായിരുന്നു, എവിടെയും രേഖപ്പെടുത്താതെ, ഒരു ചിത്രം പോലും എടുക്കാതെ. മാഷുടെ കൂടെ മാത്രമല്ല, എന്റെ കൂടെയും അമ്മയുടെ ഫോട്ടോകള്‍ അപൂര്‍വമാണ്...'' പതിഞ്ഞ സ്വരത്തില്‍ അവന്റെ ശബ്ദം മാറ്റരുടെതോ പോലെയാണെന്ന് നന്ദിതയ്ക്ക് തോന്നി.
''ശരിയ്ക്കും ഒരു ഏകാന്തയാത്രിക, അല്ലെ .. എത്ര തുറന്നാലും തുറക്കാതെ ബാക്കിയാവുന്ന ചില അറകള്‍ ഉണ്ടായിരുന്നു നിന്റെ അമ്മയുടെ ഉള്ളില്‍. ഒരുപക്ഷെ എന്റെ അമ്മയേക്കാള്‍ എന്നെ മനസ്സിലാക്കിയത് നിന്റെ അമ്മയായിരുന്നു. എന്റെ അമ്മയ്ക്ക് ഞാനെന്നും റിബലാണ്, ഇപ്പോഴും.''
''അവര്‍ നമ്മളെ വിധിയ്ക്കട്ടെ, നമ്മള്‍ നമുക്കുമേല്‍ വിധിപറയാതിരുന്നാല്‍ മതി,'' ഒരു കുഞ്ഞ് മണ്‍പാതയിലേക്ക് ബൈക്ക് തിരിയ്ക്കവേ അവന്‍ പറഞ്ഞു. ''കുറച്ച് നടക്കാനുണ്ട്... കുന്നുകയറ്റം.'
''നമുക്ക് നടക്കാം... ഒന്നിച്ചുനടന്നാല്‍ വഴികുറയും എന്നല്ലേ?'' നന്ദിത പുതിയൊരു ലോകത്തേക്ക് നടക്കുന്നതിന്റെ ആനന്ദത്തിലായിരുന്നു.
''ഞാന്‍ വരുമെന്ന് മാത്രമേ മാഷോട് പറഞ്ഞിട്ടുള്ളു...'' അവന്‍ പറഞ്ഞു.
''പക്ഷെ ഞാനവിടെ അപരിചിതയാവില്ല, ഉറപ്പ്.''
കല്ലും മണ്ണും നിറഞ്ഞ നടവഴിയിലൂടെ ഒട്ടും നാട്യങ്ങളില്ലാത്ത ആ വീട്ടിലെത്തുമ്പോള്‍ മാഷ് കൃഷിയിടത്തിലായിരുന്നു.
''നന്ദിത... അവള്‍ ധാരാളം പറഞ്ഞറിയാം,'' അവര്‍ക്കൊപ്പം ഉമ്മറത്തേക്ക് കയറുമ്പോള്‍ മാഷ് പറഞ്ഞു. ''ഞാനിപ്പോള്‍ പുസ്തകങ്ങളെക്കാള്‍ വിത്തുകള്‍ക്കൊപ്പമാണ്. അന്യം വന്നുപോകുന്ന വിത്തുകള്‍ ചിലതെങ്കിലും തിരികെപ്പിടിയ്ക്കണം. അതും ഒരു ജീവനല്ലേ.''
''മാഷ്‌ക്ക് പണ്ടും ലൈബ്രറിയെക്കാള്‍ പ്രിയമാണ് കൃഷിയിടം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്.'' രാഹുലന്‍ കൂട്ടിച്ചേര്‍ത്തു.
''അതെ അവളിവിടെ വരുമ്പോളൊക്കെ ഞങ്ങള്‍ ഈ പറമ്പിലും മരചോട്ടിലുമാണ് ഉണ്ടാവുക, പക്ഷേ പുസ്തകമായിരുന്നു അവളുടെ ലോകം. വായന ഭ്രാന്തായിരുന്നു. നന്ദിതയെ അവള്‍ക്ക് ഏറെ ഇഷ്ടമായതും അതുകൊണ്ടുതന്നെ,'' മാഷുടെ വാക്കുകളില്‍ യാതൊരു അപരിചിതത്വവും ഉണ്ടായിരുന്നില്ല.
അവരെയും കൊണ്ട് കൃഷിയിടത്തിലൂടെ നടക്കുമ്പോള്‍ ആ മനുഷ്യന്‍ ഏകാന്തനായൊരു വൃദ്ധനാണെന്ന് രാഹുലന് തോന്നി. ഒരുപക്ഷെ അവരോട് സംസാരിയ്ക്കുമ്പോള്‍ പോലും അയാള്‍ വേറെ ഒരു ലോകത്തായിരുന്നു.
''അമ്മ പറയാറുണ്ടായിരുന്നു മാഷാണ് ഏറ്റവും വലിയ വെളിച്ചമെന്ന്... ഏത് ഇരുളിലും അമ്മയുടെ ധൈര്യം.''
''വെളിച്ചമെന്നൊന്നും പറഞ്ഞുകൂടാ,'' മാഷ് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ''പക്ഷെ അവനവന്‍ ഇരുളില്‍ മുങ്ങുന്നു എന്നുതോന്നുമ്പോള്‍ മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ വെളിച്ചം കണ്ടെത്തും. ഈ വീട്ടില്‍, എന്റെ മുന്നില്‍ അവള്‍ പൂര്‍ണ്ണ സ്വതന്ത്രയായിരുന്നു. ആകുലതകളില്ലാതെ ഇവിടെ അവള്‍ അവളെ തുറന്നുവിട്ടു.''
''അമ്മ പറയുമായിരുന്നു പി.എച്.ഡി എന്ന സ്വപ്നം മാഷാണ് കുത്തിവെച്ചതെന്ന്... അത് നടന്നില്ലെങ്കിലും.'' രാഹുലന്‍ ഓര്‍ത്തെടുത്തു.
''അങ്ങനെയായിരുന്നു അവള്‍ എന്റെ കൂട്ടായത്, രണ്ടാംവര്‍ഷ എംഎ പരീക്ഷ എഴുതാന്‍ കോളേജില്‍ വന്നപ്പോള്‍. ഒരുപാട് വൈകിയാണവള്‍ വീണ്ടും പഠിയ്ക്കാന്‍ തുടങ്ങിയത്. ഏത് പ്രായത്തിലായാലും അങ്ങനെയൊരു സ്വപ്നം പൂര്‍ത്തീകരിയ്ക്കണമെന്ന വാശി വളര്‍ത്തിയതും ഞാനാണ്. ജീവിതം തന്നെ തോല്‍പ്പിക്കുന്നു എന്ന തോന്നലില്‍ നിന്നും എനിയ്ക്കവളെ മോചിപ്പിയ്ക്കണമായിരുന്നു. നല്ല ഭാര്യ, നല്ല മകള്‍ നല്ല അമ്മ... ഇതൊക്കെയായിരിക്കുമ്പോഴും അവള്‍ക്ക് അതിനപ്പുറം ഒരു ലോകമുണ്ടായിരുന്നു. ഒരുപക്ഷേ രാഹുലന്‍ മനസ്സിലാക്കിയതിനും അപ്പുറമാവാം അത്,'' മാഷുടെ വാക്കുകളില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിരുന്നു. അമ്മയിലേക്കുള്ള വഴികള്‍ പതിയെ തുറക്കുന്നു എന്നവന് തോന്നി.
''മാഷ്‌ക്ക് എഴുതുന്ന കത്തുകള്‍ അമ്മ ഡയറിയില്‍ പകര്‍ത്തിവെക്കാറുണ്ടായിരുന്നു... ആത്മകഥപോലെ... എന്തിനാണതെന്നറിയില്ല...'' രാഹുലന്‍ പറയാന്‍ തുടങ്ങി.
''അതൊക്കെയായിരുന്നു അവളുടെ കൈയ്യൊപ്പ്. പരസ്പര ആശയവിനിമയം ചെയ്യാന്‍ ഒരുപാട് വഴികള്‍ ഉണ്ടായിട്ടും അവള്‍ക്ക് കത്തെഴുത്തായിരുന്നു പ്രിയം, ഞാന്‍ മറുപടി ഫോണില്‍ പറയുമെങ്കിലും. കത്തെഴുതുമ്പോള്‍ വായിക്കുന്നയാള്‍ താനെഴുതുന്ന വാക്കുകളെ തൊട്ട് തന്റെ ഉള്ളം തൊടുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു,'' മാഷുടെ വാക്കില്‍ തെളിഞ്ഞ അമ്മ മറ്റൊന്നായിരുന്നു.
നന്ദിത ഒരു കേള്‍വിക്കാരി മാത്രമായപ്പോള്‍ ആ മനുഷ്യന്‍ അവള്‍ക്ക് നേരെ തിരിഞ്ഞു.
''നന്ദിതയ്ക്കറിയുമോ, എല്ലാ കരുത്തും ചോരുന്നിടത്താണ് നമ്മള്‍ നമ്മളാവുന്നത്. അത്രയും വിശ്വാസമുള്ള ഒരു തണലിലാണ് നമ്മള്‍ മനസ്സിനെ വിവസ്ത്രമാക്കുന്നത്. ഒരുപക്ഷെ അതായിരുന്നു ഞാനവള്‍ക്ക്... നല്ല കേള്‍വിക്കാരന്‍...പൊടുന്നനെയാണവളുടെ എഴുത്തുകള്‍ നിന്നത്. പിന്നെ ഏകദേശം ഒരുമാസത്തിനുശേഷം ഒരു കുറിപ്പ് വന്നു...''
മാഷ് ഒരു നിമിഷം നിശ്ശബ്ദനായി, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. പിന്നെ മേശവലിപ്പില്‍ നിന്നും ഒരു കത്തെടുത്ത് അവര്‍ക്ക് കാണിച്ചു.
''മാഷേ, കരുണയില്ലാത്ത ശത്രു പിടിമുറുക്കിയല്ലോ. പിടിവിട്ട കോശങ്ങളുടെ താണ്ഡവം മാറില്‍ നിന്നും മജ്ജയിലേക്ക് വളര്‍ന്നു. സ്വന്തം കോശങ്ങള്‍ തോല്‍പിച്ച ജീവിതത്തിന്റെ ക്രൂരഫലിതമാവുന്നല്ലോ ഞാന്‍. ഏതോ പുരാതനജലത്തില്‍ പെരുകിപ്പെരുകിവളരുന്ന ഹൈഡ്രയുടെ വന്യമായ നൃത്തം... ദൈവം ഇത്രയും ക്രൂരനാവുമോ മാഷെ... ഞാന്‍ പറയാറില്ലേ എന്നെങ്കിലും ഞാനെന്റെ ഡോക്ടറേറ്റ് എടുക്കുമെന്ന്... അരൂപിയായ പ്രണയം ഒരുനാള്‍ എനിക്കുമുന്നില്‍ പ്രത്യക്ഷപെടുമെന്ന്... ഇല്ല, എനിയ്ക്കെന്നെ തിരിച്ചുപിടിയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല... മഹാരോഗവും സ്വപ്നങ്ങളും ചേര്‍ന്ന സമാന്തര ജീവിതം എവിടെയെത്തുമെന്നറിയില്ല... എവിടെയോ മനക്കരുത്ത് ചോരുന്നു...''
അമ്മയുടെ ഡയറിയില്‍ പകര്‍ത്താത്ത ആ കുറിപ്പ് വായിക്കുമ്പോള്‍ രാഹുലന്‍ ഓര്‍ത്തതും ക്രൂരഫലിതക്കാരന്‍ ദൈവത്തെക്കുറിച്ചായിരുന്നു. പെയ്യാതെപോയ പെരുമഴയായിരുന്നു അമ്മ, ഒരിക്കലും പിടിതരാത്ത വിചിത്രമായ ആഴം.
അതായിരുന്നു അവസാന കത്ത്. പിന്നെ വല്ലപ്പോഴും വരുന്ന സന്ദേശങ്ങളില്‍ അവള്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. രോഗവിവരം ചോദിയ്ക്കാതെയും പറയാതെയും അവര്‍ ഫോണില്‍ സംസാരിച്ചു. രണ്ടാമത്തെ കീമോയ്ക്ക് മുന്നേ മുടിയെല്ലാം കൊഴിയാന്‍ തുടങ്ങിയപ്പോള്‍ തല മുണ്ഡനം ചെയ്ത് ചിരിച്ചുകൊണ്ടൊരു ചിത്രമയച്ചു, മാഷ് ഓര്‍ത്തെടുത്തു. ''മാഷെ ഞാന്‍ കാവടിയെടുക്കാന്‍ തയ്യാറായി കേട്ടോ..''
അതായിരുന്നു അവസാനകുറിപ്പ്.
പിന്നെ രണ്ടുമാസം കഴിഞ്ഞ് വന്നത് ഒരു വിളിയായിരുന്നു. ഒരു പതിഞ്ഞ കരച്ചില്‍... ''മാഷേ,
തലച്ചോറില്‍ വെടിയേറ്റപോലെ ഓര്‍മ്മകള്‍ ചിതറുന്നു... ഉള്ളില്‍ എന്നെ ഭയപ്പെടുത്തുന്ന എന്തോ നൃത്തംചെയ്യുന്നപോലെ.. ഇടയ്ക്ക് ഞാന്‍ ആരെന്നുപോലും മറന്നുപോകുന്നു... ഇനിയൊരു മടക്കമുണ്ടെന്ന് തോന്നുന്നില്ല... മാഷ് എന്നെ കാണാന്‍ വരരുത്, മാഷൊടല്ലേ ഞാന്‍ ഏറ്റവും ചിരിച്ചിട്ടുള്ളത്...''
ആ നിമിഷം ആ മനുഷ്യനെ ആഴത്തിലൊന്ന് കെട്ടിപിടിക്കണം എന്നുതോന്നി നന്ദിതയ്ക്ക്. മനുഷ്യന്‍ ഒറ്റപ്പെടുന്ന ചില നേരങ്ങളുണ്ട്. ഒപ്പം ആരോ ഉണ്ടെന്ന തോന്നല്‍ ഉണര്‍ത്തേണ്ട നേരം.
''എല്ലാ ഭയങ്ങള്‍ക്കിടയിലും താന്‍ ഒപ്പമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കിയ കുട്ടിയായിരുന്നു അവള്‍. ഒരാലിംഗനംകൊണ്ട് വേദനകളെ തുടച്ചുകളഞ്ഞവള്‍,'' നന്ദിതയുടെ മനസ്സുവായിച്ചിട്ടെന്നപോലെ മാഷ് ഓര്‍ത്തെടുത്തു. ''ഓരോ തവണ വന്നുമടങ്ങുമ്പോഴും അവള്‍ തന്നിരുന്ന സമ്മാനം അതാണ്. ആലിംഗനത്തിലൂടെയാണ് മനുഷ്യന്‍ ഹൃദയമിടിപ്പറിയുന്നതെന്ന് അവള്‍ പറയുമായിരുന്നു, പരസ്പരം തൊടാന്‍ ഭയക്കുന്ന ലോകത്തെക്കുറിച്ചും...''
നിഴലും വെളിച്ചവും നൃത്തംചെയ്യുന്ന കൃഷിയിടത്തിലൂടെ തന്റെ വളര്‍ത്തുപട്ടിയുമൊന്നിച്ച് അവരോടൊപ്പം നടക്കുമ്പോള്‍ മാഷ് അമ്മയെ വരയ്ക്കുകയായിരുന്നു. കവിതയും സ്നേഹവും ഒരിക്കലും വിടരാതെ പോയ പ്രണയവും കൊണ്ട് സൃഷ്ടിച്ച മനസ്സിനെ.
''ഇപ്പോള്‍ ഇവനാണെനിയ്ക്ക് കൂട്ട്. അവള്‍ പോയ ശേഷം എനിയ്ക്കെന്റെ ലൈബ്രറിയില്‍ കയറാന്‍പോലും തോന്നാറില്ല. കൂടുതല്‍ നേരവും ഈ മണ്ണിലാണ്. ഓര്‍മ്മകളെ വംശനാശം വരാതെ നോക്കുമ്പോലെ..''
രാഹുലനുള്ളില്‍ കഥകള്‍ക്കുള്ളിലെ കഥയായി അമ്മ വളര്‍ന്നുകൊണ്ടേയിരുന്നു. കുന്നിന്‍ചരിവില്‍ അന്തിവെയില്‍ ചായാന്‍ തുടങ്ങിയിരുന്നു.
''സന്ധ്യക്കുമുന്നേ ചുരമിറങ്ങാം,'' നന്ദിത രാഹുലനെ ഓര്‍മ്മിപ്പിച്ചു.
അവര്‍ യാത്രപറയാന്‍ തുടങ്ങവേ അവരെ രണ്ടുപേരെയും ചേര്‍ത്തുനിര്‍ത്തി മാഷ് പറഞ്ഞു, ''അമ്മയെഴുതിയ കുറെ കുറിപ്പുകളുള്ള ഒരു പുസ്തകം ഇവിടെയുണ്ട്, എനിക്ക് ഒന്നുകൂടി വായിക്കണം, അടുത്തതവണ തരാം... ഇങ്ങോട്ടുള്ള വഴി മറക്കരുത്, അമ്മ പോയെങ്കിലും... നിങ്ങള്‍ എന്റെകൂടി മക്കളല്ലേ...''
കുന്നിറങ്ങുമ്പോള്‍ നന്ദിത രാഹുലനോട് പറഞ്ഞു, ''ഇടയ്ക്കെങ്കിലും മനസ്സ് വിവസ്ത്രമാക്കണം അല്ലെ രാഹുലാ, എന്നാലല്ലേ നമ്മുടെ ഉള്ളിലും നമ്മളുണ്ടെന്ന്, കരുതലുണ്ടെന്ന് നമ്മളറിയു...''
രാഹുലന്റെ നോട്ടം തന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു. ആദ്യമായി അവന്റെ കൈകള്‍ അവളെ വലയം ചെയ്തു. കുന്നിറങ്ങി തീര്‍ന്നപ്പോള്‍ രാഹുലന്‍ വണ്ടിയുടെ താക്കോല്‍ നന്ദിതയ്ക്ക് കൈമാറി.
പക്ഷികള്‍ ചിറകൊതുക്കിയ ചുരത്തില്‍ ഈറന്‍കാറ്റ് വീശുന്നുണ്ടായിരുന്നു. പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍ വെള്ളപ്പൂക്കള്‍ പോലെ കൊറ്റികള്‍... ഒറ്റപ്പെട്ട കിളിയൊച്ചകള്‍. ഇരുള്‍വീണ വഴികളിലൂടെ ഒട്ടും വേഗമില്ലാതെ നന്ദിത ബൈക്ക് ഓടിക്കുമ്പോള്‍ അമ്മയുടെ ചുമലില്‍ തലവെച്ച് രാഹുലന്‍ കരഞ്ഞു. തന്റെ ടീഷര്‍ട്ടില്‍ അവന്റെ കണ്ണീര്‍ പടരവെ നന്ദിത പറഞ്ഞു, ''ഒരുവേള അമ്മ തിരഞ്ഞത് ഒരു പ്രണയത്തിന്റെ പാലം കടന്നാലും നമുക്കൊന്നും കാണാന്‍ കഴിയാത്ത ബുദ്ധനെയായിരുന്നു രാഹുലാ, എന്റെയും നിന്റെയും കാഴ്ചകളില്‍ ഒരിയ്ക്കലും തെളിയാത്ത തഥാഗതന്‍.''
Tuesday, July 16, 2024
അമ്മ പെയ്യുമ്പോൾ
Saturday, April 20, 2024
ഋതു
Friday, December 8, 2023
മഞ്ഞുകാലം
കറുപ്പിലും വെളുപ്പിലും
ഒരു വർണ്ണചിത്രം.
2
ഏകാകികളായ രണ്ട് സഞ്ചാരികൾ നമ്മൾ
നീ മഞ്ഞുവീണ പർവതങ്ങൾ തേടിയും
ഞാൻ തിരയടിക്കുന്ന സമുദ്രത്തിന്റെ
ആഴങ്ങൾ തേടിയും
നിന്നിലേക്കുള്ള ദൂരം അളന്നു ഞാൻ
എന്റെ ആഴങ്ങളിൽ എത്തുന്നു
എന്റെ അഗ്നിയിൽ
ഞാൻ തന്നെ വേവുമ്പോൾ
നീ ചിറകടിച്ചുയരുന്നു.
3
വാക്കുകൾക്കിടയിലെ
വിങ്ങുന്ന മൗനമാണ് ഞാൻ
തൊണ്ടയിൽ കുരുങ്ങികിടക്കുന്നുണ്ട്
മുള്ളുതറച്ചപോലെ ഒരു വിലാപം.
ഉച്ചിയിൽ വെയിൽ പൂക്കുമ്പോൾ
നമ്മൾ പകുക്കുന്നു
ആർക്കും കാണാത്ത ഇരുൾ.
ഭയത്തിൽ പൊതിഞ്ഞ ചുംബനം,
ഉന്മാദത്തിന്റെ തീരങ്ങൾ
തിരയൊടുക്കങ്ങൾ.
എന്റെ നിറങ്ങൾക്കിടയിൽ പടരുന്ന
വെളുപ്പിനെ
നീ ശൂന്യതയെന്നു വിളിക്കും
ഞാൻ വെളിച്ചമെന്നും.
മഞ്ഞുപാളികൾക്കിടയിൽ
സുഷുപ്തമായ അഗ്നിപോലെ
വെളിച്ചം ബാക്കിയാവുന്നു.
Thursday, October 12, 2023
കാവേരിയുടെ പുരുഷൻ - ജ്വരബാധിതമായ യാത്ര
ചെറുകഥയാണ് ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വിശ്വസിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആറ്റിക്കുറുക്കി എഴുതുക പരത്തി എഴുതുമ്പോലെ അത്ര ലളിതമല്ല. അതൊരുപക്ഷേ എന്റെ മുൻവിധിയാവാം. ഈ മുൻവിധികൊണ്ട് കൂടിയാവാം, എന്റെ ജ്യേഷ്ഠന്റെ ചെറുകഥകളെ നോവലുകളെക്കാൾ മേലെയാണ് ഞാൻ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ആ മുൻവിധിക്കുമുണ്ട് ചില തിരുത്തുകൾ. അതിൽ ഒന്നാണ് 'കാവേരിയുടെ പുരുഷൻ'. ഏട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അമ്ലം കണക്കെ ഇറ്റുവീണ് മാംസം തുളച്ച് സഞ്ചരിച്ച' ഓർമ്മകൾ. പത്ത് ചെറിയ അദ്ധ്യായങ്ങളിൽ അശാന്തമായ ഒരു വലിയ യാത്ര - കാവേരിയിലേക്ക്, കാവേരിയിൽ നിന്ന്....
കാവേരിയും അവളുടെ പുരുഷനും. ഉടലുകൊണ്ടും, ഉയിര് കൊണ്ടും പ്രണയംകൊണ്ടും കാമം കൊണ്ടും ഒന്നുചേരുമ്പോഴും ഒന്നാകാൻ കഴിയാതെ പോയവർ. തന്റെ പുരുഷൻ പോയാൽ മടങ്ങിവരില്ല എന്നവൾ ഭയക്കുന്നു, അത് പൊരുളില്ലാത്ത ഭയമല്ല താനും. എന്നിട്ടുമയാൾ ഊരുതെണ്ടി മടങ്ങിയെത്തിയത് ആർക്കുവേണ്ടിയാണ്? 'നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുന്നില്ല' എന്ന് തേങ്ങുന്ന കാവേരിക്കുവേണ്ടി? അല്ല. പൊറുതികേടുകളിലൂടെ ഒഴുകാൻ വിധിക്കപ്പെട്ടവനാണ് കാവേരിയുടെ പുരുഷൻ. എല്ലാ തിരിച്ചുവരവും മറ്റൊരു യാത്രയിലേക്കാണ്, ലക്ഷ്യമില്ലാത്ത യാത്ര.
"മഴയിലൂടെ അനന്തദൂരങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ശബ്ദം ഞാനപ്പോൾ കേട്ടുവോ?
ഞാൻ മഴയിലേക്ക് ചെവിയോർത്തു.
നേരാണ്.
ആ ശബ്ദം അവർത്തിക്കുകയാണ്. ഇനിയേത് നദീതടമാണ് മഴയിലൂടെ എന്നെ വിളിക്കുന്നത്?
ഏട്ടന്റെ കഥകളിൽ ആദ്യകാലം തൊട്ടേ ഉള്ള ജ്വരബാധ അതിന്റ ഉച്ഛസ്ഥായിയിൽ എത്തുന്നു ഈ കൊച്ചുനോവലിൽ. പുരുഷന്റെ ജ്വരബാധിതമായ യാത്രയാണീ നോവൽ - ഉടലിൽ നിന്ന്, പെണ്ണിൽ നിന്ന്, കാമനകളിൽ നിന്ന് എല്ലാം മോചനം തേടുമ്പോളും അതിലേക്ക് തന്നെ തിരിച്ചെത്തുന്ന പൊറുതികേടുകൾ മാത്രം നിറയുന്ന യാത്ര, ജ്വരബാധയിലേക്കുള്ള യാത്ര. അതെ, അങ്ങനെയൊരാളെയാണവൾ കാത്തിരിക്കുന്നത് എന്നത് മറ്റൊരു വൈചിത്ര്യം.
As stiff twin compasses are two;
Thy soul, the fixed foot, makes no show
To move, but doth, if the other do."
എന്ന് 'A Valediction: Forbidding Mourning' എന്ന കവിതയിൽ ജോൺ ഡൺ പറഞ്ഞതുപോലെയാണ് കാവേരിയുടെ കാത്തിരിപ്പ്.
Like th' other foot, obliquely run;
Thy firmness makes my circle just,
And makes me end where I begun. എന്ന് തന്റെ പുരുഷൻ പറയുമെന്ന് അവൾ കരുതുന്നുണ്ടാവാം.
അവൾക്കവൻ കാവേരിയുടെ പുരുഷനാണ്, അവനാകട്ടെ കാവേരി തന്റെ പൊറുതികേടുകളിലൂടെ ഒഴുകുന്ന പല പ്രവാഹങ്ങളിൽ ഒന്ന് മാത്രം, പനിക്കിടക്കയിലെ പല വിഭ്രാന്തികളിൽ ഒന്ന്. 'കാവേരിയുടെ പുരുഷൻ' പനിക്കോളിലൂടെയുള്ള ഒരു യാത്രയാണ്, ജ്വരബാധിതമായ ഒരു യാത്ര.
-പി സുധാകരൻ